Saturday 27 August 2016

കാസ്പർ ഷുൾട്സ് – 15



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു.



തുടർന്ന് വായിക്കുക...


ഞെട്ടി വിറച്ച ഷ്മിഡ്ട് തിരിഞ്ഞ് ദയനീയമായി അവരെ നോക്കി.  “സ്റ്റെയ്നറാണത്...!  എന്ത് ചെയ്യും ഞാനിപ്പോൾ...?”  പരിഭ്രാന്തിയോടെ അയാൾ ചോദിച്ചു.

ഷാവേസ് ചോദ്യരൂപേണ ഹാഡ്ടിനെ നോക്കി. “നിങ്ങളുടെ കൈയിൽ പിസ്റ്റളുണ്ടോ...?”

ഹാഡ്ട് തലയാട്ടി. “ഇല്ല... പക്ഷേ, സ്റ്റെയനറുടെ കൈയിൽ ഉണ്ടാകുമെന്നത് തീർച്ച...”

ഷാവേസ് തലകുലുക്കി. “അത് തന്നെയായിരുന്നു എന്റെയും മനസ്സിൽ... നമ്മളെ രണ്ടുപേരെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ അയാൾക്ക് ലഭിച്ച സുവർണ്ണാവസരം... അങ്ങനെ ഹീറോ ചമയാൻ അയാളെ അനുവദിച്ചുകൂടാ... എങ്ങനെയും രക്ഷപെടണം നമുക്ക്...”

ഭയന്ന് വിറച്ച് തന്റെ കോട്ടിന്റെ കൈയിൽ മുറുകെ പിടിച്ച ഷ്മിഡ്ടിനെ തള്ളി മാറ്റി ഷാവേസ് ജാലകത്തിനരികിലേക്ക് നടന്നു. ജനാല തുറന്ന അദ്ദേഹം കണ്ടത് കൈയെത്തും ദൂരത്ത് കൂടി കടന്നു പോകുന്ന ഒരു ഡ്രെയിനേജ് പൈപ്പാണ്. ഏതാണ്ട് നാൽപ്പത് അടി താഴെ ഫ്ലാറ്റിന്റെ പിൻ‌ഭാഗത്തുള്ള‌മുറ്റത്തേക്കാണ് അത് എത്തിച്ചേരുന്നത്.  അതിനും അപ്പുറം ഏതാണ്ട് മൂന്നടി അകലെയായി ഇരുമ്പ് കൊണ്ട് നിർമ്മിതമായ ഒരു ഫയർ എസ്കേപ്പ് ലാഡർ ഘടിപ്പിച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഒട്ടും സമയം കളയാതെ ഹാഡ്ട് അദ്ദേഹത്തിനരികിലെത്തി.

സ്റ്റെയ്നറാകട്ടെ ആ സമയം പുറത്ത് അക്ഷമയോടെ വാതിലിൽ തട്ടിക്കൊണ്ടിക്കുകയായിരുന്നു. “ഷ്മിഡ്ട്... കതക് തുറക്കുന്നതാണ് നിങ്ങൾക്ക് നല്ലത്...!”

ഷ്മിഡ്ട് വീണ്ടും ഷാവേസിന്റെ കൈകളിൽ കയറി പിടിച്ചു. “ഹെർ... ഞാൻ എന്ത് ചെയ്യും...? അയാളെന്നെ കൊല്ലും, തീർച്ച...”

അയാളെ അവഗണിച്ചിട്ട് ഷാവേസ് ആ ഫയർ എസ്കേപ്പ് ലാഡർ ഹാഡ്ടിന് കാണിച്ചു കൊടുത്തു. “രക്ഷപെടാനുള്ള ഏകമാർഗ്ഗം ഇതാണ്...”

ഹാഡ്ടിന്റെ സമ്മതം കാത്തു നിൽക്കാതെ അദ്ദേഹം ജനാലയുടെ പടിയിലേക്ക് ചാടിക്കയറി. ഡ്രെയിനേജ് പൈപ്പിൽ മുറുക്കെപ്പിടിച്ച് തൂങ്ങി നിൽക്കെ അദ്ദേഹത്തിന്റെ വിരലുകളുടെ സന്ധികൾ പരുപരുത്ത ഇഷ്ടികയിൽ ഉരഞ്ഞ് വേദനിക്കുന്നുണ്ടായിരുന്നു. അടുത്ത നിമിഷം അദ്ദേഹത്തിന്റെ ഇടത് കൈ ഫയർ എസ്കേപ്പ് കോണിയുടെ കൈവരിയിൽ പിടുത്തമിട്ടു. പിന്നെ ഒട്ടും താമസിച്ചില്ല. അതിന്റെ പ്ലാറ്റ്ഫോമിൽ സുരക്ഷിതമായി എത്തിക്കഴിഞ്ഞിരുന്നു അദ്ദേഹം.

ജാലകത്തിലൂടെ പുറത്തു കടന്ന ഹാഡ്ട്, ഡ്രെയിനേജ് പൈപ്പിൽ പിടിച്ച് നിൽക്കുന്നതിൽ വിജയിച്ചു. അവിടെ നിന്നും കോണിയിലേക്ക് ചാടിപ്പിടിക്കുന്നതിനിടയിൽ അയാളുടെ കാൽ വഴുതിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. തക്കസമയത്ത് തന്നെ ഷാവേസ് നീട്ടിയ കൈയിൽ പിടികിട്ടിയത് കൊണ്ട് അയാളും ആ പ്ലാറ്റ്ഫോമിൽ സുരക്ഷിതമായി എത്തിച്ചേർന്നു.

ജാലകത്തിലൂടെ എത്തി നോക്കിയ ഷ്മിഡ്ടിന്റെ മുഖം അങ്ങേയറ്റം ദയനീയമായിരുന്നു. ഭയന്ന് വിറയ്ക്കുന്ന അയാൾ യാചിച്ചു. “ദയവ് ചെയ്ത് എന്നെയും കൂടി ഒന്ന് സഹായിക്കൂ... അയാൾ വാതിൽ ചവിട്ടിപ്പൊളിക്കുകയാണ്...”

ഷാവേസും ഹാഡ്ടും കോണിപ്പടികൾ വഴി അതിവേഗം താഴോട്ട് ഇറങ്ങി. കെട്ടിടത്തിന്റെ മുൻഭാഗത്തേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ നീങ്ങാൻ തുടങ്ങുമ്പോഴാണ് മുകളിൽ നിന്നും ഒരു നിലവിളി കേട്ടത്. ഒരു നിമിഷം അവർ മുകളിലേക്ക് നോക്കി.

അടുത്ത നീക്കത്തിനായി ഭയന്ന് ഡ്രെയ്നേജ് പൈപ്പിൽ തൂങ്ങിക്കിടക്കുന്ന ഷ്മിഡ്ടിനെയാണ് അവർ കണ്ടത്. ജാലകത്തിലൂടെ എത്തിവലിഞ്ഞ് അയാളെ പിടികൂടാനായി ശ്രമിക്കുന്ന ഇൻസ്പെക്ടർ സ്റ്റെയ്നർ. അടുത്ത നിമിഷം ഷ്മിഡ്ട് രണ്ടും കല്പിച്ച് ഫയർ എസ്കേപ്പ് ലാഡർ ലക്ഷ്യം വച്ച് ചാടി.

അയാളുടെ വിരലുകൾ അതിന്റെ കൈവരിയിൽ എത്തിപ്പിടിച്ചത് പോലെ തോന്നി. ഒരു നിമിഷം അതിൽ തൂങ്ങിക്കിടന്ന അയാളുടെ പിടി വിട്ടത് പെട്ടെന്നായിരുന്നു. അന്തരീക്ഷത്തിൽ ഒന്ന് കരണം മറിഞ്ഞ് തല കീഴായി ആർത്തനാദത്തോടെ അയാൾ താഴേക്ക് പതിച്ചു.

അയാൾ കിടക്കുന്നിടത്തേക്ക് ഓടിച്ചെല്ലാൻ ഭാവിച്ച ഹാഡ്ടിനെ പിടിച്ച് വലിച്ച് ഷാവേസ്  റോഡിലേക്ക് ഓടി. “നമുക്ക് ഇവിടെ നിന്ന് രക്ഷപെട്ടേ തീരൂ... എത്രയും പെട്ടെന്ന് അതിന് സാധിച്ചില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല... സ്റ്റെയ്നറുടെ ഹാംബർഗ് പോലീസിൽ നിന്നും രക്ഷപെടാൻ ഒരിക്കലും സാധിച്ചെന്ന് വരില്ല...”

കാറിനുള്ളിലെത്തി പട്ടണത്തിലെ വിജനമായ ഊടുവഴികളുടെ സുരക്ഷിതത്വത്തിൽ മടങ്ങവെ സീറ്റ് പിന്നോട്ട് ചായ്ച്ച് ചാരിക്കിടന്ന് ഷാവേസ് പൊട്ടിച്ചിരിച്ചു. “മുടിനാരിഴയ്ക്കുള്ള രക്ഷപെടലായിപ്പോയി... തീർന്നു എന്ന് തന്നെ എന്ന് കരുതി ഞാൻ...”

ഹാഡ്ട് തല ചരിച്ച് അദ്ദേഹത്തെ  നോക്കി. അയാളുടെ മുഖം വിളറിയിരുന്നു. “ആ പാവത്തിന്റെ തല കല്ല് പാകിയ തറയിൽ വന്നിടിച്ചപ്പോഴത്തെ ശബ്ദം... ജീവിതത്തിലൊരിക്കലും ഞാനത് മറക്കുമെന്ന് തോന്നുന്നില്ല...” ഒന്ന് വിറച്ചിട്ട് അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

“ഒരു പക്ഷേ, ഇന്നല്ലെങ്കിൽ നാളെ അയാളെ ഒഴിവാക്കാൻ സ്റ്റെയ്നർ തീർച്ചപ്പെടുത്തിയിരുന്നിരിക്കും എന്നതുറപ്പാണ്... കാരണം അത്ര മാത്രം രഹസ്യങ്ങൾ അയാൾ അറിഞ്ഞു കഴിഞ്ഞിരുന്നു...” ഷാവേസ് പറഞ്ഞു.

“ശരിയാണ് നിങ്ങൾ പറയുന്നത്...” ഹാഡ്ട് പറഞ്ഞു.

അന്നയുടെ അപ്പാർട്ട്മെന്റിന് മുന്നിൽ കാർ നിർത്തുമ്പോൾ മഴ തോർന്നിരുന്നു. ഹാഡ്ട് എൻ‌ജിൻ ഓഫ് ചെയ്തു. ഒരു സിഗരറ്റിന് തീ കൊളുത്തി സ്റ്റിയറിങ്ങ് വീ‍ലിൽ താളം പിടിച്ചു കൊണ്ട് അയാൾ ഇരുന്നു.

“എന്താണ് നമ്മുടെ അടുത്ത നീക്കം...?” ഒട്ടുനേരം കഴിഞ്ഞ് ഷാവേസ് ചോദിച്ചു.

പെട്ടെന്നൊരു തീരുമാനമെടുക്കുവാൻ ഹാഡ്ട് ബുദ്ധിമുട്ടുന്നത് പോലെ തോന്നി. നെറ്റിത്തടത്തിൽ തടവിക്കൊണ്ട് തെല്ല് സംശയത്തോടെ അയാൾ പറഞ്ഞു. “ഡോക്ടർ ക്രൂഗറുടെ ബ്ലാങ്കെനീസിലുള്ള ആ ക്ലിനിക്കിലേക്ക് ഒരു സന്ദർശനം...?”

“അത് എപ്പോൾ വേണമെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്...?”

“ഇന്ന് തന്നെ... രാത്രി ഇരുട്ടിയതിന് ശേഷം... പകൽ സമയത്ത് സ്ഥലത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ സമ്പാദിക്കുവാൻ പറ്റുമോ എന്ന് നോക്കട്ടെ...”   

ഡോർ തുറന്ന് പുറത്തിറങ്ങിയ അയാളെ ഷാവേസ് അനുഗമിച്ചു. ഫ്ലാറ്റിന്റെ കവാടത്തിന് മുന്നിലെത്തിയതും ഹാഡ്ട് ഒന്ന് ശങ്കിച്ച് നിന്നു.

“എന്താ, നിങ്ങൾ വരുന്നില്ലേ...?” ഷാവേസ് ആശ്ചര്യത്തോടെ ചോദിച്ചു.

അയാൾ തലയാട്ടി. “ഇല്ല... ഞാൻ എന്റെ റൂമിലേക്ക് പോകുന്നു... ഒന്നുറങ്ങി എഴുന്നേറ്റാലേ ശരിയാവൂ... ഹോട്ടലായതുകൊണ്ട് നിങ്ങളെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോകാനാവില്ല... സാരമില്ല... ഇവിടെ സോഫയിൽ കിടന്നുറങ്ങാനുള്ള സൌകര്യം അന്ന നിങ്ങൾക്ക് ചെയ്തു തരും...”

“കാർ കൊണ്ടുപോകുന്നില്ലേ...?” ഷാവേസ് ചോദിച്ചു.

ഹാഡ്ട് തലയാട്ടി. “നടക്കാനുള്ള ദൂരമേയുള്ളൂ...”

നടന്ന് നീങ്ങുവാൻ തുടങ്ങിയ അയാൾ ഒന്ന് നിന്നിട്ട് തിരിഞ്ഞു. ചക്രവാളത്തിൽ അരുണകിരണങ്ങൾ തങ്ങളുടെ തണുത്ത വിരലുകളാൽ ചിത്രമെഴുതുവാൻ ആരംഭിച്ചിരുന്നു. മങ്ങിയ വെട്ടത്തിൽ ഹാഡ്ടിന്റെ മുഖം അങ്ങേയറ്റം മ്ലാനമായി കാണപ്പെട്ടു.

“എന്റെ മനസ്സാന്നിദ്ധ്യം നഷ്ടമായിട്ടൊന്നുമില്ലായിരുന്നു അവിടെ...” ഹാഡ്ട് പറഞ്ഞു.

“എനിക്കറിയാം ഹാഡ്ട്...” ഷാവേസ് സമാധാനിപ്പിച്ചു.

“അയാളുടെ തല ആ കല്ല് പാകിയ തറയിൽ വന്നിടിച്ച് തകർന്നപ്പോഴത്തെ ശബ്ദം... അതായിരുന്നു എന്നെ തളർത്തിക്കളഞ്ഞത്...” ഹാഡ്ട് പറഞ്ഞു. “മനുഷ്യർ പിടഞ്ഞ് മരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... കുറെയേറെപ്പേരെ ഞാൻ തന്നെ വകവരുത്തിയിട്ടുമുണ്ട്... പക്ഷേ, ഇതുപോലൊന്നിന് ഒരിക്കലും ഞാൻ സാക്ഷ്യം വഹിച്ചിട്ടില്ല...”

“പോയി നന്നായിട്ടൊന്ന് ഉറങ്ങൂ ഹാഡ്ട്...” ഷാവേസ് മൊഴിഞ്ഞു.

ഒരു നീണ്ട മാത്ര അദ്ദേഹത്തെ തന്നെ ഉറ്റു നോക്കിയിട്ട് തിരിഞ്ഞ് നനവുള്ള നടപ്പാതയിലൂടെ ഹാഡ്ട് നടന്നു. ഏതാനും നിമിഷങ്ങൾ അയാളെയും നോക്കി അവിടെ നിന്ന ഷാവേസ് പതുക്കെ ഗേറ്റ് കടന്ന് സ്റ്റെയർകെയ്സിന്റെ പടവുകൾ ഓടിക്കയറി.

ചെറുതായി ഒന്ന് തട്ടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. വാതിൽ തുറന്ന അന്നാ ഹാർട്മാൻ അദ്ദേഹത്തെ അകത്തേക്ക് ആനയിച്ചു. കോട്ട് ഊരിയെടുക്കവെ ആകാംക്ഷയോടെ അവൾ ചോദിച്ചു. “മാർക്ക് എവിടെ...?”

“ഹോട്ടലിലേക്ക് തിരികെ പോയി... ബ്ലാങ്കെനീസിലുള്ള ക്രൂഗറുടെ ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ട് വൈകുന്നേരത്തിന് മുമ്പ് എത്തുമെന്ന് പറഞ്ഞു... ഇരുൾ വീണതിന് ശേഷം അങ്ങോട്ട് പോകുവാൻ ഞങ്ങൾ തീരുമാനിച്ചു...”  ഷാവേസ് പറഞ്ഞു.

കിച്ചണിൽ ചെന്ന് ചൂടു കോഫിയുടെ പാത്രവുമായി അവൾ പെട്ടെന്ന് തിരികെയെത്തി. രണ്ട് കപ്പുകളിലേക്കായി അത് പകരവെ അവൾ ചോദിച്ചു. “എന്തുണ്ടായി...? ഷ്മിഡ്ടിനെ കാണാൻ പറ്റിയോ...?”

സോഫയിൽ അവൾക്കരികിൽ ഇരുന്ന് കോഫി നുകർന്നു കൊണ്ട് നടന്ന കാര്യങ്ങളെല്ലാം അദ്ദേഹം അവളെ ധരിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഒരു വിറയലോടെ അവൾ പറഞ്ഞു. “പാവം മനുഷ്യൻ... എത്ര ദാരുണമായ അന്ത്യം...!”

“വേദന അറിയാനുള്ള സമയമൊന്നും ലഭിച്ചു കാണില്ല അയാൾക്ക്... അപ്പോൾ തന്നെ മരണം സംഭവിച്ചിരിക്കണം...”  ഷാവേസ് പറഞ്ഞു.

“ചുരുക്കിപ്പറഞ്ഞാൽ ആരാണ് നമ്മുടെ എതിരാളികൾ എന്ന കാര്യത്തിൽ ഒരു തീരുമാനമായി...” അന്ന പറഞ്ഞു.

അദ്ദേഹം തല കുലുക്കി. “എസ്.എസ് സേനയിൽ ഒരു ഗ്രൂപ്പ് ലീഡർ ആയിരുന്നു സ്റ്റെയ്നർ എന്നാണ് ഷ്മിഡ്ട് പറഞ്ഞത്...  ക്രൂഗർ ഒരു പക്ഷേ അവരുടെ ക്യാമ്പ് ഡോക്ടറോ മറ്റോ ആയിരുന്നിരിക്കണം...”

“കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകളിൽ ഇവരെക്കുറിച്ച് എന്തെങ്കിലും സൂചനകൾ ഉണ്ടായിരിക്കാമെന്ന് കരുതുന്നുണ്ടോ...?” അവൾ ചോദിച്ചു.

അദ്ദേഹം തലയാട്ടി. “എന്ന് തോന്നുന്നില്ല... എന്റെ ഊഹം ശരിയാണെങ്കിൽ ഇവർ ഇപ്പോഴും നാസി അധോലോകത്തിലെ ആക്ടീവ് മെമ്പേഴ്സ് ആണ്... ഇവർക്ക് ആജ്ഞ നൽകുന്നവരുടെ പേരുകൾ ചിലപ്പോൾ ഷുൾട്സിന്റെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ടാകാം...”

“ശരി... അപ്പോൾ മുള്ളർ ബ്ലാങ്കെനീസിലെ ക്ലിനിക്കിൽ ഇവരുടെ കസ്റ്റഡിയിലുണ്ടെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്...?”

“എന്ന് കരുതാം...” കോഫി കപ്പ് താഴെ വച്ചിട്ട് അദ്ദേഹം എഴുന്നേറ്റു. “ഇനി... നിന്റെ ഈ സോഫ ഒരു കിടക്കയാക്കാൻ പറ്റുമെങ്കിൽ, ഒന്നുറങ്ങിയാൽ കൊള്ളാമെന്നുണ്ടെനിക്ക്... ചുരുങ്ങിയത് ഒരു ഏഴ് മണിക്കൂറെങ്കിലും...”

ബെഡ്‌റൂമിൽ ചെന്ന് കുറേ ബ്ലാങ്കറ്റുകളും ഒരു തലയിണയുമായി അവൾ തിരികെയെത്തി. കൌതുകത്തോടെ നോക്കിക്കൊണ്ട് നിൽക്കവെ നിമിഷങ്ങൾക്കകം അദ്ദേഹത്തിന് മുന്നിൽ ആ സോഫ ഒരു കിടക്കയായി രൂപാന്തരപ്പെട്ടു.

മന്ദഹാസത്തോടെ അവൾ അദ്ദേഹത്തെ നോക്കി. “സുഖമായിട്ടുറങ്ങാൻ ഇത് ധാരാളം എന്ന് തോന്നുന്നു... എന്റെ ഭാഗത്ത് നിന്ന് ഒരു ശല്യവും ഉണ്ടാകില്ല എന്ന് ഞാൻ വാക്ക് തരുന്നു... ഒരാഴ്ച്ചത്തെ ഉറക്കം എനിക്കും ബാക്കിയുണ്ട്...”

അവൾ അരികിലെത്തിയത് അറിയുന്നുണ്ടായിരുന്നെങ്കിലും വളരെ ക്ഷീണിതനായിരുന്നു ഷാവേസ്. തീർത്തും ക്ഷീണിതൻ. “യൂ ആർ വെരി സ്വീറ്റ്, അന്നാ...” അദ്ദേഹം മന്ത്രിച്ചു.

വലതു കൈ ഉയർത്തി അവൾ അദ്ദേഹത്തിന്റെ കവിളിൽ തഴുകി. തല കുനിച്ച് പൊടുന്നനെ ഷാവേസ് അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു. ഒരു നിമിഷം അവൾ അനുകൂലമായി പ്രതികരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വിരലുകൾ തന്റെ അരക്കെട്ടിൽ പരതുന്നുവെന്ന് തിരിച്ചറിഞ്ഞതും അടർന്നു മാറി അവൾ തന്റെ ബെഡ്‌റൂമിലേക്ക് നടന്നു.

അവൾക്ക് പിന്നിൽ അടഞ്ഞ വാതിലിലേക്ക് നോക്കി ഒരു നിമിഷം നിന്ന ഷാവേസ് ഒരു നെടുവീർപ്പോടെ തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിക്കുവാൻ ആരംഭിച്ചു. ഉറക്കം കണ്ണുകളെയും തലച്ചോറിനെയും ആക്രമിച്ച് കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു... പുതപ്പിന്റെ ഊഷ്മളതയിലേക്ക് നൂഴ്ന്ന് കയറി ടേബിൾ ലാമ്പിന്റെ സ്വിച്ച് ഓഫ് ചെയ്തതും ഗാഢ നിദ്രയിലേക്ക് ഊളിയിട്ടു കഴിഞ്ഞിരുന്നു അദ്ദേഹം.

(തുടരും)


അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...

Saturday 20 August 2016

കാസ്പർ ഷുൾട്സ് – 14



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു.



തുടർന്ന് വായിക്കുക...


വല്ലാതെ ഭയന്നു പോയിരുന്നു ഷ്മിഡ്ട്. ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചം അയാളുടെ മുഖത്തിന് ഒരു പ്രത്യേക നിറം പകരുന്നത് പോലെ തോന്നി. അല്പനേരത്തിന് ശേഷം മാത്രമാണ് അയാൾ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചെത്തിയത്. ഷാവേസ് തന്റെ കസേര അല്പം കൂടി മുന്നോട്ട് വലിച്ചിട്ട് അയാളുടെ തൊട്ടു മുന്നിൽ ഇരുന്നു.

“എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ ഷ്മിഡ്ട്...?” ഷാവേസ് ചോദിച്ചു.

ഭയം കൊണ്ട് വിറയ്ക്കുകയായിരുന്നു ഷ്മിഡ്ട്. ആയാസപ്പെട്ട് അയാൾ ചുണ്ടുകൾ നനച്ചു. “ഹെർ ഷാവേസ്... പോലീസ് നിങ്ങളെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്...”

“വിവരം അറിയിച്ചതിന് വളരെ നന്ദി...” ഷാവേസ് പറഞ്ഞു. പിന്നെ മുന്നോട്ടാഞ്ഞ് കൈ മടക്കി ഷ്മിഡ്ടിന്റെ മുഖമടച്ച് ഒന്ന് കൊടുത്തു. “മാന്യമായ രീതിയിലുള്ള സംസാരമൊക്കെ മതിയാക്കാം നമുക്ക്... കാര്യത്തിലേക്ക് കടക്കാം... ട്രെയിൻ ഓസ്നബ്രൂക്കിൽ എത്തുന്നതിന് തൊട്ടുമുമ്പ് നിങ്ങൾ കൊണ്ടുവന്നു തന്ന കോഫിയിൽ മയക്കുമരുന്ന് കലർത്തിയിരുന്നു അല്ലേ...?”

നിഷേധിക്കുവാൻ ഒരു ദയനീയ ശ്രമം ഷ്മിഡ്ട് നടത്തി. “എന്തിനെക്കുറിച്ചാണ് താങ്കൾ സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല ഹെർ ഷാവേസ്...”

ഷാവേസ് ഒന്നു കൂടി മുന്നോട്ടാഞ്ഞ് പരുഷസ്വരത്തിൽ പറഞ്ഞു. “ഷ്മിഡ്ട്... എനിക്കൊട്ടും തന്നെ സമയമില്ല... വെറും പത്ത് സെക്കന്റ് തരും നിങ്ങൾക്ക് സംസാരിച്ചു തുടങ്ങുവാൻ... സത്യം പറയാൻ തയ്യാറല്ലെങ്കിൽ നിങ്ങളുടെ ഇടത് കൈത്തണ്ട ഞാൻ ഒടിച്ചിരിക്കും... എന്നിട്ടും സത്യം പുറത്ത് വരുന്നില്ലെങ്കിൽ പിന്നെ ഒടിക്കുന്നത് വലത് കൈത്തണ്ടയായിരിക്കും...”

ഷ്മിഡ്ടിന്റെ മുഖത്ത് നിന്നും വിയർപ്പുകണങ്ങൾ ഇറ്റു വീണു. അയാളുടെ തൊണ്ട വരളുന്നത് പോലെ തോന്നി.

“പക്ഷേ, ഹെർ ഷാവേസ്... അതെനിക്ക് വെളിപ്പെടുത്താനാവില്ല... അയാൾ എന്നെ കൊന്നുകളയും...” ആയാസപ്പെട്ട് ഷ്മിഡ്ട് പറഞ്ഞു.

“ആര്...?”  ഷാവേസ് എഴുന്നേറ്റ് മുറിയുടെ അറ്റത്തേക്ക് നടന്നിട്ട് അയാളുടെ കസേരയുടെ പിന്നിൽ വന്ന് നിലയുറപ്പിച്ചു.

ഷ്മിഡ്ട് തലയുയർത്തി അദ്ദേഹത്തെ നോക്കി. ആ കണ്ണുകളിലെ ഭീതി വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു ഷാവേസിന്.

“ഇൻസ്പെക്ടർ സ്റ്റെയ്നർ...” അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.

“എന്റെ ഊഹം തെറ്റിയില്ല...” ഷാവേസ് പറഞ്ഞു. “ഒരു പിടിവള്ളി ഏതായാലും ലഭിച്ചിരിക്കുന്നു...”  ഭയന്ന് വിറച്ചിരിക്കുന്ന ഷ്മിഡ്ടിന്റെ കണ്ണുകളിലേക്ക് തുറിച്ച് നോക്കിക്കൊണ്ട് അദ്ദേഹം തന്റെ ചോദ്യശരങ്ങൾ തുടർന്നു. “എന്റെ കമ്പാർട്ട്മെന്റിൽ വച്ച് കൊല്ലപ്പെട്ട ആ മനുഷ്യൻ... ഓസ്നബ്രൂക്കിൽ നിന്നും കയറിയ ആ വ്യക്തിയായിരുന്നുവോ അത്...?”

നിഷേധരൂപേണ അയാൾ തലയാട്ടി. “അല്ല ഹെർ...”

“പിന്നെ ആരായിരുന്നു അത്...?” ഹാഡ്ട് ആരാഞ്ഞു.

ഷ്മിഡ്ടിന് സംസാരിക്കുവാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നത് പോലെ തോന്നി. വളരെ പതിഞ്ഞ സ്വരത്തിൽ മന്ത്രിക്കുന്നത് പോലെ അയാൾ ചുണ്ടുകളനക്കി. “ഇൻസ്പെക്ടർ സ്റ്റെയ്നറും ഡോക്ടർ ക്രൂഗറും കൂടി റിയെൻ സ്റ്റേഷനിൽ വച്ച് സ്ട്രെച്ചറിൽ കൊണ്ടുവന്ന മനുഷ്യനായിരുന്നു അത്...”

“അവർ ട്രെയിനിൽ കയറുന്ന സമയത്ത് അയാളുടെ അവസ്ഥയെന്തായിരുന്നു...?” ഷാവേസ് അയാളുടെ കോ‍ളറിൽ പിടിച്ച് കുലുക്കിക്കൊണ്ട് അലറി. “പറയൂ... ചോദിക്കുന്നതിന് ഉത്തരം പറയൂ...”

“അയാൾ മരിച്ചിരുന്നു, ഹെർ...!” ഞരങ്ങിക്കൊണ്ട് ഷ്മിഡ്ട് കസേരയിലേക്ക് കുഴഞ്ഞു വീണു. ശേഷം നിയന്ത്രിക്കാനാവാതെ അയാൾ വിതുമ്പി.

സംതൃപ്തിയുടെ നെടുവീർപ്പുമായി ഷാവേസ് എഴുന്നേറ്റു. “ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ... അന്ന് ആ മൃതദേഹം പരിശോധിച്ചപ്പോഴേ എന്തോ ഒരു അസ്വാഭാവികത എനിക്ക് തോന്നിയിരുന്നു... മയക്കുമരുന്നിന്റെ കെട്ട് ഇറങ്ങിയിട്ടില്ലായിരുന്നതിനാൽ പരസ്പരം ഒന്നും ബന്ധപ്പെടുത്താൻ കഴിഞ്ഞില്ല അപ്പോൾ... ഇപ്പോൾ കാറിൽ വരുമ്പോഴാണ് ഞാനത് ഓർമ്മിച്ചത്... ആ മൃതശരീരത്തിന്റെ വിരലുകൾ തണുത്ത് മരവിച്ചിരുന്നു...”

“അയാൾ മരണമടഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു എന്നർത്ഥം...?”  ഹാഡ്ട് ചോദിച്ചു.

ഷാവേസ് തല കുലുക്കി. “ആരാണ് അയാൾ എന്ന് എനിക്കറിയില്ല... ഒരു പക്ഷേ, ഡോക്ടർ ക്രൂഗർ സപ്ലൈ ചെയ്ത മൃതദേഹങ്ങളിലൊന്ന്... അയാളും സ്റ്റെയ്നറും റിയെൻ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറുന്നു... ഷ്മിഡ്ടിനെക്കൊണ്ട് എനിക്കുള്ള കോഫിയിൽ മയക്കുമരുന്ന് കലർത്തുന്നു... പിന്നെ, ഓസ്നബ്രൂക്കിൽ നിന്നും കയറുന്ന മുള്ളറിനായി എന്റെ കമ്പാർട്ട്മെന്റിൽ വെയ്റ്റ് ചെയ്യുന്നു...”

“അപ്പോൾ ഹാംബർഗിൽ ഇറങ്ങിയപ്പോൾ അവർ സ്ട്രെച്ചറിൽ പുറത്തു കൊണ്ടുപോയത് മുള്ളറിനെയായിരിക്കണം...?” ഹാഡ്ട് സംശയം പ്രകടിപ്പിച്ചു.

ഷാവേസ് തല കുലുക്കി. “ഇറ്റ് വാസ് എ നീറ്റ് പ്ലാൻ... എന്നെ ഒഴിവാക്കി അതിസമർത്ഥമായി അവർ മുള്ളറിനെ കടത്തിക്കൊണ്ടുപോയി... കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ സമയം പോലെ അദ്ദേഹത്തിൽ നിന്നും ശേഖരിക്കാനുള്ള പദ്ധതി...”

“എങ്ങോട്ടായിരിക്കും അദ്ദേഹത്തെ അവർ കൊണ്ടുപോയിരിക്കുക...?” ഹാഡ്ട്  ചോദിച്ചു.

ഷാവേസ് കൈ മലർത്തി. പെട്ടെന്നാണ് അദ്ദേഹത്തിന്റെ മനസ്സിൽ അത് തെളിഞ്ഞത്. “ഒരു പക്ഷേ, നമ്മുടെ ഈ സുഹൃത്തിന് പറയാൻ കഴിയുമായിരിക്കും...”  അദ്ദേഹം ഷ്മിഡ്ടിനെ കഴുത്തിന് കുത്തിപ്പിടിച്ച് കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു. “പറയൂ... വല്ല രൂപവുമുണ്ടോ...?”

“ഹാംബർഗ് സ്റ്റേഷനിൽ എത്തിയ ആംബുലൻസ് ബ്ലാങ്കെനീസിലെ ഒരു പ്രൈവറ്റ് ക്ലിനിക്കിന്റേതായിരുന്നു...” ഷ്മിഡ്ട് പറഞ്ഞു. പിന്നെ അയാൾ കൈ കൂപ്പി യാചിച്ചു. “ഹെർ ഷാവേസ്... ദയവ് ചെയ്ത്... ദൈവത്തെയോർത്ത്... ഈ വിവരങ്ങളെല്ലാം എന്നിൽ നിന്നാണ് ലഭിച്ചതെന്ന് ഇൻസ്പെക്ടർ സ്റ്റെയ്നർ അറിയാൻ ഇടവരരുത്... കൊടുംക്രൂരനാണയാൾ... എസ്. എസ് സേനയിലെ ഗ്രൂപ്പ് ലീഡറായിരുന്നു പണ്ട് അയാൾ...”

“എങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ അയാളെ സഹായിച്ചത്...?”  ഹാഡ്ട് ചോദിച്ചു.

“എന്റെ മുന്നിൽ വേറെ മാർഗ്ഗമില്ലായിരുന്നു... ഇവരൊക്കെ എത്രമാത്രം ശക്തരാണ് ഇപ്പോഴുമെന്ന് നിങ്ങൾക്കറിയില്ല...” ഷ്മിഡ്ട് പറഞ്ഞു.

ആ നിമിഷമാണ് പുറത്ത് ഒരു കാൽ‌പ്പെരുമാറ്റം കേട്ടതും വാതിലിൽ ആരോ തട്ടിയതും. ഷാവേസ് അയാളെ ഒന്നു കൂടി പിടിച്ചുലച്ചിട്ട് മന്ത്രിച്ചു. “ആരാണതെന്ന് പോയി നോക്കൂ... എന്തെങ്കിലും അതിബുദ്ധി കാണിക്കാൻ ശ്രമിച്ചാൽ... അറിയാമല്ലോ...”

ഒന്ന് മടിച്ചു നിന്നിട്ട് ഷ്മിഡ്ട് വാതിൽക്കലേക്ക് നടന്നു. പിന്നെ ഇടറിയ സ്വരത്തിൽ ചോദിച്ചു.

“ആരാണത്...?”

“ഇൻസ്പെക്ടർ സ്റ്റെയ്നർ...!”   വളരെ വ്യക്തമായിരുന്നു ആ ശബ്ദം.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...