ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
കഥ ഇതു വരെ...
ബ്രിട്ടീഷ്
ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനാണ് പോൾ ഷാവേസ്. തന്നെ ഏൽപ്പിച്ചിരുന്ന
ഒരു ദൌത്യം പൂർത്തീകരിച്ച് ഗ്രീസിൽ നിന്നും ലണ്ടനിൽ മടങ്ങിയെത്തി ഒന്നുറങ്ങുവാനുള്ള
തയ്യാറെടുപ്പിനിടയിലാണ് ഓഫീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ട് ഫോൺ കോൾ വരുന്നത്.
ഉറക്കം മാറ്റി വച്ച് മനസ്സില്ലാ മനസോടെ രാത്രിയുടെ അന്ത്യയാമത്തിൽ തന്നെ ഓഫീസിലെത്തിയ
ഷാവേസ് ചീഫിന്റെ റൂമിൽ പ്രവേശിക്കുന്നു. പുതിയ ദൌത്യത്തെക്കുറിച്ച് ചീഫ് ഷാവേസിനോട്
വിവരിക്കുന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി
അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ
ജോർജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.
തുടർന്ന് വായിക്കുക...
സമ്മതഭാവത്തിൽ
തല കുലുക്കിയിട്ട് സർ ജോർജ് പിന്നോട്ട് ചാഞ്ഞ് ഇരുന്നു. പിന്നെ റിവോൾവിങ്ങ് ചെയറിൽ
അൽപ്പം ഒന്ന് തിരിഞ്ഞ് ഷാവേസിനെ അഭിമുഖീകരിച്ചു.
“മിസ്റ്റർ
ഷാവേസ്... മറ്റ് പല ബിസിനസുകളോടൊപ്പം തന്നെ ഒരു പുസ്തക പ്രസാധക കമ്പനിയുടെ സിംഹഭാഗം
ഓഹരികളും എനിക്ക് സ്വന്തമാണ്... ഇന്നലെ രാവിലെ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ അസാധാരണമായ
ഒരു കത്തുമായി എന്നെ കാണാൻ വന്നു... ആ കത്തിനെക്കുറിച്ച് ഫോറിൻ സെക്രട്ടറി തീർച്ചയായും
അറിഞ്ഞിരിക്കണമെന്ന് അദ്ദേഹത്തിനും മറ്റ് ബോർഡ് അംഗങ്ങൾക്കും തോന്നിയത്രെ... ഫോറിൻ
സെക്രട്ടറിയുമായി എനിക്കുള്ള സൌഹൃദം കണക്കിലെടുത്ത് ആ ചുമതല അവർ എന്നെ ഏൽപ്പിക്കുകയായിരുന്നു...”
“ആരുടേതായിരുന്നു
ആ ലെറ്റർ...?” ഷാവേസ് ചോദിച്ചു.
“ഹാൻസ് മുള്ളർ
എന്നൊരു ജർമ്മൻകാരന്റെ...” സർ ജോർജ് പറഞ്ഞു.
“ആ കത്തിൽ അയാൾ അവകാശപ്പെടുന്നത് കാസ്പർ ഷുൾട്‌സ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നാണ്...
മാത്രമല്ല, 1955 വരെ പോർച്ചുഗലിൽ കഴിഞ്ഞിരുന്ന ഷുൾട്സ് തിരികെ വന്ന് മറ്റൊരു പേർ സ്വീകരിച്ച്
ആരാലും അറിയപ്പെടാതെ ഇപ്പോൾ ജർമ്മനിയിൽ തന്നെ കഴിയുകയുമാണെന്നാണ് കത്തിൽ പറയുന്നത്...”
“പക്ഷേ, ഒരു
പുസ്തക പ്രസാധക കമ്പനിയിൽ നിന്നും എന്താണയാൾക്ക് വേണ്ടത്...?” ഷാവേസ് ചോദിച്ചു.
“അതിലേക്കാണ്
ഞാൻ വരുന്നത്...” സർ ജോർജ് പറഞ്ഞു. “ആ കത്തിൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാമെങ്കിൽ
കാസ്പർ ഷുൾട്സ് തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാനാഗ്രഹിക്കുന്നു...”
“മുള്ളറെ ഒരു
മദ്ധ്യവർത്തിയായി നിർത്തിക്കൊണ്ട്...? പക്ഷേ, അത് പ്രസിദ്ധീകരിക്കാൻ എന്തുകൊണ്ട് അയാൾ
ഒരു ജർമ്മൻ കമ്പനിയെ സമീപിച്ചില്ല...?” ഷാവേസ് ചോദിച്ചു. “അതുപോലൊരു പുസ്തകം വെളിച്ചം
കാണുകയാണെങ്കിൽ ഇംഗ്ലണ്ടിനെക്കാൾ ജർമ്മനിയിലായിരിക്കില്ലേ അത് സെൻസേഷനാവുക...?”
“മുള്ളർ അതിന്
ശ്രമിച്ചിരുന്നു എന്നതാണ് വാസ്തവം...” സർ ജോർജ് പറഞ്ഞു. “നിർഭാഗ്യവശാൽ ഒരിക്കലും സമീപിക്കാൻ
പാടില്ലാത്തവരുടെയടുത്തായിരുന്നു അദ്ദേഹം എത്തിപ്പെട്ടത്... ഇതുപോലൊരു കത്തുമായി പ്രസാധകരെ
സമീപിച്ച് ഏതാനും മണിക്കൂറുകൾക്കകം തന്നെ നാസി അധോലോകം അയാളെ തേടി എത്തിക്കഴിഞ്ഞിരുന്നു...
ഹിറ്റ്‌ലറുടെ അനുചരന്മാർ എന്നറിയപ്പെട്ടിരുന്ന, ഇപ്പോൾ ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ
പല ഉന്നത വ്യക്തികളും യഥാർത്ഥത്തിൽ ഹിറ്റ്‌ലറുടെ പ്രവൃത്തികളെ പിന്താങ്ങിയിരുന്നില്ല
എന്ന സ്തോഭജനകമായ വസ്തുത ഷുൾട്സിന്റെ കുറിപ്പുകളിലുണ്ടെന്നാണ് മുള്ളർ പറയുന്നത്...
മാത്രമല്ല, ഇവിടെ ഇംഗ്ലണ്ടിൽ തന്നെ ധാരാളം നാസി അനുഭാവികൾ ഉണ്ടായിരുന്നതായും കാസ്പർ
ഷുൾട്സ് അവരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു എന്നും പറയുന്നു... 1940 ൽ ജർമ്മൻ
അധിനിവേശം ഏതാണ്ട് ഉറപ്പായ അവസരത്തിൽ അധിനിവേശ ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനം
ഏറ്റെടുക്കാൻ തയ്യാറായ ഒരു പ്രമുഖ വ്യക്തിയെക്കുറിച്ച് ഒരു അദ്ധ്യായം തന്നെ എഴുതിയിട്ടുണ്ടത്രെ
അദ്ദേഹം...”
അവിശ്വസനീയതയോടെ
ഷാവേസ് പതുക്കെ ചൂളമടിച്ചു. “ആരുടെയെങ്കിലും പേരുകൾ പരാമർശിക്കുന്നുണ്ടോ ആ കത്തിൽ...?”
“ഇല്ല...”
അദ്ദേഹം തലയാട്ടി. “ഷുൾട്സിന്റെ കൈയെഴുത്തുപ്രതി തന്റെ കൈവശമുണ്ടെന്ന് മാത്രമാണ് മുള്ളർ
പറയുന്നത്... അത് ഷുൾട്സിന്റെ കൈയക്ഷരം തന്നെയാണോ എന്ന് നമുക്ക് പരിശോധിച്ച് ഉറപ്പ്
വരുത്തേണ്ടതുണ്ടെന്നത് മറ്റൊരു വശം... പക്ഷേ, ഒരേയൊരു കോപ്പി മാത്രമേയുള്ളൂ എന്നതാണ്
പ്രധാന പ്രശ്നം... അതുകൊണ്ട് തന്നെ പറയേണ്ട കാര്യമില്ലല്ലോ... വളരെ വലിയ തുകയാണ് അതിനദ്ദേഹം
ആവശ്യപ്പെടുന്നത്...” സർ ജോർജ് പറഞ്ഞു.
“ഒട്ടും അത്ഭുതമില്ല...”
ഷാവേസ് പറഞ്ഞു. “പക്ഷേ, ആ പാവം അറിയുന്നില്ല, ഒരു ടൈം ബോംബ് ആണ് അദ്ദേഹം ഒപ്പം കൊണ്ടു
നടക്കുന്നതെന്ന്...” ഷാവേസ് ചീഫിന് നേർക്ക്
തിരിഞ്ഞു. “ഏതാണ്ട് മൂന്ന് വർഷമായി ഞാൻ ജർമ്മനിയിൽ പോയിട്ട്... എത്രമാത്രം ശക്തരാണ്
നാസികൾ ഇപ്പോൾ...?”
“ലോകജനത കരുതുന്നതിനെക്കാൾ
വളരെ ശക്തരാണ് ഇപ്പോഴും അവർ...” ചീഫ് പറഞ്ഞു. “വാർ ക്രൈംസിനെക്കുറിച്ച് അന്വേഷിക്കാനായി
യുദ്ധാനന്തര ഗവണ്മന്റ് ലുഡ്‌വിഗ്സ്ബർഗിൽ ഒരു ഓഫീസ് തുറന്ന അന്ന് മുതൽക്കേ തുടങ്ങിയതാണ്
നാസി അധോലോകവുമായുള്ള സംഘർഷം... മുതിർന്ന മുൻ എസ്. എസ്. ഉദ്യോഗസ്ഥർ പോലീസിൽ എമ്പാടും
നുഴഞ്ഞു കയറിയിട്ടുണ്ട്... അതുകൊണ്ട് തന്നെ ഉടൻ അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുള്ള
മുൻ എസ്. എസ്. ഓഫീസർമാർക്ക് മുന്നറിയിപ്പ് കൊടുക്കാൻ നാസി ഇന്റലിജൻസിന് സാധിച്ചിട്ടുണ്ട്...
അവരിൽ പലരും ഇതിനോടകം തന്നെ യുണൈറ്റഡ് അറബ് റിപ്പബ്ലിക്കിലേക്ക് രക്ഷപെടുകയും ചെയ്തിരിക്കുന്നു...”
“പക്ഷേ, ഇനിയും
ധാരാളം നാസികൾ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ടെന്നാണല്ലോ കേൾക്കുന്നത്...”
“അത് തർക്കമില്ലാത്ത
കാര്യമാണ്... ഗവണ്മന്റ് തസ്തികകളിൽ എന്നു വേണ്ട, മറ്റെല്ലാ തുറകളിലും അവരുടെ സാന്നിദ്ധ്യം
ഇപ്പോഴുമുണ്ട്...” ചീഫ് ഉറക്കെ ചിരിച്ചു. “ആ ജർമ്മൻ പബ്ലിഷിങ്ങ് കമ്പനിയിലേക്ക് പ്രസ്തുത
കത്തയച്ചതിന് ശേഷമായിരിക്കും ഒരു പക്ഷേ, മുള്ളർ ഇതെല്ലാം അറിഞ്ഞിട്ടുണ്ടാകുക...”
“ആ പബ്ലിഷിങ്ങ്
കമ്പനിയുടെ പേർ അദ്ദേഹം സൂചിപ്പിച്ചുവോ...?”
“ഇല്ല... സ്വന്തം
മേൽവിലാസം പോലും അദ്ദേഹം തന്നിട്ടില്ല... ആവശ്യം വരുമ്പോൾ ഫോണിൽ ബന്ധപ്പെടാമെന്നാണ്
പറഞ്ഞത്...” ചീഫ് പറഞ്ഞു.
“എന്നിട്ട്
ഫോൺ ചെയ്തുവോ...?”
“ചെയ്തു...
പറഞ്ഞ പ്രകാരം ഇന്നലെ വൈകിട്ട് കൃത്യം ആറ് മണിക്ക്... മാനേജിങ്ങ് ഡയറക്ടറാണ് ഫോൺ അറ്റന്റ്
ചെയ്തത്... ഈ വിഷയത്തിൽ തീർച്ചയായും താല്പര്യമുണ്ടെന്നും അദ്ദേഹത്തെ നേരിൽ സന്ധിക്കുന്നതിനായി
കമ്പനിയുടെ ഒരു ഡയറക്ടറെ ജർമ്മനിയിലേക്ക് അയക്കുവാനുള്ള ഏർപ്പാടാക്കിയിട്ടുണ്ടെന്നും
ഞങ്ങൾ അറിയിച്ചു...”
“ആന്റ് ദാറ്റ്സ്
മീ, ഐ സപ്പോസ്...”
“കറക്റ്റ്...”
ചീഫ് പറഞ്ഞു. “ഇന്ന് വൈകിട്ടത്തെ ബോട്ടിൽ നിങ്ങൾ ഹുക്ക് ഓഫ് ഹോളണ്ട് ക്രോസ് ചെയ്യണം... എന്നിട്ട് ഹാംബർഗിലേക്കുള്ള നോർത്ത് വെസ്റ്റ് എക്സ്പ്രസ്സ്
പിടിക്കണം...” മേശവലിപ്പ് തുറന്ന് ചീഫ് ഒരു വലിയ എൻവലപ്പ് പുറത്തെടുത്തു. “നിങ്ങൾക്ക്
ആവശ്യമുള്ള എല്ലാ രേഖകളും ഇതിലുണ്ട്... നിങ്ങളുടെ പേരിലുള്ള പുതിയ പാസ്പോർട്ട്... ഒരേയൊരു
മാറ്റം മാത്രം... നിങ്ങളുടെ ഉദ്യോഗം പബ്ലിഷർ എന്നാക്കി മാറ്റിയിരിക്കുന്നു... ജർമ്മനിയിലെ
ആവശ്യത്തിനുള്ള പണവും മറ്റു ചില അവശ്യവസ്തുക്കളും ഇതിലുണ്ട്...”
“എന്തിനാണ്
ഹാംബർഗിലേക്കുള്ള രാത്രി വണ്ടി തന്നെ പിടിക്കണമെന്ന് നിർബന്ധം...?”
“അതിലേക്കാണ്
ഞാൻ വരുന്നത്...” ചീഫ് പറഞ്ഞു. “റിസർവ്‌ഡ് കമ്പാർട്ട്‌മെന്റിൽ ഒരു ഫസ്റ്റ് ക്ലാസ് സ്ലീപ്പിങ്ങ്
കാർ ബെർത്ത് ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്... ടിക്കറ്റ് ഈ എൻവലപ്പിൽ തന്നെയുണ്ട്...
പാതിരാത്രിയാകുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പ് ഓസ്‌നാബ്രൂക്കിൽ നിന്നും ട്രെയിനിൽ
കയറുന്ന മുള്ളർ നേരെ നിങ്ങളുടെ കമ്പാർട്ട്‌മെന്റിലേക്ക് എത്തുന്നതായിരിക്കും...”
“അദ്ദേഹത്തെ
കണ്ടുമുട്ടിക്കഴിഞ്ഞാൽ പിന്നെ എന്റെ ജോലി എന്താണ്...?”
ചീഫ് ചുമൽ
വെട്ടിച്ചു. “അത് പൂർണ്ണമായും നിങ്ങളുടെ മനോധർമ്മത്തിന് വിടുന്നു... ആ കൈയെഴുത്തുപ്രതി
എനിക്ക് വേണം... അതിനേക്കാളുപരി, ഐ വാണ്ട് കാസ്പർ ഷുൾട്സ്... പിന്നെ ഒരു കാര്യം കൂടി...
ഇതേ ട്രെയിനിൽ തന്നെ സർ ജോർജും ഹാംബർഗിലേക്ക് പോകുന്നുണ്ട്... യുണൈറ്റഡ് നേഷൻസിന്റെ
ഒരു പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ... അതുകൊണ്ട് കൂടിയാണ് നിങ്ങളോട് അഭിപ്രായം ആരായുക
പോലും ചെയ്യാതെ ഞാൻ ഈ അറേഞ്ച്മെന്റ്സ് ഒക്കെ നടത്തിയത്... മുള്ളറെ ശരിക്കും വരുതിയിലാക്കാൻ
നോക്കുക... ആ കൈയെഴുത്തുപ്രതിയോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ കണ്ടേ തീരൂ എന്ന് നിർബന്ധം
പിടിക്കണം... വേണ്ടി വന്നാൽ അദ്ദേഹവും സർ ജോർജുമായി
ഒരു മീറ്റിങ്ങിന് അവസരമൊരുക്കുക... സർ ജോർജിന് ഈ കമ്പനിയിൽ നല്ലൊരു ഷെയർ ഉണ്ടെന്നും
കൈയെഴുത്തുപ്രതിയുടെ വിശ്വാസ്യതയെക്കുറിച്ച് ഉറപ്പ് വരുത്തുവാൻ വേണ്ടിയാണ് നിങ്ങളോടൊപ്പം
അദ്ദേഹത്തെയും അയച്ചിരിക്കുന്നതെന്നും പറയുക...”
സർ ജോർജ് എഴുന്നേറ്റു.
“തീർച്ചയായും മിസ്റ്റർ ഷാവേസ്... എന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കാൻ മടിക്കേണ്ട...”
അദ്ദേഹം പുഞ്ചിരിച്ചു. “വീണ്ടും ആ യുദ്ധകാലത്തേക്ക് എത്തിപ്പെട്ടത് പോലെ... നൂറു കൂട്ടം
പ്രശ്നങ്ങൾക്കിടയിലേക്ക്... ബൈ ദി വേ, ഞാൻ ഇറങ്ങുകയാണ്... പത്തു മണിക്കാണ് ട്രെയിൻ
ലിവർപൂൾ സ്ട്രീറ്റ് വിടുന്നത്... അതിന് മുമ്പായി ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങിയാൽ കൊള്ളാമെന്നുണ്ടെനിക്ക്...”
ഹസ്തദാനത്തിനായി അദ്ദേഹം കൈ നീട്ടി. “കണ്ടിട്ട്
നിങ്ങൾക്കും അല്പം ഉറക്കം ആവശ്യമുണ്ടെന്ന് തോന്നുന്നു... ഐ വിൽ സീ യൂ ഓൺ ദി ട്രെയിൻ,
ഐ ഹോപ്...”
വാതിൽക്കൽ
വരെ അദ്ദേഹത്തെ കൊണ്ടു ചെന്നാക്കിയിട്ട് ചീഫ് തിരികെയെത്തി. “വെൽ... വാട്ട് ഡൂ യൂ തിങ്ക്...?” കസേരയിൽ ഇരിക്കവെ
അദ്ദേഹം ആരാഞ്ഞു.
ഷാവേസ് ചുമൽ
വെട്ടിച്ചു. “എല്ലാം മുള്ളറെ ആശ്രയിച്ചിരിക്കുന്നു... അദ്ദേഹത്തെക്കുറിച്ച് എത്രത്തോളം
വിവരം ലഭ്യമാണ് നമ്മുടെ പക്കൽ...?”
“അദ്ദേഹത്തിന്റെ
ഫയൽ ഞാൻ പരിശോധിച്ചു... ആദ്യമായിട്ടാണ് ഈ കഥാപാത്രം
നമ്മുടെ പരിധിയിലേക്ക് വരുന്നത്... കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല... ഒരു പക്ഷേ,
മറ്റേതെങ്കിലും പേരാണോ അദ്ദേഹം ഇതിനു മുമ്പ് ഉപയോഗിച്ചിരുന്നതെന്നും സംശയമുണ്ട്...” ചീഫ് പറഞ്ഞു.
“കാസ്പർ ഷുൾട്സുമായി
അദ്ദേഹത്തിനുള്ള ബന്ധം എന്തായിരുന്നുവെന്ന് സൂചിപ്പിച്ചുവോ...?”
ചീഫ് തലയാട്ടി.
“ദാറ്റ് ഈസ് ഓൾസോ എ കംപ്ലീറ്റ് മിസ്റ്ററി...”
(തുടരും)
അടുത്ത ലക്കം ഇവിടെ ...