Sunday, 26 June 2016

കാസ്പർ ഷുൾട്സ് – 9



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...


ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



തുടർന്ന് വായിക്കുക...


ണ്ണാടിയിലെ തന്റെ പ്രതിരൂപത്തിലേക്ക് നോക്കി ഷാവേസ് സ്വയം വിലയിരുത്തി. ഹാഡ്ട് നൽകിയ ഒരു വെള്ള റെയിൻ‌കോട്ടും പച്ച നിറമുള്ള ഹാറ്റുമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ഹാറ്റിന്റെ മുൻ‌ഭാഗം കണ്ണിന് മുകളിലേക്ക് താഴ്ത്തി വച്ചിട്ട് അദ്ദേഹം പുഞ്ചിരിച്ചു.

“കണ്ടിട്ട് എങ്ങനെയുണ്ട്...?”

ഹാഡ്ട് അദ്ദേഹത്തിന്റെ ചുമലിൽ പതുക്കെ ഒന്ന് തട്ടി. “ഫൈൻ... ജസ്റ്റ് ഫൈൻ... ട്രെയിനിൽ നിന്നും ധാരാളം പേർ ഇറങ്ങുവാനുണ്ടാകും... ഞാൻ പറയുന്നത് പോലെ നീങ്ങിയാൽ വെറും രണ്ട് മിനിറ്റിനുള്ളിൽ നിങ്ങൾക്ക് സ്റ്റേഷനിൽ നിന്നും പുറത്ത് കടക്കാം... എന്നിട്ട് ഒരു ടാക്സി പിടിക്കുക...”

ഷാവേസ് തല കുലുക്കി. “എന്നെക്കുറിച്ചോർത്ത് വേവലാതിപ്പെടേണ്ട... അടുത്ത കാലത്തൊന്നും ഞാൻ ഹാംബർഗിൽ വന്നിട്ടില്ലെങ്കിലും റീപ്പർബാനിലേക്കുള്ള വഴി കണ്ടുപിടിക്കാൻ അത്രയൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല...”

“എങ്കിൽ ശരി... നമുക്ക് പിന്നീട് കാണാം...” കമ്പാർട്ട്മെന്റിന്റെ വാതിൽ തുറന്ന് ഇരുവശവും നിരീക്ഷിച്ചിട്ട് ഹാഡ്ട് ഒതുങ്ങി നിന്നു. “ഓൾ ക്ലിയർ...”

പുറത്തിറങ്ങിയ ഷാവേസ് വിജനമായ ഇടനാഴിയിലൂടെ വേഗം നടന്നു. വേഗത കുറഞ്ഞ് ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയാണ്. പിന്നോട്ട് പായുന്ന പ്ലാറ്റ്ഫോം ജാലകത്തിലൂടെ ദൃശ്യമാകുന്നുണ്ട്. കമ്പാർട്ട്മെന്റുകളിൽ നിന്നും പുറത്തേക്കിറങ്ങുവാൻ തുടങ്ങിയ ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് ഷാവേസ് കോച്ചുകൾ ഓരോന്നും പിന്നിട്ട് ഏറ്റവും മുന്നിലെ കോച്ചിൽ എത്തി. ട്രെയിൻ പൂർണ്ണമായും നിന്നതോടെ വാതിൽ തുറന്ന് അദ്ദേഹം പ്ലാറ്റ്ഫോമിലേക്കിറങ്ങി.

ടിക്കറ്റ് ചെക്കിങ്ങ് പോയിന്റ് കടന്ന് ആദ്യം പുറത്തിറങ്ങിയത് ഷാവേസായിരുന്നു. നിമിഷങ്ങൾക്കകം അദ്ദേഹം പ്രധാന കവാടത്തിലൂടെ റോഡിൽ എത്തിക്കഴിഞ്ഞിരുന്നു. സമയം പുലർച്ചെ രണ്ടരയായിരിക്കുന്നു. *എസ്-ബാൻ  സർവീസ് അവസാനിപ്പിച്ചിരിക്കുന്നു. (*എസ്-ബാൻ - ഹാംബർഗിലെ സബർബൻ ഇലക്ട്രിക് ട്രെയിൻ). ചാറ്റൽ മഴയിലൂടെ ഒഴുകിയെത്തുന്ന ശരത്‌ക്കാല സുഗന്ധം... പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയാലെന്ന പോലെ അദ്ദേഹം നടക്കുവാൻ തീരുമാനിച്ചു.  കോട്ടിന്റെ കോളർ തെല്ലൊന്ന് ഉയർത്തി വച്ച് അദ്ദേഹം മോൺബെർഗ്സ്ട്രാസയിലൂടെ സെന്റ് പോളി ലക്ഷ്യമാക്കി നടക്കുവാനാരംഭിച്ചു. ഹാംബർഗിലെ കുപ്രസിദ്ധമായ നിശാക്ലബുകൾ അവിടെയാണ്.

വിജനവും നിശബ്ദവുമായിരുന്നു തെരുവുകൾ. തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളുടെ അരികിലൂടെ നീങ്ങവെ ഷാവേസിന്റെ ചിന്ത അല്പം പിറകോട്ട് പോയി. യുദ്ധത്തിന്റെ അവസാന കാലഘട്ടത്തിൽ ഇതായിരുന്നില്ല ഹാംബർഗ് നഗരത്തിന്റെ സ്ഥിതി. കനത്ത ബോംബിങ്ങിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾ... 1943 ലെ കനത്ത റെയ്ഡിങ്ങിൽ ഏതാണ്ട് എഴുപത്തിയയ്യായിരത്തോളം ആൾക്കാർ കൊല്ലപ്പെട്ട നഗരമാണ് ഈ കാണുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല... ചാരക്കൂമ്പാരത്തിൽ നിന്നും ജർമ്മനി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റിരിക്കുന്നു...

രാത്രിയുടെ ആ അന്ത്യയാമത്തിലും അവിശ്വസനീയമാം വിധം സജീവമായിരുന്നു റീപ്പർബാൻ തെരുവ്. നിയോൺ ലാമ്പുകളുടെ വർണ്ണവൈവിദ്ധ്യത്തിലൂടെ ഒഴുകുന്ന ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. പുലർച്ചെ മൂന്നുമണി നേരത്തെ ലണ്ടൻ നഗരവുമായി വെറുതേ ഒന്ന് താരത‌മ്യം ചെയ്ത് നോക്കി ഷാവേസ്. സെന്റ് പോളിയുടെ ഹൃദയഭാഗമാണ് റീപ്പർബാൻ... എന്താണവർ ഇതിനെ വിളിക്കുന്നത്...? Die Grosse Freiheit ... എന്ന് വച്ചാൽ... ദി ഗ്രേറ്റ് ഫ്രീഡം... എന്തുകൊണ്ടും ഉചിതമായ വിശേഷണം...

നിയോൺ ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപൂരത്തിൽ കുളിച്ച് നിൽക്കുന്ന നൈറ്റ് ക്ലബ്ബുകളുടെ മുന്നിലൂടെ അദ്ദേഹം നടന്നു. അവിടവിടെയായി നിലകൊണ്ടിരുന്ന കൂട്ടിക്കൊടുപ്പുകാരുടെ പ്രലോഭനങ്ങളെ അവഗണിച്ച് ഷാവേസ് ഡേവിഡ്സ്ട്രാസ്സയിലേക്ക് കടന്നു. കെട്ടിടങ്ങളുടെ ജാലകങ്ങൾക്കരികിൽ നിന്ന് വശീകരണ തന്ത്രങ്ങളുമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന യുവതികൾ... അന്വേഷണത്തിനൊടുവിൽ ടാൾസ്ട്രാസ്സയിലെ ഒരു ഇടുങ്ങിയ തെരുവിൽ അദ്ദേഹം താജ്മഹൽ ക്ലബ്ബ് കണ്ടെത്തി.

ഒരു ഇന്ത്യൻ ക്ഷേത്രത്തിന്റെ കവാടം പോലെ അലങ്കരിച്ചിരുന്നു അതിന്റെ മുൻഭാഗം. തലപ്പാവും അലങ്കാര വസ്ത്രവുമണിഞ്ഞ് ഇന്ത്യൻ വേഷവിധാനത്തിൽ നിൽക്കുന്ന കാവൽക്കാരൻ... കവാടത്തിന്റെ ഇരുഭാഗത്തും ചെടിച്ചട്ടിയിൽ വളർത്തിയിരിക്കുന്ന ചെറിയ ഈന്തപ്പനകളുടെ മദ്ധ്യത്തിലൂടെ നടന്ന് ഉള്ളിലെത്തിയ ഷാവേസിനെ സ്വീകരിച്ചത് സുതാര്യമായ സാരി ധരിച്ച ഒരു യുവതിയായിരുന്നു. അദ്ദേഹത്തിന്റെ കോട്ടും ഹാറ്റും അവൾ ഉപചാരപൂർവ്വം ഊരി വാങ്ങി.

ക്ലബ്ബിന്റെ ഉൾത്തളവും ഇന്ത്യൻ രീതിയിലുള്ളതായിരുന്നു. നീണ്ട ഹാളിന്റെ ഇരുവശവും പ്ലാസ്റ്റർ ഓഫ് പാരീസിന്റെ തൂണുകളാൽ ഡിസൈൻ ചെയ്തിരിക്കുന്നു. അവയ്ക്കിടയിൽ ചെടിച്ചട്ടിയിൽ വളരുന്ന ചെറിയ ഈന്തപ്പനകൾ.  ഒഴിഞ്ഞ് കിടന്നിരുന്ന ഒരു മേശയുടെ സമീപത്തേക്ക് അദ്ദേഹത്തെ നയിച്ച വെയ്റ്റർ ധരിച്ചിരുന്നത് സുവർണ്ണ നിറമുള്ള ഷെർവാണിയും തലപ്പാവുമായിരുന്നു. എന്നാൽ അയാളുടെ ഫ്രെയിമില്ലാത്ത കണ്ണടയും ജർമ്മൻ ചുവയുള്ള ഇംഗ്ലീഷും ആ ഇന്ത്യൻ വേഷവിധാനത്തിന്റെ ചാരുത നശിപ്പിക്കുന്നതായി തോന്നി. ഒരു ബ്രാണ്ടി ഓർഡർ ചെയ്തിട്ട് ഷാവേസ് ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു.

ആ ക്ലബ്ബിനുള്ളിൽ ഏതാണ്ട് പാതിയോളം പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാർട്ടി തുടങ്ങിയിട്ട് ഏറെ നേരമായതിനാലാണെന്ന് തോന്നുന്നു പലരുടെയും മുഖം ക്ഷീണിതമാണ്. അത്ര വിശാലമല്ലാത്ത സ്റ്റേജിൽ ഒരു ടാബ്ലോ പോലെ പോസ് ചെയ്തിരിക്കുന്ന അര ഡസനോളം യുവതികൾ... ബാത്ത് ടൈം ഇൻ ഹരേം എന്ന ഓയിൽ പെയ്ന്റിങ്ങിന്റെ രംഗാവിഷ്കാരമാണ് അവർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. അവർക്ക് നടുവിലായി മദാലസയായ ഒരു യുവതി ശലോമിയുടെ  “ഏഴു മൂടുപടങ്ങൾ” എന്ന നൃത്തരൂപം അവതരിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനോട് ഒട്ടും നീതിപുലർത്തുന്നുണ്ടായിരുന്നില്ല. അവസാനത്തെ വസ്ത്രവും ദൂരെയെറിഞ്ഞതോടെ കാണികൾക്കിടയിൽ നിന്നും അങ്ങിങ്ങായി ചെറിയ തോതിൽ ഹർഷാരവം ഉയർന്നു. അടുത്ത നിമിഷം ഹാളിലെ വൈദ്യുതദീപങ്ങളെല്ലാം അണഞ്ഞു. നിമിഷങ്ങൾക്ക് ശേഷം അവ വീണ്ടും തെളിഞ്ഞപ്പോൾ സ്റ്റേജിലെ യുവതികളെല്ലാം തന്നെ അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു.

“ഇവിടെ ഒരു *ഫ്രോലീൻ ഹാർട്ട്മാൻ ജോലി നോക്കുന്നുണ്ടല്ലോ... അവളെ ഒന്ന് സന്ധിക്കുവാൻ എന്താണ് മാർഗ്ഗം...?”  (*ഫ്രോലീൻ - മിസ് എന്നതിന്റെ ജർമ്മൻ പദം) ബ്രാണ്ടിയുമായി അരികിലെത്തിയ വെയ്റ്ററോട് ഷാവേസ് ആരാഞ്ഞു.  

സ്വർണ്ണ മകുടം വച്ച പല്ല് കാട്ടി അയാൾ ചിരിച്ചു. “ഒന്നും അത്ര എളുപ്പമല്ല സർ... ഓരോ ഷോയും കഴിഞ്ഞതിന് ശേഷം പെൺകുട്ടികൾ ഡാൻസ് ഹോസ്റ്റസുമാരായി സ്റ്റേജിലെത്തും... ഫ്രോലീൻ ഹാർട്ട്മാന്റെ ഊഴമെത്തുമ്പോൾ ഞാൻ ചൂണ്ടിക്കാണിച്ചു തരാം...”

അത്ര മോശമല്ലാത്ത ടിപ്പ് അയാൾക്ക് നൽകിയിട്ട് ഒരു ഹാഫ് ബോട്ട്‌ൽ ഷാമ്പെയ്നും രണ്ടു ഗ്ലാസുകളും കൊണ്ടുവരാൻ ഓർഡർ കൊടുത്തു. സ്റ്റേജിൽ ഒരു ചെറിയ ബാൻഡ് രൂപം കൊള്ളുകയാണിപ്പോൾ. വാദ്യാലാപനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു അവർ. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ഒരു ഭാഗത്തെ വാതിൽ തുറന്ന് വരിവരിയായി ഷോ ഗേൾസ് പുറത്തേക്ക് എത്തിത്തുടങ്ങി.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...