Friday 13 January 2017

കാസ്പർ ഷുൾട്സ് – 31



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് ഷാവേസിനെ സംഘം അയക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസ്പർ ഷുൾട്സ് മരണമടഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ തന്റെ സഹോദരിയുടെ കൈവശമാണുള്ളതെന്നും പറഞ്ഞിട്ട് മുള്ളർ അന്ത്യശ്വാസം വലിക്കുന്നു. തന്ത്രത്തിൽ ഹാൻസിനെ മുറിയിലേക്കെത്തിച്ച ഷാവേസ് അയാളെ കൊലപ്പെടുത്തിയിട്ട് പുറത്ത് കടന്ന് തന്റെ കൂട്ടാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്നു. അന്നയെയും ഹാഡ്ടിനെയും സ്വതന്ത്രരാക്കി തടാകത്തിൽ ചാടി നീന്തി കരയിലെത്തിയ മൂവരെയും തേടി സ്റ്റെയ്നറും സംഘവും വേട്ടനായ്ക്കളോടൊപ്പം എത്തുന്നു. ജർമ്മൻ നവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഹോപ്റ്റ്മാന് നേർക്കുള്ള വധശ്രമം തടയുന്നതിനായി അവരിലൊരാളെങ്കിലും ഹാംബർഗിൽ എത്തിയേ തീരൂ എന്നത് കൊണ്ട് രണ്ട് ഗ്രൂപ്പുകളായി നീങ്ങുവാൻ അവർ തീരുമാനിക്കുന്നു. വേട്ടനായ്ക്കളോടൊപ്പമുള്ള സ്റ്റെയ്നറെയും സംഘത്തെയും വഴി തെറ്റിക്കാനായി ഹാഡ്ട് ഒറ്റയ്ക്ക് ഇറങ്ങിപ്പെടുന്നു. തിരികെ സത്രത്തിൽ എത്തിയ ഷാവേസും അന്നയും സഹായത്തിനായി സർ ജോർജ്ജിനെ ഫോണിൽ ബന്ധപ്പെടുന്നു. സർ ജോർജിന്റെ കാറിൽ ഹാംബർഗിൽ എത്തിയ ഷാവേസ് അന്നയെ അവളുടെ താമസസ്ഥലത്ത് വിട്ടിട്ട് സർ ജോർജിന്റെ ഹോട്ടലിലേക്ക് പോകുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി മുള്ളറുടെ സഹോദരി തപാൽ വഴി എത്തിച്ച വിവരം അന്ന ഹോട്ടലിലേക്ക് വിളിച്ച് ഷാവേസിനെ അറിയിക്കുന്നു. ഹോപ്റ്റ്മാൻ വിഷയം ചർച്ച ചെയ്യുവാനായി ജർമ്മൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വോൺ ക്രോളിനെ കാത്ത് ഷാവേസ് ഹോട്ടലിൽ ഇരിക്കുന്നു.



തുടർന്ന് വായിക്കുക...


വാതിൽക്കൽ നിന്നിരുന്ന ആ മനുഷ്യന് ഏതാണ്ട് അമ്പത് വയസ്സിന് മുകളിൽ പ്രായം തോന്നിച്ചു. കടും നീല നിറത്തിലുള്ള ഓവർകോട്ട് ധരിച്ച അദ്ദേഹത്തിന്റെ കൈയിൽ ഒരു വാക്കിങ്ങ് സ്റ്റിക്ക് ഉണ്ടായിരുന്നു. വട്ടമുഖമുള്ള അദ്ദേഹം കാഴ്ച്ചയിൽ സൌ‌മ്യശീലനാണെന്ന് തോന്നിച്ചു. കൺ‌തടങ്ങൾക്ക് താഴെ കനം വച്ച് തൂങ്ങിയ പേശികൾ... അമിത ഭക്ഷണത്തിന്റെ ഫലമെന്നോണം മാംസപേശികൾ തൂങ്ങുന്ന താടിയെല്ല്... ഫ്രെയിം ഇല്ലാത്ത കണ്ണട... എല്ലാം കൂടി ഒരു ശരാ‍ശരി ജർമ്മൻ ബിസിനസുകാരന്റെ ആകാരം. ആ കണ്ണുകൾ മാത്രമേ അതിനൊരു അപവാദമായി ഉണ്ടായിരുന്നുള്ളൂ. അങ്ങേയറ്റം നിരീക്ഷണ പാടവമുള്ളതായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ.

“ഹെർ ഷാവേസ്... ശരിയല്ല്ല്ലേ...?” അദ്ദേഹം ചോദിച്ചു.  “ഞാൻ കേണൽ വോൺ ക്രോൾ...”

“എന്നെ എങ്ങനെ തിരിച്ചറിഞ്ഞു...?”  അദ്ദേഹത്തെ റൂമിലേക്ക് ആനയിച്ച് കതക് അടച്ചുകൊണ്ട് ഷാവേസ് ചോദിച്ചു.

ഒന്ന് ചുമൽ വെട്ടിച്ചിട്ട് അദ്ദേഹംഈസി ചെയറിലേക്ക് ചാഞ്ഞിരുന്നു. “ഞങ്ങളുടെ ഫയലുകളിൽ ഒന്ന് താങ്കളെക്കുറിച്ച് മാത്രമുള്ളതാണ്... താങ്കളെക്കുറിച്ച് ഞാൻ ധാരാളം കേട്ടിട്ടുണ്ട് സുഹൃത്തേ... ഫ്രഞ്ചുകാരനായ പിതാവിന്റെ മകൻ... മുൻ യൂണിവേഴ്സിറ്റി ലെക്ചറർ... ബഹുഭാഷാ വിദഗ്ദ്ധൻ... ഈ രംഗത്തേക്ക് പ്രവേശിച്ചത് മുതൽ വിജയം മാത്രം കൊയ്തിട്ടുള്ളവൻ... അതുകൊണ്ട് മാത്രമാണ് നമ്മുടെ പൊതുസുഹൃത്ത് ഫോണിൽ വിളിച്ച് പറഞ്ഞ ഉടൻ ഞാൻ താങ്കളെ കാണാൻ ഇറങ്ങി പുറപ്പെട്ടത്... ഞാൻ വൈകിയില്ല എന്ന് കരുതട്ടെ...?”

“അത് നിങ്ങൾക്ക് തന്നെ വിലയിരുത്താവുന്നതേയുള്ളൂ...” പുഞ്ചിരിച്ചു കൊണ്ട് ഷാവേസ് പറഞ്ഞു. “പറയൂ... ജർമ്മനിയുടെ ഭാവിയിൽ ഹോപ്റ്റ്മാൻ എന്ന വ്യക്തിയ്ക്ക് എന്ത് മാത്രം പ്രാധാന്യമുണ്ട്...?”

ഒരു കറുത്ത ചുരുട്ടിന് തീ കൊളുത്തുവാൻ ശ്രമിക്കുകയായിരുന്ന വോൺ ക്രോൾ ഒരു മാത്ര സംശയിച്ചിട്ട് വീണ്ടും അതിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ചുരുട്ട് നന്നായി പുകഞ്ഞു തുടങ്ങിയപ്പോൾ അദ്ദേഹം ഷാവേസിന് നേർക്ക് തിരിഞ്ഞു.

“ഹെൻ‌ട്രിച്ച് ഹോപ്റ്റ്മാൻ...? പ്രശസ്ത രാഷ്ട്രീയ പ്രവർത്തകൻ...?”  അദ്ദേഹം ചുമൽ വെട്ടിച്ചു. “ആരും തന്നെ അനഭിലഷീയണരല്ല... എങ്കിലും ജർമ്മനിയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വച്ച് നോക്കിയാൽ അദ്ദേഹം ഇല്ലാതായി കാണാൻ ആഗ്രഹിക്കുന്ന ശക്തരായ ഒരു ന്യൂനപക്ഷം ഉണ്ടെന്നതാണ് വാസ്തവം...”

“എങ്കിൽ കേട്ടോളൂ... ഇന്ന് രാത്രി ഒമ്പതേ കാലിന് അദ്ദേഹം വധിക്കപ്പെടാൻ പോകുന്നു...”  ഷാവേസ് പറഞ്ഞു.

ഒരു നീണ്ട മാത്ര അദ്ദേഹം ഷാവേസിന്റെ മുഖത്തേക്ക് അന്ധാളിപ്പോടെ നോക്കിയിരുന്നു. പിന്നെ ഒരു നെടുവീർപ്പോടെ വാച്ചിലേക്ക് കണ്ണോടിച്ചു.  “ഇപ്പോൾ കൃത്യം ഏഴു മണി... എന്ന് വച്ചാൽ നമുക്ക് അവശേഷിക്കുന്നത് വെറും രണ്ടേ കാൽ മണിക്കൂർ മാത്രം... ഷാവേസ്, സമയം കളയാതെ താങ്കൾക്ക് ലഭിച്ച വിവരങ്ങളത്രയും എന്നോട് പറയുക...”

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഷാവേസ് എഴുന്നേറ്റു. “കുർട്ട് നാഗെൽ എന്നൊരു വ്യക്തിയെ താങ്കൾക്കറിയാമോ...?”

“ഏത്, ആ ഉരുക്ക് വ്യവസായിയോ...?”  വോൺ ക്രോൾ തല കുലുക്കി. “ഹാംബർഗ് നഗരത്തിലെ ഏറ്റവും പ്രശസ്തനാ‍യ വ്യക്തി... ഒരു കോടീശ്വരൻ എന്നതിലുപരി അറിയപ്പെടുന്ന ഒരു മനുഷ്യസ്നേഹിയും... പീസ് കോൺഫറൻസ് പ്രതിനിധികൾക്ക് ബ്ലാങ്കെനീസിലെ തന്റെ വസതിയിൽ വച്ച് ഇന്ന് രാത്രി ഒരു വിരുന്നും ഒരുക്കുന്നുണ്ട് അദ്ദേഹം...”

“അതെ... ആ കോൺഫറൻസിൽ ഹോപ്റ്റ്മാനും എത്തുന്നുണ്ട്, ഒരു പ്രഭാഷണത്തിനായി...” ഷാവേസ് പറഞ്ഞു.

ഇതാദ്യമായി വോൺ ക്രോളിന്റെ മുഖത്തെ ശാന്തഭാവം അപ്രത്യക്ഷമായി. “താങ്കൾ പറഞ്ഞു വരുന്നത് ഈ വിഷയത്തിൽ നാഗെലിന് ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തം ഉണ്ടെന്നാണോ...?”

ഷാവേസ് തല കുലുക്കി. “നാസി അധോലോകത്തിന്റെ സുപ്രധാന കണ്ണിയാണ് അദ്ദേഹം... എത്രത്തോളം ബൃഹത്താണ് നാഗെലിന്റെ സാമ്രാജ്യം എന്ന് എനിക്കറിയില്ല... പക്ഷേ, അദ്ദേഹത്തിന്റെ വലംകൈകൾ ആയി പ്രവർത്തിക്കുന്ന രണ്ടുപേരെ എനിക്കറിയാം...”

“എങ്കിൽ പറയൂ...” വോൺ ക്രോൾ അക്ഷമനായി. “ഐ ആം ഷൂർ ഇറ്റ് വുഡ് ബീ മോസ്റ്റ് ഇന്ററസ്റ്റിങ്ങ്...”

“ബ്ലാങ്കെനീസിൽ ക്ലിനിക്ക് നടത്തുന്ന ഒരു ഡോക്ടർ ക്രൂഗർ... പിന്നെ ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ...”

വോൺ ക്രോൾ എഴുന്നേറ്റ് മേശക്കരികിൽ ചെന്ന് കുപ്പിയിൽ നിന്നും ഒരു ലാർജ്ജ് ബ്രാണ്ടി ഗ്ലാസിലേക്ക് പകർന്നു. പിന്നെ ഒറ്റയടിക്ക് അത് അകത്താക്കി. ഒഴിഞ്ഞ ഗ്ലാസിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “ഈ കഥ മറ്റാരെങ്കിലും പറഞ്ഞായിരുന്നു ഞാൻ അറിയുന്നതെങ്കിൽ ആ നിമിഷം തന്നെ പുച്ഛിച്ച് തള്ളുമായിരുന്നു...  ഭാഗ്യവാനാണ് താങ്കൾ, ഹെർ... കാരണം, താങ്കളുടെ പേർ പോൾ ഷാവേസ് എന്നായിപ്പോയല്ലോ...”

“എന്ന് വച്ചാൽ ഹോപ്റ്റ്മാനും ഭാഗ്യവാനാണെന്ന്...?” ഷാവേസ് അയാളെ നോക്കി.

വോൺ ക്രോൾ തിരികെ കസേരയിൽ വന്ന് ഇരുന്നു. “പറയൂ, ഈ പ്ലോട്ടിന്റെ വിശദാംശങ്ങൾ എന്തൊക്കെയാണ്...?”

ഷാവേസ് തന്റെ കണ്ണുകളടച്ചു. മുള്ളർ കൊല്ലപ്പെട്ട ബേൺ‌ഡോർഫിലെ ആ മുറിയിലേക്ക് അദ്ദേഹത്തിന്റെ മനസ്സ് പാഞ്ഞു. പല തവണ പരീക്ഷിച്ച് ഫലം കണ്ടിട്ടുള്ളതാണ് ഈ വിദ്യ. “നാഗെലിന്റെ നിർദ്ദേശങ്ങൾ കൃത്യമായി ഓർത്തെടുക്കാൻ നോക്കട്ടെ...” പിന്നെ അദ്ദേഹം സംസാരിക്കുവാനാരംഭിച്ചു.

എല്ലാം കേട്ടു കഴിഞ്ഞ വോൺ ക്രോൾ തന്റെ വാക്കിങ്ങ് സ്റ്റിക്കിന്റെ പിടിയിൽ തിരുപ്പിടിച്ചുകൊണ്ട് എതിർവശത്തെ ചുമരിലേക്ക് തുറിച്ചു നോക്കി അങ്ങനെ ഇരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അദ്ദേഹം പതുക്കെ ചോദിച്ചു. “സമയമാകുമ്പോൾ സ്റ്റെയ്നർ ഒറ്റയ്ക്ക് അവിടെ എത്തുമെന്നുള്ളത് താങ്കൾക്ക് ഉറപ്പാണോ...?”

ഷാവേസ് തല കുലുക്കി. “അതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയും ലാളിത്യവും...”

“വളരെ ലളിതമായ ഈ പ്ലോട്ട് വളരെ ലളിതമായിത്തന്നെ നമ്മൾ നിഷ്ഫലമാക്കുന്നു... എന്തു പറയുന്നു ഹെർ ഷാവേസ്...?”

“എന്താണ് താങ്കളുടെ മനസ്സിൽ...?”

വോൺ ക്രോൾ ഒന്ന് ഇളകി ഇരുന്നു. “ഈ വിഷയത്തിൽ അനാവശ്യമായി ഒരു അപകീർത്തി ഉണ്ടാക്കി പുറം‌ലോകത്തെ അറിയിക്കേണ്ട എന്നത് തന്നെ... പ്രത്യേകിച്ചും നാസി അധോലോകം ഇപ്പോഴും ശക്തമായി പ്രവർത്തിക്കുന്നു എന്ന വസ്തുത... ഞങ്ങളെ അടിക്കുവാൻ ഞങ്ങളുടെ കമ്യൂണിസ്റ്റ് സുഹൃത്തുക്കൾക്ക് ലഭിക്കുന്ന ഒരു വടി ആയിരിക്കുമത്...”

“താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു...” ഷാവേസ് പറഞ്ഞു. “പക്ഷേ, ഈ ചിന്ത എവിടെയാണ് നമ്മളെ കൊണ്ട് ചെന്നെത്തിക്കുക...?”

“ബ്ലാങ്കെനീസിൽ ഹെർ നാഗെലിന്റെ വസതിയുടെ കോമ്പൌണ്ടിൽ...” അചഞ്ചലനായി വോൺ ക്രോൾ പറഞ്ഞു. “നിശ്ചയദാർഢ്യമുള്ള രണ്ട് പേർ ചേർന്നാൽ ഈ വിഷയം വളരെ ഭംഗിയായി നേരിടാമെന്നാണ് എനിക്ക് തോന്നുന്നത്... എന്ത് പറയുന്നു സുഹൃത്തേ... താല്പര്യമുണ്ടോ...?”

“താല്പര്യമുണ്ടോ എന്നോ...! താങ്കളോടൊപ്പം ഞാനും വരുന്നു...” മന്ദഹസിച്ചു കൊണ്ട് ഷാവേസ് എഴുന്നേറ്റു.

“എന്നാൽ പിന്നെ ഇതിന്റെ പേരിൽ ഒരു ഡ്രിങ്ക് കൂടി...”

രണ്ട് ഗ്ലാസുകളിലേക്കായി ബ്രാണ്ടി പകർന്നിട്ട് അതിലൊന്ന് ഷാവേസ് വോൺ ക്രോളിന് നേർക്ക് നീട്ടി. അത് വാങ്ങി ചിയേഴ്സ് പറഞ്ഞ് ഒറ്റ വലിക്ക് അകത്താക്കി അദ്ദേഹം ഗ്ലാസ് മേശപ്പുറത്ത് വച്ചു.  “ഹെർ ഷാവേസ്... വളരെ അടുക്കും ചിട്ടയോടേയും പ്രവർത്തിക്കുന്ന ഒരുവനാണ് ഞാൻ...നിങ്ങളുടെ ഈ കഥയിൽ ധാരാളം വിടവുകൾ കാണുന്നു... ആ ശൂന്യതയെ ഞാൻ വെറുക്കുന്നു... ഈ നാഗെലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി താങ്കൾക്ക് എങ്ങനെയാണ് പരിചയം എന്നറിയുവാൻ എനിക്ക് ആഗ്രഹമുണ്ട്...”

ഓവർകോട്ട് എടുത്ത് അണിയുവാൻ തുടങ്ങിയ ഷാവേസ് പുഞ്ചിരിച്ചു. “എന്നോട് ചോദിക്കാതെ തന്നെ അത് താങ്കൾക്കത് വ്യക്തമായി അറിയേണ്ടതാണല്ലോ കേണൽ...?”

പതുക്കെ എഴുന്നേറ്റ വോൺ ക്രോൾ ഒരു ദീർഘശ്വാസമെടുത്തു. “സുഹൃത്തേ... ഒന്നുമല്ലെങ്കിൽ ഇപ്പോൾ നാം ഒരൊറ്റ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരാണല്ലോ... കുറച്ചു കൂടി പരസ്പരം സുതാര്യമായിരിക്കുന്നതല്ലേ ഭംഗി...?”  അദ്ദേഹം വാതിൽ തുറന്നു. “അപ്പോൾ ഇറങ്ങുകയല്ലേ...?”

ഒരു കറുത്ത പോർഷെ സലൂൺ കാർ ആയിരുന്നു അദ്ദേഹത്തിന്റേത്. നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലും അദ്ദേഹം വളരെ വിദഗ്ദ്ധമായി ഡ്രൈവ് ചെയ്യുന്നുണ്ടായിരുന്നു. ആൾസ്റ്റർ തെരുവ് താണ്ടി അവർ ലൊംബാർഡ്സ്ബ്രൂക്കിലേക്ക് കടന്നു.

ഷാവേസ് വാച്ചിലേക്ക് നോക്കി. ഏഴര കഴിഞ്ഞിരിക്കുന്നു. അദ്ദേഹം വോൺ ക്രോളിന് നേർക്ക് തിരിഞ്ഞു. “ബ്ലാങ്കെനിസിൽ എത്തിച്ചേരുവാൻ എത്ര സമയം എടുക്കും...?”

“ഇരുപത് മിനിറ്റ്... ഏറിയാൽ മുപ്പത്...അതിൽ കൂടില്ല” അദ്ദേഹം ചുമൽ വെട്ടിച്ചു.

ഷാവേസ് പെട്ടെന്നാണ് ഒരു തീരുമാനത്തിലെത്തിയത്. “താങ്കൾക്ക് വിരോധമില്ലെങ്കിൽ എനിക്ക് ഒരു സുഹൃത്തിനെക്കൂടി കാണേണ്ടതുണ്ട്... പറഞ്ഞതിലും കുറച്ചു കൂടി വൈകുമെന്ന് അവളോട് പറയാൻ വേണ്ടി...”

വോൺ ക്രോൾ ഒന്ന് അടക്കിച്ചിരിച്ചു. “പെൺ സുഹൃത്താണല്ലേ... അധികം സമയം എടുക്കുമോ...?”

ഷാവേസ് തലയാ‍ട്ടി. “ഏതാനും മിനിറ്റുകൾ മാത്രം... ഐ പ്രോമിസ് യൂ... നമ്മൾ പോകുന്ന വഴിയിൽത്തന്നെയാണ്...”

ഷാവേസ് മേൽ‌വിലാസം പറഞ്ഞു കൊടുത്തു. മറുത്തൊന്നും ഉരിയാടാതെ വോൺ ക്രോൾ തിരക്കേറിയ നിരത്തിലൂടെ ഡ്രൈവ് ചെയ്തു. മനോഹരമായ ശരത്കാല സന്ധ്യ... മഴ തോർന്നിരിക്കുന്നു. ഡോറിന്റെ ചില്ല് താഴ്ത്തി ഷാവേസ് ഒരു സിഗരറ്റിന് തീ കൊളുത്തി. കാര്യങ്ങളെല്ലാം താൻ കണക്ക് കൂട്ടിയ രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു... ഈ ദൌത്യം അതിന്റെ അന്ത്യത്തോട് അടുക്കുന്നു.

അന്നയുടെ അപ്പാർട്മെന്റിന് മുന്നിൽ കാർ ബ്രേക്ക് ചെയ്തതും നിറഞ്ഞ മനസ്സോടെ ഷാവേസ് പുറത്തിറങ്ങി. വോൺ ക്രോളിനെ നോക്കി പുഞ്ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു. “മൂന്നോ നാലോ മിനിറ്റുകൾ മാത്രം...”

എരിയുന്ന ചുരുട്ട് ചുണ്ടിൽ ഇരിക്കവെ തന്നെ അദ്ദേഹം പുഞ്ചിരിച്ചു. “ടേക്ക് യുവർ ടൈം, മൈ ഫ്രണ്ട്... പക്ഷേ, മറക്കരുത്...”

ഈരണ്ട് പടികൾ ഒന്നിച്ച് ചാടിക്കയറി വാതിലിന് മുന്നിലെത്തിയ ഷാവേസ് കോളിങ്ങ് ബെൽ അമർത്തിയിട്ട് ഒരു മൂളിപ്പാട്ട് മൂളി കാത്തു നിന്നു.  

പ്രതികരണമൊന്നും കാണാത്തതിനാൽ അദ്ദേഹം വീണ്ടും ബെൽ അമർത്തി. നിമിഷങ്ങൾ കഴിഞ്ഞിട്ടും കാൽ‌പെരുമാറ്റം കേൾക്കാഞ്ഞ് അദ്ദേഹം വാതിലിൽ പിടിച്ച് നോക്കി. പക്ഷേ, ലോക്ക് ചെയ്തിരിക്കുകയാണ്. ഒരു പക്ഷേ, അവൾ കുളിക്കുകയോ മറ്റോ ചെയ്യുകയായിരിക്കും എന്ന് കരുതി അദ്ദേഹം കുറേ നേരം കൂടി ബെൽ അമർത്തിപ്പിടിച്ചു കൊണ്ട് നിന്നു.

ക്രമേണ ഭയം അദ്ദേഹത്തിന്റെ സിരകളെ ഗ്രസിച്ചു. വാതിലിൽ തട്ടിക്കൊണ്ട് പല തവണ അവളുടെ പേരെടുത്ത് വിളിച്ചു നോക്കി. പക്ഷേ, ഉത്തരമുണ്ടായില്ല. അവിടെങ്ങും നിറഞ്ഞു നിന്ന നിശ്ശബ്ദത അദ്ദേഹത്തെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെ തോന്നി.

പടികൾ ചാടിയിറങ്ങി അദ്ദേഹം ആ അപ്പാർട്മെന്റ് സമുച്ചയത്തിന്റെ കാവൽക്കാരൻ താമസിക്കുന്ന റൂമിന്റെ വാതിലിൽ തട്ടി. അനക്കമൊന്നും കേൾക്കാത്തതിനാൽ ഷാവേസ് വാതിലിന്റെ അടിഭാഗത്ത് അല്പം ശക്തിയായി ഒരു ചവിട്ട് കൊടുത്തു. ക്രമേണ അകത്ത് നിന്നും ആരോ നടന്നടുക്കുന്ന പാദപതനം കേൾക്കാറായി.

വാതിൽ അല്പം തുറന്ന കാവൽക്കാരൻ തല വെളിയിലേക്കിട്ടു. “എന്താണ് വേണ്ടത്, ഹെർ...?”

“മിസ് ഹാർട്മാൻ... ഒന്നാം നിലയിൽ താമസിക്കുന്ന പെൺകുട്ടി... വാതിൽ തുറക്കുന്നില്ല...”

മുഖത്ത് ചുളിവുകൾ വീണു തുടങ്ങിയ ഒരു മദ്ധ്യവയസ്കനായിരുന്നു അയാൾ. “അതിനിത്ര പരിഭ്രമിക്കാനെന്തിരിക്കുന്നു, ഹെർ...? ഏതാണ്ട് അര മണിക്കൂർ മുമ്പാണ് മിസ് ഹാർട്മാൻ പുറത്ത് പോകുന്നത് കണ്ടത്...”

അടക്കാനാവാത്ത രോഷത്തോടെ ഷാവേസ് അയാളെ പിടിച്ച് ശക്തിയായി ഉള്ളിലേക്ക് തള്ളി. നില തെറ്റിയ അയാൾ എതിർവശത്തെ ചുമരിൽ ചെന്നിടിച്ച് വീണു. അയാളെ പിന്തുടർന്ന ഷാവേസിനെ കണ്ടതും ഹാളിലെ കസേരയിൽ ഇരുന്നിരുന്ന സ്ത്രീ ഭയന്ന് നിലവിളിച്ച് വായ് പൊത്തിപ്പിടിച്ചു.

ഭയന്ന് വിറച്ച് നിന്ന കാവൽക്കാരനെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് ഷാവേസ് അലറി. “നിങ്ങൾ നുണ പറയുകയാണ്...! എന്ത് അത്യാവശ്യം വന്നാലും ഈ അവസരത്തിൽ അവൾ റൂമിന് പുറത്തിറങ്ങില്ലെന്നത് എനിക്കുറപ്പാണ്...”  അയാളുടെ മുഖത്ത് കൈ മടക്കി ഒന്ന് കൊടുത്തിട്ട് ഷാവേസ് ചോദിച്ചു. “എവിടെ അവൾ...?”

ഇരുവശത്തേക്കും തലയാട്ടിക്കൊണ്ട് നിസ്സഹയാതയോടെ അയാൾ പറഞ്ഞു. “ഞാനത് പറയില്ല ഹെർ... എന്റെ ജീവൻ പോകുന്ന കാര്യമാണ്...”

ഷാവേസ് തന്റെ പ്രഹരം തുടർന്നു. കസേരയിൽ ഇരുന്നിരുന്ന സ്ത്രീ ഓടി വന്ന് അദ്ദേഹത്തിന്റെ കൈകളിൽ കയറി പിടിച്ചു. “അദ്ദേഹത്തെ വെറുതെ വിടൂ, ഹെർ...  സുഖമില്ലാത്ത ആളാണ്... കഴിഞ്ഞ യുദ്ധത്തിൽ സ്റ്റാലിൻ‌ഗ്രാഡിൽ വച്ച് മുറിവേറ്റതാണ്... നിങ്ങൾക്ക് അറിയേണ്ടതിന്റെ ഉത്തരം ഞാൻ പറയാം... അദ്ദേഹത്തെ ഉപദ്രവിക്കല്ലേ...”

അയാളെ ആ കസേരയിലേക്ക് പിടിച്ച് തള്ളിയിട്ട് ഷാവേസ് ആ സ്ത്രീയുടെ നേർക്ക് തിരിഞ്ഞു.

“ശരി... നിങ്ങൾ പറയൂ... പക്ഷേ, വിശ്വസനീയമാണെന്ന് എനിക്ക് കൂടി ബോദ്ധ്യമാകണം...”

അവർ വായ് തുറക്കാൻ ശ്രമിച്ചതും അവരുടെ ഭർത്താവ് വിലക്കി. “ദൈവത്തെയോർത്ത് ഒന്നും പറയരുത്... പുറത്ത് പറഞ്ഞാലത്തെ ഫലം എന്തായിരിക്കുമെന്ന് ആ മനുഷ്യൻ ഭീഷണിപ്പെടുത്തിയത് നിനക്കോർമ്മയില്ലേ...?”

“എന്താണ് ഞാൻ ചെയ്യുന്നതെന്ന് എനിക്കറിയാം വില്ലീ...” ഭർത്താവിനോട് പറഞ്ഞിട്ട് അവർ ഷാവേസിന് നേർക്ക് തിരിഞ്ഞു. “ഏതാണ്ട് ഇരുപത് മിനിറ്റ് മുമ്പ് താഴെ ഒരു കാർ വന്ന് നിന്നു. രണ്ട് പേരുണ്ടായിരുന്നു അതിൽ... ഒരാളേ പുറത്തിറങ്ങിയുള്ളൂ...”

“അത് നിങ്ങൾക്കെങ്ങനെ മനസ്സിലായി...?”

“ഞാൻ ജനലിൽക്കൂടി കണ്ടതാണ്... പുറത്തിറങ്ങിയ ആൾ വന്ന് ഞങ്ങളുടെ വാതിലിൽ തട്ടി. മിസ് ഹാർട്മാന്റെ അപ്പാർട്മെന്റ് നമ്പർ ആണ് അയാൾ ചോദിച്ചത്... ഏതാനും മിനിറ്റുകൾ കഴിഞ്ഞതും ഒരു സ്ത്രീയുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ ഞങ്ങൾ കണ്ടത്  അയാൾ മിസ് ഹാർട്മാനെ സ്റ്റെയർകെയ്സിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുന്നതാണ്...“

കണ്ണുകളടച്ച് ഷാവേസ് ഒരു ദീർഘശ്വാസമെടുത്തു. “എന്നിട്ടെന്തുകൊണ്ട് നിങ്ങൾ പോലീസിനെ വിളിച്ചില്ല...?”

“അയാൾ ഞങ്ങളെ ഭീഷണിപ്പെടുത്തി, ഹെർ... വിവരം പുറത്തറിഞ്ഞാൽ സംഭവിക്കുന്ന ആദ്യത്തെ കാര്യം എന്റെ ഭർത്താവിന്റെ ജോലി നഷ്ടമാകുക എന്നതായിരിക്കും എന്ന് പറഞ്ഞു...”

“നിങ്ങളത് വിശ്വസിക്കുകയും ചെയ്തു...?” നിരാശയോടെ ഷാവേസ് ചോദിച്ചു.

“എന്ത് ചെയ്യാനും അവർ മടിക്കില്ല, ഹെർ... അത്രയും ശക്തരാണ് അവർ... ഞങ്ങളുടെയെല്ലാം ചുറ്റിനും അവരുണ്ട്... ഞങ്ങളെപ്പോലെ പാവപ്പെട്ടവർക്ക് അവരെ എതിർക്കാനുള്ള എന്ത് ശക്തിയാണുള്ളത്...? അവരാണ് കഴിഞ്ഞ യുദ്ധത്തിലേക്ക് ഞങ്ങളെ വലിച്ചിഴച്ചത്... ഇനിയും അവർ ഒരു യുദ്ധത്തിലേക്ക് ഞങ്ങളെ തള്ളിവിടുമെന്നാണ് തോന്നുന്നത്...”

നാളത്തെ ലോകം... ഷാവേസ് ചിന്തിച്ചു.  നാളത്തെ ലോകം... ജർമ്മൻ എന്ന വംശത്തെക്കുറിച്ച് തന്നെ അദ്ദേഹത്തിന്റെയുള്ളിൽ വെറുപ്പ് നിറഞ്ഞു. തിരിഞ്ഞ് നടന്ന അദ്ദേഹത്തെ അവർ വിളിച്ചു.

“ഇതാ... ഇതാണ് അവരുടെ അപ്പാർട്മെന്റിന്റെ മാസ്റ്റർ കീ... തുറന്ന് പരിശോധിക്കണമെങ്കിൽ ആയിക്കോളൂ...”

അത് വാങ്ങി ഒന്നും മിണ്ടാതെ അദ്ദേഹം പതുക്കെ പടികൾ കയറി. അദ്ദേഹത്തിന്റെയുള്ളിൽ ജീവൻ അവശേഷിച്ചിട്ടില്ലാത്തത് പോലെ തോന്നി. വാതിൽ തുറന്ന് ഷാവേസ് ഉള്ളിൽ പ്രവേശിച്ചു.

നല്ലൊരു മൽപ്പിടുത്തം നടന്നിട്ടുണ്ട്... അത് വ്യക്തം... കാർപെറ്റ് വലിച്ച് ദൂരെയിട്ടിരിക്കുന്നു... മുറിയുടെ മദ്ധ്യത്തിൽ ഉണ്ടായിരുന്ന മേശ മറിഞ്ഞ് കിടക്കുന്നു... ടെലിഫോൺ തറയിൽ വീണു കിടക്കുന്നു... ജാലകത്തിനരികിലെ മേശയും കസേരയും യഥാസ്ഥാനത്ത് തന്നെയുണ്ട്. ഹീബ്രു ടെക്സ്റ്റ് പുസ്തകവും നോട്ടുപുസ്തകവും മേശപ്പുറത്ത് തുറന്ന് തന്നെയിരിക്കുന്നു. വായിച്ചുകൊണ്ടിരുന്ന അവൾ കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ട് റൂമിന് പുറത്തിറങ്ങിയതായിരിക്കണം...

ഷാവേസ് ബെഡ്‌റൂമിലേക്ക് കണ്ണോടിച്ചു. റൂമിലെത്തിയ അവൾ വസ്ത്രം മാറിയിട്ടുണ്ട്. അടി വസ്ത്രങ്ങൾ എല്ലാം ഭദ്രമായി മടക്കി കിടക്കയിൽ വച്ചിരിക്കുന്നു. നിലത്ത് വീണ് കിടന്ന നൈലോൺ സ്റ്റോക്കിങ്ങ് കുനിഞ്ഞെടുത്ത് അദ്ദേഹം നിസ്സഹായനായി അനന്തതയിലേക്ക് നോക്കിക്കൊണ്ട് നിന്നു. കുറച്ച് കഴിഞ്ഞ് അത് കിടക്കയിലേക്ക് ഇട്ടിട്ട് ലിവിങ്ങ് റൂമിലേക്ക് മടങ്ങിയ ഷാവേസ് കണ്ടത് മറിഞ്ഞു കിടക്കുന്ന മേശ നിവർത്തി വയ്ക്കുന്ന വോൺ ക്രോളിനെയാണ്.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

23 comments:

  1. ഹോ...എന്‍റെ
    വിനുവേേട്ടാ

    ReplyDelete
  2. അയ്യോ ഇന്ന് ആദ്യം ഞാന്‍ എത്തുമെന്നും സമ്മാനം തട്ടിയെടുക്കുമെന്നുമൊക്കെ വ്യാമോഹിച്ചു. പറ്റിയില്ല. ഉണ്ടാപ്രി ഒരു മണിക്കൂര്‍ നേരത്തെ പുറപ്പെട്ടു.

    ReplyDelete
    Replies
    1. സാരമില്ലെന്നേ... നമ്മുടെ ഉണ്ടാപ്രിയല്ലേ....

      Delete
  3. അന്നക്കെന്താ പറ്റിയേ....? സ്റ്റെറ്റെയിനർ കൂടെത്തന്നെ ഉണ്ടായിരുന്നോ....? ഇനി ഷാവേസ് എന്തു ചെയ്യും....? വോൺ ക്രോൺ കൂടെയുളളതു കൊണ്ട് ആശ്വാസമാകുമോ....? വിശ്വസിക്കാമോ .....?

    ReplyDelete
    Replies
    1. അന്നയെ അവർ കൊണ്ടുപോയി അശോകേട്ടാ... ഒപ്പം ആ കയ്യെഴുത്തുപ്രതിയും.... :(

      Delete
  4. അന്നയെ കൊണ്ടുപോയവർ ആരായിരുന്നാലും അനുഭവിക്കും... ഹല്ല പിന്നെ!!

    എന്നാലും ഇത് വല്ലാത്ത ചെയ്തായിപ്പോയി.. :(

    ReplyDelete
    Replies
    1. അനുഭവിക്കും... അതിൽ സംശയം വേണ്ട ജിം....

      Delete
  5. ച്ഛേ!!!അന്നയെ തട്ടിക്കോണ്ട്‌ പോയോ??എന്നാ കഷ്ടമാ!!ഞാനെന്റെ പ്രതിഷേധം അറിയിക്കുന്നു.

    ReplyDelete
    Replies
    1. പ്രതിഷേധിക്കുക മാത്രമേ വഴിയുള്ളൂ സുധീ....

      Delete
  6. ഒരു കൂട്ടാളി പോയപ്പോ വേറെ ആളെത്തി. പക്ഷെ, അന്ന!!!

    ReplyDelete
  7. അന്ന പോയി..പക്ഷേ ആ കയ്യെഴുത്തു
    പ്രതി റൂമിൽ തന്നെ കാണും.അതെടുത്തിട്ടു
    വേഗം പോയി അന്നയെ രക്ഷിക്കാൻ നോക്ക്
    ഷാവേസ്..പക്ഷെ ഹോപ്‌മാന്റെ കാര്യം
    ആര് നോക്കും ??!!കൺഫ്യൂഷൻ ആയല്ലോ .

    ReplyDelete
    Replies
    1. ഷാവേസ് എവിടെയെല്ലാം പോകും വിൻസന്റ് മാഷേ... ഒരാളല്ലേയുള്ളൂ...

      Delete
  8. ഷാവേസ് എന്തെങ്കിലും വഴി കാണും അന്നയെ രക്ഷിക്കാന്‍...

    ReplyDelete
    Replies
    1. പ്രതീക്ഷ... അതാണല്ലോ മുന്നോട്ട് നയിക്കുന്നത് മുബീ...

      Delete
  9. ലോക മഹായുദ്ധങ്ങളുടെ
    പീഡനങ്ങൾ അനുഭവിച്ചവരുടെ
    കഥ കൂടി ഈ അധ്യായത്തിൽ ഉണ്ട്

    പിന്നെ മ്ടെ അന്നക്കുട്ടിക്കൊന്നും പറ്റില്ലാന്ന് ...
    കഥകാരനും വിനുവേട്ടനും കൂടി നമ്മളെ ഒന്ന് വട്ടം
    ചുറ്റിച്ച് കളിക്കുകയല്ലേ

    ReplyDelete
    Replies
    1. വിശ്വാസം രക്ഷിക്കട്ടെ മുരളിഭായ്...

      Delete
  10. വിട്ടു പോയ പത്തു ഭാഗങ്ങള്‍ ബോസിന്റെ ചിലവില്‍ വായിച്ച് ഞാന്‍ വീണ്ടും കൂടെ കൂടി :)
    ബൈ ദ ബൈ ..ഈ ഭാഗത്തെ ഗുണപാഠം : ചില രഹസ്യങ്ങള്‍ സ്വന്തം നിഴലിനോട്‌ പോലും പറഞ്ഞേക്കരുത് അല്ലെ ....

    ReplyDelete
  11. എന്താ ട്വിസ്റ്റ്!

    ReplyDelete
  12. അപ്പോഴേക്കും അന്നയെ തട്ടികൊണ്ടുപോയി....

    ReplyDelete
  13. ഇനി സസ്പെൻസിൽ നിർത്താമെന്നൊന്നും വിചാരിക്കേണ്ട. ഞാനിതാ തുടർവായന തുടങ്ങി, അടുത്ത അദ്ധ്യായത്തിലേക്ക് പോകുന്നു

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...