Saturday 28 January 2017

കാസ്പർ ഷുൾട്സ് – 33



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് ഷാവേസിനെ സംഘം അയക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസ്പർ ഷുൾട്സ് മരണമടഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ തന്റെ സഹോദരിയുടെ കൈവശമാണുള്ളതെന്നും പറഞ്ഞിട്ട് മുള്ളർ അന്ത്യശ്വാസം വലിക്കുന്നു. തന്ത്രത്തിൽ ഹാൻസിനെ മുറിയിലേക്കെത്തിച്ച ഷാവേസ് അയാളെ കൊലപ്പെടുത്തിയിട്ട് പുറത്ത് കടന്ന് തന്റെ കൂട്ടാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്നു. അന്നയെയും ഹാഡ്ടിനെയും സ്വതന്ത്രരാക്കി തടാകത്തിൽ ചാടി നീന്തി കരയിലെത്തിയ മൂവരെയും തേടി സ്റ്റെയ്നറും സംഘവും വേട്ടനായ്ക്കളോടൊപ്പം എത്തുന്നു. ജർമ്മൻ നവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഹോപ്റ്റ്മാന് നേർക്കുള്ള വധശ്രമം തടയുന്നതിനായി അവരിലൊരാളെങ്കിലും ഹാംബർഗിൽ എത്തിയേ തീരൂ എന്നത് കൊണ്ട് രണ്ട് ഗ്രൂപ്പുകളായി നീങ്ങുവാൻ അവർ തീരുമാനിക്കുന്നു. വേട്ടനായ്ക്കളോടൊപ്പമുള്ള സ്റ്റെയ്നറെയും സംഘത്തെയും വഴി തെറ്റിക്കാനായി ഹാഡ്ട് ഒറ്റയ്ക്ക് ഇറങ്ങിപ്പെടുന്നു.



തിരികെ സത്രത്തിൽ എത്തിയ ഷാവേസും അന്നയും സഹായത്തിനായി സർ ജോർജ്ജിനെ ഫോണിൽ ബന്ധപ്പെടുന്നു. സർ ജോർജിന്റെ കാറിൽ ഹാംബർഗിൽ എത്തിയ ഷാവേസ് അന്നയെ അവളുടെ താമസസ്ഥലത്ത് വിട്ടിട്ട് സർ ജോർജിന്റെ ഹോട്ടലിലേക്ക് പോകുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി മുള്ളറുടെ സഹോദരി തപാൽ വഴി എത്തിച്ച വിവരം അന്ന ഹോട്ടലിലേക്ക് വിളിച്ച് ഷാവേസിനെ അറിയിക്കുന്നു. ഹോപ്റ്റ്മാൻ വിഷയം ചർച്ച ചെയ്യുവാനായി ജർമ്മൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വോൺ ക്രോളിനെ കാത്ത് ഷാവേസ് ഹോട്ടലിൽ ഇരിക്കുന്നു.



ഷാവേസിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച വോൺ ക്രോൾ അദ്ദേഹത്തെയും കൂട്ടി ഹോപ്റ്റ്മാനെ രക്ഷിക്കാനായി പുറപ്പെടുന്നു. പോകുന്ന വഴിയിൽ അന്നയുടെ അപ്പാർടെമെന്റിൽ കയറിയ ഷാവേസ് അവളെ ആരോ തട്ടിക്കൊണ്ടു പോയി എന്നറിയുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി അഗ്നിക്കിരയാക്കിയതായും അന്നയെ കൊലപ്പെടുത്തിയതായും സ്റ്റെയ്നർ ഷാവേസിനെ ഫോണിൽ വിളിച്ചറിയിക്കുന്നു.



തുടർന്ന് വായിക്കുക...

മരവിച്ച മനസോടെ ഷാവേസ് റിസീവർ ക്രാഡിലിൽ വച്ചു. ചുമലിൽ കരസ്പർശം അനുഭവപ്പെട്ട അദ്ദേഹം തിരിഞ്ഞു നോക്കി. “അല്പ നേരം അവിടെ ഇരിക്കൂ സുഹൃത്തേ...” വോൺ ക്രോൾ ആശ്വസിപ്പിച്ചു.

ഷാവേസ് അദ്ദേഹത്തിന്റെ കൈകൾ തട്ടി മാറ്റി. “ഐ വിൽ ബീ ഓൾ‌റൈറ്റ്... ജസ്റ്റ് ഗിവ് മി എ മിനിറ്റ്... ദാറ്റ്സ് ഓൾ...”

വേച്ചു വേച്ച് അദ്ദേഹം കിച്ചണിലേക്ക് നടന്നു. കുറച്ച് നേരം തിരഞ്ഞതിന് ശേഷം ഷെൽഫിന്റെ താഴത്തെ അറയിൽ നിന്നും പോളിഷ് വോഡ്കയുടെ ഒരു ബോട്ട്‌ൽ കണ്ടെടുത്ത് അതിന്റെ കോർക്ക് കടിച്ചു തുറന്ന് വായിലേക്ക് കമഴ്ത്തി.

മദ്യം പോയ വഴിയെല്ലാം എരിഞ്ഞ് പൊള്ളുന്നത് പോലെ തോന്നി ഷാവേസിന്. വാഷ് ബേസിന് മുന്നിൽ ചെന്ന് കുനിഞ്ഞ് നിന്ന് അദ്ദേഹം ഉറക്കെ ചുമച്ചു. വോൺ ക്രോൾ അദ്ദേഹത്തിനരികിലെത്തി.

“അല്പമെങ്കിലും ആശ്വാസം തോന്നുന്നുണ്ടോ...?” വോൺ ക്രോൾ ചോദിച്ചു.

തല തിരിച്ച് ഷാവേസ് അദ്ദേഹത്തെ തുറിച്ചു നോക്കി. “വേണമെന്ന് വച്ച് ചെയ്തതാണ് അവൾ... തന്റെ നേർക്ക് നിറയൊഴിക്കുവാൻ അയാൾക്ക് അവസരമുണ്ടാക്കിക്കൊടുത്തു... എന്നെ രക്ഷിക്കുവാൻ വേണ്ടി മാത്രം...!”

“അസാമാന്യ ധൈര്യവതി ആയിരുന്നിരിക്കണം അവൾ...” വോൺ ക്രോൾ പറഞ്ഞു.

ഷാവേസ് ആ മദ്യക്കുപ്പി അടക്കാനാവാ‍ത്ത രോഷത്തോടെ വാഷ് ബേസിനുള്ളിൽ അടിച്ചു പൊട്ടിച്ചു. പിന്നെ തിരിഞ്ഞ് വോൾ ക്രോളിന്റെ കോട്ടിന്റെ മുൻ‌ഭാഗത്ത് പിടിച്ചുലച്ചു കൊണ്ട് പറഞ്ഞു. “എനിക്ക് ഇനി ഒന്നേ വേണ്ടൂ... സ്റ്റെയ്നർ.... ഈ കൈകൾ കൊണ്ട് അയാളുടെ കഴുത്ത് ഞെക്കി ഞെരിച്ച്.... ആ ഒരു അവസരം മാത്രം മതി എനിക്ക്... പിന്നെ എനിക്ക് എന്ത് സംഭവിച്ചാലും സാരമില്ല...”

വോൺ ക്രോൾ പതുക്കെ ഷാവേസിന്റെ പിടിയിൽ നിന്നും വിട്ടു മാറി. “എങ്കിൽ പിന്നെ നമുക്ക് അധികം സമയമില്ല... എത്രയും പെട്ടെന്ന് പുറപ്പെടണം...”

ഒന്നും ഉരിയാടാതെ അദ്ദേഹം വോൺ ക്രോളിനെ അനുഗമിച്ചു. അവരുടെ കാർ ബ്ലാങ്കെനീസിലേക്കുള്ള പാതയിലൂടെ കുതിക്കുമ്പോഴും ഷാവേസിന്റെ മനസ് മരവിച്ചിരിക്കുകയായിരുന്നു. ചുറ്റുമുള്ള കാഴ്ചകളൊന്നും അദ്ദേഹത്തിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല.

വിൻഡ് സ്ക്രീനിലൂടെ പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കവെ അദ്ദേഹത്തിന്റെ ഓർമ്മകൾ പിറകോട്ട് പാഞ്ഞു. കഴിഞ്ഞ തവണ ഈ പാതയിലൂടെ കാറോടിച്ചു പോകുമ്പോൾ തനിക്കരികിൽ അന്നയുണ്ടായിരുന്നു... ബ്ലാങ്കെനീസ് സ്റ്റേഷൻ കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ അദ്ദേഹം നദീ തീരത്തേക്കുള്ള തെരുവിലേക്ക് കണ്ണോടിച്ചു. അവിടുത്തെ കഫേയുടെ ടെറസിലെ ആ മനോഹര നിമിഷങ്ങളും ജലാശയത്തിൽ പ്രതിബിംബിക്കുന്ന അലങ്കാരദീപങ്ങളും എല്ലാം എല്ലാം... അവളുടെ വിരൽസ്പർശം ഇപ്പോഴും തന്റെ കൈകളിൽ അനുഭവപ്പെടുന്നത് പോലെ... ഭാവിയെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു... ! എല്ലാം പാതി മാഞ്ഞു തുടങ്ങിയ ഓർമ്മകൾ പോലെ... അതൊന്നും യാഥാർത്ഥ്യമായിരുന്നില്ലേ എന്ന സന്ദേഹം... അവളുടെ രൂപം മനസ്സിലേക്കാവാഹിച്ചെടുക്കുവാൻ അദ്ദേഹം പരിശ്രമിച്ചു നോക്കി.  പക്ഷേ, സാധിക്കുന്നില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെ തോന്നി.

വളരെ വലുതായിരുന്നു നാഗെലിന്റെ വസതി. നദീതടം വരെയും എത്തുന്ന കോമ്പൌണ്ട്. മെയിൻ ഗേറ്റിന് മുന്നിലൂടെ കടന്നു പോകവെ നിര നിരയായി പാർക്ക് ചെയ്തിരിക്കുന്ന അസംഖ്യം കാറുകൾ അവരുടെ ശ്രദ്ധയിൽ പതിഞ്ഞു. അവയെല്ലാം താണ്ടി മുന്നോട്ട് പോയി പാതയുടെ അറ്റത്തെ ഇരുട്ട് നിറഞ്ഞ പ്രദേശത്ത് കാർ നിർത്തി വോൺ ക്രോൾ ലൈറ്റുകൾ ഓഫ് ചെയ്തു.

“കോൺഫറൻസ് ഹാളിന്റെ ടെറസ് വസതിയുടെ പിൻ‌ഭാഗത്താണ്... നദിക്ക് അഭിമുഖമായി...” വോൺ ക്രോൾ പറഞ്ഞു. “അവിടെ ചെറിയൊരു ഗേറ്റുണ്ട്... സ്ഥിരം സന്ദർശകർക്കും മറ്റും ഉപയോഗിക്കുവാനായി... നമുക്ക് ഉള്ളിൽ കടക്കുവാൻ ഉചിതം ആ വഴിയാണ്...”

ആ ഗേറ്റ് കണ്ടുപിടിച്ച് ഉള്ളിൽ കടക്കുവാൻ അവർക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. പുൽത്തകിടിയിലൂടെ അവർ ആ വലിയ കെട്ടിടത്തിന് നേർക്ക് നടന്നു. വൈദ്യുത ദീപങ്ങളുടെ പ്രഭയിൽ കുളിച്ചു നിൽക്കുകയാണ് ആ പ്രദേശമൊട്ടാകെ. പാതി തുറന്ന ജാലകങ്ങളിൽ നിന്നും പുറത്തേക്ക് അരിച്ചെത്തുന്ന സംഭാഷണ ശകലങ്ങളും പൊട്ടിച്ചിരികളും...

ഏതാണ്ട് ആറടി ഉയരത്തിലായിട്ടാണ് ടെറസ് സ്ഥിതി ചെയ്യുന്നത്. ടെറസിനടിയിലായി ഒരറ്റം മുതൽ മറ്റേയറ്റം വരെ വളർന്ന് നിൽക്കുന്ന റോഡോഡെൻഡ്രൺ കുറ്റിച്ചെടികൾ... കോൺഫറൻസ് ഹാളിന്റെ ഫ്രഞ്ച് ജാലകങ്ങളിൽ അലങ്കരിച്ചിരിക്കുന്ന കർട്ടനുകൾക്കിടയിലൂടെ അങ്ങിങ്ങായി അരിച്ചെത്തുന്ന പ്രകാശവീചികൾ...

ടെറസിന് മുകളിൽ വടക്കേയറ്റത്തായി ഒരുക്കിയിരിക്കുന്ന മേശയും കസേരയും അവരുടെ ശ്രദ്ധയിൽ പെട്ടു. കുറ്റിച്ചെടികൾക്കിടയിലൂടെ മുന്നോട്ട് നീങ്ങിയ അവർ അതിന് തൊട്ടു താഴെയായി നിന്നു. “വളരെ ലളിതം... എന്നാൽ വളരെ ബുദ്ധിപരമായ കണക്കുകൂട്ടലും...” വോൺ ക്രോൾ പറഞ്ഞു. “ഇവിടെ നിന്നാൽ സ്റ്റെയ്നർക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ തന്നെ വെടിയുതിർക്കാൻ സാധിക്കും... അപ്രതീക്ഷിതമായി ടെറസിൽ ആരെങ്കിലും എത്തിപ്പെട്ടില്ലെങ്കിൽ ആർക്കും തന്നെ കാണുവാനും കഴിയില്ല...”

ഷാവേസ് വാച്ചിലേക്ക് നോക്കി. ഒമ്പത് മണിയാവാൻ വെറും പതിനഞ്ച് മിനിറ്റുകൾ മാത്രം... വോൺ ക്രോളിന് അരികിലായി അദ്ദേഹം നിലത്തിരുന്നു. ഇതുവരെ അനുഭവപ്പെടാത്ത ഒരു ശാന്തത തന്നെ വലയം ചെയ്യുന്നത് പോലെ അദ്ദേഹത്തിന് തോന്നി. തന്നെ തൊട്ടുരുമ്മിപ്പോയ ഇളം തെന്നലിന് നദിയുടെ ഗന്ധമുണ്ടായിരുന്നു. ദൂരേയ്ക്ക് പോകുന്ന ഏതോ കപ്പലിന്റെ ശബ്ദം അദ്ദേഹത്തിന്റെ കാതിലെത്തി.

സ്റ്റെയ്നർ നടന്നടുക്കുന്ന വിവരം വോൺ  ക്രോളിനെക്കാൾ മുമ്പേ അറിഞ്ഞത് ഷാവേസായിരുന്നു. ചാടിയെഴുന്നേറ്റ അവർ ഇരുവരും കുറ്റിച്ചെടികളുടെ മറ പറ്റി അയാളെയും കാത്ത് നിന്നു. അവർക്കരികിലെത്തിയ സ്റ്റെയ്നറുമായി ഏറിയാൽ രണ്ടടി ദൂരം മാത്രമേ ഉണ്ടായിരുന്നു അപ്പോൾ.

ജനാലക്കർട്ടനുകൾക്കിടയിലൂടെ അരിച്ചെത്തിയ ഒരു കീറ് വെട്ടം കുറ്റിക്കാടുകളിൽ പതിച്ച് താഴെയെത്തി. ഒരു കാൽ‌മുട്ട് തറയിൽ കുത്തി സ്റ്റെയ്നർ ആ നുറുങ്ങുവെട്ടത്തിൽ തോക്ക് പുറത്തെടുത്ത് പരിശോധിച്ചു. ബാരലിന്റെ അറ്റത്ത് സൈലൻസർ ഘടിപ്പിച്ച ഒരു മോസർ ആയിരുന്നു അത്.

“ഹലോ യൂ, ബാസ്റ്റർഡ്....” ഷാവേസ് പതുക്കെ വിളിച്ചു. ഞെട്ടി പരിഭ്രമത്തോടെ തലയുയർത്തിയ സ്റ്റെയ്നറുടെ കൈയിലെ മോസർ അദ്ദേഹം ചവിട്ടിത്തെറിപ്പിച്ചു.

അടക്കാനാവാത്ത രോഷത്തോടെ സ്റ്റെയ്നറുടെ മർമ്മസ്ഥാനം നോക്കി കൊടുത്ത ചവിട്ട് കൊണ്ടത് അയാളുടെ തുടയിലായിരുന്നു. കൈകൾ വീശി ചീറിയടുത്ത സ്റ്റെയ്നർ ഷാവേസിന്റെ വലത് കവിളിൽ പിടി മുറുക്കി. നേരത്തെയുണ്ടായിരുന്ന മുറിവിൽ നിന്നും രക്തം ചീറ്റിയൊഴുകി.

വേദന കൊണ്ട് പുളഞ്ഞ ഷാവേസ് തന്റെ വലത് കൈ കൊണ്ട് സ്റ്റെയ്നറുടെ കഴുത്തിന്റെ ഒരു വശത്ത് കയറിപ്പിടിച്ചു. കെട്ടിപ്പിണഞ്ഞ് നിലത്ത് വീണുരുളുന്നതിനിടയിൽ ഷാവേസ് അടിയിലായിപ്പോയി. ആജാനുബാഹുവായ ആ പോലീസുകാരന്റെ കരങ്ങൾ തന്റെ കണ്ഠനാളത്തെ ഞെരുക്കുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. ഷാവേസ് തന്റെ വിരലുകൾക്ക് സകല ശക്തിയും കൊടുത്ത് അയാളുടെ കഴുത്തിൽ കുത്തിയിറക്കുവാൻ ശ്രമിച്ചു.

വേദന സഹിക്ക വയ്യാതെ പിടി അയച്ച സ്റ്റെയ്നറുടെ തല പിടിച്ച് തിരിച്ച ഷാവേസ് അയാളെ പിന്നോട്ട് തള്ളി വെളിച്ചത്തിലേക്ക് കൊണ്ടു വന്നു. വീണ്ടും അയാളുടെ കഴുത്ത് ലക്ഷ്യമാക്കി ഷാവേസ് നീങ്ങവെ പെട്ടെന്നാണ് നീട്ടിപ്പിടിച്ച മോസറുമായി വോൺ ക്രോൾ അരികിലെത്തിയത്. ബാരലിന്റെയറ്റം സ്റ്റെയ്നറുടെ വലത് ചെവിയിലേക്ക് മുട്ടിച്ച് പിടിച്ച് അദ്ദേഹം കാഞ്ചി വലിച്ചു. ചെറിയൊരു മുരടനക്കം... സ്റ്റെയ്നറുടെ ശരീരം ഒന്ന് വിറച്ചു. പിന്നെ അയാളുടെ കണ്ണുകളിലൂടെയും നാസാദ്വാരങ്ങളിലൂടെയും രക്തം പുറത്തേക്കൊഴുകി.

ഷാവേസ് പതുക്കെ എഴുന്നേറ്റു. അദ്ദേഹത്തിന് എന്തെങ്കിലും സംസാരിക്കാൻ കഴിയുന്നതിന് മുമ്പ് വോൺ ക്രോൾ മന്ത്രിച്ചു. “മുകളിൽ ആരോ വരുന്നുണ്ട്...”

കുറ്റിക്കാടിന്റെ മറവിലേക്ക് നീങ്ങി പെട്ടെന്നവർ നിലത്തിരുന്നു. ടെറസിലെ ഫ്രഞ്ച് ജാലകങ്ങളിലൊന്ന് തുറന്ന് പുറത്തിറങ്ങി ശ്രദ്ധാപൂർവ്വം അടച്ചതിന് ശേഷം ഒരാൾ ടെറസിലെ പാരപ്പെറ്റിനടുത്തേക്ക് നടന്നെത്തി.

“സ്റ്റെയ്നർ... നിങ്ങളവിടെയില്ലേ...?”  മുന്നോട്ടാഞ്ഞ് ഇരുട്ടിലേക്ക് നോക്കി നാഗെൽ പതുക്കെ ചോദിച്ചു.

ഷാവേസിന് അനങ്ങുവാൻ സാധിക്കുന്നതിന് മുമ്പ് തന്നെ എഴുന്നേറ്റ വോൺ ക്രോൾ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിറയുതിർത്തു. അമർത്തിയ ഒരു ചുമ മാത്രമാണ് സൈലൻസറിലൂടെ പുറത്തേക്ക് കേട്ടത്. ഇരു കണ്ണുകൾക്കും ഇടയിലായി വെടിയേറ്റ നാഗെൽ തൽക്ഷണം തന്നെ മരണമടഞ്ഞിരിക്കണം... പാരപ്പെറ്റിനിപ്പുറത്തേക്ക് മറിഞ്ഞു വീണ അയാൾ കുറ്റിക്കാട്ടിലേക്ക് തല കീഴായി പതിച്ചു.

“ഇനി എത്രയും പെട്ടെന്ന് പുറത്ത് കടക്കണം സുഹൃത്തേ...” വോൺ ക്രോൾ പറഞ്ഞു.

പോക്കറ്റിൽ നിന്നും ഹാന്റ്കർച്ചീഫ് എടുത്ത് അദ്ദേഹം തോക്കിന്റെ പാത്തിയിലെ വിരലടയാളങ്ങൾ തുടച്ചു കളഞ്ഞു. പിന്നെ മുട്ടുകുത്തി സ്റ്റെയ്നറുടെ അരികിലിരുന്നു അത് അയാളുടെ കൈകളിൽ പിടിപ്പിച്ചു.

 ഷാവേസിനെ പതുക്കെ മുന്നോട്ട് തള്ളിയിട്ട് അദ്ദേഹം പറഞ്ഞു. “ഇനി നമുക്ക് നീങ്ങാം... ഇവിടുത്തെ കാര്യങ്ങൾ അതിന്റേതായ വഴിയിലൂടെ നീങ്ങട്ടെ...”

പുൽത്തകിടിയിലൂടെ നീങ്ങവെ മഴ പൊഴിയുവാൻ തുടങ്ങിയിരുന്നു. ഇങ്ങോട്ട് വന്ന അതേ ഗേറ്റിലൂടെ പുറത്തിറങ്ങിയ അവർ കാറിൽ കയറി. ബ്ലാങ്കെനീസ് സ്റ്റേഷൻ താണ്ടി ഹാംബർഗിലേക്കുള്ള ഹൈവേയിൽ കയറി മുന്നോട്ട് കുതിക്കുമ്പോൾ ഒന്നും തന്നെ ഉരിയാടാനാവാതെ ഇരിക്കുകയായിരുന്നു ഷാവേസ്.

(തുടരും) 


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

31 comments:

  1. ഇത്രേയുളളു കാര്യം.. അതിനാണ് ആ അന്നപ്പെണ്ണ് വെറുതെ വെടിയുണ്ടകൾ ഏറ്റുവാങ്ങിയത്!!

    വോൺ മച്ചാൻ കിടുക്കി... ഷാവേസ് അച്ചായന് ഒരു ചാൻസും കൊടുത്തില്ല..

    ആ ബുക്ക് കിട്ടിയിരുന്നെങ്കിൽ... ഇത്തിരി ചാരമെങ്കിലും..

    ReplyDelete
  2. രണ്ടു ക്രൂരന്മാരുടേയും കഥ തീര്‍ന്നു.

    ReplyDelete
  3. athu thanne venam....ennalum paavam Anna.....

    ReplyDelete
    Replies
    1. അന്ന ഒരു വിങ്ങലായി അവശേഷിക്കുന്നു....

      Delete
  4. വോണ്‍ ക്രൗള്‍ ആള് കൊള്ളാമല്ലോ.

    ReplyDelete
    Replies
    1. ജർമ്മൻ ഇന്റലിജൻസല്ലേ സുധീർഭായ്?

      Delete
  5. അന്നയെ തേടി ......അല്ലെ ?

    ReplyDelete
    Replies
    1. പ്രതീക്ഷ ഇനിയും കൈവെടിഞ്ഞിട്ടില്ല അല്ലേ ഫൈസൽഭായ്?

      Delete
  6. ഷാവോസിനു കൊടുക്കേണ്ടതായിരുന്നു ആ ചാൻസുകളൊക്കെ. എങ്കിൽ വായനക്കാരൊക്കെ തുള്ളിച്ചാടിയേനെ. ഇത് തിണ്ണയും ചാരി നിന്നവൻ പെണ്ണിനെയും അടിച്ചോണ്ടു പോയ പോലെ ആയിപ്പോയി... എന്നാലും സാരമില്ല. മറ്റെ രണ്ടു ദു:ഷ്ടമൃഗങ്ങളേയും വകവരുത്തിയല്ലൊ.
    ഇനി.....?

    ReplyDelete
    Replies
    1. ദുഷന്മാരുടെ അന്ത്യം... അതാണൊരാശ്വാസം....

      Delete
  7. ഓ.... എന്‍റെ ദൈവമേ... ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് വായിച്ചു തീർത്തത്. ഇനി അടുത്ത ഭാഗം വേഗം......

    ReplyDelete
    Replies
    1. ഇനിയെല്ലാം പെട്ടെന്നായിരിക്കും ഗീതാജീ...

      Delete
  8. ശ്ശേ! അതെന്ത്!!!

    ReplyDelete
  9. അസാമാന്യ ധൈര്യവതി!!

    ReplyDelete
  10. രണ്ടു പേരുടെ കാര്യത്തില്‍ തീരുമാനമായി. ഇനി ആ കൈയെഴുത്തു പ്രതിയും അന്നയും... വിനുവേട്ടാ വേഗം

    ReplyDelete
  11. ഷാവേസിന്റെ സ്ഥാനത്ത് സുരേഷ്ഗോപി വല്ലോം ആയിരുന്നെങ്കില്‍ പറയാന്‍ ഒരു ഡയലോഗോ വെക്കാന്‍ ഒരു വെടിയോ ഇല്ലാതെ തത്ഷണം ആത്മഹത്യ ചെയ്തേനെ!

    ReplyDelete
    Replies
    1. ചിരിപ്പിക്കല്ലേ ജോസ്‌ലെറ്റ്.... :)

      Delete
  12. നല്ല ഒരു സ്റ്റണ്ട് പടം കണ്ട പ്രതീതി.
    രണ്ട് വില്ലന്മാർ കൂടി നാമാവശേഷമായി ..
    കഥ തുടരട്ടെ

    ReplyDelete
  13. ഇത്ര വേഗം സ്റ്റെയ്നർ പടമായോ???

    ReplyDelete
    Replies
    1. അതെ... എല്ലാം വളരെ പെട്ടെന്നായിരുന്നു സുധീ...

      Delete
  14. ഒറ്റ വെടിക്ക് സ്റ്റെയിനറെ കൊന്നതിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...