Friday 17 February 2017

കാസ്പർ ഷുൾട്സ് – 36



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് ഷാവേസിനെ സംഘം അയക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസ്പർ ഷുൾട്സ് മരണമടഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ തന്റെ സഹോദരിയുടെ കൈവശമാണുള്ളതെന്നും പറഞ്ഞിട്ട് മുള്ളർ അന്ത്യശ്വാസം വലിക്കുന്നു. തന്ത്രത്തിൽ ഹാൻസിനെ മുറിയിലേക്കെത്തിച്ച ഷാവേസ് അയാളെ കൊലപ്പെടുത്തിയിട്ട് പുറത്ത് കടന്ന് തന്റെ കൂട്ടാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്നു. അന്നയെയും ഹാഡ്ടിനെയും സ്വതന്ത്രരാക്കി തടാകത്തിൽ ചാടി നീന്തി കരയിലെത്തിയ മൂവരെയും തേടി സ്റ്റെയ്നറും സംഘവും വേട്ടനായ്ക്കളോടൊപ്പം എത്തുന്നു. ജർമ്മൻ നവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഹോപ്റ്റ്മാന് നേർക്കുള്ള വധശ്രമം തടയുന്നതിനായി അവരിലൊരാളെങ്കിലും ഹാംബർഗിൽ എത്തിയേ തീരൂ എന്നത് കൊണ്ട് രണ്ട് ഗ്രൂപ്പുകളായി നീങ്ങുവാൻ അവർ തീരുമാനിക്കുന്നു. വേട്ടനായ്ക്കളോടൊപ്പമുള്ള സ്റ്റെയ്നറെയും സംഘത്തെയും വഴി തെറ്റിക്കാനായി ഹാഡ്ട് ഒറ്റയ്ക്ക് ഇറങ്ങിപ്പെടുന്നു.



തിരികെ സത്രത്തിൽ എത്തിയ ഷാവേസും അന്നയും സഹായത്തിനായി സർ ജോർജ്ജിനെ ഫോണിൽ ബന്ധപ്പെടുന്നു. സർ ജോർജിന്റെ കാറിൽ ഹാംബർഗിൽ എത്തിയ ഷാവേസ് അന്നയെ അവളുടെ താമസസ്ഥലത്ത് വിട്ടിട്ട് സർ ജോർജിന്റെ ഹോട്ടലിലേക്ക് പോകുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി മുള്ളറുടെ സഹോദരി തപാൽ വഴി എത്തിച്ച വിവരം അന്ന ഹോട്ടലിലേക്ക് വിളിച്ച് ഷാവേസിനെ അറിയിക്കുന്നു. ഹോപ്റ്റ്മാൻ വിഷയം ചർച്ച ചെയ്യുവാനായി ജർമ്മൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വോൺ ക്രോളിനെ കാത്ത് ഷാവേസ് ഹോട്ടലിൽ ഇരിക്കുന്നു.



ഷാവേസിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച വോൺ ക്രോൾ അദ്ദേഹത്തെയും കൂട്ടി ഹോപ്റ്റ്മാനെ രക്ഷിക്കാനായി പുറപ്പെടുന്നു. പോകുന്ന വഴിയിൽ അന്നയുടെ അപ്പാർടെമെന്റിൽ കയറിയ ഷാവേസ് അവളെ ആരോ തട്ടിക്കൊണ്ടു പോയി എന്നറിയുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി അഗ്നിക്കിരയാക്കിയതായും അന്നയെ കൊലപ്പെടുത്തിയതായും സ്റ്റെയ്നർ ഷാവേസിനെ ഫോണിൽ വിളിച്ചറിയിക്കുന്നു.



നാഗെലിന്റെ വസതിയിലെ പൂന്തോട്ടത്തിൽ എത്തിയ ഇരുവരും സ്റ്റെയ്നറെയും കാത്ത് ഇരിക്കുന്നു. ഹോപ്റ്റ്മാനെ വധിക്കുവാൻ എത്തിയ സ്റ്റെയ്നറെയും സ്റ്റെയ്നർക്ക് അടയാളം കൊടുക്കുവാനായി ടെറസിന് മുകളിൽ എത്തിയ നാഗെലിനെയും വോൺ ക്രോൾ വെടിവച്ച് കൊല്ലുന്നു. ശേഷം തോക്ക് സ്റ്റെയ്നറുടെ കൈകളിൽ പിടിപ്പിച്ചിട്ട് ഇരുവരും പുറത്ത് കടക്കുന്നു. തിരികെ അന്നയുടെ അപ്പാർട്മെന്റിൽ എത്തിയ ഷാവേസ്, ഹാഡ്ടിനെ അവിടെ കണ്ട് സ്ത്ബ്ധനാകുന്നു. അന്നയുടെ വിയോഗത്തിൽ മനം തകർന്ന ഹാഡ്ടിനെ ആശ്വസിപ്പിക്കാനാവാതെ ഷാവേസ് പുറത്തിറങ്ങുന്നു.



ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രയിൽ കപ്പലിൽ വച്ച് ഷാവേസ് സർ ജോർജിനെ കണ്ടു മുട്ടുന്നു. അദ്ദേഹവുമായുള്ള സംഭാഷണത്തിനിടയിൽ ഞെട്ടിക്കുന്ന ആ രഹസ്യത്തിന്റെ വിത്തുകൾ ഷാവേസിന് മുന്നിൽ വീണു കിട്ടുന്നു.



തുടർന്ന് വായിക്കുക...


“തോക്ക് കൊണ്ട് വലിയ കാര്യമൊന്നുമില്ല...” ഷാവേസ് പറഞ്ഞു.

സർ ജോർജ് തന്റെ വായിലെ രക്തം കൈലേസ് കൊണ്ട് പതുക്കെ തുടച്ചെടുത്തു. പിന്നെ സംസാരിക്കുവാൻ തുടങ്ങിയപ്പോൾ ആ പഴയ അടുപ്പമോ അനുകമ്പയോ ആ സ്വരത്തിൽ ഉണ്ടായിരുന്നില്ല. “എങ്ങനെയാണ് നിങ്ങളത് കണ്ടുപിടിച്ചത്...?”

“അല്പം മുമ്പ് ബാറിൽ വച്ച് നിങ്ങൾ പറഞ്ഞ വാക്കുകൾ...“ ഷാവേസ് പറഞ്ഞു. “ദൌത്യത്തിന്റെ പരാജയത്തെക്കുറിച്ച് അങ്ങനെയങ്ങ് വിഷമിക്കാനൊന്നുമില്ല... ഒന്നുമില്ലെങ്കിൽ ഞാൻ ഹോപ്റ്റ്മാന്റെ ജീവൻ രക്ഷിച്ചുവല്ലോ എന്ന്...”

ഒരു നിമിഷം ആലോചിച്ചതിന് ശേഷമാണ് സർ ജോർജിന് കാര്യം മനസ്സിലായത്. “ഓ... ശരിയാണ്... ഹോപ്റ്റ്മാനെ വധിക്കുവാനുള്ള അണിയറ ശ്രമത്തെക്കുറിച്ച് ഞാൻ എങ്ങനെ അറിഞ്ഞു എന്ന്...”

“അതെ... നിങ്ങളുടെ നാവിന് സംഭവിച്ച ഒരു പിഴവ്...” ഷാവേസ് പറഞ്ഞു.

സർ ജോർജ് ചുമൽ വെട്ടിച്ചു. “ഉം... ആർക്കും സംഭവിക്കാവുന്ന ചെറിയൊരു അശ്രദ്ധ...”

“അത് മാത്രമല്ല... മറ്റു പലതും...” ഷാവേസ് തുടർന്നു. “അന്ന് ഞാനത് ശ്രദ്ധിച്ചിരുന്നില്ല... പക്ഷേ, ഇന്ന് അവയെല്ലാം ചേർത്ത് വച്ച് വായിക്കുമ്പോൾ പലതും അർത്ഥപൂർണ്ണമാകുന്നു... മുള്ളറും ഞാനും ഓസ്നബ്രൂക്കിൽ ട്രെയിനിൽ വച്ച് സന്ധിക്കാൻ പോകുന്നു എന്ന വിവരം മറുപക്ഷം എങ്ങനെ അറിഞ്ഞു എന്നതിൽ ഒരു അസ്വാഭാവികത അന്നേ എനിക്ക് തോന്നിയിരുന്നു... പിന്നെ ബേൺ‌ഡോർഫിൽ വച്ച് നാഗെൽ ആദ്യമായി അന്നയെ കണ്ടപ്പോൾ ഉച്ചരിച്ച വാക്കുകൾ... കൃത്യമായി പറഞ്ഞാൽ അയാളുടെ വാക്കുകൾ ഇപ്രകാരമായിരുന്നു... ‘അപ്പോൾ ഇതാണല്ലേ ആ ജൂത പെൺ‌കുട്ടി...?’ ”

“അതിലെന്താണ് ഇത്ര പ്രത്യേകിച്ച്...?” സർ ജോർജ് ആരാഞ്ഞു.
“വംശീയമായ വേർതിരിവുകൾ സത്യത്തിൽ മനുഷ്യൻ ഉണ്ടാക്കിയതല്ലേ... ഒരു ജൂതവംശജയാണ്  അവളെന്ന് നാഗെൽ അറിയണമെങ്കിൽ അത് ആരെങ്കിലും പറഞ്ഞിട്ടായിരിക്കണം... കാസ്പർ ഷുൾട്സിനെയും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളെയും തേടി ഒരു ഇസ്രയേലി സംഘടനയും കൂടി ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്ന് അറിഞ്ഞത് എന്നെക്കൂടാതെ ഒരേയൊരാൾ മാത്രമാണ്... നിങ്ങൾ... ആ വിവരം നിങ്ങളോട് മാത്രമേ ഞാൻ പറഞ്ഞിരുന്നുള്ളൂ...”

“ഞാൻ വിചാരിച്ചതിലും വലുതായിപ്പോയി എന്റെ അശ്രദ്ധയുടെ ഫലം...” സർ ജോർജ് നെടുവീർപ്പിട്ടു. “ഷാവേസ്...  നിങ്ങളോട് ഒരു പ്രത്യേക സൌഹൃദവും അടുപ്പവും എനിക്ക് ഉണ്ടായിരുന്നുവെന്നത് സത്യമാണ്...  എനിക്ക് ദുഃഖമുണ്ട്... നിങ്ങളെ ഇപ്പോൾ കൊല്ലേണ്ടി വരുന്നതിൽ... എന്റെ മുന്നിൽ വേറെ വഴികളില്ല...”

ഒരു സിഗരറ്റ് പുറത്തെടുത്ത് ഷാവേസ് സാവധാനം തീ കൊളുത്തി. “ഈ കഥയിൽ നിങ്ങളുടെ പങ്കിനെക്കുറിച്ചുള്ള വിശദീകരണം അറിയുന്നത് വരെ മരിക്കാൻ ഞാൻ തയ്യാറല്ല... അതിനുള്ള അവകാശം എനിക്കുണ്ടെന്ന് കരുതുന്നു...”

“തികച്ചും ന്യായമായ ആവശ്യം...” സർ ജോർജ് തല കുലുക്കി. “വാസ്തവത്തിൽ വളരെ ലളിതം... എന്റെ ജീവിതത്തിൽ ഒരു കാലഘട്ടമുണ്ടായിരുന്നു... എന്റെ രാജ്യം ഭരിക്കുന്നവരുടെ കെടുകാര്യസ്ഥതയിൽ അസംതൃപ്തനായിരുന്ന കാലം... ജർമ്മനിയിൽ അന്ന് നാസികളുടെ ഭരണത്തിന് കീഴിൽ നടന്നു കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളിൽ ഞാൻ അങ്ങേയറ്റം ആകർഷവാനായി... ഹെർ ഹിറ്റ്‌ലറുടെ നടപടികളെ ഊഷ്മളമായി പിന്തുണച്ച എന്റെ നിലപാടിനെതിരെ അന്ന് മാദ്ധ്യമങ്ങൾ പല തവണ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്...”

“എത്രത്തോളം ഊഷ്മളമായിരുന്നു നിങ്ങളുടെ പിന്തുണ...?” ഷാവേസ് ചോദിച്ചു.

“ബ്രിട്ടണെ ആക്രമിച്ച് ജർമ്മനി വിജയിക്കുകയാണെങ്കിൽ ജർമ്മൻ അധിനിവേശ ഇംഗ്ലണ്ടിന്റെ ഭരണാധികാരിയായി സ്ഥാനമേറ്റെടുക്കുവാൻ സമ്മതമാണെന്ന് ഞാൻ അറിയിച്ചിരുന്നു...” സർ ജോർജ് പറഞ്ഞു.

“അപ്പോൾ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകളിൽ നിങ്ങളെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നിരിക്കണം... ശരിയല്ലേ...?”

“ചുരുങ്ങിയത് ഒരു അദ്ധ്യായമെങ്കിലും എനിക്കായി അദ്ദേഹം നീക്കി വച്ചിരിക്കുമെന്നാണ് ഞാൻ കരുതുന്നത്... നാസികളുമായി എനിക്കുള്ള ബന്ധം കാസ്പർ ഷുൾട്സ് വഴി മാത്രമായിരുന്നു... എല്ലാ കാര്യങ്ങളും തീരുമാനിച്ചുറപ്പിച്ചതിന്റെ പിന്നിൽ അദ്ദേഹമായിരുന്നു... അതീവ രഹസ്യമായിരുന്ന ആ പദ്ധതി അറിയാമായിരുന്നത് എനിക്കും ഷുൾട്സിനും ഹിറ്റ്‌ലറിനും പിന്നെ അതിന്റെ ഇടനിലക്കാരനും മാത്രമായിരുന്നു...” സർ ജോർജ് പറഞ്ഞു.

“ആരായിരുന്നു ആ ഇടനിലക്കാരൻ...?”

“കുർട്ട് നാഗെൽ...” സർ ജോർജ് പുഞ്ചിരിച്ചു.

“ഇപ്പോൾ കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത കൈവരുന്നു...” ഷാവേസ് പറഞ്ഞു. “ഒരു പക്ഷേ, അന്നു മുതൽക്കേ നാഗെൽ നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്തുകൊണ്ടിരിക്കുകയാവും അല്ലേ...?”

സർ ജോർജ്  തലയാട്ടി. “അങ്ങനെ പറയില്ല ഞാൻ... പരസ്പര വിശ്വാസത്തിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്... യുദ്ധാനന്തരം സാഹചര്യങ്ങൾ വളരെ മോശമായിരുന്ന കാലത്താണ് അദ്ദേഹം വ്യവസായത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നത്... എനിക്കും അതുകൊണ്ട് നേട്ടമേ ഉണ്ടായിട്ടുള്ളൂ... വളരെ നല്ല ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ...”

“നാസി അധോലോകവുമായി ബന്ധപ്പെട്ടുള്ള അയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരുന്നുവോ...?”

“ഈ അടുത്ത കാലം വരെ അറിയില്ലായിരുന്നു... എനിക്ക് ഓഹരികളുള്ള പ്രസാധക കമ്പനിയിലെ ഡയറക്ടർമാരിൽ ഒരാൾ മുള്ളറുടെ ഓഫറുമായി ബന്ധപ്പെട്ട് എന്നെ സമീപിച്ചപ്പോൾ ശരിക്കും കുടുക്കിലായത് ഞാനായിരുന്നു... നിർഭാഗ്യവശാൽ, സംഭവം ഉന്നതാധികാരികളുടെ അടുത്ത് എത്തുന്നത് തടയുവാൻ എനിക്കായില്ല... പിന്നെ ഒരേയൊരു മാർഗ്ഗമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ... ആ കൈയെഴുത്തുപ്രതി കൈക്കലാക്കാൻ ഞാൻ നേരിട്ട് തന്നെ ഇറങ്ങുക എന്നത്...“

“വളരെ ബുദ്ധിപരമായ നീക്കം... അതോടൊപ്പം അപകടകരവും...” ഷാവേസ് പറഞ്ഞു.

സർ ജോർജ് തല കുലുക്കി. “ഭാഗ്യം എന്റെ കൂടെയായിരുന്നു ഷാവേസ്... തുടക്കം മുതൽക്ക് തന്നെ... നാഗെലിനെ വിളിച്ച് കാര്യങ്ങൾ ഞാൻ ധരിപ്പിച്ചു... മുള്ളർ ആദ്യം സമീപിച്ചിച്ച ജർമ്മൻ പബ്ലിഷേഴ്സിൽ നിന്നും കാര്യങ്ങൾ ഏറെക്കുറെ അറിഞ്ഞിരുന്ന നാഗെലാണ് ട്രെയിനിൽ വച്ചുള്ള നാടകം തയ്യാറാക്കിയത്... ഏറ്റവും യുക്തിസഹമായ തീരുമാനമായിട്ടാണ് അന്ന് ഞങ്ങൾക്കത് തോന്നിയത്... നിങ്ങളെ ഒഴിവാക്കി മുള്ളറെ തട്ടിക്കൊണ്ടുപോകുക...”

“പക്ഷേ, ഇതിനിടയിൽ മാർക്ക് ഹാഡ്ട് എന്ന വ്യക്തിയെ നിങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല...”

സർ ജോർജ് ഒരു ദീർഘശ്വാസമെടുത്തു. “എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള ഒരു നീക്കം സാദ്ധ്യമാകണമെന്നില്ലല്ലോ... കഴിയുന്നത്ര ശ്രദ്ധ ഞാൻ കൈക്കൊണ്ടിരുന്നു... നാഗെലിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു എന്റെ എല്ലാ നീക്കങ്ങളും... അതുകൊണ്ട് തന്നെ ഞാൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആർക്കും തന്നെ അറിയില്ലായിരുന്നു... ആ കൈയെഴുത്തുപ്രതി അന്നയുടെ കൈയിൽ ഉണ്ടെന്ന് ഇന്നലെ വൈകിട്ട് നിങ്ങൾ പറഞ്ഞപ്പോൾ പെട്ടെന്നൊരു നീക്കം എനിക്ക് നടത്തേണ്ടി വന്നു... അങ്ങനെയാണ് സ്റ്റെയ്നറുമായി സന്ധിക്കേണ്ടി വന്നതും അയാളെ അവളുടെ അപ്പാർട്മെന്റിലേക്ക് കൊണ്ടുപോകേണ്ടി വന്നതും...”

ആ വാർത്ത കേട്ടതും ശ്വാസതടസം അനുഭവപ്പെടുന്നത് ഷാവേസ് അറിയുന്നുണ്ടായിരുന്നു. സംയമനം പാലിച്ച് അദ്ദേഹം പതുക്കെ ചോദിച്ചു. “അപ്പോൾ അവളെ അവിടെ നിന്നും തട്ടിക്കൊണ്ടു പോയത് നിങ്ങളും സ്റ്റെയ്നറും കൂടിയായിരുന്നു...?”

സർ ജോർജ് തല കുലുക്കി. “എന്ന് പറയേണ്ടി വരും... ഞാൻ ഉൾപ്പെട്ടിരുന്ന കുരുക്കിനെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതല്ലേയുള്ളൂ... ആ ഓർമ്മക്കുറിപ്പുകൾ നശിപ്പിക്കപ്പെട്ടു എന്നുറപ്പ് വരുത്തേണ്ടത് എന്റെ ആവശ്യമായിരുന്നു... ആ പെൺകുട്ടിക്ക് സംഭവിച്ച ദുരന്തത്തിൽ ഞാൻ ഖേദിക്കുന്നു... അപ്രതീക്ഷിതമായിട്ടാണ് അവളതിൽ വന്നു പെട്ടത്... സ്റ്റെയ്നറായിരുന്നു അവൾക്ക് നേരെ നിറയുതിർത്തത്... ഞാനല്ല...”

“അല്ലെങ്കിലും നിങ്ങളവളെ കൊല്ലുമായിരുന്നു... നിങ്ങളുടെ രഹസ്യങ്ങൾ മുഴുവനും അവൾ കണ്ടുപിടിച്ചതിനാൽ...” ഷാവേസ് പറഞ്ഞു.

സർ ജോർജ് തല കുലുക്കി. “അതെ... അതിനുള്ള സാദ്ധ്യതയും ഇല്ലാതിരുന്നില്ല... സ്റ്റെയനറെ ഞാൻ കൊല്ലാതിരുന്നത് ഒരേയൊരു കാരണം കൊണ്ട് മാത്രമാണ്... ഹോപ്റ്റ്മാനെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് അയാൾ എന്നോട് പറഞ്ഞു... അന്ന് വൈകുന്നേരത്തെ നിങ്ങളുടെ ചില വാക്കുകളും ആ ജർമ്മൻ ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ സന്ദർശനവും തമ്മിൽ ഇതുമായി എന്തോ ബന്ധമുണ്ടെന്ന് എനിക്കപ്പോൾ തോന്നി... ഏത് വിധേനയും സ്റ്റെയ്നർ വധിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു...”

“അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷികളെ ലഭിച്ചു നിങ്ങൾക്ക്...  ഒപ്പം നാഗെലിനെയും...” ഷാവേസ് പറഞ്ഞു. “ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടനായ രാജ്യദ്രോഹിയാണ് നിങ്ങൾ എന്ന വസ്തുത അറിയുന്ന ഒരേയൊരാൾ മാത്രമേ ഇനി ജീവിച്ചിരിക്കുന്നുള്ളൂ...”  

തല കുലുക്കിയിട്ട് സർ ജോർജ് നീട്ടിപ്പിടിച്ച റിവോൾവറുമായി ഷാവേസിനെ ഒന്ന് വലം വച്ചു. “പ്ലീസ്... ഇനി പോയി ആ കൈവരിയിൽ ചാരി അനങ്ങാതെ നിൽക്കൂ...” പരുഷ സ്വരത്തിൽ അദ്ദേഹം ആജ്ഞാപിച്ചു.

സർ ജോർജ് ആവശ്യപ്പെട്ട പൊസിഷനിൽ പോയി നിൽക്കുവാൻ ഷാവേസ് അല്പം സമയം എടുത്തു. ശരീരത്തിലെ പേശികളോരോന്നും ഒരു ആക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. മരണം ഉറപ്പായ നിലയ്ക്ക് രക്ഷപെടാനുള്ള ഒരു ശ്രമം ഏത് വിധേനയും നോക്കണമെന്ന് തീരുമാനിച്ചിരുന്നു അദ്ദേഹം.

“ദാറ്റ്സ് ഫൈൻ...” സർ ജോർജ് പറഞ്ഞു. “അതെ... നിങ്ങൾ പറഞ്ഞത് ശരിയാണ്... ലോകത്തിന് മുന്നിൽ എന്നെ കരി വാരി തേയ്ക്കാൻ കഴിവുള്ള ഏക വ്യക്തി ഇപ്പോൾ നിങ്ങൾ മാത്രമാണ്... ഇത് ചെയ്യേണ്ടി വരുന്നതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്... നിങ്ങളെ അത്രക്കങ്ങ് ഇഷ്ടപ്പെട്ടു പോയി...”
ഒരടി പിന്നോട്ട് വച്ച സർ ജോർജ് പെട്ടെന്ന് റിവോൾവർ ഉയർത്തി ഷാവേസിനെ ഉന്നം വച്ചു. പെട്ടെന്നുള്ള ആ പ്രവൃത്തിയിൽ അമ്പരന്നു പോയ ഷാവേസ് സ്തബ്ധനായി നിന്നു. സർ ജോർജിന്റെ വിരൽ ട്രിഗറിൽ മുറുകവെയാണ് അല്പം മുമ്പ് ഷാവേസ് കണ്ട ആ നാവികൻ സർ ജോർജിന് പിന്നിൽ മൂടൽമഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ നിന്നും ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് വന്നത്. വലത് കൈ ഉയർത്തി അയാൾ സർ ജോർജിന്റെ കഴുത്തിന് പിന്നിൽ കനത്ത ഒരു പ്രഹരം നൽകി.

റിവോൾവർ കൈയിൽ നിന്നും തെറിച്ചു പോയ സർ ജോർജ് മുന്നോട്ട് വേച്ച് വീണു. അദ്ദേഹത്തെ പൊക്കിയെടുത്ത് ചുമലിലിട്ട് ആ നാവികൻ പൊടുന്നനെ കൈവരികൾക്കരികിലേക്ക് നടന്നു. അടുത്ത നിമിഷം ആ കൈവരികൾ മുകളിലൂടെ മൂടൽമഞ്ഞിന്റെ പുകമറയ്ക്കുള്ളിലൂടെ സർ ജോർജ് താഴെ കടലിലേക്ക് പതിച്ചു.

അവിശ്വസനീയമായ വേഗതയിലായിരുന്നു ഇതെല്ലാം സംഭവിച്ചത്. ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കാനേ ഷാവേസിന് കഴിഞ്ഞുള്ളൂ. ഡെക്കിൽ കിടന്നിരുന്ന റിവോൾവർ തട്ടി കടലിലേക്ക് തെറിപ്പിച്ച ആ നാവികന്റെ ചുമലിൽ പിടിച്ച് ഷാവേസ് തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി. വിളറി വെളുത്ത മുഖവുമായി നിർവികാരനായി നിൽക്കുന്ന മാർക്ക് ഹാഡ്ട് ആയിരുന്നു അത്...!

ഒരു നീണ്ട മൌനത്തിന് ശേഷം ഹാഡ്ട് ശാന്തനായി പറഞ്ഞു. “താഴെ ക്യാബിനിലേക്ക് ചെല്ലൂ പോൾ... ഇവിടെ ഇപ്പോൾ നിൽക്കുന്നത് അത്ര പന്തിയല്ല... പിന്നീടെപ്പോഴെങ്കിലും ചോദ്യം ചെയ്യൽ നേരിടേണ്ടി വന്നേക്കാം...”

“മാർക്ക്... നിങ്ങളെങ്ങനെ അറിഞ്ഞു ഇതെല്ലാം...?” ഷാവേസ് ചോദിച്ചു.

ഹാഡ്ട് ചുമൽ വെട്ടിച്ചു. “ഇന്നലെ രാത്രി നിങ്ങൾ പോയതിന് ശേഷം ഞാൻ അന്നയുടെ അപ്പാർട്മെന്റിൽ ചെന്നിരുന്നു... സാധനങ്ങളൊക്കെ എടുക്കുവാനായി... അപ്പോഴാണ് ഷുൾട്സിന്റെ ഡയറി അവൾ വായിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അതിലെ ചില കാര്യങ്ങളൊക്കെ അവൾ തന്റെ നോട്ടുപുസ്തകത്തിൽ ഹീബ്രുവിൽ കുറിച്ചു വച്ചിട്ടുണ്ടെന്നും ഞാൻ മനസ്സിലാക്കിയത്... സർ ജോർജ് ഹാർവിയെക്കുറിച്ച് ഒരു മുഴുനീള അദ്ധ്യായം തന്നെയുണ്ടത്രെ ആ കൈയെഴുത്തുപ്രതിയിൽ...”

ഷാവേസ് തിരിഞ്ഞ് കൈവരികൾക്ക് മുകളിലൂടെ താഴെ കടലിലേക്ക് നോക്കി. മൂടൽമഞ്ഞിന്റെ കനത്ത മറയല്ലാതെ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല...  തണുത്ത് വിറയ്ക്കുന്നു... “ഈ കൊടും തണുപ്പിൽ കടലിൽ കിടന്നുള്ള മരണം... പക്ഷേ, ഒരു തരിമ്പും വിഷമം തോന്നുന്നില്ല അയാളെയോർത്ത്... കാരണം അയാളാണ് അന്നയുടെ മരണത്തിന് നേരിട്ടുള്ള കാരണക്കാരൻ...”  

ഹാഡ്ട് തല കുലുക്കി. “അല്ലെങ്കിലും ഇത് തന്നെയാണ് നല്ലത്... പ്രശസ്ത ബ്രിട്ടീഷ് രാഷ്ട്രീയ പ്രവർത്തകന് അപകടത്തിൽ പെട്ട് ദാരുണാന്ത്യം... ഉണ്ടാകുമായിരുന്ന വലിയൊരു അപവാദത്തിൽ നിന്നും നിങ്ങളുടെ രാഷ്ട്രം രക്ഷപെടുകയും ചെയ്യും...”

ഒരു നിമിഷം ഹാഡ്ടിനെ സൂക്ഷിച്ച് നോക്കിയിട്ട് ഷാവേസ് തലയാട്ടി. “ഇനിയും പിടി കിട്ടാത്ത വ്യക്തിത്വം തന്നെ നിങ്ങൾ മാർക്ക്... നിങ്ങളെ ശരിക്കും മനസ്സിലാക്കുവാൻ എന്നെങ്കിലും എനിക്ക് സാധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്...”

പുഞ്ചിരിച്ചു കൊണ്ട് ഹാഡ്ട് അദ്ദേഹത്തിന്റെ ചുമലിൽ കൈ വച്ചു. “നിങ്ങൾ അവളെ സ്നേഹിച്ചിരുന്നു... ഇല്ലേ പോൾ...?”

പതുക്കെ തല കുലുക്കിയിട്ട് ഷാവേസ് നെടുവീർപ്പിട്ടു. “എന്നിട്ട് അല്പം പോലും ഗുണം ചെയ്തില്ല അത് അവൾക്ക്...”

“ഞാനും സ്നേഹിച്ചിരുന്നു അവളെ...” ഹാഡ്ട് പറഞ്ഞു. “ ആ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ എന്നും ഉണ്ടായിരുന്നു...”

മുന്നോട്ട് നടന്ന് ഇടനാഴിയിലേക്കുള്ള കവാടത്തിൽ ഇരുവരും എത്തി. അദ്ദേഹത്തിന്റെ കരം കവർന്നിട്ട് ഹാഡ്ട് പറഞ്ഞു. “ഇനി എന്നെങ്കിലും നാം തമ്മിൽ കാണുമെന്ന് പ്രതീക്ഷയില്ല പോൾ...”  

ഹാഡ്ടിന്റെ കൈകൾ കൂട്ടിപ്പിടിച്ച് ഷാവേസ് ഒരു നിമിഷം നിന്നു. എന്തെങ്കിലും രണ്ട് വാക്ക് ഉരിയാടുവാനായി അദ്ദേഹത്തിന്റെ മനസ്സ് വിങ്ങി. പക്ഷേ, ആ സന്ദർഭത്തിനിണങ്ങുന്ന വാക്കുകൾ കണ്ടെത്തും മുമ്പേ ഹാഡ്ട് തിരിഞ്ഞ് മൂടൽമഞ്ഞിന്റെ ആവരണത്തിനുള്ളിലേക്ക് അപ്രത്യക്ഷനായി.

പൊടുന്നനെ ഉയർന്ന ഒരു തിരമാലയുടെ മുകളിൽ കപ്പൽ ഒരു നിമിഷം നിശ്ചലമായി നിന്നത് പോലെ തോന്നി. ശ്വാസമടക്കിപ്പിടിച്ച് അന്നയെ മനസ്സിൽ ഓർത്തു കൊണ്ട് ഷാവേസ് നിന്നു. അടുത്ത നിമിഷം കപ്പൽ ആ തിരമാലയുടെ താഴ്ഭാഗത്തേക്ക് തെന്നിയിറങ്ങി. തന്റെ ക്യാബിന്റെ വാതിൽ തുറന്ന് ഷാവേസ് ഉള്ളിൽ കയറി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

31 comments:

  1. ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ... അവിശ്വസനീയമായ വസ്തുതകൾ...

    ReplyDelete
  2. ഹാഡ്ട്!!

    ഇങ്ങേർ ഒരു സംഭവം തന്നെ..

    ReplyDelete
  3. ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചവർ തന്നെ...

    അപ്രതീക്ഷിതമായ ട്വിസ്റ്റ് !

    ReplyDelete
    Replies
    1. ഇത്തവണ കഥാപാത്രങ്ങളാകാൻ പറ്റിയവരെയൊന്നും ശ്രീ തെരഞ്ഞെടുത്തില്ലല്ലോ....

      Delete
  4. ഒടുക്കത്തെ ട്വിസ്റ്റ് .. അപ്പോ ഇനിയെന്ത് ?

    ReplyDelete
  5. ഹോ.... തരിപ്പിച്ചു കളഞ്ഞു... എല്ലാം തീർന്നെന്നു വിചാരിച്ചപ്പോഴാണ്..... ഇഷ്ടായി..

    ReplyDelete
  6. ഒരുതരം മരവിപ്പ് മാത്രം. ഇനി ആ അന്നയും അപ്രതീക്ഷിതമായി തിരിച്ചുവന്നാൽ മതിയായിരുന്നു.

    ReplyDelete
    Replies
    1. എല്ലാവരും ആ പ്രതീക്ഷയിലാണ് അശോകേട്ടാ...

      Delete
  7. ഞെട്ടിച്ചു... ഇനി??

    ReplyDelete
    Replies
    1. ഇനി... അടുത്ത ലക്കം വരെ കാത്തിരിക്കൂ മുബീ...

      Delete
  8. ഞെട്ടി.ശരിക്കും ഞെട്ടി.

    അപ്പോ അന്നയെ കൊലയ്ക്ക്‌ കൊടുത്തത്‌ ഷാവേസിന്റെ വായിൽ നിന്നും വീണ വാക്കുകൾ ആണല്ലോ!!!ഷാവേസിന്റെ മുന്നിലേയ്ക്ക്‌ അപ്രതീക്ഷിതമായി അന്ന കടന്നു വരുമോ??(മരിച്ച അന്നയേ ആരും കണ്ടിട്ടില്ലല്ലോ).

    ReplyDelete
    Replies
    1. നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ സുധീ... ഷാവേസ് ഒരിക്കലും കരുതിയില്ല അങ്ങനെ സംഭവിക്കുമെന്ന്...

      Delete
  9. മാര്‍ക്കിനാണ് മാര്‍ക്ക്.

    ReplyDelete
    Replies
    1. മാർക്കിനെ ശരിക്കും മാർക്ക് ചെയ്തു അല്ലേ സുധീർഭായ്?

      Delete
  10. അന്ന വരുമെന്നാണ് എന്റെ മനസ്സു
    പറയുന്നത്.ചുമ്മാ ഒരു ആഗ്രഹം
    ആവും അല്ലെ വിനുവേട്ടാ ?!!!

    എന്തായാലും ക്ലൈമാക്സ് കലക്കി.
    ഇനിയും സസ്പെൻസ് ഉണ്ടോ എന്ന്
    അറിഞ്ഞാൽ മതി...

    ReplyDelete
    Replies
    1. വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും...
      വെറുതേ മോഹിക്കുവാൻ മോഹം... :(

      Delete
  11. Mike alla..ente lokam aanu....

    ReplyDelete
    Replies
    1. ഞാനും വിചാരിച്ചു ഏതാ ഈ പുതിയ വായനക്കാരൻ എന്ന്...

      സന്തോഷം വിൻസന്റ് മാഷേ...

      Delete
  12. സന്ദര്‍ഭത്തിനിണിങ്ങുന്ന വാക്കുകള്‍ കണ്ടെത്തും മുന്‍പ് ...
    രണ്ടു വാക്ക് ഉരിയാടാന്‍ കഴിയാതെ, അറിയില്ല...

    ReplyDelete
    Replies
    1. എന്താ ഞാനിപ്പോ പറയുക സുകന്യാജീ.... :(

      Delete
  13. ഞാനും സ്നേഹിച്ചിരുന്നു അവളെ... ആ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായി വന്നുകൊണ്ടിരിക്കുകയായിരുന്നു, പക്ഷെ ഈ വിനുവേട്ടന്‍ സമ്മതിച്ചില്ല. എന്തല്ലേ?...

    ReplyDelete
    Replies
    1. ഞാനല്ല ശ്രീജിത്തേ സമ്മതിക്കാതിരുന്നത്... നമ്മുടെ ഉണ്ടാപ്രിയാ.... :)

      Delete
  14. ഒരു നിമിഷാര്‍ദ്ധത്തില്‍ ജീവന്‍ രക്ഷപ്പെട്ടു. ഹാഡ്ട് വന്നില്ലെങ്കില്‍ 

    ReplyDelete
    Replies
    1. അതെ... എങ്കിൽ ചിലപ്പോൾ ആ കൈവരികൾക്ക് മുകളിലൂടെ കടലിലേക്ക് വീഴുന്നത് ഷാവേസ് ആയിരുന്നിരിക്കും...

      Delete
  15. ഷാവേസ് രക്ഷപ്പേറ്റും എന്ന് മനസ്സിലായി...പക്ഷേ ഹാര്‍ഡ് അവിടെ എത്തുന്നത് പ്രതീക്ഷിച്ചില്ല....

    ReplyDelete
  16. ഞെട്ടിപ്പിച്ച രഹസ്യങ്ങൾ ...

    ReplyDelete
  17. ഹാഡ്ട് ഷാവെസിന്റെ ജീവൻ രക്ഷിച്ചു. ഹീ ഈസ് ദ സെക്കൻഡ് ഹീറോ!!!

    ReplyDelete
  18. ഇതാണ് കള്ളന്‍ കപ്പലില്‍ തന്നെ എന്നുപറയുന്നത്.

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...