Saturday 14 May 2016

കാസ്പർ ഷുൾട്സ് – 5


ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനാണ് പോൾ ഷാവേസ്. തന്നെ ഏൽപ്പിച്ചിരുന്ന ഒരു ദൌത്യം പൂർത്തീകരിച്ച് ഗ്രീസിൽ നിന്നും ലണ്ടനിൽ മടങ്ങിയെത്തി ഒന്നുറങ്ങുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഓഫീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ട് ഫോൺ കോൾ വരുന്നത്. ഉറക്കം മാറ്റി വച്ച് മനസ്സില്ലാ മനസോടെ രാത്രിയുടെ അന്ത്യയാമത്തിൽ തന്നെ ഓഫീസിലെത്തിയ ഷാവേസ് ചീഫിന്റെ റൂമിൽ പ്രവേശിക്കുന്നു. പുതിയ ദൌത്യത്തെക്കുറിച്ച് ചീഫ് ഷാവേസിനോട് വിവരിക്കുന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.

തുടർന്ന് വായിക്കുക...


റിയെൻ നഗരത്തിന്റെ പ്രാന്തപ്രദേശത്തേക്ക് പ്രവേശിക്കവെ ട്രെയിനിന്റെ വേഗത കുറഞ്ഞു. വായിച്ചുകൊണ്ടിരുന്ന പുസ്തകം താഴെ വച്ച് ഷാവേസ് വാച്ചിൽ നോക്കി. രാത്രി പതിനൊന്ന് ആയിരിക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ ട്രെയിൻ ഓസ്നബ്രൂക്കിൽ എത്തിച്ചേരും.

ജാക്കറ്റ് എടുത്തണിഞ്ഞ് ഇടനാഴിയിലൂടെ നടന്ന് വാതിൽക്കൽ എത്തിയപ്പോഴേക്കും ട്രെയിൻ നിന്നു കഴിഞ്ഞിരുന്നു. വാതിലിനരികിൽ നിന്നിരുന്ന സ്ലീപ്പിങ്ങ് കാർ പരിചാരകൻ ഡോർ തുറന്ന് പ്ലാറ്റ്ഫോമിലേക്കിറങ്ങി. എന്തോ ഒരു ഉൾപ്രേരണയാലെന്ന പോലെ ഷാവേസും അയാൾക്ക് പിന്നാലെ ഇറങ്ങി ഇരു കൈകളും പോക്കറ്റിൽ തിരുകി ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. പിന്നെ ഈർപ്പമുള്ള ആ അന്തരീക്ഷവായു ആവോളം ഉള്ളിലേക്കെടുത്തു.

പ്ലാറ്റ്ഫോം ഏതാണ്ട് വിജനമായിരുന്നു. ആരും തന്നെ ഇറങ്ങുകയോ കയറുകയോ ചെയ്യുന്നതായി കാണാനില്ല. തിരികെ ട്രെയിനിലേക്ക് കയറുവാനൊരുങ്ങുമ്പോഴാണ് വെയ്റ്റിങ്ങ് റൂമിൽ നിന്നും ഏതാനും പേർ പൊടുന്നനെ ഇറങ്ങി തന്റെ നേർക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടത്.

ഉയരമുള്ള അരോഗദൃഢഗാത്രനായ ഒരുവനായിരുന്നു മുന്നിൽ നടന്നിരുന്നത്. അയാൾക്ക് പിന്നിലായി വെള്ള കോട്ട് ധരിച്ച രണ്ട് അറ്റൻഡർമാർ ആരെയോ സ്ട്രച്ചറിൽ എടുത്തുകൊണ്ട് വരുന്നു. പിന്നിൽ അകമ്പടിയായി നടക്കുന്ന വ്യക്തി വിലമതിപ്പുള്ള ഒരു ഓവർകോട്ടും ഹാറ്റുമാണ് ധരിച്ചിരുന്നത്. വളരെ വൃത്തിയായി ട്രിം ചെയ്തിരിക്കുന്ന താടി രോമങ്ങൾ ഡൈ ചെയ്തിട്ടുണ്ടെന്നത് വ്യക്തം.

ഷാവേസ് അല്പം ഒതുങ്ങി അവർക്ക് വഴി മാറിക്കൊടുത്തു. ആ സ്ട്രച്ചർ ശ്രദ്ധാപൂർവ്വം ട്രെയിനിലേക്ക് കയറ്റി അവർ ഷാവേസിന്റെ തൊട്ടടുത്ത കമ്പാർട്ട്മെന്റ് തുറന്ന് ഉള്ളിൽ കൊണ്ടു വച്ചു. അവർക്ക് പിന്നാലെ ഒപ്പമുള്ളവരും ആ റൂമിൽ കയറി കതകടച്ചു.

“എന്താണ് സംഭവം...?”  ട്രെയിനിൽ കയറി തന്റെ റൂമിന് നേർക്ക് നടക്കവെ പിന്നാലെ വന്ന പരിചാരകനോട് ഷാവേസ് ജർമ്മൻ ഭാഷയിൽ ആരാഞ്ഞു.

“ആ പരുക്കൻ മുഖഭാവമുള്ളയാൾ ഹാംബർഗ് പോലീസിൽ ഉന്നത ഉദ്യോഗസ്ഥനാണ്... ഇൻസ്പെക്ടർ സ്റ്റെയ്നർ... പിന്നെ, ആ താടി വച്ചയാളുടെ പേര് ക്രൂഗർ... ഹാംബർഗ് നഗരത്തിലെ പേരുകേട്ട ഡോക്ടർമാരിൽ ഒരാൾ...”

“അപ്പോൾ ആ സ്ട്രച്ചറിൽ കിടക്കുന്നയാൾ...?”

“ഏതോ കുറ്റവാളിയാണ്...  അയാളെ ഹാംബർഗിലേക്ക് തിരികെ കൊണ്ടുപോകുകയാണ്... പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ അയാളുടെ ആരോഗ്യനില യാത്ര ചെയ്യാൻ പാകത്തിലാണോ എന്നറിയാൻ വേണ്ടി ഡോക്ടർ ക്രൂഗറിനെ വിളിപ്പിച്ചതാണ്...” പരിചാരകൻ പറഞ്ഞു.

“ഐ സീ... താങ്ക്സ് വെരി മച്ച്...” ഷാവേസ് തല കുലുക്കി.

“വെൽക്കം ഹെർ...” അയാൾ പറഞ്ഞു. “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്...”

നിഷേധാർത്ഥത്തിൽ ഷാവേസ് തലയാട്ടി. “ഇപ്പോൾ ഒന്നും വേണ്ട... കുറച്ച് കഴിഞ്ഞ് ഒരു കോഫി വേണ്ടിവരും... ഞാൻ പറയാം...”

സമ്മതഭാവത്തിൽ തല കുലുക്കി അയാൾ തിരികെ നടന്നു. ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ പ്രവേശിച്ച് ബങ്കിൽ ഇരിപ്പുറപ്പിച്ച് വീണ്ടും വാച്ചിൽ നോക്കി. മുക്കാൽ മണിക്കൂറിനകം ട്രെയിൻ ഓസ്നബ്രൂക്കിൽ എത്തിച്ചേരും... പിന്നെ കതകിൽ ചെറുതായി ഒരു തട്ടൽ... ശേഷം അത് തുറന്ന് ഹാൻസ് മുള്ളർ ഉള്ളിലേക്ക് കാലെടുത്ത് വയ്ക്കും... എങ്ങനെയായിരിക്കും അദ്ദേഹത്തിന്റെ രൂപം...? എന്തായിരിക്കും അദ്ദേഹത്തിന്റെ ആദ്യ വാക്കുകൾ...?

അടുത്ത നിമിഷം ഷാവേസിന്റെ ചിന്ത വഴിമാറി. ഒരു പക്ഷേ, മുള്ളർ വന്നില്ലെങ്കിലോ...? അവ്യക്തമായ എന്തോ കാരണത്താൽ ആ ചിന്ത അദ്ദേഹത്തെ തെല്ലൊന്ന് കുഴക്കി. ഒരു സിഗരറ്റിന് തീ കൊളുത്തി രണ്ട് കവിൾ പുകയെടുത്തതോടെ, നഷ്ടമായ അദ്ദേഹത്തിന്റെ ആത്മവിശ്വാസം തിരികെയെത്തി.

സർ ജോർജ്ജ് ഹാർവിയെ ഒന്ന് സന്ദർശിച്ചാലോ എന്ന ചിന്ത മനസ്സിലുദിച്ചത് പെട്ടെന്നായിരുന്നു. ഇംഗ്ലീഷ് ചാനൽ കടക്കുന്ന സമയത്ത് ബോട്ടിൽ വച്ച് അല്പ നേരത്തെ കൂടിക്കാഴ്ച്ചയേ തരപ്പെട്ടിരുന്നുള്ളൂ. എന്തായാലും ചെന്ന് കാണുക തന്നെ.

ഡോർ തുറന്ന് ഇടനാഴിയിലേക്കിറങ്ങിയതും അദ്ദേഹം ചെന്നിടിച്ചത് എതിർദിശയിൽ നിന്നും അതിവേഗം വന്ന ആരോ ഒരാളുടെ ദേഹത്തായിരുന്നു. ശക്തിയായ ആ കൂട്ടിയിടിയിൽ നിയന്ത്രണം തെറ്റിയ ഷാവേസ് പിന്നോട്ട് ഇടറി വീഴാൻ പോകവെ പതിഞ്ഞ സ്വരത്തിൽ അയാൾ ഉച്ചരിച്ച ശാപവചനങ്ങൾ വ്യക്തമായും കേട്ടു.

“നിങ്ങൾക്കെന്താ, കണ്ണു കണ്ടുകൂടേ മനുഷ്യാ...?” കഴുത്തിലെ ടൈ നേരെ പിടിച്ചിട്ട് വഴക്കുണ്ടാക്കാനെന്ന മട്ടിൽ ആ അമേരിക്കൻ സാർജന്റ് മുന്നോട്ട് വന്നു.

ഒരു ദീർഘശ്വാസമെടുത്ത് ഷാവേസ് മുഖത്ത് പുഞ്ചിരി വരുത്തി. “ഐ ആം സോറി... നിങ്ങൾ വരുന്നത് ഞാൻ കണ്ടില്ലായിരുന്നു...”

ആ അമേരിക്കക്കാരന്റെ ശരീരഭാഷയിൽ പെട്ടെന്ന് മാറ്റം വരുന്നത് പോലെ തോന്നി. മുന്നോട്ട് വന്ന് അയാൾ ഷാവേസിന്റെ തോളിൽ പതുക്കെ തട്ടി. “സാരമില്ല... നമുക്കെല്ലാവർക്കും സംഭവിക്കുന്നതാണല്ലോ തെറ്റുകൾ...”

നല്ല കനമുള്ള ലെൻസ് ഫിറ്റ് ചെയ്ത സ്റ്റീൽ ഫ്രെയിം കണ്ണടക്കപ്പുറം അയാളുടെ കണ്ണുകൾ ഒട്ട് വലുതായി വികസിക്കുന്നത് പോലെ തോന്നി. തലയിലെ പീക്ക് ക്യാപ്പ് മുന്നോട്ട് താഴ്ത്തി മൂക്കിനൊപ്പം വച്ചിട്ട് അയാൾ ഒന്നു കൂടി ഷാവേസിന്റെ ചുമലിൽ പതുക്കെ തട്ടി. പിന്നെ ഇടനാഴിയിലൂടെ മുന്നോട്ട് നടന്നു.

അയാൾ പോകുന്നതു നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചിട്ട് ഷാവേസ് എതിർദിശയിലേക്ക് നടന്നു. ഇടനാഴിയുടെ അറ്റത്തെ കമ്പാർട്ട്മെന്റിന് മുന്നിൽ ചെന്ന് ഡോറിൽ പതുക്കെ തട്ടി. പിന്നെ, ഉള്ളിലേക്ക് പ്രവേശിച്ചു.

മടക്കി വയ്ക്കാവുന്ന തരത്തിലുള്ള ഒരു മേശയുടെ മുന്നിലിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു സർ ജോർജ്ജ്. ഷാവേസിനെ കണ്ടതും മന്ദഹസിച്ചിട്ട് അദ്ദേഹം പേന താഴെ വച്ചു. 

“ആഹാ... മിസ്റ്റർ ഷാവേസ്...  നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാൻ... പീസ് കോൺഫറൻസിനുള്ള തയ്യാറെടുപ്പുമായി  ബന്ധപ്പെട്ട് അല്പം തിരക്കിലായിരുന്നു ഞാൻ... എങ്ങനെയുണ്ട് കാര്യങ്ങൾ...? എല്ലാം ഓകെ അല്ലേ...?”

“ഇതുവരെ കുഴപ്പമൊന്നുമില്ല...” ഷാവേസ് തല കുലുക്കി. “നാൽപ്പത് മിനിട്ടിനുള്ളിൽ നാം ഓസ്നബ്രൂക്കിൽ എത്തിച്ചേരും... അവിടെ എത്തുന്നതിന് മുമ്പ് താങ്കളുമായി അല്പം സംസാരിക്കാമെന്ന് കരുതി...”

ഷെറി ബോട്ട്‌ൽ എടുത്ത് സർ ജോർജ്ജ് രണ്ട് ഗ്ലാസുകളിലായി പകർന്ന് അതിലൊന്ന് ഷാവേസിന് നേർക്ക് നീട്ടി.  “മുള്ളറുമായുള്ള കൂടിക്കാഴ്ച്ചയിൽ എന്തെങ്കിലും പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ നിങ്ങൾ...?”

“ഇല്ലേയില്ല...” ഷാവേസ് തലയാട്ടി. “അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നില തികച്ചും പരിതാപകരമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്... സ്വന്തം നിഴലിനെ പോലും ഭയക്കേണ്ടി വരുന്ന അവസ്ഥ... അദ്ദേഹത്തിന്റെ വിശ്വാസം നേടിയെടുക്കുക എന്നത് മാത്രമാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം... അതായത് പബ്ലിഷിങ്ങ് കമ്പനിയുടെ ഡയറക്ടർ എന്ന എന്റെ ഇപ്പോഴത്തെ റോൾ... താങ്കളെ ഇക്കാര്യത്തിലേക്ക് വലിച്ചിഴക്കാൻ ഒട്ടും തന്നെ താല്പര്യമില്ല എനിക്ക്... എങ്കിലും അദ്ദേഹത്തിന് എന്തെങ്കിലും സംശയം അവശേഷിക്കുന്നുവെങ്കിൽ താങ്കളുടെ ആവശ്യം വേണ്ടി വന്നേക്കാം... ഭാഗ്യം തുണച്ചാൽ എല്ലാം വിചാരിച്ചത് പോലെ നടക്കുമെന്ന് തന്നെ കരുതാം...”

“ആ കൈയെഴുത്തുപ്രതി അദ്ദേഹം കൂടെ കൊണ്ടുവന്നിട്ടുണ്ടാകുമെന്ന് കരുതുന്നുണ്ടോ നിങ്ങൾ...?”

“അങ്ങനെ ചെയ്യുന്നുവെങ്കിൽ അദ്ദേഹം ഒരു പമ്പര വിഡ്ഢി തന്നെയായിരിക്കും...”  ഷാവേസ് പറഞ്ഞു. “കൈയെഴുത്തുപ്രതി കാണുവാനായി പിന്നീടൊരു ദിവസം സന്ധിക്കാൻ അദ്ദേഹവുമായി ഞാൻ ഏർപ്പാട് ചെയ്യുന്നതായിരിക്കും... പിന്നീട് എന്തും തന്നെ സംഭവിക്കാം... എങ്കിലും അവിടുന്നങ്ങോട്ടുള്ള യാത്ര എത്തിച്ചേരുന്നത് കാസ്പർ ഷുൾട്സിന്റെ അടുത്തായിരിക്കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം...”

ഒഴിഞ്ഞ ഗ്ലാസ് സർ ജോർജ്ജ് വീണ്ടും നിറച്ചു.   ഒരു നിമിഷത്തെ മൌനത്തിന് ശേഷം ആകാംക്ഷയോടെ അദ്ദേഹം ആരാഞ്ഞു. “ഷാവേസ്... അതൊരു ഫ്രഞ്ച് നാമം അല്ലേ...?”

ഷാവേസ് തല കുലുക്കി. “പാരീസിലെ ഒരു അഭിഭാഷകനായിരുന്നു എന്റെ പിതാവ്... പക്ഷേ, എന്റെ മാതാവ് ഇംഗ്ലീഷുകാരിയും... 1940 ലെ അറാസ് കലാപത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു... എനിക്കന്ന് പതിനൊന്ന് വയസ്സ് പ്രാ‍യം... ഡൺകിർക്ക് വഴിയാണ് എന്നെയും കൊണ്ട് അമ്മ അന്ന് രക്ഷപെട്ടത്...”

“അപ്പോൾ യുദ്ധത്തിൽ പങ്കെടുക്കുവാനുള്ള പ്രായമായിട്ടുണ്ടായിരുന്നില്ല നിങ്ങൾക്കന്ന്...” ഒരു സിഗാറിന് തീ കൊളുത്തിയിട്ട് സർ ജോർജ്ജ് തുടർന്നു. “ആദ്യ ബാച്ചിൽ തന്നെയായിരുന്നു ഞാൻ സർവീസിൽ പ്രവേശിച്ചത്... ഇരുപതാമത്തെ വയസ്സിൽ ലെഫ്റ്റനന്റ്...  ഇരുപത്തിനാലാം വയസ്സിൽ ലെഫ്റ്റനന്റ് കേണൽ ആയി... അന്നൊക്കെ പ്രൊമോഷൻ വളരെ പെട്ടെന്നായിരുന്നു...”

“തികച്ചും കഠിനമായിരുന്നിരിക്കണമല്ലോ അന്നത്തെ അവസ്ഥ...” ഷാവേസ് അഭിപ്രാ‍യപ്പെട്ടു.

“ഓ, ഐ ഡോണ്ട് നോ...” സർ ജോർജ്ജ് പറഞ്ഞു. “അത്ഭുതാവഹമായിരുന്നു അന്നത്തെ ടീം സ്പിരിറ്റ്... എല്ലാവർക്കും ഒരേ ലക്ഷ്യം... ഒരേ ആദർശം... മൂല്യങ്ങൾ മുറുകെ പിടിച്ചിരുന്ന കാലം... യുദ്ധത്തിന് ശേഷമാണ് മൂല്യച്ഛ്യുതിയുടെ ആരംഭം...”

“ലക്ഷ്യം മറന്ന തലമുറയാണല്ലോ ഇപ്പോൾ...”  വിഷാദഭാവത്തിൽ ഷാവേസ് പറഞ്ഞു.

ഒരു നിമിഷം സർ ജോർജ്ജ് ആ പഴയ കാലത്തെ ഓർമ്മകളിലേക്ക് ഊളിയിടുന്നത് പോലെ തോന്നി. “എല്ലാത്തിനും മാറ്റം വന്നിരിക്കുന്നു...” അദ്ദേഹം നെടുവീർപ്പിട്ടു. “ആ കാലമൊക്കെ ഓർമ്മകളിൽ മാത്രം... മറ്റ് പലരെയുമെന്ന പോലെ ഞാനും രാഷ്ട്രീയത്തിലേക്കിറങ്ങി... സമൂഹത്തിന് വേണ്ടി നല്ലതെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ... പക്ഷേ, വൈകിപ്പോയിരുന്നു ഞങ്ങൾ... വളരെ വൈകിപ്പോയിരുന്നു...”

“ഒരു സംസ്കാരത്തിന്റെ അധഃപതനം...”  ഷാവേസ് മന്ത്രിച്ചു.

“ബ്രിട്ടീഷ് – റോമൻ സാമ്രാജ്യങ്ങൾ തമ്മിൽ പല കാര്യങ്ങളിലും എന്തെന്നില്ലാത്ത സാദൃശ്യമുണ്ട്...”  സർ ജോർജ്ജ് പറഞ്ഞു.  “ജനസമ്മർദ്ദവും ലോകത്തെമ്പാടുമുള്ള സോഷ്യലിസ്റ്റ് ചിന്താഗതിയും എല്ലാം കൂടിയായപ്പോൾ നമ്മുടെ സാമ്രാജ്യം ദുർബ്ബലമായി... ഭരണം അപരിഷ്കൃതരുടെ കൈകളിലേക്കെത്തിച്ചേർന്നു...”  പതുക്കെ എഴുന്നേറ്റിട്ട് അദ്ദേഹം പുഞ്ചിരിച്ചു. “എന്നെ ഒരു പഴഞ്ചൻ സാമ്രാജ്യത്വദുർമോഹിയായി തോന്നുന്നുവെങ്കിൽ ക്ഷമിക്കുക... ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആ സുവർണ്ണകാലഘട്ടത്തെ ഗൃഹാതുരത്വത്തോടെ നോക്കിക്കാണുന്ന ഒരു വ്യക്തിയാണ് ഞാൻ...   ഈ വിഷയത്തെക്കുറിച്ച് ഒരു രാത്രി മുഴുവൻ സംസാരിച്ചാലും ഒരു പക്ഷേ, തീരില്ല...”

ഷാവേസ് വാച്ചിലേക്ക് നോക്കി. ഇരുപത് മിനിറ്റ് കൂടിയുണ്ട് ഓസ്നബ്രൂക്കിൽ എത്തുവാൻ. ഡോർ തുറന്ന് അദ്ദേഹം ഇടനാഴിയിലേക്കിറങ്ങി. “എന്ത് തന്നെ സംഭവിച്ചാലും ശരി, ഉടനടി താങ്കളെ വിവരം അറിയിച്ചുകൊണ്ടിരിക്കുന്നതായിരിക്കും... ഹാംബർഗിൽ എവിടെയായിരിക്കും താങ്കളുടെ താമസം...?”

“ദി അറ്റ്‌ലാന്റിക്ക് ഹോട്ടൽ” സർ ജോർജ്ജ് പറഞ്ഞു. “എന്റെ ആവശ്യം വേണ്ടി വന്നില്ലെങ്കിൽക്കൂടി മുള്ളറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം എന്നെ ഹോട്ടലിലെ നമ്പറിൽ വിളിക്കുക... സംഭവവികാസങ്ങളെക്കുറിച്ച് അറിയാൻ തീർച്ചയായും എനിക്ക് ആകാംക്ഷയുണ്ട്...”

വാതിലടച്ച് ഷാവേസ് തന്റെ കമ്പാർട്ട്മെന്റിന് നേർക്ക് നടന്നു. ഡോർ തുറക്കാൻ തുനിയവെ ഉള്ളിൽ നിന്നും എന്തോ ശബ്ദം കേട്ട് അദ്ദേഹം ഒരു നിമിഷം നിന്നു. പിന്നെ ഒട്ടും താമസിച്ചില്ല, ഡോർ തള്ളിത്തുറന്ന് ഷാവേസ് മുറിക്കുള്ളിലേക്ക് കയറി.

ബങ്കിന് അഭിമുഖമായി നിന്നിരുന്ന ആ അമേരിക്കൻ സാർജന്റ് പരിഭ്രമത്തോടെ ഞെട്ടിത്തിരിഞ്ഞു. പിന്നെ ഷാവേസിന്റെ മുമ്പിലെത്തി നിന്നു. തികച്ചും ആശയക്കുഴപ്പത്തിലായത് പോലെ ആയിരുന്നു അയാളുടെ പെരുമാറ്റം.

“സോറി... റൂം മാറിപ്പോയെന്ന് തോന്നുന്നു...”  പൊടുന്നനെ അയാൾ പറഞ്ഞു.

“അതെ... ഇതെന്റെ റൂമാണ്...” ഷാവേസ് ശരി വച്ചു.

അയാൾ മുന്നോട്ട് വന്നു. “എനിക്കത്ര സുഖം തോന്നുന്നില്ല... ട്രാവൽ സിക്ക്നെസ്സ്... എനിക്കിത് പതിവുള്ളതാണ്... വാഷ് ബേസിൻ അന്വേഷിച്ചിറങ്ങിയതായിരുന്നു ഞാൻ... പക്ഷേ, കോച്ച് മാറിപ്പോയെന്ന് തോന്നുന്നു...”

കട്ടിക്കണ്ണടയുടെ അപ്പുറത്ത് നിന്നും തന്നെ തുറിച്ചു നോക്കുന്ന ആ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം ഷാവേസ് അയാളുടെ വഴി മുടക്കിക്കൊണ്ട് നിന്നു. പിന്നെ ഒന്നും ഉരിയാടാതെ അയാൾക്ക് വഴി മാറിക്കൊടുത്തു. തിടുക്കത്തിൽ പുറത്ത് കടന്ന അയാൾ ഇടനാഴിയിലൂടെ വേച്ച് വേച്ച് മുന്നോട്ട് നടന്നു.

വാതിലടച്ച് ഷാവേസ് അതിൽ ചാരി നിന്നു. ഒറ്റ നോട്ടത്തിൽ എല്ലാം നോർമൽ ആയി തന്നെയാണ് കമ്പാർട്ട്മെന്റിൽ കാണുന്നത്.  എങ്കിലും എവിടെയോ ഒരു പന്തികേട്... ആ അമേരിക്കക്കാരനെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകൾ... സർക്കസുകളിലെ ക്ലൌണിന്റെ നിലവാരമില്ലാത്ത പ്രകടനം പോലെ...

ബങ്കിൽ വച്ചിട്ട് പോയിരുന്ന സ്യൂട്ട്കെയ്സ് യഥാസ്ഥാനത്ത് തന്നെ ഇരിക്കുന്നുണ്ട്. ഷാവേസ് അതെടുത്ത് മടിയിൽ വച്ച് തുറന്നു. ഉള്ളിലുള്ള സകല വസ്തുക്കളും താൻ അടുക്കി വച്ചിരുന്ന അതേ നിലയിൽ തന്നെ ഇരിക്കുന്നു... ഒരേയൊരു മാറ്റം മാത്രം... ഏറ്റവും അടിയിൽ താൻ വച്ചിരുന്ന ഹാൻഡ്കർച്ചീഫിന്റെ സ്ഥാനം ഇപ്പോൾ ഏറ്റവും മുകളിലായിരിക്കുന്നു...!  ആർക്കും സംഭവിക്കാവുന്ന അശ്രദ്ധ... എത്ര തന്നെ വിദഗ്ദ്ധനായാലും ശരി, തിരക്ക് പിടിച്ചുള്ള തെരച്ചിലിനിടയിൽ വരുത്തി വയ്ക്കുന്ന വിഡ്ഡിത്തം...

സ്യൂട്ട്കെയ്സ് അടച്ച് ബങ്കിന് മുകളിൽ വച്ചിട്ട് അദ്ദേഹം വാച്ചിലേക്ക് നോക്കി. പതിനഞ്ച് മിനിറ്റിനകം ട്രെയിൻ ഓസ്നബ്രൂക്കിൽ എത്തും. ഇനി ഇപ്പോൾ മുള്ളറുമായുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞതിന് ശേഷം മാത്രമേ ആ അമേരിക്കക്കാരന്റെ പിന്നാലെ പോകാൻ സമയം ലഭിക്കുകയുള്ളൂ...

ശ്രദ്ധാപൂർവ്വം വാതിലിൽ തട്ടിയിട്ട് ട്രെയിനിലെ പരിചാരകൻ ഒരു കൈയിൽ ട്രേയുമായി ഉള്ളിലേക്ക് കടന്നു.  

“കോഫി എടുക്കട്ടെ ഹെർ...?”

“ആയിക്കോട്ടെ...” ഷാവേസ് തല കുലുക്കി.

പാത്രത്തിൽ നിന്നും അയാൾ കോഫി കപ്പിലേക്ക് പകർന്നിട്ട് അദ്ദേഹത്തിന് നൽകി. ഒരു സ്പൂൺ പഞ്ചസാര കപ്പിലേക്ക് ചൊരിഞ്ഞിട്ട് ഷാവേസ് ചോദിച്ചു. “വണ്ടി ലെയ്റ്റ് അല്ലല്ലോ അല്ലേ...?”

പരിചാരകൻ തലയാട്ടി. “അഞ്ച് മിനിറ്റ് ലെയ്റ്റാണ്...  ഇനി എന്തെങ്കിലും ആവശ്യമുണ്ടോ ഹെർ...?”

ഇല്ല എന്ന് ഷാവേസ് പറഞ്ഞതും ശുഭരാത്രി നേർന്ന് പുറത്തിറങ്ങി വാതിൽ ചാരി അയാൾ നടന്നകന്നു.

പതിവുള്ള ചൂടുണ്ടായിരുന്നില്ല കോഫിയ്ക്ക്. അത് മുഴുവനും അകത്താക്കിയിട്ട് അദ്ദേഹം ബങ്കിന്റെ ഒരരികിൽ ഇരുന്നു. കമ്പാർട്ട്മെന്റിൽ മുമ്പെങ്ങുമില്ലാത്തത് പോലെ ഉഷ്ണം അനുഭവപ്പെടുന്നു... തൊണ്ട വരളുന്നത് പോലെ... നെറ്റിയിൽ നിന്നും പൊടിഞ്ഞു തുടങ്ങിയ സ്വേദകണങ്ങൾ അടർന്ന് വീണ് അദ്ദേഹത്തിന്റെ കണ്ണുകൾക്കുള്ളിൽ പതിച്ചു. ബങ്കിൽ നിന്നും എഴുന്നേൽക്കുവാൻ നോക്കിയെങ്കിലും ആ ശ്രമം വൃഥാവിലായി. തന്റെ ശരീരം ബങ്കിലേക്ക് ആണിയടിച്ച് ഉറപ്പിച്ചത് പോലെ... തീർച്ചയായും എന്തോ പ്രശ്നമുണ്ട്... പാടില്ലാത്ത എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു...! മുകളിലെ ഇലക്ട്രിക്ക് ബൾബ് ഒരായിരം കഷണങ്ങളായി ചിന്നിച്ചിതറി താരാഗണങ്ങളെ പോലെ ശിരസ്സിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു... പതുക്കെ അദ്ദേഹം കിടക്കുവാനായി പിറകോട്ട് ചാഞ്ഞു. തൊട്ടു പിന്നാലെ ഇരുട്ടിന്റെ ആവരണം അദ്ദേഹത്തെ വന്ന് മൂടി.

(തുടരും)

അടുത്ത ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
 

37 comments:

  1. ചെറിയ ലക്കം എന്ന പരാതി തീർത്തു കൊണ്ട് ഒരു വലിയ ലക്കം തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നു...

    പോൾ ഷാവേസിന് എന്ത് സംഭവിച്ചുവെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന വായനക്കാരെ മുൾമുനയിൽ ഉപേക്ഷിച്ച് ഞാൻ പതുക്കെ വലിയട്ടെ... :)

    ReplyDelete
  2. മുൾ മുനയിൽ തന്നെയാണു വിനുവേട്ടാ . എന്നാണാവൊ ഇനി അടുത്ത ഭാഗം.

    ReplyDelete
    Replies
    1. പ്രഥമ സന്ദർശ്ശനത്തിനു നന്ദി ശിഖ... ഒരാഴ്ച്ച മുൾമുനയിൽ നിൽക്കേണ്ടി വരും... :)

      Delete
  3. തേങ്ങാ ഞാൻ ഉടയ്ക്കട്ടെ.

    വായിച്ചിട്ട്‌ അഭിപ്രായം പുറകേ തരാം.

    ReplyDelete
    Replies
    1. ശിഖച്ചേച്ചീ!!!!ഇതെപ്പോ ഇടയ്ക്ക്‌ കയറി??

      Delete
    2. എനിക്ക്‌ ചിരിക്കാൻ വയ്യേ... ഇതുപോലൊരു പറ്റ്‌ ഇനി പറ്റാനില്ല അല്ലേ സുധീ? :)

      Delete
  4. വലിയ അദ്ധ്യായം ഒക്കെ തന്നെ.. പക്ഷെ ഈ മുള്‍മുന എനിക്ക് ഇഷ്ടപെട്ടില്ല.

    ReplyDelete
  5. അയ്യോ.കഷ്ടം.ഇനിയെന്നാ ചെയ്യും?

    ReplyDelete
    Replies
    1. ഇനി എപ്പോൾ ബോധം തെളിയുമോ ആവോ... ! :(

      Delete
  6. പണി കിട്ടിത്തുടങ്ങിയല്ലോ.

    ReplyDelete
    Replies
    1. ഇപ്പോൾ മനസ്സിലായല്ലോ എതിരാളികൾ നിസ്സാരക്കാരല്ല എന്ന്...?

      Delete
  7. ആകാംക്ഷയുടെ മുൾമുടിയിൽ നിന്നും കൊടുമുടിയിലേയ്ക്കാണൊ യാത്ര....

    ReplyDelete
    Replies
    1. തീർച്ചയായും അശോകേട്ടാ ...

      Delete
  8. ആദ്യ പണി കിട്ടി ട്രൈയിൻ നിറയെ ചാരൻ മാരാണല്ലോ അപാര ഇൻറലിജൻസ് നെറ്റ്വവർക്ക് തന്നെ ഹാ ബൾബ് പൊട്ടിച്ചിതറി തലയ്ക്ക്ചുറ്റും പറക്കുന്ന താരാഗണങ്ങൾ സുന്ദരം

    ReplyDelete
    Replies
    1. ഒപ്പം കൂടിയതിൽ വളരെ സന്തോഷം ബൈജു...

      അപാര നെറ്റ്‌വർക്ക്‌ തന്നെ... സംശയം വേണ്ട...

      Delete
  9. ആ അമേരിക്കന്‍ ചങ്ങാതി ആളത്ര ശരിയല്ല എന്ന് പറയാനിരിക്കെയാണല്ലോ പുതുയ കുരിശ്,,,`രക്ഷപെടില്ലേ ? :)

    ReplyDelete
    Replies
    1. രക്ഷപെട്ടാലല്ലേ കഥ മുന്നോട്ട്‌ പോകൂ ഫൈസൽഭായ്‌...

      Delete
  10. അയ്യോ പണി തുടങ്ങിയല്ലോ
    പഹയന്മാർ...

    ReplyDelete
  11. പണി പാലുംവെള്ളത്തിൽ എന്ന് കേട്ടിട്ടുണ്ട്... കാപ്പിവെള്ളത്തിൽ ആദ്യമായിട്ടാ...

    ചാരനാണു പോലും... ഇങ്ങേർക്ക് കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു..

    ഇനിയിപ്പോ മുള്ളർ വരുമ്പോൾ എന്താവും അവസ്ഥ?? കാത്തിരിക്കുക തന്നെ..

    ReplyDelete
    Replies
    1. അതല്ലേ അതിന്റെയൊരു ട്വിസ്റ്റ്‌... ഇന്തസാർ കരോ യാർ... :)

      Delete
  12. ട്രെയിനിലെ കാപ്പിയൊന്നും ശരിയല്ലാന്ന് ഇവര്‍ക്ക് അറിഞ്ഞുകൂടെ? ഒട്ടും ശ്രദ്ധയില്ല... എത്ര പറഞ്ഞു കൊടുത്താലും!

    ReplyDelete
    Replies
    1. അതേന്നേയ്‌... അറ്റ്‌ ലീസ്റ്റ്‌ ഒരു ഫ്ലാസ്കിൽ കുറച്ച്‌ കോഫിയൊക്കെ കൊടുത്തു വിടാമായിരുന്നില്ലേ ആ ജീൻ ഫ്രേസറിന്‌ … ?

      Delete
  13. അമേരിക്കൻ സർജ്ജന്റായും,
    പരിചാരകനായും വില്ലന്മാർ എത്തിത്തുടങ്ങീ അല്ലേ..
    പാവം അവർക്കറിയില്ലല്ലോ മുട്ടാൻ പോകുന്നത് സാക്ഷാൽ
    പോൾ ഷാവോസിനാടോന്ന് ...!

    ReplyDelete
    Replies
    1. ഹൊ...! ഈ മുരളിച്ചാരന്റെയൊരു കാര്യം... :)

      Delete
  14. ആ അമേരിക്കനെ പിടിച്ചാല്‍ കഥ മാറും...അപ്പോള്‍ ഈ മുള്‍മുനയില്‍ തന്നെ ഒരാഴ്ച പിന്നിടട്ടെ....

    ReplyDelete
    Replies
    1. അതെ.. അപ്പോഴെക്കും മാഷ്‌ടെ ഇലക്ഷൻ തിരക്കും തീർന്നു ഫ്രീയാവും...

      Delete
  15. കട്ടിക്കണ്ണടയുടെ അപ്പുറത്ത് നിന്നും തന്നെ തുറിച്ചു നോക്കുന്ന ആ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം ഷാവേസ് അയാളുടെ വഴി മുടക്കിക്കൊണ്ട് നിന്നു....
    എന്തൊക്കെയൊ സംഭവിക്കാൻ ഉണ്ടെന്ന സംശയങ്ങൾ ആ കണ്ണുകളിൽ കണ്ടെത്തുന്നു

    ReplyDelete
    Replies
    1. അതെ... എന്നിട്ടും ആ കോഫി കുടിക്കാതിരിക്കാനുള്ള വിവേകം ഷാവേസ്‌ കാണിച്ചില്ല...

      Delete
  16. അപ്പോ ട്രെയിനിൽ മയക്കുമരുന്ന് കൊടുത്ത് മയക്കിക്കിടത്തുന്ന വിദ്യ ഇങ്ങ് ഇൻഡ്യേൽ മാത്രമല്ല അല്ലേ!!!!

    ReplyDelete
    Replies
    1. ഇതൊക്കെ പണ്ടേയുള്ള നാട്ടുനടപ്പല്ലേ അജിത്‌ഭായ്‌...

      Delete
  17. ശ്ശൊ.. പണിയായല്ലോ.....!!!

    ReplyDelete
  18. യാത്രയ്ക്കിടയില്‍ അപരിചിതരില്‍ നിന്നും ഒന്നും വാങ്ങി കഴിക്കരുത്.

    ReplyDelete
  19. കാപ്പിക്കകത്ത് എന്താണാവോ കലക്കി ചേർത്തിരിക്കുന്നെ ??

    ReplyDelete
  20. പാഷാണത്തില്‍ കൃമി..

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...