Tuesday 19 July 2016

കാസ്പർ ഷുൾട്സ് – 11



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...

ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.


ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

തുടർന്ന് വായിക്കുക...

തന്റെ ദൌത്യത്തെക്കുറിച്ച് തന്നെ മറന്നു പോയിരുന്നു ഷാവേസ്. ദൌത്യമെന്നല്ല ഈ ലോകത്തെ സകലതും മറന്നു പോയിരുന്നു അദ്ദേഹം. മനം മയക്കുന്ന കോമളാംഗിയായ ഒരു യുവതിയോടൊപ്പമാണ് താൻ ചുവട് വയ്ക്കുന്നതെന്ന യാഥാർത്ഥ്യം മാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ കൺ‌മുന്നിൽ. അവളുടെ ദേഹത്ത് നിന്നും ഉതിർന്ന പരിമളം ഷാവേസിനെ മത്തു പിടിപ്പിച്ചു. ആത്മനിയന്ത്രണം കൈവിട്ടുപോകുന്നതിന്റെ ലക്ഷണങ്ങൾ തന്നിൽ ഉടലെടുക്കുന്നത് പതുക്കെ അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു പെണ്ണിനോടൊപ്പം ശയ്യ പങ്കിട്ടിട്ട് വളരെ നാളുകളായിരിക്കുന്നു. പക്ഷേ, അത് മാത്രമായിരുന്നില്ല അപ്പോഴത്തെ അവസ്ഥക്ക് കാരണം. അന്നാ ഹാർട്ട്മാന്റെ രൂപലാവണ്യം അനിഷേദ്ധ്യമാണെന്നത് നേര് തന്നെ... പക്ഷേ, അതിനുമപ്പുറം മറ്റു പലതും ഉണ്ടായിരുന്നു അവളിൽ. തനിക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കാത്ത അത്രയും ആഴത്തിൽ ഒളിഞ്ഞു കിടക്കുന്ന എന്തോ ഒന്ന്.

ഏതാണ്ട് കാൽ മണിക്കൂറോളമാകുന്നു അവളോടൊട്ടിച്ചേർന്ന് നൃത്തം തുടങ്ങിയിട്ട്. ഒടുവിൽ ആ ആലിംഗനാവസ്ഥയിൽ നിന്നും അവൾ പതുക്കെ അടർന്ന് മാറി.

“വരൂ... ഇനി നമുക്ക് പോകാൻ നോക്കാം...”  അവൾ അദ്ദേഹത്തെ മേശയ്ക്കരികിലേക്ക് ആ‍നയിച്ചു.

മേശപ്പുറത്ത് നിന്നും തന്റെ ഹാൻഡ്ബാഗ് എടുത്ത് തിരിഞ്ഞ് അവൾ പുഞ്ചിരിച്ചു. “ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ ചെറിയൊരു തുക അടയ്ക്കേണ്ടി വരും... അല്ലെങ്കിൽ അവർ അനുവദിക്കില്ല...”  അവൾ വാച്ചിലേക്ക്  നോക്കി.  “ഒരു മുപ്പത് മാർക്ക് ധാരാളമായിരിക്കുമെന്ന് തോന്നുന്നു...”

പേഴ്സിൽ നിന്നും നോട്ടുകളെടുത്ത് ഷാവേസ് എണ്ണി. “ഇങ്ങനെ ഇതിനു മുമ്പും പതിവുണ്ടോ നിനക്ക്...?”  കുസൃതിയോടെ ഷാവേസ് ചോദിച്ചു.

ഒരു കൊച്ചു കുട്ടിയുടേത് പോലെ അവളുടെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടർന്നു. “ഇല്ലേയില്ല... എന്റെ ആദ്യത്തെ തവണയാണിത്... ഇങ്ങനെ പോകുന്നില്ല എന്ന പരാതിയാണ് മാനേജർക്ക് എന്നെക്കുറിച്ച് എപ്പോഴും... എന്നാൽ ഇന്നത്തോടെ ആ പരാതി തീരും... സന്തോഷത്തോടെയായിരിക്കും ഇന്നയാൾ ക്ലബ്ബ് അടച്ച് പോകുന്നത്...”

മേശകൾക്കിടയിലൂടെ നീങ്ങി ക്ലബ്ബിന്റെ പിൻഭാഗത്തുള്ള വാതിലിലൂടെ അവൾ അപ്രത്യക്ഷയായി. ഒട്ടും വൈകാതെ ഷാവേസ് വെയ്റ്ററെ വിളിച്ച് ബിൽ അടച്ച് ക്ലോക്ക് റൂമിൽ നിന്നും തന്റെ ഹാറ്റും കോട്ടും തിരികെ വാങ്ങി പുറത്തേക്ക് നടന്നു.

ക്ലബ്ബിന് പുറത്ത് പാതയോരത്ത് ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹം കാത്തു നിന്നു. ഏതാണ്ട് അഞ്ച് മിനിറ്റ് കഴിഞ്ഞതും അവൾ അദ്ദേഹത്തിനരികിലെത്തി. കമ്പിളി കൊണ്ടുള്ള ഒരു ഓവർക്കോട്ട് അണിഞ്ഞിരുന്നു അവൾ. ഗ്രാമങ്ങളിലെ കർഷക പെൺകൊടികളുടേത് പോലെ ഒരു സിൽക്ക് സ്കാർഫ് കൊണ്ട് തലമുടി കെട്ടിയിരിക്കുന്നു.

“അധികം ദൂരം നടക്കാനുണ്ടോ...?”  തന്റെ കരം കവർന്ന് നടപ്പാതയിലൂടെ മുന്നോട്ട് നടക്കുന്ന അവളോട് ഷാവേസ് ചോദിച്ചു.

“ഇല്ല... കാർ ഉണ്ടെനിക്ക്... ഈ സമയത്ത് റോഡ് വിജനമായതിനാൽ ഏറിയാൽ പത്ത് മിനിറ്റ് കൊണ്ട് റൂമിലെത്താം നമുക്ക്...”

അധികമകലെയല്ലാതെ പാർക്ക് ചെയ്തിരുന്ന ആ പഴഞ്ചൻ ഫോക്സ്‌വാഗൺ കാറിൽ അവർ കയറി. നിമിഷങ്ങൾക്കകം ആ കാർ മഴയുടെ അവശേഷിപ്പുകൾ നിറഞ്ഞ തെരുവുകളിലൂടെ മുന്നോട്ട് നീങ്ങി. തികച്ചും അനായാസകരമായിരുന്നു അവളുടെ ഡ്രൈവിങ്ങ്. സീറ്റ് അല്പം പിന്നോട്ട് ചായ്ച്ച് ഷാവേസ് വിശാലമായി ഇരുന്നു.

അവളെക്കുറിച്ച് അപ്പോഴും ചിന്താക്കുഴപ്പത്തിലായിരുന്നു അദ്ദേഹം. ഈ രംഗത്ത് ഒരു തുടക്കക്കാരിയാണെന്ന് തോന്നുന്നു. ഈ ജോലിയുടെ വിജയത്തിന് തീർച്ചയായും  സ്വായത്തമാക്കേണ്ട അലിവില്ലായ്മയും യാന്ത്രികതയും അവളെ തൊട്ട് തെറിച്ചിട്ടില്ല. മറിച്ച് ബുദ്ധിയും സൌന്ദര്യവും ഊഷ്മളതയും ഒത്തു ചേർന്ന ഒരു മിടുക്കിപ്പെൺകൊടി. ഇവൾ എങ്ങനെ ഈ രംഗത്തേക്ക് എത്തിപ്പെട്ടു എന്നോർത്ത് ഒരു നിമിഷം അത്ഭുതവും കോപവും എല്ലാം ഷാവേസിന്റെ മനസ്സിലേക്കോടിയെത്തി.

ഒരു ഇടുങ്ങിയ തെരുവിലെ പഴയ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന് മുന്നിൽ കാർ നിന്നു. ഒന്നാമത്തെ നിലയിലായിരുന്നു അവളുടെ ഫ്ലാറ്റ്. പടവുകൾ കയറവെ തെല്ല് ക്ഷമാപണപൂർവ്വം അവൾ മൊഴിഞ്ഞു.

“അത്ര സൌകര്യമൊന്നുമില്ലാത്തതാണ്... പക്ഷേ, എന്താണെന്നറിയില്ല, ആ കുലീനത്വവും പൌരാണികതയുടെ ഗന്ധവും എന്നെ ഇവിടെത്തന്നെ പിടിച്ച് നിർത്തുന്നു... തികച്ചും ശാന്തമായ ഒരിടം...”

വാതിൽ തുറന്ന് അവൾ ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു. സാമാന്യം വലിപ്പമുള്ള അത്യാവശ്യം സൌകര്യങ്ങളുള്ള ഒരു റൂമായിരുന്നു അത്. “എക്സ്ക്യൂസ് മീ ഫോർ എ മോമെന്റ്... ഞാനീ വേഷം ഒന്ന് മാറിയിട്ട് വരാം...” അവൾ പറഞ്ഞു.

ഒരു സിഗരറ്റിന് തീ കൊളുത്തി ഷാവേസ് ആ മുറിയിൽ അലസമായി ഉലാത്തി. ജാലകത്തിനരികിൽ ഇട്ടിരിക്കുന്ന മേശമേൽ ഹീബ്രു ഭാഷയിലുള്ള ചില ടെൿസ്റ്റ് പുസ്തകങ്ങളും എന്തൊക്കെയോ കുറിപ്പുകൾ രേഖപ്പെടുത്തിയ ഒരു നോട്ടുപുസ്തകവും വിശ്രമിക്കുന്നുണ്ട്. അതിന്റെ പേജുകൾ മറിച്ചു നോക്കിക്കൊണ്ടിരിക്കവെ അവൾ തിരികെയെത്തി.

ചിത്രപ്പണികളോടു കൂടിയ ഒരു ജാപ്പനീസ് സിൽക്ക് കിമോണയായിരുന്നു അവളുടെ വേഷം. റിബ്ബൺ ഉപയോഗിച്ച് മുടി പിറകിലേക്ക് കെട്ടിയിരിക്കുന്നു. ഇപ്പോൾ അവളെ കണ്ടാൽ ഒരു പതിനാറ് വയസ്സിൽ ഒട്ടും കൂടുതൽ തോന്നുമായിരുന്നില്ല.

“എന്റെ ഹോം വർക്ക് മറിച്ചുനോക്കുകയായിരുന്നുവല്ലേ...?” അവൾ ചോദിച്ചു. “മാർക്ക് പറഞ്ഞിരുന്നു നിങ്ങളൊരു ബഹുഭാഷാ പണ്ഡിതനാണെന്ന്... ഹീബ്രു സംസാരിക്കുമോ നിങ്ങൾ...?”

“അത്യാവശ്യം ആശയവിനിമയം നടത്താമെന്നാല്ലാതെ അധികമൊന്നും അറിയില്ല...”

സംസാരം നിർത്താതെ കിച്ചണിലേക്ക് നടന്ന അവളെ ഷാവേസ് അനുഗമിച്ചു. “സാമാന്യം നന്നായിത്തന്നെ ഞാൻ ഹീബ്രു സംസാരിക്കും... പക്ഷേ, എഴുതുവാൻ ഇനിയും പരിശീലനം ആവശ്യമാണ്...”  അവൾ പറഞ്ഞു.

കോഫി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന അവളെ വാതിൽക്കൽ നിന്ന് അദ്ദേഹം കൌതുകത്തോടെ വീക്ഷിച്ചു. “റ്റെൽ മി സംതിങ്ങ്... നിന്നെപ്പോലൊരു പെൺകുട്ടി എങ്ങനെയാണ് ഈ രംഗത്തേക്ക് എത്തിപ്പെട്ടത്...?”

തല ചരിച്ച് അദ്ദേഹത്തെ നോക്കി ഒന്ന് മന്ദഹസിച്ചിട്ട് അവൾ ജോലി തുടർന്നു. “വളരെ ലളിതം... പതിനാറാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഞാൻ ജറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സിന് ചേർന്നു... അതിന് ശേഷം ഇസ്രയേലി ആർമിയിലും...”

“യുദ്ധനിരയിൽ പോകേണ്ടി വന്നിട്ടുണ്ടോ...?”

“തീർച്ചയായും... ഇനിയും എത്രയോ പോരാട്ടങ്ങൾ നടത്തേണ്ടിയിരിക്കുന്നു എന്ന് ബോദ്ധ്യം വന്നത് അതിനു ശേഷമായിരുന്നു...” അവൾ പറഞ്ഞു.

കാപ്പിപ്പാത്രവും കപ്പുകളും ഒരു ട്രേയിൽ വച്ചിട്ട് ഷെൽഫിന് നേർക്ക് നീങ്ങി അതിനുള്ളിൽ നിന്നും ഒരു ടിൻ പാൽപ്പൊടി അവൾ എടുത്തു. ആ ചെറിയ അടുക്കളയിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന അവളെ വീക്ഷിച്ചുകൊണ്ട് നിൽക്കവെ അദ്ദേഹത്തിന്റെ തൊണ്ട വരണ്ടു. അവളുടെ ഓരോ ചലനത്തിലും തന്റെ ഉള്ളിൽ നിന്നും അദ‌മ്യമായ വികാരാവേശം ഉയരുന്നത് പോലെ...

മേശപ്പുറത്ത് നിന്നും ട്രേ എടുക്കുവാനായി അൽപ്പം മുന്നോട്ട് കുനിഞ്ഞപ്പോൾ അവൾ ധരിച്ചിരുന്ന കിമോണ വലിഞ്ഞു മുറുകി ശരീരത്തിന്റെ രൂപലാവണ്യം പ്രകടമാകുന്നത് ഷാവേസ് ഉദ്വേഗത്തോടെ വീക്ഷിച്ചു. കൈപ്പടങ്ങളിൽ വിയർപ്പ് പൊടിയുന്നത് പോലെ... സകല നിയന്ത്രണങ്ങളുടെയും കെട്ട് പൊട്ടി അവളെ കരവലയത്തിലാക്കുവാനായി ഒരടി മുന്നോട്ട് വച്ച മാത്രയിലാണ് പൊടുന്നനെ അവൾ തിരിഞ്ഞത്. കൈയിൽ ട്രേയുമായി അദ്ദേഹത്തെ നോക്കി ഹൃദ്യമായി അവൾ മന്ദഹസിച്ചു.

ജീവിതത്തിൽ ഒരിക്കൽ പോലും ഒരു പെൺകുട്ടി ഇത്രയും മനോഹരമായി തന്നെ നോക്കി പുഞ്ചിരിച്ചിട്ടുണ്ടാകില്ല...  ആ പഴയ അപ്പാർട്ട്മെന്റിലെ പൌരാണികതയുമായി ഇഴുകിച്ചേരും വിധം തന്റെ ആത്മാവിനെ അവളിലേക്ക് ആവാഹിച്ചു കൊണ്ട് ആർദ്രതയോടെയും ആർജ്ജവത്തോടെയുമുള്ള ആ മന്ദഹാസം പുതിയൊരു അനുഭവമായിരുന്നു ഷാവേസിന്.

തന്റെ മനോവ്യാപാരം തിരിച്ചറിഞ്ഞത് പോലെ പൊടുന്നനെ ആ മന്ദഹാസം അവളുടെ മുഖത്ത് നിന്നും മാഞ്ഞു. അവളുടെ മുഖം ലജ്ജയാൽ തുടുത്തു. അവളുടെ കൈകളിൽ നിന്നും ആ ട്രേ വാങ്ങിയിട്ട് പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. “കോഫിയുടെ മയക്കുന്ന സുഗന്ധം... വരൂ, നമുക്ക് ഇരിക്കാം...”

അവൾക്ക് പിന്നാലെ അദ്ദേഹം അടുത്ത മുറിയിലേക്ക് നടന്നു. നെരിപ്പോടിന് സമീപമുള്ള ചെറിയ മേശമേൽ ട്രേ വച്ചിട്ട് ഇരുവശവുമായി അവർ ഇരുന്നു. കപ്പുകളിലേക്ക് അവൾ കോഫി പകരവെ ഷാവേസ് പറഞ്ഞു. “നിന്നെപ്പോലൊരു പെൺകുട്ടി ഈ വൃത്തികെട്ട ജോലിയിലേക്ക് എന്തിന് വന്നു എന്നതിന് വ്യക്തമായ ഒരു വിശദീകരണം ഇതുവരെ നീ തന്നില്ല...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

40 comments:

  1. (((((((((((((((0))))))))


    (((((((((((((((0))))))))



    ഇത്തവണ
    ഞാൻ
    തന്നെ
    ഷുൾട്സി
    .

    ReplyDelete
    Replies
    1. ഹൊ... ! പേടിച്ചു പോയല്ലോ തേങ്ങ പൊട്ടുന്ന ശബ്ദം കേട്ട്‌...

      Delete
    2. വായിക്കാതെ തേങ്ങ പൊട്ടിക്കുന്നതൊക്കെ കോമഡിയല്ലേ ചേട്ടാ... :)

      Delete
    3. ശരിയേ ………………………

      Delete
  2. “കോഫിയുടെ മയക്കുന്ന സുഗന്ധം... വരൂ, നമുക്ക് ഇരിക്കാം...”.



    ഇയാൾക്കിട്ട്‌
    ഒന്ന് കൊടുത്താലോ !

    ReplyDelete
    Replies
    1. സംഭവം 10 വരിയേ ഉള്ളുവെങ്കിലും വിനുവേട്ടൻ പോസ്റ്റിയില്ലേ സുധി.
      തൽക്കാലം ക്ഷമി .

      Delete
    2. ആർക്കിട്ട്‌ കൊടുക്കുന്ന കാര്യമാ സുധീ? എനിക്കിട്ടാണോ? അല്ലെന്ന് വിചാരിക്കാം അല്ലേ ഉണ്ടാപ്രീ...?

      Delete
    3. മ്മടെ ഷാവേസിനിട്ടാ വിനുവേട്ടാ.

      Delete
  3. ഷാവേസ്... കൺട്രോൾ!!!

    ഇനി അപ്പൊ എങ്ങോട്ടാ

    ReplyDelete
    Replies
    1. ധൃതി വയ്ക്കാതെ ശ്രീ ..
      വിനുവേട്ടൻ എല്ലാം പറഞ്ഞു തരും ..
      അവർ തൽക്കാലം ഇരിക്കട്ടെ

      Delete
    2. അന്ന അപ്പോൾ തിരിഞ്ഞില്ലെങ്കിൽ കാണാമായിരുന്നു ഷാവേസിന്റെ കൺട്രോൾ...

      പ്രതീക്ഷ കൈവെടിയരുത്‌ ഉണ്ടാപ്രീ... :)

      Delete
  4. താജ്‌മഹൽ ക്ലബ്ബിൽ നിന്നും അന്ന, ഷാവേസിനെ കൂട്ടി അവളുടെ ഫ്ലാറ്റിലേയ്ക്ക് പോയി കാപ്പി ഉണ്ടാക്കി കൊടുത്തു...

    ഇത്രേയുള്ളു... അയിനാണ് ഈ ബഹളം... ;)


    അല്ല, ഇങ്ങനെ കഥയും പറഞ്ഞ് ഇരുന്നാൽ മതിയോ??

    ReplyDelete
    Replies
    1. ഈ ഡീസന്റ്‌ ജിമ്മിയ്ക്ക്‌ പോകാൻ ഇത്തിരി വഴി കൊടുത്തേ എല്ലാവരും... :)

      Delete
    2. ഇത് ജിമ്മിച്ചന്‍ അല്ല... ഏതോ അപരന്‍. ഞാന്‍ ഓടി :)

      Delete
    3. നേരാണല്ലോ... ഇത് ഞാനല്ലാ.. ഞാൻ ഇങ്ങനല്ലാ..

      (മുബീത്താ... ങ്ങള് ന്റെ ബയ്ത്ത്‌ലെ സൈക്കിൾ എടുത്ത് വച്ച് കൂടിയേക്കാണ് ല്ലേ.. :P )

      Delete
  5. ചുമ്മാ കുഴി എണ്ണാതെ അപ്പം തിന്നൂ ഷാവേസ്..

    ReplyDelete
    Replies
    1. പ്രേരണാക്കുറ്റം... പ്രേരണാക്കുറ്റം...

      Delete
  6. ഷാവേസിന്റെ കൺട്രോൾ... !!!!

    ReplyDelete
  7. കഴിഞ്ഞതവണ ഞാന്‍ പറഞ്ഞത് കേട്ടൂന്നു തോന്നുന്നു. ഇനി അടുത്ത അദ്ധ്യായം അധികം വെച്ചു താമസിപ്പിച്ചാല്‍ നമ്മുടെ കണ്ട്രോള്‍ പോകും.

    ReplyDelete
    Replies
    1. ഇവിടെ ആർക്കൊക്കെയാ നല്ല കൺട്രോൾ ഉള്ളതെന്ന് നോക്കട്ടെ... :)

      Delete
    2. ഇവിടെ ആർക്കൊക്കെയാ നല്ല കൺട്രോൾ ഉള്ളതെന്ന് നോക്കട്ടെ... :)

      Delete
  8. വന്ന കാര്യം ഷാവേസ് മറന്നുവെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. അങ്ങനെ മറക്കാൻ പറ്റുമോ കേരളേട്ടാ?

      Delete
    2. അങ്ങനെ മറക്കാൻ പറ്റുമോ കേരളേട്ടാ?

      Delete
  9. എന്റെ കണ്ട്രോൾ ഇപ്പോ പോകും.. എന്നിട്ട്... എന്നിട്ട്....?!
    അടുത്ത പേജ് കൂടി പകർത്തീട്ട് നിർത്തിയാ പോരായിരുന്നോ...?
    ഇത് മൻഷ്യ്നെ ഒരു വക വട്ടു പിടിപ്പിക്കാനായിട്ട്......

    ReplyDelete
    Replies
    1. അക്കോസേട്ടാാാാാാ.കണ്ട്രോൾ കണ്ട്രോൾ!!!!!

      Delete
  10. അവളുടെ മുഖം ലജ്ജയാൽ തുടുത്തു..
    കോഫിയുടെ മയക്കുന്ന സുഗന്ധം...
    പിന്നെ......



    നമുക്ക് അടുത്ഥലക്കത്തിനായി കാത്ത് ഇരിക്കാം.!

    ReplyDelete
    Replies
    1. ബിലാത്തിയുടെ ക്ഷമയാണ്‌ ക്ഷമ... :)

      Delete
  11. കോഫി ഉണ്ടാക്കുന്നത്‌ പഠിപ്പിക്കാനാണോ അലാസ്ക്കയില്‍ കിടന്ന എന്നെ വിനുവേട്ടന്‍ വിളിച്ചോണ്ട് വന്നത്... ഞാന്‍ പോണൂ.

    ReplyDelete
    Replies
    1. എന്തായാലും മുബി വന്നതല്ലേ.. കോഫി കുടിച്ചിട്ട്‌ പോയാൽ മതി...

      Delete
  12. സംഭവപരമ്പരകളിലേക്ക് ചെന്നെത്തുന്നതിന്റെ മുന്നോടിയായി ഒരു കാത്തിരിപ്പ്..കാപ്പികുടി..

    ReplyDelete
    Replies
    1. മാഷ്ക്ക്‌ കാര്യം മനസ്സിലായി... :)

      Delete
  13. coffe kudi kazhinjo?njan athu kazhinju varaam:)

    ReplyDelete
    Replies
    1. എന്നാൽ പിന്നെ നാളെത്തന്നെ വന്നോളൂ...

      Delete
  14. വല്യ ഹൊറർ പടങ്ങളിലെ പേടിസീനുകൾ കാണുമ്പോ ഞാൻ കണ്ണടച്ച് ഇരിക്കും. സസ്പെൻസ് ഉള്ള നോവൽ വായിക്കുമ്പഴും രണ്ടുമൂന്ന് ലക്കം ഒന്നിച്ചങ്ങട് വായിക്കും.

    ങ്ഹൂം... നമ്മടടുത്താ കളി

    ReplyDelete
  15. അജിത്‌ ഏട്ടാ സെയിംപിച്ച് :)...ഒരു കോഫി കുടിച്ചു ഞാനും വരാം ...

    ReplyDelete
  16. എല്ലാരും ബ്രേക്ക് എടുത്തു കോഫി കുടിക്കാൻ പോയീല്ലേ ഞാനും ഒരു കാപ്പി കുടിച്ചു വേഗം നിങ്ങടെയെല്ലാം പിറകെ അടുത്ത ലഖത്തിലോട്ടു വരാം ട്ടോ.

    ReplyDelete
  17. വിനുവേട്ട വേണ്ടാ വേണ്ടാ ഞാൻ തണുത്തു

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...