Saturday 5 November 2016

കാസ്പർ ഷുൾട്സ് – 23



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



തുടർന്ന് വായിക്കുക...

മൂടൽമഞ്ഞ് വ്യാപിച്ച് ഈർപ്പം നിറഞ്ഞ അന്തരീക്ഷമായിരുന്നു പ്രഭാതത്തിൽ അവർ യാത്ര പുറപ്പെടുമ്പോൾ. ഹാംബർഗിൽ എത്തി കാർ നിർത്തി പുറത്തിറങ്ങിയ അന്നാ ഹാർട്മാൻ ഷാവേസിനായി ഒരു രോമക്കുപ്പായവും അവൾക്കണിയാനായി സ്വർണ്ണത്തിൽ തീർത്ത അത്രയൊന്നും വിലമതിക്കാത്ത ഒരു വിവാഹമോതിരവും വാങ്ങി.

ഹാംബർഗിൽ നിന്നും ല്യൂബെക്കിലേക്ക് പോകുന്ന പാതയിൽ ഏതാണ്ട് ഇരുപത് മൈൽ ദൂരെയായിരുന്നു ബേൺ‌ഡോർഫ്. ഷാവേസാണ് ഡ്രൈവ് ചെയ്തുകൊണ്ടിരുന്നത്. ഏതാണ്ട് നാല്പത് മിനിറ്റ് ആയപ്പോൾ അവൾ അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ തട്ടി റോഡിലെ സൈൻ‌ബോർഡിലേക്ക് ശ്രദ്ധ ക്ഷണിച്ചു. ഇടത് വശത്തെ ഇടുങ്ങിയ പാതയിലേക്ക് തിരിഞ്ഞ അവർ നിറയെ വൃക്ഷങ്ങളുള്ള പ്രദേശത്തു കൂടി യാത്ര തുടർന്നു. ഏതാണ്ട് മൂന്നു മൈൽ താണ്ടിയതോടെ അവർ ഒരു ഗ്രാമത്തിലേക്ക് പ്രവേശിച്ചു.

പഴക്കമേറിയ ഒറ്റ നില കെട്ടിടങ്ങളായിരുന്നു ഇടുങ്ങിയ പാതയ്ക്ക് ഇരുവശവും. പ്രഭാതത്തിന്റെ ആരംഭമായതുകൊണ്ടോ എന്തോ ആരെയും തന്നെ അവിടെങ്ങും കാണുവാനുണ്ടായിരുന്നില്ല. ആ കൊച്ചു വീടുകൾക്കും അപ്പുറം ദൂരെയായി നില കൊള്ളുന്ന സത്രം അവരുടെ ദൃഷ്ടിയിൽ പതിഞ്ഞു. കാലപ്രവാഹത്തിന്റെ അടയാളങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് സാമാന്യം വലിപ്പമുള്ള ത്രികോണ മുഖപ്പുമായി ഉയർന്ന് നിൽക്കുന്ന ഒരു ഇരുനില കെട്ടിടം.

കാർ പാർക്ക് ചെയ്ത് അവർ സത്രത്തിന്റെ വാതിലിന് നേർക്ക് നടന്നു. 1652 ൽ നിർമ്മിതം എന്ന് കൊത്തി വച്ചിട്ടുള്ള ചുമരിനരികിൽ ഒരു നിമിഷം നിന്നിട്ട് വാതിൽ തള്ളിത്തുറന്ന് അവർ ഉള്ളിലേക്ക് പ്രവേശിച്ചു. ബീമുകൾ പാകിയ ഉയരം കുറഞ്ഞ മേൽക്കൂരയോടു കൂടിയ ആ ഹാളിന് സാമാന്യം നീളമുണ്ടായിരുന്നു. ഒരു ഭാഗത്തായി ഒരാൾ പൊക്കം ഉയരമുള്ള ഒരു വലിയ നെരിപ്പോട്. അതിനുള്ളിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിനാളങ്ങൾക്കരികിൽ നിന്ന് അന്ന തന്റെ കൈകളിൽ ചൂടു പിടിക്കവേ ഷാവേസ് റിസപ്ഷൻ കൌണ്ടറിൽ ചെന്ന് ബെൽ അടിച്ചു.

ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും അകത്ത് കാൽ‌പെരുമാറ്റം കേൾക്കാറായി. റിസപ്ഷൻ കൌണ്ടറിന് പിന്നിൽ ഇരുണ്ട മുറിയിൽ നിന്നും സാവധാനം പുറത്തേക്ക് വന്ന ഒരു വൃദ്ധ അദ്ദേഹത്തിന് അഭിവാദ്യം നൽകി.

“ഞങ്ങൾക്ക് കുറച്ച് ദിവസത്തേക്ക് ഒരു റൂം വേണമായിരുന്നു...”  ഷാവേസ് പറഞ്ഞു.

“ഹെർ ഫാസ്ബെൻഡറോട് ചോദിക്കേണ്ടി വരും... ഞാൻ വിളിച്ചു കൊണ്ടു വരാം...” നിർവ്വികാര സ്വരത്തിൽ പറഞ്ഞിട്ട് അവർ ഉള്ളിലേക്ക് പോയി.

ഒരു സിഗരറ്റിന് തീ കൊളുത്തി ഷാവേസ് കാത്തു നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും മുടി പറ്റെ വെട്ടിയ ഒരു മനുഷ്യൻ കിച്ചണിൽ നിന്നും പുറത്തേക്കിറങ്ങി വന്നു.

“ഹെർ...  റൂം ആവശ്യമുണ്ടെന്ന് കേട്ടു...?”

“അതെ...” ഷാവേസ് തല കുലുക്കി. “എനിക്കും ഭാര്യക്കും കുറച്ച് ദിവസങ്ങൾ ചെലവഴിക്കാൻ...”

വിവാഹം കഴിഞ്ഞ് അധിക ദിനങ്ങൾ കഴിയാത്ത ഒരു യുവാവിന്റെ രൂപഭാവങ്ങൾ പ്രകടിപ്പിക്കുവാൻ ഷാവേസ് പ്രത്യേകം ശ്രദ്ധിച്ചു. കുറച്ചു കൂടി അടുത്തേക്ക് നീങ്ങി നിന്ന അന്നാ ഹാർട്മാൻ ഒരു പുതുമണവാട്ടിയെപ്പോലെ അദ്ദേഹത്തിന്റെ കരം ഗ്രഹിച്ചുകൊണ്ട് നിന്നു.

“ആഹ്... മനസ്സിലായി ഹെർ... നിങ്ങൾക്ക് ഇണങ്ങിയ നല്ല ഒരു റൂം ഞാൻ കാണിച്ചു തരാം...”

കൌണ്ടറിന് പിന്നിൽ ചെന്ന് രജിസ്റ്റർ ബുക്ക് എടുത്ത് അയാൾ ഷാവേസിന് മുന്നിൽ തുറന്നു വച്ചു. അത് വാങ്ങിയ അദ്ദേഹം “റെയ്‌മാർക്ക്” എന്ന പേരെഴുതി ഒപ്പിട്ട് തിരികെ നൽകി. താക്കോൽ എടുത്ത് തന്നെ അനുഗമിക്കുവാനായി ആംഗ്യം കാണിച്ചിട്ട് അയാൾ മുകളിലത്തെ നിലയിലേക്കുള്ള സ്റ്റെയർകെയ്സിന് നേർക്ക് നടന്നു.

“കഷ്ടമെന്നല്ലാതെന്ത് പറയാൻ ഹെർ... വല്ലാത്തൊരു കാലാവസ്ഥ...  ഒരു മഴയും കൂടി പെയ്യേണ്ട കുറവേയുള്ളൂ നിങ്ങളുടെ ഉല്ലാസദിനം അലങ്കോലമാകാൻ...”  അയാൾ പറഞ്ഞു.

വാതിൽ തുറന്ന് അയാൾ അവരെ ഉള്ളിലേക്കാനയിച്ചു.  നെരിപ്പോടും ഫർണീച്ചറും ഒക്കെയുള്ള തരക്കേടില്ലാത്തൊരു മുറി. ഒരു മൂലയിൽ ഇട്ടിരിക്കുന്ന വലിയ ഡബിൾ കോട്ടിൽ മനോഹരമായി വിരിച്ചിരിക്കുന്ന മെത്ത.

“മനോഹരം... എന്തുകൊണ്ടും ഞങ്ങൾക്ക് അനുയോജ്യം...” ഷാവേസ് പറഞ്ഞു.

ഫാസ്ബെൻഡർ പുഞ്ചിരിച്ചു. “നെരിപ്പോടിനുള്ളിൽ ഇപ്പോൾ തന്നെ തീക്കനൽ കൊണ്ടുവരാം ഞാൻ... ആട്ടെ, കഴിക്കാനെന്തെങ്കിലും വേണോ ഇപ്പോൾ...?”

ഷാവേസ് തലയാട്ടി. “ഇപ്പോൾ വേണ്ട... ഞങ്ങൾ പുറത്ത് പോയി ഒന്ന് ചുറ്റിക്കറങ്ങിയിട്ട് വരാം... അല്ലേ ഡാർലിങ്ങ്...?”  ചോദ്യരൂപേണ അദ്ദേഹം അന്നയുടെ നേരെ നോക്കി.

“അതെ... രസകരമായിരിക്കും അത്...” അവൾ മന്ദഹസിച്ചു.

ഫാസ്ബെൻഡർ തലകുലുക്കി. “ഈ സമയത്ത് അങ്ങനെ കാണാനും മാത്രം ഒന്നും ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല... ഈ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ വേനൽക്കാലത്തായിരുന്നു നിങ്ങൾ വരേണ്ടിയിരുന്നത്...”

“അങ്ങനെ പ്രത്യേകിച്ചേതെങ്കിലും സ്ഥലങ്ങളുണ്ടോ ഇവിടെ കാണാനായി...?”  സാധാരണ മട്ടിൽ ഷാവേസ് ആരാഞ്ഞു.

ഫാസ്ബെൻഡർ ചുമൽ വെട്ടിച്ചു. “ഉണ്ടോ എന്ന് ചോദിച്ചാൽ...  ആഹ്... ഒരു കൊട്ടാരമുണ്ട്... പുറത്ത് നിന്ന് വീക്ഷിക്കുവാൻ പറ്റും... പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന ഒന്നല്ല അത്... ഈ സത്രത്തിന്റെ പിൻ‌ഭാഗത്ത് നിന്നും വനത്തിലൂടെ ഒരു വഴിയുണ്ട് അങ്ങോട്ട്...”

അയാൾക്ക് നന്ദി പറഞ്ഞ് ഷാവേസും അന്നയും പുറത്തേക്കിറങ്ങി.

“എങ്ങനെയുണ്ടായിരുന്നു എന്റെ പ്രകടനം...?”  ഫിർ മരങ്ങൾക്കിടയിലെ നടപ്പാതയിലൂടെ നീങ്ങവെ മന്ദസ്മിതത്തോടെ ഷാവേസ് ചോദിച്ചു. “പുതുമണവാളന്റെ ആദ്യരാത്രിയിലെ ആകാംക്ഷയുടെയും തിടുക്കത്തിന്റെയും സമീപത്തെങ്ങാനും എത്തിയോ...?”

“കുറച്ച് ഓവറായോ എന്നൊരു സംശയമേയുള്ളു എനിക്ക്...” അവൾ മൊഴിഞ്ഞു.

“അവിടെ ആ വലിയ മെത്ത കണ്ടതും നിന്റെ കണ്ണ് തള്ളിപ്പോയത് ഞാൻ ശ്രദ്ധിച്ചു...” ഷാവേസ് പറഞ്ഞു.

അവൾ പൊട്ടിച്ചിരിച്ചു.  “അത്രയും വലിയ ഒരു  മെത്ത ജീവിതത്തിലാദ്യമായിട്ടാണ് ഞാൻ കാണുന്നത്...”

“ആ മെത്തയിൽ നിന്നെ എന്റെ കൈയിൽ ഒന്ന് കിട്ടണമെങ്കിൽ കുറെ പാടു പെടുമെന്നുള്ളതിന് വേണമെങ്കിൽ ഞാൻ പന്തയം വയ്ക്കാം...”

പൊടുന്നനെയായിരുന്നു അവളുടെ മുഖം ലജ്ജയാൽ ചുവന്നു തുടുത്തത്. ആ സന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ ഭാവം ആ മുഖത്ത് പ്രത്യക്ഷപ്പെട്ടു. വിവാഹദിനത്തിൽ നവവധുവിന്റെ മുഖത്ത് കാണപ്പെടേണ്ട നാണം.

അല്പമകലെയായി ഓളങ്ങൾ താളം തല്ലുന്നതിന്റെ സ്വരം അവർക്ക് കേൾക്കാറായി. വൃക്ഷങ്ങളുടെ വ്യാപ്തി കുറഞ്ഞ് കുറഞ്ഞ് അവർ എത്തിച്ചേർന്നത് ഒരു തടാകത്തിന്റെ തീരത്തേക്കാണ്. തടാകത്തിന്റെ നടുവിലായി ഒരു ചെറിയ ദ്വീപിൽ തലയുയർത്തി നിൽക്കുന്ന കൊട്ടാരത്തിന്റെ ഗോപുരങ്ങൾ മൂടൽമഞ്ഞിനിടയിലും അവർക്ക് ഗോചരമായി. ഏതാണ്ട് നൂറു വാരയോളം നീളമുള്ള വീതി കുറഞ്ഞ ഒരു നടപ്പാലമാണ് അങ്ങോട്ട് എത്തിപ്പെടാനായി ഉള്ളത്. അവർ നിന്നിടത്ത് നിന്നും ഏതാനും വാര അകലെയാണ് ആ പാലം ആരംഭിക്കുന്നത്.

“കുട്ടിക്കാലത്ത് വായിച്ച  ഏതോ പ്രേതകഥയിലെ വിവരണമാണ് ഇത് കാണുമ്പോൾ ഓർമ്മ വരുന്നത്...”  അവൾ പറഞ്ഞു.

ഒന്നും ഉരിയാടാതെ ഷാവേസ് തല കുലുക്കി. മൂടൽമഞ്ഞിന് കനം കൂടി വരുന്നുണ്ടായിരുന്നു. കൊട്ടാരത്തിന്റെ ദൃശ്യം അവ്യക്തമായിക്കൊണ്ടിരിക്കുന്നു. അവളുടെ കൈയിൽ കൈ കോർത്ത് തീരത്ത് കൂടി ആ പാലത്തിന് എതിർദിശയിൽ അദ്ദേഹം നടന്നു.

“അതിനുള്ളിൽ എത്തിപ്പെടുക എന്നത് അത്ര എളുപ്പമല്ല...”  ഷാവേസ് പറഞ്ഞു.

“എന്തെങ്കിലും മാർഗ്ഗം മനസ്സിൽ തോന്നുന്നുണ്ടോ...?” അവൾ ആരാഞ്ഞു.

അദ്ദേഹം ചുമൽ വെട്ടിച്ചു. “എന്ന് ചോദിച്ചാൽ...  രാത്രിയാവാതെ ഒന്നും നടക്കില്ല... പക്ഷേ, അതിന് മുമ്പ് കൊട്ടാരത്തിന്റെ അടുത്ത് ചെന്ന് ഒന്ന് നിരീക്ഷിച്ചേ മതിയാവൂ...”

നനവുള്ള തീരത്തു കൂടി ഇരുവരും നടന്ന് നീങ്ങവെ മൂടൽമഞ്ഞ് ദൂരക്കാഴ്ച്ചയെ ഒന്നുകൂടി ക്ഷയിപ്പിച്ചു. തൊട്ടു മുന്നിൽ എത്തിയപ്പോൾ മാത്രമായിരുന്നു ആ ബോട്ട്‌ഹൌസ് അവർ കണ്ടത്.

“ആഹാ... അത്ഭുകരം...!”  ഷാവേസ് മന്ത്രിച്ചു.

തടാകത്തിലേക്ക് ഇറങ്ങിക്കിടക്കുന്ന പായൽ പിടിച്ച സ്ലിപ്പ്‌വേയിലേക്ക് അദ്ദേഹം ചവിട്ടിക്കയറി. അതിന്റെ അറ്റത്തായി ഒരു റിങ്ങ് ബോൾട്ടിൽ ബന്ധിച്ചിരിക്കുന്ന ഒരു കൊച്ചു വള്ളം ഓളത്തിൽ ചാഞ്ചാടുന്നുണ്ടായിരുന്നു.  കുറച്ചു നാളായി ഉപയോഗിക്കാതെ കിടക്കുന്ന ലക്ഷണമുണ്ട്. വള്ളത്തിനുള്ളിൽ കാൽപ്പാദത്തിന്റെ ഉയരത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്. പങ്കായം അവിടെത്തന്നെയുണ്ട്. ഒപ്പം മത്സ്യബന്ധനത്തിനുള്ള ഒരു ചൂണ്ടക്കോലും. അന്നയെ അരികിലേക്ക് ചേർത്ത് നിർത്തി അദ്ദേഹം വള്ളത്തിന് നേരെ ചൂണ്ടി.

“അത് ആരുടെയാണെന്ന് വല്ല ഊഹവുമുണ്ടോ...?”  അവൾ ചോദിച്ചു.

“ഒരു പക്ഷേ, നമ്മുടെ ഫാസ്ബെൻഡറുടേതാകാം...” അദ്ദേഹം പറഞ്ഞു. “അതിവിടെ പ്രസക്തമല്ലല്ലോ... എന്തായാലും തൽക്കാലം ഞാനത് എടുക്കാൻ പോകുന്നു...”

“കൊട്ടാരത്തിന്റെ കാര്യത്തിൽ ഇത്ര മാത്രം താല്പര്യം പ്രകടിപ്പിക്കുന്നത് അപകടം വിളിച്ചു വരുത്തലാവില്ലേ...?”  അവൾ സംശയം പ്രകടിപ്പിച്ചു.

നിഷേധരൂപേണ ഷാവേസ് തലയാട്ടി. “മൂടൽമഞ്ഞിന്റെ ഈ ആവരണം തികച്ചും സുരക്ഷിതമാണ്... കൊട്ടാരം അടുത്തു കാണാൻ ലഭിക്കുന്ന അസുലഭ അവസരം... ഉള്ളിൽ കടക്കാനുള്ള വഴി ഏതെന്ന് ഇപ്പോൾത്തന്നെ കണ്ടുപിടിച്ചേ തീരൂ... അല്ലാതെ ഇരുട്ടിക്കഴിഞ്ഞ് വന്നിട്ട് എല്ലാം വിധിയ്ക്ക് വിട്ടുകൊടുക്കുന്നതിൽ അർത്ഥമില്ല...”

“നിങ്ങൾ പറയുന്നത് ശരിയാണ്...” അവൾ പറഞ്ഞു. “ഞാനും ഒപ്പം വരട്ടെ...? അത് നന്നായിരിക്കുമെന്ന് തോന്നുന്നു...”

അദ്ദേഹം തലയാട്ടി. “വേണ്ട... നീ ഇവിടെ കാത്തു നിന്നാൽ മതി... എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാൽ നീ അതിനുള്ളിൽ ഉൾപ്പെടേണ്ട കാര്യമില്ല...”

വള്ളത്തിനുള്ളിലേക്ക് കാലെടുത്ത് വച്ചിട്ട് ഷാവേസ് അതിന്റെ കെട്ട് അഴിക്കുവാൻ ശ്രമിച്ചു. കയർ നനഞ്ഞിരുന്നതു കൊണ്ട് അല്പം ബുദ്ധിമുട്ടിയതിന് ശേഷമാണ് അതിന് സാധിച്ചത്. പാദത്തിന് മുകളിൽ വരെ ഉണ്ടായിരുന്ന വെള്ളം അദ്ദേഹത്തിന്റെ ഷൂസ് മുഴുവനായും നനയിച്ചു കളഞ്ഞു. അത് അവഗണിച്ച ഷാവേസ് പങ്കായം എടുത്ത് വള്ളത്തിന്റെ തണ്ടുകുറ്റിയിൽ ഘടിപ്പിച്ചു. പിന്നെ സ്ലിപ്പ്‌വേയിൽ നിന്നും പതുക്കെ തുഴഞ്ഞ് നീങ്ങുവാൻ തുടങ്ങി. കരയിൽ നിന്നിരുന്ന അന്ന കൈ ഉയർത്തി യാത്ര ചൊല്ലി. അടുത്ത നിമിഷം അദ്ദേഹത്തിന്റെ ദൃഷ്ടിപഥത്തിൽ നിന്നും അവൾ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു. മൂടൽമഞ്ഞിന്റെ ശലഭക്കൂടിനുള്ളിൽ ഷാവേസും വള്ളവും മാത്രമായി.

(തുടരും) 


അടുത്ത ലക്കത്തിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക...
 

35 comments:

  1. തരക്കേടില്ലാത്ത മുറിയും മനോഹരമായ മെത്തയും കോടമഞ്ഞും കൂട്ടിനൊരു പെണ്ണും... പറഞ്ഞിട്ടെന്താ കാര്യം, ഇതൊക്കെ വിട്ട് ആ തണുപ്പത്ത് തോണിയിൽ കറങ്ങാനാണല്ലോ പാവം ഷാവേസിന്റ്റെ വിധി..

    തോണിക്കാരന്റ്റെ വരവിനായി കാത്തിരിക്കാം.

    ReplyDelete
    Replies
    1. ചാരനായിപ്പോയില്ലേ ജിം.... ജോലി മറക്കാൻ പറ്റുമോ?

      Delete
    2. ദിങ്ങനാണേ ഞാൻ ചാരനാവാൻ ഇല്ല.

      Delete
    3. ഉണ്ടാപ്രിയുടെ മനസ്സ് നൊന്തിട്ടാ പറയുന്നത്.... :)

      Delete
  2. This comment has been removed by the author.

    ReplyDelete
  3. കൂടുതൽ നിഗൂഢതകളിലേയ്ക്കണല്ലോ യാത്ര...

    ആ സ്ഥലത്തെക്കുറിച്ചുള്ള വർണ്ണന മനോഹരം. അവരുടെ യാത്ര ഭാവനയിൽ കാണാനാകുന്നുണ്ട് :)

    തുടരട്ടെ!

    ReplyDelete
    Replies
    1. മൂടൽമഞ്ഞിന്റെ കുളിര് അനുഭവവേദ്യമായി അല്ലേ?

      Delete
    2. ഹും... ഭാവനയിൽ കണ്ടതൊക്കെ വെറുതെ ആയില്ലേ ..

      Delete
    3. ഉണ്ടാപ്രിച്ചായാ!!!

      Delete
  4. ഇനിപ്പൊ എന്തൊക്കെയാ ഉണ്ടാവാ ന്നാവോ..... ദൈവമേ ....

    ReplyDelete
    Replies
    1. ഇനീപ്പോ.... കാത്തിരിക്കുക തന്നെ....

      Delete
  5. ഇനിപ്പൊ എന്തൊക്കെയാ ഉണ്ടാവാ ന്നാവോ..... ദൈവമേ ....

    ReplyDelete
    Replies
    1. ഇടയ്ക്കിടെ ഇവിടെ എത്തി നോക്കാൻ മറക്കണ്ടാട്ടോ സതീഷേ....

      Delete
  6. ഒരു ചെറുപ്പക്കാരിയെ അപരിചിതമായ സ്ഥലത്ത് തനിച്ചാക്കി പോയത് ശരിയായ നടപടിയല്ല. എന്തു ചെയ്യാം. തൊഴില്‍ അങ്ങിനത്തേതല്ലേ.

    ReplyDelete
    Replies
    1. ഹാഡ്ടിനെ രക്ഷിച്ചല്ലേ പറ്റൂ കേരളേട്ടാ....

      Delete
  7. കടത്ത് വള്ളം യാത്രയായി...കരയില്‍ അന്ന മാത്രമായി...

    ReplyDelete
    Replies
    1. കരയുന്ന രാക്കിളിയെ....
      തിരിഞ്ഞൊന്ന് നോക്കീടാതെ...
      മധുമാസ ചന്ദ്രലേഖ....
      മടങ്ങുന്നു പള്ളി‌ത്തേരിൽ....

      Delete
  8. വളരെ വലിയ മെത്ത. തണുത്ത അന്തരീക്ഷം. രണ്ടു യുവമിഥുനങ്ങൾ. ആരും ചോദിക്കാനില്ലാത്ത അവസ്ഥ. അതൊക്കെ അവിടെയിട്ട് രണ്ടും കൂടി മഞ്ഞു കൊള്ളാൻ പോയിരിക്കുന്നു ...
    വരാനുള്ളത് വഴീൽ തങ്ങില്ലാന്നല്ലെ പ്രമാണം ....!

    ReplyDelete
  9. കൊട്ടാരത്തില്‍ എത്തുമോ ആവോ??

    ReplyDelete
    Replies
    1. അതറിയാൻ ഇനി താമസമില്ല മുബീ...

      Delete
  10. അയ്യോ.അന്ന ഒറ്റയ്ക്കായല്ലോ.ഈ ഷാവേസിനെക്കൊണ്ട്‌ തോറ്റു.

    ReplyDelete
    Replies
    1. ഒന്നിച്ച് പോയി രണ്ട് പേരും കൂടി കുഴപ്പത്തിൽ ചാടണ്ട എന്ന് കരുതിയിട്ടല്ലേ സുധീ....

      Delete
  11. ഇയാൾക്കിന്റെ വല്ല ആവശ്യോമുണ്ടോ... ആ പെണ്ണിനെ ഒറ്റയ്ക്ക് വിട്ടിട്ടു... അരീക്കോടൻ മാഷ് പറഞ്ഞ പോലെ " കടത്തുവള്ളം... യാത്രയായി...... കരയിൽ നീ മാത്രമായി.......അന്നേ... " പാവം അന്നക്കുട്ടി

    ReplyDelete
    Replies
    1. അന്നയുടെ സുരക്ഷയെ കരുതിയല്ലേ ഗീതാജീ...

      Delete
  12. ഇനിയിപ്പോ ടെൻഷൻ ആയല്ലോ
    വിനുവേട്ടാ

    ReplyDelete
    Replies
    1. അതല്ലേ ഞങ്ങളുടെ ലക്ഷ്യവും വിൻസന്റ് മാഷേ....

      Delete
  13. എല്ലാവരും അന്നയ്ക്കുവേണ്ടി പാടുകയാണല്ലോ.
    ഒരു പുതിയ പാട്ട് ആയാലോ?
    "കാത്തിരിന്നു കാത്തിരിന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു"

    ReplyDelete
    Replies
    1. കാത്തിരുന്നു കാത്തിരുന്നു നടുവൊടിഞ്ഞു എന്നാക്കിയാലും മതിയാർന്ന് !!

      Delete
    2. ഉണ്ടാപ്രിയുടെ വിഷമം ഇനിയും തീർന്നിട്ടില്ല.... :)

      Delete
  14. ഇനി ഇപ്പൊ അന്നയെയും ഹാഡ്ടിനെയും ഒന്നിച്ചു രക്ഷിക്കേണ്ടി വരുമോ? ഞാന്‍ വേണേല്‍ പോയി അന്നയെ സത്രത്തില്‍ കൊണ്ട് എത്തിക്കാം.

    ReplyDelete
    Replies
    1. ശ്രീജിത്തേ... മുൻപേ പറക്കുന്ന പക്ഷിയാണല്ലോ.... മിടുക്കൻ....

      Delete
  15. മലയാല സിൽമേൽ നായിക വീട്ടിൽ നിന്നിറങ്ങുമ്പം ഒറ്റമിനിറ്റുനുള്ളിൽ വഴീൽ ഒരു ഓട്ടോ റിക്ഷ കാണും. അതുപോലെ ഷാവെസ് എവിടെ ചെന്നാലും അവിടെ ഒരു വള്ളമെങ്കിലും കിട്ടാതിരിക്കില്ല

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...