Saturday 17 December 2016

കാസ്പർ ഷുൾട്സ് – 28



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...

ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് ഷാവേസിനെ സംഘം അയക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസ്പർ ഷുൾട്സ് മരണമടഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ തന്റെ സഹോദരിയുടെ കൈവശമാണുള്ളതെന്നും പറഞ്ഞിട്ട് മുള്ളർ അന്ത്യശ്വാസം വലിക്കുന്നു. തന്ത്രത്തിൽ ഹാൻസിനെ മുറിയിലേക്കെത്തിച്ച ഷാവേസ് അയാളെ കൊലപ്പെടുത്തിയിട്ട് പുറത്ത് കടന്ന് തന്റെ കൂട്ടാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്നു.

തുടർന്ന് വായിക്കുക...

ആ മുറിയുടെ ഒരു മൂലയ്ക്ക് നെരിപ്പോടിനരികിലായി തറയിൽ ഇരിക്കുന്നുണ്ടായിരുന്നു അവൾ... അന്നാ ഹാർട്മാൻ... വസ്ത്രത്തിന്റെ മുൻഭാഗം വലിച്ച് കീറിയത് പോലെ തുറന്ന് കിടക്കുന്നു. അനാവൃതമായ ചുമലിൽ ചാട്ടവാർ കൊണ്ട് അടിയേറ്റ് തിണർത്ത പാടുകൾ കരുവാളിച്ച് കിടക്കുന്നു. ഒരു ചെറിയ ചാട്ടവാറുമായി മുറിയുടെ മദ്ധ്യത്തിൽ നിൽക്കുകയാണ് ക്രൂഗർ.

“മൈ ഡിയർ... എന്നിൽ നിന്നും രക്ഷപെടാൻ പോകുന്നില്ല നീ...”  ക്രൂഗർ പറഞ്ഞു. “എന്നാലും എതിർപ്പ് കുറയ്ക്കണ്ട നീ... അതിനൊരു പ്രത്യേക ഹരമുണ്ട്...”

പതുക്കെ ഉള്ളിൽ കടന്ന ഷാവേസ് ശബ്ദമുണ്ടാക്കാതെ വാതിൽ ചാരി. അപ്രതീക്ഷിതമായി മുന്നിലെത്തിയ അദ്ദേഹത്തെ കണ്ട അന്നയുടെ കണ്ണുകൾ വികസിച്ചു. അത് കണ്ട് തിരിഞ്ഞ് സ്തബ്ധനായി നിന്നു പോയ ക്രൂഗറുടെ വലതുകൈയിൽത്തന്നെ റബ്ബർ ദണ്ഡു കൊണ്ട് ഷാവേസ് പ്രഹരിച്ചു.

കൈയിൽ നിന്നും ചാട്ടവാർ തെറിച്ചു പോയ അയാൾ അടക്കാനാവാത്ത വേദനയോടെ മുന്നോട്ട് മുട്ടു മടക്കി ഇരുന്ന് വേദന കൊണ്ട് പുളഞ്ഞു. ഷാവേസാകട്ടെ, യാതൊരു ദാക്ഷിണ്യവും പ്രകടിപ്പിക്കാതെ തന്റെ കൈയിലെ ആയുധം കൊണ്ട് അയാളുടെ ശിരസ്സിൽ ഇടതടവില്ലാതെ പ്രഹരം തുടർന്നു.

അടിയേറ്റ് കുഴഞ്ഞ് മുന്നോട്ട് കുനിഞ്ഞ് പോകുന്ന അയാളെ വീണ്ടും അടിക്കുവാനായി തുനിഞ്ഞ ഷാവേസിനരികിലേക്ക് ഓടിയെത്തിയ അന്ന തടഞ്ഞു.

“മതി പോൾ...!”  അദ്ദേഹത്തിന്റെ കൈകളിൽ കയറിപ്പിടിച്ച അവൾക്ക് അസാമാന്യ ശക്തിയുണ്ടായിരുന്നു.

“ഈ പന്നി നിന്നെ ഉപദ്രവിച്ചുവോ...?” ഉയർത്തിയ കൈ താഴ്ത്തിക്കൊണ്ട് ഷാവേസ് ചോദിച്ചു.

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. “പത്ത് മിനിറ്റേ ആയിട്ടുള്ളു ഇയാൾ ഇവിടെ വന്നിട്ട്... അറപ്പുളവാക്കുന്ന വാക്കുകൾ വിളമ്പി ആനന്ദം കണ്ടെത്താനാണ് അധികനേരവും ഇയാൾ ശ്രമിച്ചത്...”

“ഇയാളൊരു രണ്ടും കെട്ടവനായതിൽ ദൈവത്തിന് നന്ദി പറയാം നമുക്ക്...” അവളുടെ കൈ പിടിച്ച് വാതിലിന് നേർക്ക് നീങ്ങവേ ഷാവേസ് പറഞ്ഞു. “അധികം നേരമില്ല നമുക്ക്... ഹാഡ്ടിനെയും കൂടി മോചിപ്പിച്ച് ഇവിടെ നിന്നും എത്രയും പെട്ടെന്ന് പുറത്ത് കടക്കണം...”

“അപ്പോൾ മുള്ളറിന്റെ കാര്യം...?”

“മുള്ളറിന് ഇനി എങ്ങോട്ടും പോകാൻ കഴിയില്ല...”

ഹാഡ്ടിനെ അടച്ചിട്ടിരുന്ന മുറിയുടെ വാതിൽക്കൽ എത്തിയ ഷാവേസ്, ഹാൻസിന്റെ കൈയിൽ നിന്നും ലഭിച്ച താക്കോൽ പരീക്ഷിച്ചു. അനായാസം തുറക്കപ്പെട്ട മുറിയിൽ അവർ കണ്ടത് തലയും താഴ്ത്തി  കട്ടിലിൽ ഇരിക്കുന്ന ഹാഡ്ടിനെയാണ്.

പതുക്കെ തലയുയർത്തിയ ഹാഡ്ടിന്റെ മുഖത്തെ ആശ്ചര്യം വിവരണാതീതമായിരുന്നു. “ഹൌ ദി ഹെൽ യൂ മാനേജ്ഡ് ദിസ്...?”

“ഓ... അല്പം ക്രൂരനാകേണ്ടി വന്നു എനിക്ക്... അത് പോട്ടെ... എങ്ങനെയുണ്ട് നിങ്ങൾക്ക്...? അടുത്ത നീക്കത്തിനുള്ള ആരോഗ്യമുണ്ടോ...?”

“ഇവിടെ നിന്നും രക്ഷപെടാൻ പറ്റുമെങ്കിൽ ചൈനയിലേക്ക് വരെ നടക്കാൻ ഞാൻ തയ്യാറാണ്...” ഹാഡ്ട് പറഞ്ഞു.

“ഓ, അത്രയ്ക്കൊന്നും വേണ്ട...” ഷാവേസ് ചിരിച്ചു. “മെയിൻ ഹാൾ താണ്ടി താഴെയുള്ള സെല്ലാറുകൾ വരെ എത്തുവാൻ കഴിഞ്ഞാൽ പിന്നെ എളുപ്പമാണ്... താഴെ നിലവറയിൽ തടാകത്തിലേക്ക് ഇറക്കുവാൻ പാകത്തിൽ ഒരു ലോഞ്ച് എപ്പോഴും കിടക്കുന്നുണ്ടാകും...”

“മുള്ളറിന്റെ കാര്യമോ...?”

“കഴിഞ്ഞ ഒരു മണിക്കൂറായി അദ്ദേഹത്തിന്റെയൊപ്പം ഞാനുണ്ടായിരുന്നു...” ഷാവേസ് പറഞ്ഞു. “സ്റ്റെയ്നറും ഹാൻസും നടത്തിയ മർദ്ദനമുറകളെ അതിജീവിക്കാനായില്ല അദ്ദേഹത്തിന്... മരണസമയത്ത് ഞാൻ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ...”

“എന്തെങ്കിലും വിവരം ലഭിച്ചുവോ അദ്ദേഹത്തിൽ നിന്നും...?”

ഷാവേസ് തല കുലുക്കി. “ഏതാനും മാസങ്ങൾക്ക് മുമ്പ് ഷുൾട്സ് മരണമടഞ്ഞുവത്രെ... അദ്ദേഹത്തെ ഉപയോഗിച്ച് കുറച്ച് പണം ഉണ്ടാക്കുവാനുള്ള ശ്രമത്തിലായിരുന്നു മുള്ളർ...”

“അപ്പോൾ ആ കൈയെഴുത്തുപ്രതി...?”

“അത് ഉള്ളത് തന്നെയാണ്... അദ്ദേഹത്തിന്റെ സഹോദരിയുടെ കൈവശമാണ് ഇപ്പോഴതുള്ളത്... അവളെയാണ് ഇനി നാം കണ്ടെത്തേണ്ടത്...” ഷാവേസ് പറഞ്ഞു.

അന്നയുടെ കൈ പിടിച്ച് ഷാവേസ് മുറിയ്ക്ക് പുറത്തേക്ക് നടന്നു. താഴെ ഹാളിൽ ആരും തന്നെയുണ്ടായിരുന്നില്ല. ആ വലിയ നെരിപ്പോടിലെ വിറകുകൾ എരിയുന്ന ശബ്ദം മാത്രം. ഇരുവരെയും നോക്കി ആത്മവിശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചിട്ട് അവരെയും കൂട്ടി  സ്റ്റെയർകെയ്സിലൂടെ താഴോട്ട് ഇറങ്ങുവാൻ തുടങ്ങി.

പാതിയെത്തിയതും താഴെ ഒരു റൂമിന്റെ വാതിൽ വലിച്ച് തുറന്ന് സ്റ്റെയ്നർ ഹാളിലേക്ക് പ്രവേശിച്ചു. തീപ്പെട്ടിയുരച്ച് കൈക്കുടന്നയിൽ ഒതുക്കി സിഗരറ്റിന് തീ കൊളുത്തുകയായിരുന്ന അയാൾ ആദ്യം അവരെ കണ്ടില്ലെങ്കിലും രണ്ടാമതൊന്ന് തലയുയർത്തിയതും അവിശ്വസനീയമായ ആ കാഴ്ച്ച കണ്ട് അമ്പരന്നു.

തിരികെ ഗ്യാലറിയിലേക്ക് നീങ്ങുവാനായി ഷാവേസ് അന്നയെ മുകളിലത്തെ പടവുകളിലേക്ക് തള്ളിയതും സ്റ്റെയ്നർ തന്റെ ല്യൂഗർ ഗൺ എടുത്ത് നിറയൊഴിച്ചു. സ്റ്റെയർകെയ്സിന്റെ മുകൾഭാഗത്തുള്ള തൂണിന്റെ മാർബിൾ ഫലകത്തിൽ തട്ടി വെടിയുണ്ട തെറിച്ചു പോയി. മുകളിലെ ഗ്യാലറിയിലെത്തിയ മൂവരും കുനിഞ്ഞ് തല താഴ്ത്തി മുന്നോട്ട് ഓടി.

സ്റ്റെയ്നർ വീണ്ടും നിറയൊഴിച്ചു. അപ്പോഴേക്കും ഗ്യാലറിയുടെ മറ്റേ അറ്റത്ത് എത്തിക്കഴിഞ്ഞിരുന്ന അവർ ഇടുങ്ങിയ ഗോവണി വഴി ഇടനാഴിയിലേക്ക് ഇറങ്ങി. ഒരു വാതിലിന് മുന്നിലേക്കാണ്  അവർ എത്തിപ്പെട്ടത്. ഷാവേസ് അത് തുറക്കാൻ ശ്രമിച്ചെങ്കിലും ലോക്ക് ചെയ്തിരുന്നത് കൊണ്ട് സാധിച്ചില്ല.

“ഇടത് ഭാഗത്തുള്ള വാതിൽ വഴിയാണ് നേരത്തെ ഞങ്ങൾ വന്നത്...” പെട്ടെന്ന് ഓർത്തെടുത്ത ഹാഡ്ട് അങ്ങോട്ട് നടന്നു.  പതുക്കെ തള്ളിയ ഉടൻ തുറന്ന ആ മുറിയിലേക്ക് അവർ കടന്നു. അപ്പോഴേക്കും ഗ്യാലറിയിൽ എത്തിക്കഴിഞ്ഞിരുന്ന സ്റ്റെയ്നർ വീണ്ടും നിറയൊഴിച്ചു. വാതിൽ കൊട്ടിയടച്ച് തഴുതിട്ട് ഷാവേസ് തൽക്കാലത്തേക്ക് സുരക്ഷ ഉറപ്പാക്കി.

“ഇനി എന്ത്...?” ഹാഡ്ട് ചോദിച്ചു.

ജാലകത്തിനരികിലെത്തിയ ഷാവേസ് വാതിൽ തുറന്നു. ഏതാണ്ട് ഇരുപത് അടി താഴെ തടാകത്തിലെ ഓളങ്ങൾ ആ മുറിയുടെ കൽഭിത്തിയിൽ വന്നടിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഹാഡ്ടിന് നേർക്ക് തിരിഞ്ഞു.  “കരയിലേക്ക് ഏറിയാൽ നൂറ് വാരയേ വരൂ... അത്രയും ദൂരം നീന്തുവാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ...?”

“ഒന്നുകിൽ മുങ്ങിച്ചാകുക... അല്ലെങ്കിൽ നീന്തി കര പറ്റുക... ഇപ്പോഴത്തെ അവസ്ഥയിൽ വേറെന്ത് മാർഗ്ഗമാണ് നമ്മുടെ മുന്നിലുള്ളത്...?” ഹാഡ്ട് ചോദിച്ചു.

“അന്നാ... നീ എന്ത് പറയുന്നു...?” ഷാവേസ് ചോദിച്ചു.

അവൾ പുഞ്ചിരിച്ചു. “ജീവിതം മുഴുവനും നീന്തിയവളാണ് ഞാൻ... നൂറ് വാര എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല...”

ആ നിമിഷമാണ് സ്റ്റെയ്നർ വാതിലിൽ ആഞ്ഞ് ചവിട്ടിയത്. “തുറന്ന് പുറത്ത് വരുന്നതാണ് നിങ്ങൾക്ക് നല്ലത്...” അയാൾ അലറി.

പിന്നെ ഒട്ടും വൈകിയില്ല. ഷാവേസ് ജനാലയുടെ നേർക്ക് ചൂണ്ടി. “നിങ്ങൾ ഇരുവരും ആദ്യം... പിന്നാലെ ഞാനുമുണ്ട്... ഗുഡ് ലക്ക്...”

ആദ്യം ഹാഡ്ട്... പിന്നെ അന്ന... ഷാവേസ് ജാലകത്തിന്റെ പടിയിലേക്ക് ചവിട്ടി കയറവെ അടഞ്ഞ വാതിലിന് നേർക്ക് തുരുതുരാ നിറയൊഴിക്കുകയായിരുന്നു സ്റ്റെയ്നർ. പിന്നെ ഒട്ടും മടിച്ചില്ല. ദീർഘമായി ഒന്ന് ശ്വാസമെടുത്തിട്ട് ഷാവേസ് താഴേക്ക് ചാടി.

വെള്ളത്തിൽ പതിച്ച് അടുത്ത നിമിഷം തന്നെ ഷാവേസ് ജലോപരിതലത്തിന് മുകളിലെത്തി. അസഹനീയമായ തണുപ്പ്... തൊട്ടടുത്ത് തന്നെ വെള്ളത്തിൽ തുടിച്ച് നിൽക്കുന്ന അന്നയെ കണ്ടെത്തുവാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായില്ല. “ആർ യൂ ഓൾ റൈറ്റ്...?” ശ്വാസമെടുത്തിട്ട് ഷാവേസ് ചോദിച്ചു.

അവൾ തല കുലുക്കി. “തീർച്ചയായും... പക്ഷേ, തണുത്ത് മരവിക്കുന്നതിന് മുമ്പ് ഇവിടെ നിന്നും നീന്തി കര പറ്റണം...”

മൂടൽ മഞ്ഞ് കനം വച്ചു തുടങ്ങിയിരുന്നു. അവർക്ക് മുന്നിൽ നീന്തി തുടങ്ങിയ ഹാഡ്ട് മഞ്ഞിന്റെ ആവരണത്തിൽപ്പെട്ട് കാണാമറയത്തായി. അയാൾക്ക് പിന്നാലെ അവർ ഇരുവരും ആവുന്നത്ര വേഗത്തിൽ നീന്തുവാനാരംഭിച്ചു. കൊട്ടാരം പിന്നിൽ മറയുവാൻ തുടങ്ങവെ അവിടെ നിന്നും നിരാശയും രോഷവും കലർന്ന ഒരു അട്ടഹാസം കേട്ടു. ഒപ്പം എത്തിയ ഒരു വെടിയുണ്ട അവർക്ക് അല്പം അകലെയായി വെള്ളത്തിൽ പതിച്ചു. നിമിഷങ്ങൾ കഴിഞ്ഞതും അവർ മൂവരും മൂടൽ മഞ്ഞിന്റെ വെളുത്ത ആവരണത്തിൽ തീർത്തും സുരക്ഷിതരായിക്കഴിഞ്ഞിരുന്നു.

ഹാഡ്ട് മുന്നിലായി ത്രികോണ രൂപത്തിൽ അവർ മുന്നേറിക്കൊണ്ടിരുന്നു. ആയാസത്താൽ അല്പം വിളറിയത് പോലെ കാണപ്പെട്ടു ഹാഡ്ട്. “നീന്തുവാൻ പറ്റുന്നുണ്ടല്ലോ അല്ലേ...?” ഷാവേസ് ചോദിച്ചു.

കുറച്ച് വെള്ളം വായിലെടുത്ത് മുകളിലേക്ക് നീട്ടി തുപ്പിയിട്ട് ഹാഡ്ട് ക്ഷീണഭാവത്തിൽ പുഞ്ചിരിച്ചു. “ചുമലിൽ നല്ല വേദനയുണ്ട്... എങ്കിലും സാരമില്ല... കരയ്ക്കെത്താമെന്നെനിക്ക് ഉറപ്പുണ്ട്...”

ഷാവേസ് അന്നയെ നോക്കി. പെട്ടെന്നാണ് പിന്നിൽ കൊട്ടാരത്തിന് സമീപത്ത് നിന്നും ലോഞ്ചിന്റെ എൻ‌ജിൻ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം ഉയർന്നത്. പരിഭ്രമമേതുമില്ലാതെ അവർ നീന്തൽ തുടർന്നു. അല്പം അകലെയായി കടന്നു പോയ ആ ലോഞ്ച് നിമിഷങ്ങൾക്കകം തിരിച്ചു വരുന്നത് പോലെ തോന്നി.

നീന്തൽ നിർത്തി അവർ വെള്ളത്തിൽ തുടിച്ച് നിന്ന് ചെവിയോർത്തു. അതെ, ശബ്ദം വച്ച് നോക്കിയാൽ ആ ലോഞ്ച് അവരുടെ നേർക്കാണ് അടുത്തുകൊണ്ടിരിക്കുന്നത്. അലറി പാഞ്ഞു വരുന്ന അത് തങ്ങളുടെ തലയ്ക്ക് മുകളിലൂടെ കയറിപ്പോകുമെന്നത് ഉറപ്പ്.

“ഡൌൺ...!”  ഷാവേസ് അല്പം ഉറക്കെത്തന്നെ പറഞ്ഞു. മൂവരും വെള്ളത്തിനടിയിലേക്ക് ഊളിയിട്ടത് ഒരേ സമയത്തായിരുന്നു.

അധികനേരം പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല ഷാവേസിന്. വലയിൽ കുരുങ്ങി കരയിലെത്തിയ മത്സ്യത്തെപ്പോലെ ശ്വാസതടസം നേരിട്ടു അദ്ദേഹത്തിന്. ജലോപരിതലത്തിലേക്ക് തിരികെയെത്തിയപ്പോഴേക്കും ശ്വാസകോശങ്ങൾ തകരുന്നത് പോലെയുള്ള പ്രതീതി.

ആദ്യം അന്നയും പിന്നെ ഹാഡ്ടും ജലോപരിതലത്തിലേക്ക് ഉയർന്നു വന്നു. ലോഞ്ചിന്റെ ശബ്ദം അകന്നു പോയി അവസാനിച്ചിരിക്കുന്നു. ഏതാനും നിമിഷങ്ങൾ കൂടി ചെവിയോർത്തിട്ട് അവർ വീണ്ടും നീന്തുവാനാരംഭിച്ചു.

ഏതാണ്ട് അഞ്ച് മിനിറ്റ് ആകാറായപ്പോഴേക്കും അവർക്ക് മുന്നിൽ ആ ബോട്ട്ഹൌസ് പതുക്കെ തെളിഞ്ഞു വന്നു. കാൽ കുത്താവുന്ന ആഴം എത്തിയതോടെ അവർ നടന്ന് സ്ലിപ്‌വേയിലേക്ക് കയറി. ബോട്ട്ഹൌസിന്റെ വാതിൽ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. വാതിൽ തള്ളിത്തുറന്ന ഷാവേസിന് പിന്നാലെ എല്ലാവരും ഉള്ളിലേക്ക് കയറി.

അവിടെ കണ്ട പഴയ ചാക്ക്കെട്ടിന് മുകളിലേക്ക് ചടഞ്ഞിരുന്നിട്ട് അന്ന തന്റെ മുഖത്ത് പടർന്ന് ഒട്ടിക്കിടന്നിരുന്ന മുടി പിറകോട്ട് വകഞ്ഞ് മാറ്റി. “ഇത്രയും തണുപ്പ് ഞാനെന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല...!”  അവൾ പറഞ്ഞു.

ഹാഡ്ട് തന്റെ മുഖത്ത് നിന്നും ജലകണങ്ങൾ വടിച്ചു കളഞ്ഞു. “അടുത്ത നീക്കം എന്താണ്...?”

ഷാവേസ് ചുമൽ വെട്ടിച്ചു. “വരുന്നത് പോലെ വരട്ടെ എന്ന് വയ്ക്കുക തന്നെ... പക്ഷേ, എന്തൊക്കെ സംഭവിച്ചാലും നമ്മളിൽ ആരെങ്കിലും ഒരാൾ ഹാംബർഗിൽ എത്തിയേ തീരൂ... ജർമ്മൻ നവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഹോപ്റ്റ്‌മാനെ വധിക്കുവാനാണ് സ്റ്റെയ്നറുടെ പദ്ധതി... യു. എൻ പീസ് കോൺഫറൻസ് പ്രതിനിധികൾക്ക് ഇന്ന് രാത്രി നൽകുന്ന സ്വീകരണ ചടങ്ങിൽ വച്ച്...”

“ഓ മൈ ഗോഡ്...!”  അന്ന പറഞ്ഞു. “ഹോപ്റ്റ്മാൻ ഒരു നല്ല മനുഷ്യനാണല്ലോ... ഒരു പക്ഷേ ഇന്ന് ജർമ്മനിയിൽ കാണാൻ സാധിക്കുന്ന ഏറ്റവും ശ്രേഷ്ഠനായ വ്യക്തി...”

പെട്ടെന്നാണ് കൊട്ടാരത്തിലേക്കുള്ള നടപ്പാലത്തിൽ നിന്നും ഒരു നായയുടെ ഓലിയിടൽ കേട്ടത്. ഏതാനും മാത്രകൾക്ക് ശേഷം ഒരിക്കൽക്കൂടി അത് അവർ അത് കേട്ടു. പഴയതിലും അല്പം കൂടി അടുത്തായി.

ഹാഡ്ടിന്റെ മുഖം മ്ലാനമായി. “ആ പന്നി സ്റ്റെയ്നർ നമുക്ക് പിന്നാലെ നായ്ക്കളെ അയച്ചിരിക്കുകയാണ്... രാവിലെ എന്നെ ഇവിടെ കൊണ്ടുവന്നപ്പോൾ ഞാൻ കണ്ടിരുന്നു... ഡോബർമാൻ വർഗ്ഗത്തിൽപ്പെട്ട മൂന്ന് കറുത്ത നായ്ക്കൾ... മനുഷ്യരെ ആക്രമിച്ച് കൊല്ലുവാനും മാത്രം പരിശീലനം സിദ്ധിച്ചവയാണവ... അവയിൽ നിന്നും രക്ഷപെടാൻ യാതൊരു സാദ്ധ്യതയും ഞാൻ കാണുന്നില്ല...”

“എന്ന് പറയാൻ കഴിയില്ല...”  ഷാവേസ് പറഞ്ഞു. “നാം പല വഴിക്ക് പിരിയുകയാണെങ്കിൽ... ഒരാൾക്ക് നായ്ക്കളെ കൈകാര്യം ചെയ്യാൻ സാധിക്കും... ആ സമയം കൊണ്ട് മറ്റ് രണ്ടു പേർക്കും രക്ഷപെടാം... ആരെങ്കിലും ഒരാൾ ഹാംബർഗിൽ എത്തിയേ തീരൂ...”

“നായ്ക്കളുടെ കാര്യം ആരേറ്റെടുക്കും...?”  ഹാഡ്ട് പുഞ്ചിരിച്ചു.

“ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വച്ച് നോക്കിയിൽ നിങ്ങളെക്കാൾ മെച്ചം ഞാനാണ്... കുറെയേറെ നേരത്തേക്ക് അവയുടെ ശ്രദ്ധ തിരിക്കുവാൻ എന്നെക്കൊണ്ടാകും...”  ഷാവേസ് പറഞ്ഞു.

“നിങ്ങളെന്താണീ പറയുന്നത്...! ഹാംബർഗിൽ ചെന്ന് ആ പന്നികളെ കൈകാര്യം ചെയ്യാൻ നിങ്ങളെക്കൊണ്ടേ സാധിക്കൂ...” ഹാർഡ്ട് പറഞ്ഞു.

എതിർക്കുവാൻ ശ്രമിച്ച ഷാവേസിന്റെ കൈകളിൽ കയറിപ്പിടിച്ച അന്ന അദ്ദേഹത്തെ തനിക്ക് അഭിമുഖമായി നിർത്തി.  “പോൾ... മാർക്ക് പറയുന്നതിൽ കാര്യമുണ്ട്... ഹോപ്റ്റ്മാന്റെ ജീവൻ രക്ഷിക്കാൻ നിങ്ങളെക്കൊണ്ട് മാത്രമേ കഴിയൂ... ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയവും അതു തന്നെയാണ്...”

കതക് തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവർ കണ്ടത് പുറത്തേക്കിറങ്ങി പോകുന്ന ഹാഡ്ടിനെയാണ്. ഫിർ മരങ്ങളുടെ ഇടയിലൂടെ കരിയിലകൾ ചവിട്ടി മെതിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് അയാൾ നടന്നകന്നു. കൊട്ടാരത്തിൽ നിന്നും ഇറങ്ങിത്തിരിച്ച അന്വേഷണസംഘം ആ ശബ്ദം തിരിച്ചറിഞ്ഞതും ആഹ്ലാദാരവം ഉയർത്തി. അടുത്ത നിമിഷം നായ്ക്കളുടെ നിർത്താതെയുള്ള കുര ആരംഭിച്ചു. അത് ശ്രദ്ധിച്ചു കൊണ്ട് ഷാവേസും അന്നയും ശ്വാസമടക്കി അന്യോന്യം നോക്കി നിന്നു. ക്രമേണ നായ്ക്കളുടെ കുരയും ബഹളവും അകന്നകന്ന് അപ്രത്യക്ഷമായി. ബോട്ട്ഹൌസിനുള്ളിൽ ഇരുവരും മാത്രമായി.  

(തുടരും) 

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...
 

31 comments:

  1. ഇതാണ് സൌഹൃദം... ഇതാണ് ത്യാഗം... നല്ലൊരു ലക്ഷ്യത്തിനായി... :(

    ReplyDelete
    Replies
    1. ഈശ്വരാ ..... ഇപ്പഴാ സമാധാനായേ.... ഇനിപ്പോ വല്യ പ്രശ്നം ഒന്നും ഇണ്ടാവില്യ.....

      Delete
    2. അപ്പോൾ പാവം ഹാഡ്ട്...? അനുകമ്പ വേണം സതീഷേ... അനുകമ്പ....

      Delete
  2. ഓ...സമ്മതിയ്ക്കണം!

    ശരി, തുടരട്ടെ

    ReplyDelete
    Replies
    1. തുടർന്നല്ലേ പറ്റൂ ശ്രീ.... :)

      Delete
  3. Replies
    1. വന്നു... അല്ലേ.... സന്തോഷായി....

      Delete
  4. yyo.....aake santhoshavum sankadavum ellaam...

    ReplyDelete
    Replies
    1. എന്തു ചെയ്യാം വിൻസന്റ് മാഷേ.... :(

      Delete
  5. അത്യന്തം വികാരനിർഭര രംഗങ്ങൾ, ഭയാനകമായ അന്തരീക്ഷം, അതിസാഹസിക ജീവന്മരണ പോരാട്ടങ്ങൾ നിറഞ്ഞ ഈ ഭാഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്.

    നല്ലൊരു ലക്ഷ്യത്തിനും സുഹൃത്തുക്കളുടെ രക്ഷക്കുമായി സ്വയം ആത്മഹൂതിക്ക് തുനിഞ്ഞ ഹഡ്ടിനെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നു.

    ReplyDelete
    Replies
    1. തീർച്ചയായും അശോകേട്ടാ....

      Delete
  6. ഹാര്‍ഡ്ടിന്‍റെ കാര്യത്തിലാണ് ഉല്‍ക്കണ്ഠ. സ്റ്റെയ്നറിന്‍റെ തോക്കിലെ ഉണ്ടകളേയും ക്രൂരരായ നായ്ക്കളേയും അയാള്‍ എങ്ങിനെയാണ് നേരിടുക.

    ReplyDelete
    Replies
    1. കാത്തിരിക്കാം കേരളേട്ടാ...

      Delete
  7. ഹോ.... എന്‍റെ ദൈവമേ..... ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് ഇത്രയും വായിച്ചു തീർത്തത്.

    ReplyDelete
  8. “ജീവിതം മുഴുവനും നീന്തിയവളാണ് ഞാൻ... നൂറ് വാര എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല...”

    മനസ്സിൽ തെളിയുന്ന ചിത്രത്തേക്കാൾ എത്രയോ മനോഹരമായരിക്കും അന്നയുടെ പുഞ്ചിരി!!!

    ഫിർ മരങ്ങൾക്കിടയിലേയ്ക്ക് നടന്നകലുന്ന ഹാർഡ്ട്.. ഹാറ്റ്സ് ഓഫ്..

    ReplyDelete
    Replies
    1. അകക്കണ്ണിൽ അത് കണ്ടു അല്ലേ.... സത്യം ജിം....

      പാവം ഹാഡ്ട്.... :(

      Delete
  9. ആകെ സസ്പെന്‍സ് ആണല്ലോ! ഇനിയും എന്താ സംഭവിക്കുക!

    ReplyDelete
    Replies
    1. സസ്പെൻസ് അൺലിമിറ്റഡ്...

      Delete
  10. ശ്വാസമടക്കിപ്പിടിച്ച് വായിക്കാവുന്ന നല്ല ത്രിൽ തോന്നിക്കുന്ന
    വികാരനിർഭര രംഗങ്ങൾക്കൊപ്പം ഭയാനകമായ തണുപ്പിന്റെ അന്തരീക്ഷം,
    അതിൽ നിന്നൊക്കെ
    അതിസാഹസികമായി നീന്തിക്കയറുന്ന
    ജീവന്മരണ പോരാട്ടങ്ങൾ നിറഞ്ഞ ഈ ഭാഗങ്ങൾ
    നല്ലൊരു ലക്ഷ്യത്തിനാണല്ലോ എന്നോർക്കുമ്പോൾ ഒരു
    സമാധാനം ...

    ReplyDelete
    Replies
    1. ഈ ലക്കം അനുഭവവേദ്യമായി എന്നറിയുന്നതിൽ സന്തോഷം മുരളിഭായ്...

      ഓഫ് : തണുപ്പ് കാലത്ത് തെയിംസ് നദിയിൽ ചാടി നോക്കിയിട്ടുണ്ടോ മുരളിഭായ്?

      Delete
    2. നല്ല കിണ്ണങ്കാച്ചി ചുള്ളത്തീസ് കം അമ്മസച്ചീസ് കൂടെ നീന്താനുള്ള ചൂടുള്ള നീന്തൽ കുളങ്ങൾ മുക്കിന് മുക്കിനെയുള്ളപ്പോൾ ഐസും കട്ടകൾക്കിടയിൽ കിടന്ന് നീന്താൻ എന്റെ തലയിൽ എപ്പോഴും പിണ്ണാക്കൊന്നുമില്ല കേട്ടോ വിനുവേട്ടാ

      Delete
  11. ഇവിടെ തണുത്തു വിറച്ചിരിക്കുമ്പോഴാണ് വിനുവേട്ടന്‍ മൂന്നു പേരെയും നീന്താന്‍ വിടുന്നത്... അത് കഴിഞ്ഞപ്പോള്‍ ദേ ഒരാളെ നായ്ക്കളുടെ മുന്നിലേക്കും പറഞ്ഞ് വിട്ടു... ഇത് വായിച്ചതോടെ -12ലും ഞാന്‍ വിയര്‍ത്തുട്ടോ. ഇനിയെന്തൊക്കെയാണാവോ??

    ReplyDelete
    Replies
    1. അതാണ് ജാക്ക് ഹിഗിൻസ്‌...

      Delete
  12. ത്യാഗമെന്നതേ നേട്ടം
    താഴ്മതാൻ അഭ്യുന്നതി

    ReplyDelete
    Replies
    1. തീർച്ചയായും അജിത്‌ഭായ്...

      Delete
  13. വളരെ തിടുക്കത്തിൽ വായിച്ചു.എന്നാ ഗംഭീരൻ അധ്യായമാ വിനുവേട്ടാ??ഹാഡ്റ്റിനൊന്നും സംഭവിക്കില്ലല്ലോ അല്ലേ??

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടുവല്ലേ... സന്തോഷം, സുധീ...

      ഹാഡ്ട്... ങ്‌ഹും... ഒന്നും പറയാറായിട്ടില്ല...

      Delete
  14. ഓ...ഒരു രക്ഷയുമില്ലല്ലോ!!

    ReplyDelete
  15. പട്ടി, കുട്ടി ..
    മമ്മൂട്ടീടെ കുറെവേ ബാക്കിയുള്ളൂ...

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...