Saturday 31 December 2016

കാസ്പർ ഷുൾട്സ് – 30



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് ഷാവേസിനെ സംഘം അയക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസ്പർ ഷുൾട്സ് മരണമടഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ തന്റെ സഹോദരിയുടെ കൈവശമാണുള്ളതെന്നും പറഞ്ഞിട്ട് മുള്ളർ അന്ത്യശ്വാസം വലിക്കുന്നു. തന്ത്രത്തിൽ ഹാൻസിനെ മുറിയിലേക്കെത്തിച്ച ഷാവേസ് അയാളെ കൊലപ്പെടുത്തിയിട്ട് പുറത്ത് കടന്ന് തന്റെ കൂട്ടാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്നു. അന്നയെയും ഹാഡ്ടിനെയും സ്വതന്ത്രരാക്കി തടാകത്തിൽ ചാടി നീന്തി കരയിലെത്തിയ മൂവരെയും തേടി സ്റ്റെയ്നറും സംഘവും വേട്ടനായ്ക്കളോടൊപ്പം എത്തുന്നു. ജർമ്മൻ നവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഹോപ്റ്റ്മാന് നേർക്കുള്ള വധശ്രമം തടയുന്നതിനായി അവരിലൊരാളെങ്കിലും ഹാംബർഗിൽ എത്തിയേ തീരൂ എന്നത് കൊണ്ട് രണ്ട് ഗ്രൂപ്പുകളായി നീങ്ങുവാൻ അവർ തീരുമാനിക്കുന്നു. വേട്ടനായ്ക്കളോടൊപ്പമുള്ള സ്റ്റെയ്നറെയും സംഘത്തെയും വഴി തെറ്റിക്കാനായി ഹാഡ്ട് ഒറ്റയ്ക്ക് ഇറങ്ങിപ്പെടുന്നു. തിരികെ സത്രത്തിൽ എത്തിയ ഷാവേസും അന്നയും സഹായത്തിനായി സർ ജോർജ്ജിനെ ഫോണിൽ ബന്ധപ്പെടുന്നു.



തുടർന്ന് വായിക്കുക...


സാമാന്യം വേഗതയിലായിരുന്നു ഹാംബർഗിലേക്കുള്ള അവരുടെ യാത്ര. പിൻ‌സീറ്റിൽ ഒരു മൂലയ്ക്ക് ചുരുണ്ടുകൂടിയിരുന്ന് അന്ന കണ്ണുകളടച്ചു. ഷാവേസും സർ ജോർജ്ജും സംസാരിച്ചു കൊണ്ടേയിരുന്നു.

“ഈ സഹായത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...” ഷാവേസ് പറഞ്ഞു.

“ഒന്ന് മതിയാക്കുന്നുണ്ടോ മൈ ഡിയർ... ഞാൻ മുമ്പ് പറഞ്ഞത് തന്നെ പറയുന്നു... സഹായം ചെയ്യുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ... ആട്ടെ, പറയൂ... ഷുൾട്സ് വിഷയത്തിൽ  എന്തെങ്കിലും പുരോഗതിയുണ്ടോ...? സർ ജോർജ്ജ് ചോദിച്ചു.

ഷാ‍വേസ് തല കുലുക്കി. “ഉണ്ട്... ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം മരണമടഞ്ഞു എന്നുള്ളതിന് സ്ഥിരീകരണമായി... പിന്നെ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ... അത് ഇപ്പോൾ മുള്ളറുടെ സഹോദരിയുടെ കൈവശമാണുള്ളത്...”

“അവരെ കണ്ടു പിടിക്കാൻ സാധിച്ചുവോ...?” സർ ജോർജ്ജ് ചോദിച്ചു.

“ഇല്ല... അതിനെക്കാൾ പ്രധാനപ്പെട്ട മറ്റ് ചില കാര്യങ്ങളാണ് ഇപ്പോൾ മുന്നിലുള്ളത്... മിസ് ഹാർട്ട്മാനെ അവളുടെ അപ്പാർട്ട്മെന്റിൽ കൊണ്ടുചെന്നാക്കിയിട്ട് ഞാൻ താങ്കളുടെയൊപ്പം ഹോട്ടലിലേക്ക് വരുന്നു... ഒരു ജർമ്മൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച്ച തരപ്പെടുത്തിയിട്ടുണ്ട്... താങ്കളുടെ മുറിയിൽ വച്ച്... അതിനുള്ള സ്വാതന്ത്ര്യം ഞാൻ എടുത്തുവെന്ന് കൂട്ടിക്കോളൂ... വിരോധമില്ലല്ലോ...?”

“ഒരിക്കലുമില്ല...” സർ ജോർജ്ജ് പറഞ്ഞു. “ജർമ്മൻ ഇന്റലിജൻസുമായി സഹകരണത്തിന് തയ്യാറാകണമെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു എന്നാണോ മനസ്സിലാക്കേണ്ടത്...?”

ഷാവേസ് തല കുലുക്കി. “പ്രധാനപ്പെട്ട ചില വസ്തുതകളാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്... പല ഉന്നത വ്യക്തികളും അതിൽ ഉൾപ്പെട്ടിരിക്കുന്നു... അതുകൊണ്ട് തന്നെ, ആ ജർമ്മൻ ഉദ്യോഗസ്ഥനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് വിഷയം താങ്കളുമായി പങ്ക് വയ്ക്കുവാൻ പരിമിതികളുണ്ട്...  അവരെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണിത്...”

“ഞാൻ മനസ്സിലാക്കുന്നു...” സർ ജോർജ്ജ് പറഞ്ഞു. “ഔദ്യോഗിക പരിമിതികൾ പാലിക്കപ്പെടേണ്ടത് തന്നെ... എന്ത് തന്നെയായാലും എന്നെക്കൊണ്ട് കഴിയുന്ന സഹായം എപ്പോഴുമുണ്ടാകും... പീസ് കോൺഫറൻസ് കഴിഞ്ഞ് പോകാനുള്ള സമയം അടുക്കുന്നു എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു... ഇത്തവണത്തെ യാത്ര ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു...”

ഒന്ന് പുഞ്ചിരിച്ചിട്ട് ഷാവേസ് ഇളകിയിരുന്നു. ശരീരത്തിന് നല്ല വേദന... കണ്ണുകളടച്ച് അന്നയെക്കുറിച്ചോർത്തു. അവൾ പറഞ്ഞ കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലപ്പോൾ. അപകടങ്ങളുമായി ചങ്ങാത്തം കൂടിയുള്ള ഈ ജീവിതം അത്രയ്ക്കും ഇഷ്ടപ്പെടുന്നുവോ എന്ന അവളുടെ ചോദ്യം... തനിക്കിനിയും ഉത്തരം കണ്ടെത്താനാവാത്ത ചോദ്യം... അത്രയ്ക്കും മോശമാണോ താൻ തിരഞ്ഞെടുത്ത ജീവിതമാർഗ്ഗം?

നഗരപ്രാന്തത്തിലേക്ക് പ്രവേശിക്കുമ്പോഴും അതേക്കുറിച്ച് തന്നെയായിരുന്നു ഷാവേസ് ചിന്തിച്ചു കൊണ്ടിരുന്നത്. ഹാംബർഗ് സിറ്റി സെന്ററിലെത്തിയ സർ ജോർജ്ജിന് പിന്നെ വഴി പറഞ്ഞു കൊടുത്തത് ഷാവേസായിരുന്നു. ഏതാണ്ട് അഞ്ചേമുക്കാൽ ആയപ്പോഴേക്കും അവർ അന്നയുടെ അപ്പാർട്ട്മെന്റിന് മുന്നിലുള്ള തെരുവിലെത്തി.

കാർ നിർത്തി വെളിയിലിറങ്ങിയ സർ ജോർജ്ജ് പിൻ‌ഭാഗത്തെ ഡോർ തുറന്നു. അപ്പോഴും മയക്കത്തിലായിരുന്നു അവൾ. അവളുടെ ചുമലിൽ പതുക്കെ തട്ടിയതും ഞെട്ടി കണ്ണു തുറന്ന അന്ന സ്ഥലകാല ബോധമില്ലാതെ അദ്ദേഹത്തെ മിഴിച്ചു നോക്കി. പിന്നെ പതുക്കെ പുഞ്ചിരിച്ചു. “സോറി... നല്ല ക്ഷീണമുണ്ടായിരുന്നതിനാൻ മയങ്ങിപ്പോയതറിഞ്ഞില്ല... പോൾ പ്രകടിപ്പിച്ച നന്ദിയോടൊപ്പം എന്റെ വകയും കൂടി ചേർത്തോട്ടെ...? താങ്കളുടെ സഹായം ലഭിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് തന്നെ അറിയില്ല...”

“അസാമാന്യ ധൈര്യം കൈമുതലായുള്ള ഒരു വനിതയാണ് നിങ്ങൾ... നിങ്ങളെ സഹായിക്കാൻ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു...” ആരാധന നിറഞ്ഞ മുഖവുമായി അവളുടെ കരങ്ങൾ കവർന്നുകൊണ്ട് സർ ജോർജ്ജ്  പറഞ്ഞു.

ചുവന്നു തുടുത്ത മുഖവുമായി കാറിന് പുറത്തിറങ്ങിയ അവളെ ഷാവേസ് അനുഗമിച്ചു. വാതിൽക്കൽ എത്തിയതും അദ്ദേഹം പറഞ്ഞു. “ഞാൻ തിരികെയെത്തുന്നത് വരെ എങ്ങും പോകാതെ ഇവിടെത്തന്നെയുണ്ടാകണം... ഹോപ്റ്റ്മാന്റെ വിഷയം കൈകാര്യം ചെയ്യാനുള്ളതിനാൽ ചിലപ്പോൾ ഞാൻ താമസിച്ചേക്കാം...”

വളരെ ക്ഷീണിതയായിരുന്നു അവൾ. “വേണമെന്ന് വിചാരിച്ചാൽ പോലും പുറത്ത് പോകാനുള്ള അവസ്ഥയിലല്ല ഞാൻ... ഹോട്ട് ഡ്രിങ്ക്സ് എന്തെങ്കിലും കഴിച്ചിട്ട് അല്പം ഒന്ന് കിടക്കണം...”

ഷാവേസ് അവളെ ചേർത്ത് നിർത്തി അധരങ്ങളിൽ ചുംബിച്ചു. “തൽക്കാലം ഇതിരിക്കട്ടെ... എന്റെ ജോലി എല്ലാം തീർത്ത് വന്നിട്ട് വേണം നമുക്ക് നമ്മുടെ ഭാവിയെക്കുറിച്ച് ഗൌരവമായി ഒന്ന് സംസാരിക്കാൻ... മനസ്സിലായോ...?”

തർക്കിക്കാനും മാത്രം ആരോഗ്യമുണ്ടായിരുന്നില്ല അവൾക്ക്. “നിങ്ങളുടെ ഇഷ്ടം പോലെ, പോൾ...”

പടവുകൾ കയറി അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്ന് തിരിഞ്ഞ് നിന്ന് അവൾ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. ആ മന്ദഹാസം ഷാവേസിന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേക്കിറങ്ങിച്ചെന്നത് പോലെ തോന്നി. കുറേ നേരം കൂടി അവളെ കരവലയത്തിലൊതുക്കി നിർത്തുവാൻ കഴിഞ്ഞെങ്കിൽ എന്ന അടക്കാനാവാത്ത അഭിവാഞ്ഛ...  റൂമിലേക്ക് കയറി വാതിൽ അടഞ്ഞിട്ടും ഒന്നോ രണ്ടോ നിമിഷങ്ങൾ കൂടി അദ്ദേഹം അങ്ങോട്ട് നോക്കിക്കൊണ്ടു നിന്നു. പിന്നെ തിരിഞ്ഞ് കാറിന് നേർക്ക് നടന്നു.

“എ വെരി റിമാർക്കബിൾ യങ്ങ് വുമൺ...” സർ ജോർജ്ജ് പറഞ്ഞു. “അസാമാന്യ കഴിവുകളുള്ളവൾ...”

“ഒരു സംശയവും വേണ്ട...” ഷാവേസ് പറഞ്ഞു.

“റൊമാൻസിന്റെ ഒരു തിരിനാളം എവിടെയോ പ്രകാശിക്കുന്നുവോ എന്നൊരു സംശയം...” സർ ജോർജ്ജ് പുഞ്ചിരിച്ചു.

ഷാവേസ് തല കുലുക്കി. “തീർച്ചയായും... ഈ ഷുൾട്സ് ദൌത്യം തൃപ്തികരമായി അവസാനിപ്പിച്ചിട്ട് വേണം ഈ രംഗത്തോട് എനിക്ക് വിട പറയാൻ...”

“നല്ല തീരുമാനം...” അംഗീകാരരൂപേണ സർ ജോർജ്ജ് പറഞ്ഞു. “എന്നും ഇതും കൊണ്ട് നടക്കാനാവില്ലല്ലോ...”

തികച്ചും ന്യായമായ ചിന്തയായിരുന്നു അത്. കഴിഞ്ഞ അഞ്ച് വർഷമായി ബ്യൂറോയിലുള്ള തന്റെ സഹപ്രവർത്തകരെക്കുറിച്ച് ഷാവേസ് ഓർത്തു. മറ്റുള്ളവരെക്കാൾ ബുദ്ധിമാനാണ് താനെന്നുള്ള ഓരോരുത്തരുടെയും ചിന്ത... തനിക്ക് ആപത്തൊന്നും സംഭവിക്കില്ല എന്നുള്ള ഓരോരുത്തരുടെയും അമിത വിശ്വാസം... എന്ത് മണ്ടത്തരമാണത്...!

തനിക്കറിയാവുന്ന പ്രഗത്ഭരായ എത്രയോ പേർ തങ്ങളുടെ ദൌത്യം പൂർത്തീകരിക്കാനാവാതെ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു... ഒരു പക്ഷേ, അടുത്തയാൾ എന്തുകൊണ്ട് താൻ ആയിക്കൂടാ...? തെറ്റ് ആർക്കും സംഭവിക്കാവുന്നതാണല്ലോ... സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതായിരിക്കും ഉത്തമം...  ഹോട്ടൽ അറ്റ്‌ലാന്റിക്കിൽ എത്തിയപ്പോഴും അതേക്കുറിച്ച് തന്നെയായിരുന്നു ഷാവേസിന്റെ ചിന്ത.

രണ്ടാമത്തെ നിലയിലായിരുന്നു സർ ജോർജ്ജിന്റെ റൂം. ലിഫ്റ്റിനുള്ളിൽ കയറവെ അദ്ദേഹം വാച്ചിലേക്ക് നോക്കി. “ഏഴ് മണിക്ക് എനിക്കൊരു അപ്പോയിൻ‌മെന്റുണ്ട്... വസ്ത്രം മാറുവാനുള്ള സമയമേ എനിക്ക് ലഭിക്കൂ എന്ന് തോന്നുന്നു... ആ ജർമ്മൻ ഉദ്യോഗസ്ഥനെ നിങ്ങൾ തനിയെ സന്ധിക്കേണ്ടി വരുമെന്ന് തോന്നുന്നു...”

പെട്ടെന്നാണ് ഷാവേസ് ചിന്തയിൽ നിന്നും വിമുക്തനായത്. തികച്ചും സാധാരണ മട്ടിൽ അദ്ദേഹം ചോദിച്ചു.  “പീസ് കോൺഫറൻസ് പ്രതിനിധികൾക്കായി കുർട്ട് നാഗെൽ ഒരുക്കുന്ന വിരുന്നിന് താങ്കളും പോകുന്നുണ്ടോ...?”

സർ ജോർജ്ജിന്റെ പുരികങ്ങൾ അത്ഭുതം കൊണ്ട് വിടർന്നു. “പോകുന്നുണ്ട്... പക്ഷേ, അത് നിങ്ങളെങ്ങനെ അറിഞ്ഞു...?”

“വിരുന്നിനെക്കുറിച്ച് പത്രത്തിലെവിടെയോ വായിച്ചിരുന്നു...”

“ഈ കോൺഫറൻസിന്റെ വിജയം പൂർണ്ണമായും നാഗെലിന് അവകാശപ്പെട്ടതാണെന്നാണ് എനിക്ക് തോന്നുന്നത്...” റൂമിന്റെ വാതിൽ തുറക്കവെ സർ ജോർജ്ജ് പറഞ്ഞു. “ആട്ടെ, നിങ്ങൾക്ക് അദ്ദേഹത്തെ അറിയാമോ...?”

ഷാവേസ് തലയാട്ടി. “അത്രയ്ക്കങ്ങ് അറിയുമെന്ന് പറയാൻ കഴിയില്ല... വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ജർമ്മനിയിൽ എത്തുന്നത്... ഏതാനും ദിവസങ്ങളല്ലേ ആയിട്ടുള്ളൂ...”

ആവശ്യമുള്ള ഡ്രിങ്ക്സ് എടുത്തു കൊള്ളുവാൻ പറഞ്ഞിട്ട് സർ ജോർജ്ജ് ബെഡ്‌റൂമിലേക്ക് പോയി. മേശമേൽ ഇരിക്കുന്ന കുപ്പികൾ പരിശോധിച്ച ശേഷം അല്പം ബ്രാണ്ടി ഗ്ലാസിലേക്ക് പകർന്നു. പിന്നെ പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തിട്ട് കസേരയിൽ ഇരുന്നു. ന്യൂസ് പേപ്പർ എടുക്കുവാൻ തുനിയവെയാണ് ഫോൺ റിങ്ങ് ചെയ്തത്.

റിസീവർ എടുത്തയുടൻ തന്നെ അന്നയുടെ ശബ്ദം അദ്ദേഹം തിരിച്ചറിഞ്ഞു. തികച്ചും ആവേശഭരിതമായിരുന്നു അവളുടെ സ്വരം. “പോൾ... ഈസ് ദാറ്റ് യൂ...?”

“വാട്ട് ഈസ് ഇറ്റ്...? എന്തെങ്കിലും സംഭവിച്ചുവോ...?”

“പത്ത് മിനിറ്റ് മുമ്പ് പോർട്ടർ ഒരു പാക്കറ്റ് ഇവിടെ കൊണ്ടുവന്ന് തന്നു... രാവിലത്തെ മെയിലിൽ വന്നതാണത്രെ... പുറമെയുള്ള കവർ അഴിച്ചപ്പോൾ ഒരു കത്തും ഒപ്പം സീൽ ചെയ്ത ഒരു പാക്കറ്റുമാണ് കാണാൻ കഴിഞ്ഞത്...”

തന്റെ അടുത്ത ചോദ്യത്തിന്റെ ഉത്തരം എന്തായിരിക്കുമെന്ന് ഷാവേസ് ഊഹിച്ചെടുത്തത് ഞൊടിയിടയിലായിരുന്നു. “ആ കത്ത് കാത്തി ഹോൾട്ടിന്റേതായിരുന്നു അല്ലേ...?”

“അതെ...” അവൾ പറഞ്ഞു. “ദൂരെ എവിടെയോ പോകാനുള്ളത് കൊണ്ട് ഈ പാക്കറ്റ് തൽക്കാലത്തേക്ക് ഒന്ന് സൂക്ഷിച്ച് വയ്ക്കണമെന്ന് എഴുതിയിരിക്കുന്നു. താജ് മഹലിൽ ഞാൻ ചെലവഴിച്ച ദിവസങ്ങൾ വെറുതെയായില്ല പോൾ... അവൾക്ക് എന്തെങ്കിലും സംഭവിച്ചതായി എവിടെയെങ്കിലും വായിക്കുകയോ കേൾക്കുകയോ ചെയ്യുകയാണെങ്കിൽ ഈ പാക്കറ്റ് ബോണിൽ ഉള്ള അധികാരികൾക്ക് പോസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു...”

“ആ പാക്കറ്റ് നീ തുറന്നു കാണുമെന്ന് പറയേണ്ടതില്ലല്ലോ...” ഷാവേസ് പറഞ്ഞു.

അവൾ പൊട്ടിച്ചിരിച്ചു. “തീർച്ചയായും... ഒന്നുമില്ലെങ്കിൽ ഞാനൊരു പെണ്ണല്ലേ... അടക്കാനാവാത്ത ആകാംക്ഷ... ഷുൾട്സിന്റെ കൈയക്ഷരം തരക്കേടില്ല കേട്ടോ... ഏതാണ്ട് നാനൂറോളം പേജുകൾ വരും... നല്ലൊരു വായനയായിരിക്കും ഇത് നൽകുക... ഞാനിത് അങ്ങോട്ട് കൊണ്ടു വരട്ടെ...?”

“വേണ്ട വേണ്ട... നീ പുറത്തേക്കിറങ്ങരുത്...” അദ്ദേഹം പറഞ്ഞു. “നിനക്കറിയാമല്ലോ... എനിക്ക് ഹോപ്റ്റ്മാൻ വിഷയം കൈകാര്യം ചെയ്യേണ്ടതുണ്ട്... വോൺ ക്രോൾ ഇതു വരെ എത്തിയിട്ടില്ല... കാര്യങ്ങളെല്ലാം തീർത്തിട്ട് എത്രയും പെട്ടെന്ന് ഞാനവിടെ എത്തുന്നതായിരിക്കും... ആ സമയം കൊണ്ട് നീ അൽപ്പം ഉറങ്ങുവാൻ നോക്കൂ...”

“ഇനി എവിടെ ഉറങ്ങാൻ...” അവൾ ചിരിച്ചു. “ജീവിതത്തിൽ ഇത്രയും ഉന്മേഷം ഇതുവരെ തോന്നിയിട്ടില്ല... നിങ്ങൾ വരുന്നത് വരെ പുസ്തകവും വായിച്ചുകൊണ്ട് ഞാൻ ഈ സോഫയിൽ തന്നെ ഉണ്ടാകും...”

ഫോൺ ക്രാഡിലിൽ വച്ചിട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കഴുത്തിലെ ടൈ അഡ്ജസ്റ്റ് ചെയ്തു കൊണ്ട് നിൽക്കുന്ന സർ ജോർജ്ജിനെയാണ്. “ഫോൺ എനിക്കായിരുന്നില്ലല്ലോ അല്ലേ...?”

ഷാവേസ് തലയാട്ടി. “അന്ന... അവളായിരുന്നു അത്... വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി... ആ കൈയെഴുത്തുപ്രതി നമ്മുടെ കൈവശമെത്തിയിരിക്കുന്നു...”

“എന്താണ് നിങ്ങളീ പറയുന്നത്...!” സർ ജോർജ്ജ് അത്ഭുതം കൂറി. “ഇതെങ്ങനെ സംഭവിച്ചു...?”

കാത്തി ഹോൾട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം സർ ജോർജ്ജിനെ ധരിപ്പിച്ചു. “പരിഭ്രാന്തയായ അവൾ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി തൽക്കാലത്തേക്ക് ഒഴിവാക്കാൻ തീരുമാനിച്ചു എന്ന് വേണം കരുതാൻ... അഥവാ പിടിക്കപ്പെട്ടാലും അന്നയുടെ പേർക്ക് അത് അയച്ചു കൊടുത്തതിനാൽ തന്റെ ജീവൻ രക്ഷിക്കാമെന്ന് അവൾ കണക്ക് കൂട്ടി... തനിക്കെന്തെങ്കിലും സംഭവിച്ചാൽ ആ ഓർമ്മക്കുറിപ്പുകൾ സ്വാഭാവികമായും ബോണിലുള്ള അധികാരികളുടെ കൈവശം എത്തിച്ചേരുമെന്ന് അവരുടെ മുമ്പിൽ വീമ്പിളക്കുകയും ചെയ്യാം...”

“യെസ്... കാര്യങ്ങൾ വ്യക്തമാകുന്നു...”  ഒരു ദീർഘശ്വാസമെടുത്തിട്ട് സർ ജോർജ്ജ് തന്റെ ഓവർകോട്ട് എടുത്തു. “വിഷയത്തിന് ചൂടു പിടിക്കുന്ന ഈ സമയത്ത് ഇതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട ഒരാവശ്യവും എനിക്കില്ലെന്ന് തോന്നുന്നു... എങ്കിലും അധികാരികൾക്ക് കൈമാറുന്നതിന് മുമ്പ് ആ ഓർമ്മക്കുറിപ്പുകൾ ഒന്ന് മറിച്ചു നോക്കുന്നതിനുള്ള അവസരം നിങ്ങളെനിക്ക് നൽകുമെന്ന് കരുതട്ടെ...?”

“അതിന് ബുദ്ധിമുട്ടുണ്ടാവുമെന്ന് തോന്നുന്നില്ല...” ഷാവേസ് പറഞ്ഞു.

സർ ജോർജ്ജ് പുറത്ത് പോയതിന് പിന്നാലെ ഷാവേസ് ഒരു ഡ്രിങ്ക് കൂടി ഗ്ലാസിലേക്ക് പകർന്നു. അങ്ങേയറ്റം ഹർഷോന്മാദത്തിലായിരുന്നു അദ്ദേഹം. തന്റെ ദൌത്യം ഏതാണ്ട് പൂർണ്ണമായിരിക്കുന്നു... ആ കൈയെഴുത്തുപ്രതി ലണ്ടനിലേക്ക് എത്തിക്കുക എന്നത് വെറും ചടങ്ങ് മാത്രം... ഇനി അവശേഷിക്കുന്നത് ഹോപ്റ്റ്മാൻ വിഷയമാണ്... സ്വാഭാവികമായും അത് കൈകാര്യം ചെയ്യേണ്ടത് ജർമ്മൻ ഇന്റലിജൻസാണ്... സ്റ്റെയ്നറിനും നാഗെലിനും അവർ അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് കൺ‌മുന്നിൽ കാണുവാനുള്ള ആകാംക്ഷ കൊണ്ട് മാത്രമാണ് അങ്ങോട്ട് പോകുവാൻ തീരുമാനിച്ചത്. ആ സമയത്താണ് കോളിങ്ങ് ബെൽ അടിച്ചത്. വാതിൽക്കൽ ചെന്ന ഷാവേസ് കതക് തുറന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

40 comments:

  1. കാസ്പർ ഷുൾട്സിന്റെ ലിഖിതങ്ങൾ കൈയെത്തും ദൂരെ എത്തിയിരിക്കുന്നു... ജർമ്മൻ ഇന്റലിജൻസുമായി ഷാവേസ് കൈകോ‍ർക്കുവനൊരുങ്ങുമ്പോൾ എന്തൊക്കെയായിരിക്കും ഇനി സംഭവിക്കുക...? കാത്തിരിക്കുക...

    എല്ലാവർക്കും നവവത്സരാശംസകൾ...

    ReplyDelete
    Replies
    1. പുതുവത്സരാശംസകൾ !!
      വാതിലിനു പുറത്താരാ.....
      നാഗൽ , സ്‌റ്റൈനർ, അതോ അന്നയും ജോർജും കൂടു മാറിയോ..?

      Delete
  2. എല്ലാത്തിനും ഒരു പരിസമാപ്തി മണക്കുന്നുണ്ടെങ്കിലും ഒരു അവസാന പൊരിച്ചിലിനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.....!

    പുതുവത്സരാശംസകൾ നേരുന്നു നിങ്ങൾ മൂവർക്കും....

    ReplyDelete
    Replies
    1. സാദ്ധ്യത.... ക്രാന്തദർശി തന്നെ അക്കോസേട്ടൻ...

      Delete
    2. അപ്പൊ പൊരിച്ചിൽ ഉറപ്പായി..
      ന്നാ അത് വേഗം പോസ്റ്റോ..

      Delete
  3. എവിടെയോ കെണി മണക്കുന്നുണ്ടോ...

    ചതിയുടെ ഒരു ക്ഷേത്രഗണിതം???


    എല്ലാവര്ക്കും പുതുവത്സരാശംസകൾ!!!

    ReplyDelete
    Replies
    1. ക്ഷേത്രഗണിതം... യൂ മീൻ ജ്യോമെട്രി...? :)

      Delete
    2. ശ്രീയുടെ ഗണിതങ്ങൾ വിനുവേട്ടൻ കാണാൻ ഇരിക്കുന്നതേ ഉള്ളൂ ...
      ചതി ...വൻ ചതി....ഷാവേസ് ഏട്ടനെ കാത്തോണേ ദൈവേ

      Delete
    3. ആ ഡയലോഗ് നുമ്മടെ 'ഹരികൃഷ്ണൻസ്' ൽ നിന്ന് കട മെടുത്തതല്ലേ വിനുവേട്ടാ 😊

      Delete
  4. പൊട്ടാറായ ബോമ്പ് കയ്യിലെത്തിയല്ലോ. അന്ന അപകടത്തിലാവുമോ

    ReplyDelete
    Replies
    1. കേരളേട്ടാ... ചങ്കിൽ കുത്തുന്ന വർത്തമാനമൊന്നും പറയാതെ... ഇവിടെ പലർക്കും അത് താങ്ങാനാവില്ല...

      Delete
    2. ദങ്ങനെ പറയരുത്

      Delete
  5. ഇനി എന്താവും..
    പുതുവര്‍ഷ ആശംസകള്‍ വിനുവേട്ടാ..

    ReplyDelete
    Replies
    1. സന്തോഷം ശ്രീജിത്ത്.... ബാംഗളൂർ പര്യടനമൊക്കെ കഴിഞ്ഞോ?

      Delete
    2. ങേ .. ബാങ്കളൂരാ ..?
      ഞങ്ങ പിണങ്ങി , ഇല്ലേ ശ്രീ..

      Delete
  6. Happy new year vinuvetta and all our friends here....Anna will have tough time..For shavez also Iam sure...really anxious...

    ReplyDelete
    Replies
    1. അന്ന.... അല്ലെങ്കിൽ വേണ്ട... ഞാനൊന്നും പറയുന്നില്ല...

      Delete
  7. ഒന്നും അങ്ങോട്ട്‌ ശരിയാകുന്നില്ല... എന്തൊക്കെയോ എവിടെയൊക്കെയോ ഒളിച്ചിരിക്കുന്നുണ്ട്, ശരിയല്ലേ വിനുവേട്ടാ?

    ReplyDelete
    Replies
    1. അതെ... അത്ര എളുപ്പത്തിൽ ആ പുസ്തകം കൈവശമെത്തുമോ... അല്ലേ...?

      Delete
  8. "മറ്റുള്ളവരെക്കാൾ ബുദ്ധിമാനാണ് താനെന്നുള്ള ഓരോരുത്തരുടെയും ചിന്ത... തനിക്ക് ആപത്തൊന്നും സംഭവിക്കില്ല എന്നുള്ള ഓരോരുത്തരുടെയും അമിത വിശ്വാസം... എന്ത് മണ്ടത്തരമാണത്.."
    ശരിക്കും. ശുഭാപ്തിവിശ്വാസം മതി. അമിത വിശ്വാസം വേണ്ട.
    ഏവര്‍ക്കും നവവത്സരാശംസകള്‍

    ReplyDelete
  9. കാസ്പർ ഷുൾട്സിന്റെ ലിഖിതങ്ങൾ
    കൈയെത്തും ദൂരെ എത്തിയിരിക്കുന്നു...
    പക്ഷെ ആർക്കാണത് കിട്ടുക ..? കാത്തിരുന്ന്
    കാണണം ഇനി വരൻ പോകുന്ന എപ്പിസോഡുകൾ ...!

    ReplyDelete
  10. തുറന്ന വാതിലിനപ്പുറം???

    ReplyDelete
    Replies
    1. സസ്പെൻസ് അജിത്‌ഭായ്... സസ്പെൻസ്...

      Delete
  11. സംഭവം കൊള്ളാം..... മ്മടെ ജോർജ് ടൈ കെട്ടി മുറുക്കിയ കോട്ട് യൂദാസിന്റെ താണോ ....... ആരെയും വിശ്വസിക്കാൻ പറ്റില്ലാ.....
    വിശ്വസ്തനെ വേട്ടനായ്ക്കൾ ടെ കൂടെ ഓടാൻ വിട്ടൂ....

    ReplyDelete
    Replies
    1. സതീഷേ... അത്രയ്ക്കങ്ങട് കടന്ന് ചിന്തിക്കണോ...? :)

      Delete
  12. ന്നാപ്പിന്നെ കതക് തുറക്കുവല്ലേ?

    ReplyDelete
    Replies
    1. അതെ... തുറക്കാൻ പോകുന്നു...

      Delete
  13. പുതുവത്സരാശംസകൾ.
    ഇനി പുറത്തു വന്ന്‌ നിൽക്കുന്നത് ആരാണാവോ ?

    ReplyDelete
  14. വീണ്ടും സസ്പെന്‍സ്. അല്ലാ, അതാണത്തിന്റെ ഒരു സുഖം.
    പുതുവത്സരാശംസകള്‍!

    ReplyDelete
  15. ജോർജ്ജിനെ എനിയ്ക്ക്‌ സംശയമുണ്ട്‌.

    ReplyDelete
  16. ഒന്ന് വേഗം തുറക്കോ!!!!!

    ReplyDelete
    Replies
    1. തുറന്നോണ്ടിരിക്കുവാ.... :)

      Delete
  17. പുറത്ത് എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ

    ReplyDelete
  18. suspense കളയാതിരിക്കാന്‍ ഇവിടെ നിന്ന് തന്നെ തുടങ്ങട്ടെ....

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...