Monday 15 August 2016

കാസ്പർ ഷുൾട്സ് – 13



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...

ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.


ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു.

തുടർന്ന് വായിക്കുക...


ഒരു കറുത്ത റെയിൻ കോട്ട് ധരിച്ചിരുന്ന ഹാഡ്ടിന്റെ തലമുടി നനഞ്ഞു കുതിർന്നിരുന്നു. അന്നയുടെ ചുമലിലൂടെ കൈ ചേർത്ത് പിടിച്ച് അയാൾ അവളുടെ കവിളിൽ മൃദുവായി മുത്തം നൽകി. പിന്നെ ഷാവേസിനെ നോക്കി പുഞ്ചിരിച്ചു. “ഇവളെ കണ്ടെത്തുവാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ...?”

“ഹേയ്, ഇല്ല... ഒരു പ്രശ്നവുമുണ്ടായില്ല...” ഷാവേസ് തലയാട്ടി.

റെയിൻ കോട്ട് ഊരി കസേരയിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ട് ഹാഡ്ട് മേശയ്ക്കരികിൽ ചെന്ന് ഇരുന്നു. കിച്ചണിൽ നിന്നും മറ്റൊരു കപ്പ് കൂടിഎടുത്തുകൊണ്ടു വന്നിട്ട് അന്ന കോഫി പകർന്ന് ഹാഡ്ടിന് നൽകി. അല്പം നുകർന്നതിന് ശേഷം അയാൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

“ഇങ്ങനെയൊരു മഴ കണ്ടിട്ടേയില്ല...” അയാൾ അന്നയുടെ നേർക്ക് നോക്കി. “ആട്ടെ,  പ്രത്യേകിച്ചെന്തെങ്കിലും സംഭവവികാസങ്ങളുണ്ടായോ ഇന്ന്...?”

അവൾ തല കുലുക്കി. “കാത്തി ഹോൾട് ഇന്ന് ക്ലബ്ബിൽ വന്നില്ല... അവളുടെ വീട്ടുടമസ്ഥയോട് അന്വേഷിച്ചപ്പോൾ തന്റെ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് അവിടം വിട്ട് പോയി എന്നാണ് പറഞ്ഞത്... എങ്ങോട്ടാണ് താമസം മാറുന്നതെന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലത്രെ...”

ശപിച്ചുകൊണ്ട് ഹാഡ്ട് കപ്പ് താഴെ വച്ചു. “അവളിൽ നിന്ന് എന്തെങ്കിലും വിവരം ലഭിക്കുമെന്നൊരു പ്രത്യാശയുണ്ടായിരുന്നു...”

“ഗ്ലൂക്ക്സ്ട്രാസ്സയിലെ ആ ഹോട്ടൽ ഇല്ലേ...?” ഷാവേസ് ആരാഞ്ഞു. “അവിടെ നിന്നും എന്തെങ്കിലും വിവരങ്ങൾ...?”

“മുള്ളർ ഒരിക്കലും അവിടെ തങ്ങിയിരുന്നില്ല എന്ന വിവരമാണ് ലഭിച്ചത്...” ഹാഡ്ട് പറഞ്ഞു. “തനിക്ക് വരുന്ന കത്തുകൾ സുരക്ഷിതമായി സ്വീകരിക്കാനുള്ള ഒരു മേൽ‌വിലാസം എന്ന നിലയിൽ മാത്രമേ അദ്ദേഹം ആ ഹോട്ടലിനെ ഉപയോഗപ്പെടുത്തിയിരുന്നുള്ളൂ...”

“ആ സ്ലീപ്പിങ്ങ് കാർ അറ്റൻഡന്റ് ഓട്ടോ ഷ്മിഡ്ട്... അയാളുടെ വിവരമെന്തെങ്കിലും...?” ഷാവേസ് ചോദിച്ചു.

ഹാഡ്ട് തല കുലുക്കി. “സ്റ്റെയ്നർസ്ട്രാസ്സയിലുള്ള സ്വന്തം അപ്പാർട്ട്മെന്റിൽ താമസിക്കുന്നു... ഭാര്യ മരണമടഞ്ഞതിന് ശേഷം ഒറ്റയ്ക്കാണ് താമസം... ഇവിടെ നിന്ന് അധികം ദൂരമില്ല...”

ഷാവേസ് വാച്ചിലേക്ക് നോക്കി. പുലർച്ചെ നാലര കഴിഞ്ഞതേയുള്ളൂ. “അയാളെ ഒന്ന് പോയി കണ്ടാലോ...? ഈ തണുത്ത വെളുപ്പാംകാലത്തെ സന്ദർശനം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായാലോ...?”

“ഞാനും അത് തന്നെ പറയാൻ വരികയായിരുന്നു...” ഹാഡ്ട് എഴുന്നേറ്റ് കോട്ട് എടുക്കുവാനായി നീങ്ങി. പിന്നെ എന്തോ ആലോചിച്ച് ഒരു നിമിഷം നിന്നിട്ട് അന്നയുടെ നേർക്ക് തിരിഞ്ഞു. “അന്നാ... ഈ മുള്ളർ ആർമിയിലായിരുന്നുവെന്നല്ലേ നീയൊരിക്കൽ പറഞ്ഞത്...?”

തല കുലുക്കിയിട്ട് ഒട്ട് സംശയത്തോടെ അവൾ അയാളെ നോക്കി. “അതെ... എന്താ...? എന്തെങ്കിലും പ്രശ്നങ്ങൾ...?”

“ട്രെയിനിൽ വച്ച് മുള്ളറുടെ ദേഹം പരിശോധിക്കുന്നതിനിടെ ഷാവേസ് ഒരു ഫോട്ടോ കണ്ടിരുന്നു... അതിൽ അദ്ദേഹം അണിഞ്ഞിരുന്നത് ലുഫ്ത്‌വാഫ് യൂണിഫോമായിരുന്നുവത്രെ... (ലുഫ്ത്‌വാഫ് – ജർമ്മൻ എയർ‌ഫോഴ്സ്)

“അല്ലേയല്ല... ആർമിയിൽ തന്നെയായിരുന്നു അദ്ദേഹം...” അന്ന ഉറപ്പിച്ചു പറഞ്ഞു. “എന്റെ കൈയിൽ അദ്ദേഹത്തിന്റെ ഒരു പഴയ ചിത്രമുണ്ട്... സംശയമുണ്ടെങ്കിൽ നോക്കിക്കോളൂ...” തന്റെ ഹാൻഡ്ബാഗിനുള്ളിൽ ഒന്ന് തിരഞ്ഞതിന് ശേഷം ആ ഫോട്ടോ അവൾ ഹാഡ്ടിന് നേർക്ക് നീട്ടി. “എന്നെ കാണിച്ചിട്ട് തിരികെ വയ്ക്കുന്നതിനിടയിൽ ഇന്നലെ കാത്തിയുടെ ഹാൻഡ്ബാഗിൽ നിന്നും താഴെ വീണതാണ്... 1942 ൽ എടുത്ത ഫോട്ടോയാണത്രെ... അന്നവൾ കൊച്ചു കുട്ടിയായിരുന്നു...”

ഹാഡ്ടിന്റെ കൈയിൽ ഇരിക്കുന്ന ചിത്രത്തിലേക്ക് ഷാവേസ് എത്തി നോക്കി. മങ്ങിയതും ചുളിവുകൾ വീണതുമായിരുന്നു ആ ഫോട്ടോ. എങ്കിലും ആർമി യൂണിഫോമിൽ നിൽക്കുന്ന തന്റെ സഹോദരന്റെ കൈ പിടിച്ച് നിൽക്കുന്ന ആ കൊച്ചു പെൺകുട്ടിയുടെ മുഖത്തെ അഭിമാന ഭാവം വളരെ വ്യക്തമായി കാണാമായിരുന്നു.

ഷാവേസ് ആശ്ചര്യത്തോടെ ആ ഫോട്ടോ ഹാഡ്ടിന്റെ കൈയിൽ നിന്നും തട്ടിയെടുത്തു. “പക്ഷേ, ഇത് മുള്ളർ അല്ലല്ലോ...!”  അദ്ദേഹം അന്നയോട് പറഞ്ഞു. “നിനക്ക് തെറ്റ് പറ്റിയതാണെന്നാണ് തോന്നുന്നത്...”

“അദ്ദേഹം തന്നെയാണിത്...” നിസ്സംശയം തല കുലുക്കി അവൾ ഉറപ്പിച്ചു പറഞ്ഞു. “കാത്തി ഹോൾട് എന്തിന് നുണ പറയണം...? എന്ത് തന്നെയായാലും ആ പെൺകുട്ടി കാത്തി തന്നെയാണെന്നതിൽ സംശയമില്ല.... അവളും ആ സൈനികനും തമ്മിൽ അഭേദ്യമായ സഹോദര സ്നേഹം ഉണ്ടെന്ന കാര്യം വളരെ വ്യക്തവുമാണ്... ഇത് അവളുടെ സഹോദരൻ തന്നെയാണ്...”

“അപ്പോൾ പിന്നെ നിങ്ങളുടെ കമ്പാർട്ട്മെന്റിൽ വച്ച് കൊല്ലപ്പെട്ട ആ മനുഷ്യൻ ആരാണ്...?” ഹാഡ്ട് ഷാവേസിനോട് ചോദിച്ചു.

ഷാവേസ് തലയാട്ടി. “അത് മുള്ളർ ആയിരുന്നില്ല എന്ന കാര്യം തീർച്ചയായി...”

“പിന്നെ എന്തായിരിക്കും സംഭവിച്ചിരിക്കുക...?”

തന്റെ റെയിൻ കോട്ട് എടുത്ത് ധരിച്ച് ഷാവേസ് തിടുക്കത്തിൽ ബട്ടണുകളിട്ടു. “ഒരു ഊഹം മാത്രമാണ്... അത്തരമൊരു ഊഹത്തിനൊപ്പം മുന്നേറുവാൻ സത്യം പറഞ്ഞാൽ എനിക്കത്ര താല്പര്യമില്ല താനും... എങ്കിലും ചിലതൊക്കെ മനസ്സിൽ തെളിയുന്നു... ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടുമായി രണ്ട് വാക്ക് സംസാരിച്ചാൽ ചിത്രം പൂർണ്ണമാകുമെന്ന് തോന്നുന്നു...”

“എങ്കിൽ നമ്മൾ ഇപ്പോൾ തന്നെ അയാളെ കാണാൻ പോകുന്നു...” ഹാഡ്ട് അന്നയുടെ നേർക്ക് തിരിഞ്ഞു. “കാർ ഞങ്ങൾ കൊണ്ടു പോകുന്നു... ആ താക്കോൽ ഇങ്ങ് തരൂ...”

ഹാൻഡ് ബാഗ് തുറന്ന് താക്കോലെടുത്ത് അവൾ അയാൾക്ക് നൽകിയിട്ട് അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്നു കൊടുത്തു. ഒരു വാക്ക് പോലും ഉരിയാടാതെ ഹാഡ്ട് പുറത്തേക്ക് നടന്നു. അയാളെ അനുഗമിച്ച ഷാവേസ് താഴോട്ടുള്ള പടവുകൾ ഇറങ്ങവെ തിരിഞ്ഞ് അവളെ ഒന്ന് നോക്കി. അദ്ദേഹത്തെയും നോക്കിക്കൊണ്ട് വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു അവൾ. കൈ ഉയർത്തി ‘പോയ് വരൂ’ എന്ന് നിശ്ശബ്ദമായി അവൾ ചുണ്ടുകൾ ചലിപ്പിച്ചു. ഒരു വട്ടം കൂടി തിരിഞ്ഞു നോക്കിയപ്പോഴേക്കും അവൾ വാതിൽ അടച്ച് കൊളുത്തിട്ടു കഴിഞ്ഞിരുന്നു.

*   *   *   *   *   *   *   *   *   *   *  *

സ്റ്റെയ്നർസ്ട്രാസ്സ തെരുവിന്റെ ഒരു മൂലയ്ക്ക് കാർ പാർക്ക് ചെയ്തിട്ട് ശേഷിച്ച ദൂരം അവർ നടക്കുവാൻ തീരുമാനിച്ചു. ഷ്മിഡ്ട് താമസിക്കുന്ന കെട്ടിടം കണ്ടുപിടിക്കാൻ ഹാഡ്ടിന് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. മൂന്നാം നിലയിലെ അയാളുടെ അപ്പാർട്ട്മെന്റിന് മുന്നിൽ നിന്ന് ശ്രദ്ധാപൂർവ്വം അവർ കാതോർത്തു. ഉള്ളിൽ നിന്നും അനക്കമൊന്നും കേൾക്കുന്നില്ല. ഷാവേസ് പതുക്കെ ഡോറിന്റെ ഹാൻഡിൽ പിടിച്ച് തിരിച്ചു. ലോക്ക് ചെയ്തിരിക്കുകയാണ്.

അൽപ്പം നീട്ടിത്തന്നെ ഹാഡ്ട് കോളിങ്ങ് ബെൽ അടിച്ചു. ഏതാനും നിമിഷങ്ങൾക്ക് ശേഷം ആരോ ഉള്ളിൽ നിന്നും കതകിനടുത്തേക്ക് വരുന്ന ശബ്ദം കേൾക്കാറായി. വാതിൽ അൽപ്പമൊന്ന് തുറന്ന് സേഫ്റ്റി ചെയിൻ അഴിക്കാതെ ചെറിയ വിടവിലൂടെ ഷ്മിഡ്ട് ഉറക്കച്ചടവുള്ള മുഖത്തോടെ പുറത്തേക്ക് നോക്കി.

“യെസ്... ആരാണത്...?”

“പോലീസ്... പെട്ടെന്ന് കതക് തുറക്കൂ...” ജർമ്മൻ ഭാഷയിൽ പരുഷ സ്വരത്തിൽ ഷാവേസ് പറഞ്ഞു.

പെട്ടെന്നായിരുന്നു ഷ്മിഡ്ടിന്റെ ഉറക്കം പോയ്മറഞ്ഞത്. സേഫ്റ്റി ചെയിൻ അഴിച്ച് അയാൾ വാതിൽ മുഴുക്കെ തുറന്നു. ഷാവേസിനെ കണ്ടതും ഭയത്തോടെ അയാൾ വായ് തുറന്നുപോയി. ഞൊടിയിടയിൽ ഉള്ളിൽ കടന്ന ഷാവേസ് ഒന്ന് ശബ്ദിക്കാൻ പോലും അയാൾക്ക് അവസരം കൊടുക്കാതെ മുഷ്ടി ചുരുട്ടി അയാളുടെ അടിവയറ്റിൽ കണക്കിനൊന്ന് കൊടുത്തു. വേദനയോടെ മുന്നോട്ട് കുനിഞ്ഞ അയാൾ മുട്ടുകുത്തി താഴോട്ടിരുന്നു. ചുമലിൽ പിടിച്ച് എഴുന്നേൽപ്പിച്ച് അയാളെയും കൊണ്ട് ഷാവേസ് മുറിയ്ക്കുള്ളിലേക്ക് നീങ്ങി.

പിന്നാലെയെത്തിയ ഹാഡ്ട് വാതിലടച്ച് കൊളുത്തിട്ടു. ഷാവേസാകട്ടെ ഷ്മിഡ്ടിനെ അടുത്തുള്ള കസേരയിലേക്ക് പിടിച്ച് തള്ളിയിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി അയാൾക്കഭിമുഖമായി മറ്റൊരു കസേരയിൽ പിറകോട്ട് ചാഞ്ഞിരുന്നു.
   

(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...

31 comments:

  1. അപ്പോൾ പിന്നെ ട്രെയിനിൽ കൊല്ലപ്പെട്ടത് ആരാ...?!

    ReplyDelete
  2. ആഹാ... തിരിച്ചുവരവ് ഗംഭീരമാക്കി...

    തുടരട്ടെ..

    ReplyDelete
    Replies
    1. തുടരാതെ എവിടെ പോവാൻ ജിം...

      Delete
  3. നാടകീയത ത്രസിച്ചുനിൽക്കുന്ന അധ്യായമാണല്ലോ വിനുവേട്ടാ??

    അപ്പോ
    കൊല്ലപ്പെട്ടതാരായിരിക്കും
    ?

    ReplyDelete
    Replies
    1. അതറിയാൻ ഇനിയും രണ്ടെണ്ണം കൂടി കൊടുക്കണം ഷ്മിഡ്ടിന്...

      Delete
  4. Welcome back vinuvetta..suspense again???
    ok kaaththirunnu kanaam alle

    ReplyDelete
    Replies
    1. സസ്പെൻസില്ലാത്ത കളിയില്ലല്ലോ നമ്മുടെ ഹിഗ്ഗിൻസിന്, വിൻസന്റ് മാഷേ...

      Delete
  5. അപ്പോള്‍ മുള്ളര്‍ ?? ഇതിലെന്തോ അപകടം മണക്കുന്നില്ലേ ?

    ReplyDelete
    Replies
    1. അപകടമോ.... അതേയുള്ളൂ ഫൈസൽഭായ്...

      Delete
  6. അപ്പഴേ മരിച്ചത് മുള്ളറല്ലെങ്കിലോ എന്നൊരു ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു...

    എന്തായാലും കഥ കൂടുതല്‍ ഇന്ററെസ്റ്റിങ്ങ് ആയി വരുന്നു

    ReplyDelete
    Replies
    1. പ്രതീക്ഷ അസ്ഥാനത്തായില്ല അല്ലേ ശ്രീ...?

      Delete
  7. ആരെയോ കൊന്നു തള്ളി, അന്വേഷണം വഴിതിരിച്ചുവിടാനുള്ള സൈക്കിള്‍ ഓടിക്കല്‍ മൂവ്. ആകെ മൊത്തം കണ്ഫ്യുഷന്‍.

    ReplyDelete
    Replies
    1. കൺ‌ഫ്യൂഷനായല്ല്ലോ ശ്രീജിത്തേ...? സമാധാനമായി... :)

      Delete
  8. ഗംഭീരമായിരിക്കുന്നു വിനുവേട്ടാ . അപ്പൊ ഒന്ന് ചോദിച്ചോട്ടെ ആരാ ട്രെയ്നിൽ വച്ച് കൊല്ലപ്പെട്ടത് . എന്തായാലും ഇതിന്റെ പിറകിലുള്ള കഷ്ടപ്പാടിനെ ഓർക്കുമ്പോൾ ഒന്ന് അഭിനന്ദിക്കാതിരിക്കാൻ ആവുന്നില്ല .
    ആരാ കൊല്ലപ്പെട്ടതെന്ന് കാത്തിരുന്നു കാണാം അല്ലെ ?

    ReplyDelete
    Replies
    1. നന്ദി ഷിഖ.... കൊല്ലപ്പെട്ടതാരാണെന്നുള്ളതൊക്കെ സസ്പെൻസ്... അടുത്ത ലക്കത്തിൽ ആദ്യം തന്നെ എത്തിക്കോളൂ...

      Delete
  9. ഇതാണ് ട്വിസ്റ്റ്
    എഴുത്തുകാരൻ വായനക്കാരെ വീണ്ടും
    ആകാംഷയുടെ ചുമട് താങ്ങിപ്പിച്ചിരിപ്പിക്കുന്നു

    ReplyDelete
    Replies
    1. ട്വിസ്റ്റിനുണ്ടോ പഞ്ഞം...?

      അപ്പോൾ മുരളിഭായിയുടെ പ്രൊഫൈൽ ചിത്രത്തിൽ ആ ചുമലിൽ കിടക്കുന്ന ചുമട് ഇതാണല്ലേ...? :)

      Delete
  10. വിനുവേട്ടന്‍ തുടങ്ങി.... നെക്സ്റ്റ്‌!

    ReplyDelete
    Replies
    1. നെക്സ്റ്റ്, നെക്സ്റ്റ് വീക്ക്... :)

      Delete
    2. ങേ!!!!അടുത്തതിന്റെ അടുത്ത ആഴ്ചയോ?? ഞാൻ സമ്മയിക്കിയേല.അലമ്പുണ്ടാക്കും!!!!!

      Delete
  11. പറയൂ മിഷ്ടർ സ്മിഡ്ട്. ഇല്ലെങ്കിൽ താങ്കൾ എന്റെ മുതലക്കുഞ്ഞുങ്ങൾക്ക് ഇരയായിത്തീരും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

    ReplyDelete
    Replies
    1. ഹഹഹ... അജിത്‌ഭായ് പഴയ മലയാള സിനിമയിലെ വില്ലനായോ...? :)

      Delete
  12. ഇപ്പൊ ആകാംക്ഷയായി തുടങ്ങി....

    ReplyDelete
  13. അങ്ങനെ സുകുമാരക്കുറപ്പെന്ന് കരുതിക്കോട്ടേന്ന് കരുതി ചാക്കോയെ വക വരുത്തിയല്ലെ. ങും... ബാക്കി പോരട്ടെ.-..

    ReplyDelete
  14. അങ്ങനെ സുകുമാരക്കുറപ്പെന്ന് കരുതിക്കോട്ടേന്ന് കരുതി ചാക്കോയെ വക വരുത്തിയല്ലെ. ങും... ബാക്കി പോരട്ടെ.-..

    ReplyDelete
  15. അപ്പോ ഈ ആളുമാറി പരിപാടി അവിടെയും ഉണ്ടല്ലേ?

    ReplyDelete
    Replies
    1. ഇതൊരു കാഞ്ഞ ബുദ്ധിയിൽ തെളിഞ്ഞ പ്ലാനല്ലേ മാഷേ...

      Delete
  16. ട്വിസ്റ്റ് ആന്‍ഡ്‌ ത്രില്‍...
    അടുത്ത അദ്ധ്യായത്തിലേക്ക് പോകട്ടെ.

    ReplyDelete
  17. മുള്ളർ അത്രപെട്ടെന്ന് മരിക്കേണ്ടിയിരുന്നില്ല ഇപ്പം ആശ്വാസമായി മുള്ളറെ നന്ദി

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...