Friday 7 October 2016

കാസ്പർ ഷുൾട്സ് – 19



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു.


തുടർന്ന് വായിക്കുക...




ആഹാ... സമയത്തിന് തന്നെ എത്തിയല്ലോ...” ഷാവേസ്, ഹാഡ്ടിനെ സ്വാഗതം ചെയ്തു. ശേഷം മൂവരും മേശയ്ക്ക് ചുറ്റും ഇരിപ്പുറപ്പിച്ചു.

“നിങ്ങൾ ഇരുവരും ഈ അന്തരീക്ഷം ശരിക്കും ആസ്വദിക്കുകയായിരുന്നുവെന്ന് തോന്നുന്നു...” അന്നയെ നോക്കി ഹാഡ്ട് പറഞ്ഞു. അവളാകട്ടെ പിറകോട്ട് ചാഞ്ഞ് ഇരുന്ന് നിർവികാരതയോടെ ഹാഡ്ടിനെ നോക്കി. ചെറുതായൊന്ന് ചുമൽ വെട്ടിച്ച് അയാൾ ശ്രദ്ധ ഷാവേസിന് നേർക്ക് തിരിച്ചു.

“ഉച്ച കഴിഞ്ഞ് നിങ്ങൾ എങ്ങോട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്...? പകൽ വെട്ടത്തിൽ പൊതുജനമദ്ധ്യത്തിൽ മുഖം കാണിക്കാമെന്ന് വിചാരിച്ചത് അത്ര ബുദ്ധിപരമായ തീരുമാനമായിരുന്നില്ല...” ഹാഡ്ട് പറഞ്ഞു.

ഷാവേസ് ഒന്ന് ഇളകി ഇരുന്നു. “ലണ്ടനിൽ നിന്നും ഒരു സന്ദേശമുണ്ടായിരുന്നു... ഫാംസെനിൽ കുതിരയോട്ട മത്സരം നടക്കുന്നയിടത്ത് സർ ജോർജ്ജ് ഹാർവിയെ കാണുവാനാണ് ഞാൻ പോയത്...”

“എന്തെങ്കിലും വിലപ്പെട്ട വിവരങ്ങൾ...?” ഹാഡ്ട് പുരികമുയർത്തി.

“മുള്ളർ ആരായിരുന്നുവെന്നുള്ള വിവരം അവർക്ക് ലഭിച്ചുവത്രെ... ആ വിവരം ഒരു പക്ഷേ എനിക്ക് സഹായകരമായേക്കുമോ എന്ന് അവർ കരുതി... കുറേ നാൾ കാസ്പർ ഷുൾട്സിന്റെ പരിചാരകനായിരുന്നുവത്രെ ഈ മുള്ളർ...”

“ഈ വിവരം എനിക്കറിയില്ലായിരുന്നു...” ഹാഡ്ട് പറഞ്ഞു. “എന്നാൽ ഇതിനെക്കാൾ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് നാം ഇപ്പോൾ ചർച്ച ചെയ്യാൻ പോകുന്നത്...”  താൻ കൊണ്ടുവന്ന ഒരു പേപ്പർ ചുരുൾ നിവർത്തി അവർക്ക് കാണത്തക്ക വിധം അയാൾ മേശമേൽ വച്ചു.

വളരെ ഭംഗിയായി തയ്യാറാക്കിയ ഒരു സ്കെച്ച് ആയിരുന്നു അത്. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിന്റെ ആ സ്കെച്ച് ഷാവേസ് ശ്രദ്ധാപൂർവ്വം പരിശോധിച്ചു. “ദിസ് ഈസ് ഗുഡ്... എവിടുന്ന് സംഘടിപ്പിച്ചു ഇത്...?”

“ഒരു ലോക്കൽ എസ്റ്റേറ്റ് ഏജന്റിന്റെ കൈയിൽ നിന്നും...” ഹാഡ്ട് പറഞ്ഞു. “ആ ക്ലിനിക്കിന്റെ അയൽ‌പക്കത്ത് ഒരു ഒഴിഞ്ഞ കെട്ടിടമുണ്ട്... അത് വാങ്ങിയാൽ കൊള്ളാമെന്നുണ്ടെന്ന് ഞാനയാളെ അറിയിച്ചു... ഭാഗ്യവശാൽ അയാൾ കാണിച്ച സ്കെച്ചിൽ ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിന്റെ പ്ലാനും ഉണ്ടായിരുന്നു...  കഴിഞ്ഞ വർഷമാണത്രെ ക്രൂഗർ ആ വസ്തു വാങ്ങിയത്...”

“മറ്റ് വിവരങ്ങളെന്തെങ്കിലും ലഭിച്ചുവോ ആ പ്രദേശത്തെക്കുറിച്ച്...?” ഷാവേസ് ചോദിച്ചു.

ഹാഡ്ട് തല കുലുക്കി. “യെസ്... അവിടുത്തെ സുരക്ഷാ സംവിധാനം കർശനമാണത്രെ... ഉയരം കൂടിയ കോമ്പൌണ്ട് വാൾ, മതിലിന് മുകളിൽ പാകിയിരിക്കുന്ന കുപ്പിച്ചില്ലുകൾ എന്നിങ്ങനെ... മെയിൻ ഗേറ്റിന് എതിരെ ഒരു ബാർ പ്രവർത്തിക്കുന്നുണ്ട്... അതിന്റെ നടത്തിപ്പുകാരനുമായി ഞാൻ സംസാരിച്ചിരുന്നു... മാനസികരോഗികളെ ചികിത്സിക്കുന്നയാളാണത്രെ ഈ ഡോക്ടർ ക്രൂഗർ... മയക്കുമരുന്നിനടിമപ്പെട്ട ധനികർ, അസാധാരണ ലൈംഗിക ജീവിതം നയിക്കുന്ന വനിതകൾ ... അങ്ങനെയുള്ളവരൊക്കെയാണത്രെ അയാളുടെ രോഗികൾ...”

സ്കെച്ച് ഒന്നു കൂടി പരിശോധിച്ചതിന് ശേഷം ഷാവേസ് തലയുയർത്തി. “എങ്ങനെ ഉള്ളിൽ കടക്കാനാണ് പ്ലാൻ...?”

“അത് വളരെ എളുപ്പമായിരിക്കും...” ഹാഡ്ട് ആ സ്കെച്ചിലേക്ക് തല കുനിച്ചു. “ക്ലിനിക്കിനും ആ ഒഴിഞ്ഞ കെട്ടിടത്തിനും ഇടയിലുള്ള ഈ മതിലിന് ഏതാണ്ട് പത്ത് അടി ഉയരമുണ്ട്... അത് ചാടിക്കടന്നാൽ നമ്മൾ എത്തുക ഈ ബോയ്‌ലർ ഹൌസിന്റെ വാതിൽക്കലാണ്... അതിലൂടെ ഉള്ളിൽ പ്രവേശിച്ചാൽ ഇടനാഴിയുടെ ഒരു വശത്തായി കുറേ അറകൾ കാണാം... അതിലൊന്നിൽ ക്രമീകരിച്ചിട്ടുള്ള എലിവേറ്ററിൽ നിന്നും കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും പ്രവേശിക്കാവുന്നതാണ്... മുഷിഞ്ഞ വസ്ത്രങ്ങളും മറ്റും ലോൺ‌ട്രിയിലേക്ക് കൊണ്ടുപോകാനായിട്ടാണ് മുഖ്യമായും അവരത് ഉപയോഗിക്കുന്നത്...”

“രോഗികളുടെ കാര്യം എങ്ങനെയാണ്...?” ഷാവേസ് ആരാഞ്ഞു.

“എല്ലാ ഞായറാഴ്ച്ചകളിലും രാത്രിയിൽ താഴത്തെ നിലയിലുള്ള ഹാളിൽ സിനിമാ പ്രദർശനമുണ്ട്... പത്തു മണിയാകാതെ അത് അവസാനിക്കാറില്ല... എല്ലാ രോഗികളും അത് കാണുവാൻ പോകാറുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്...”

ഷാവേസ് തല കുലുക്കി. “കാര്യങ്ങൾ വ്യക്തമാകുന്നു... മുള്ളർ അവിടെയുണ്ടെങ്കിൽ അത് ഒന്നാമത്തെയോ രണ്ടാമത്തെയോ നിലയിലായിരിക്കാനാണ് സാദ്ധ്യത... അങ്ങനെയെങ്കിൽ അദ്ദേഹത്തെ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും വരില്ല... ആകെക്കൂടി പതിനഞ്ച് മുറികളേ അവിടെയുള്ളൂ...”

ഹാഡ്ട് വാച്ചിലേക്ക് കണ്ണോടിച്ചു.  “എങ്കിൽ എത്രയും പെട്ടെന്ന് നീങ്ങുകയാണ് ബുദ്ധി... ഇപ്പോൾത്തന്നെ ഒമ്പതേകാൽ ആയിരിക്കുന്നു... അധികസമയമില്ല നമുക്ക് ചെലവഴിക്കാൻ... എവിടെയാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്...?”

അന്ന സ്ഥലം പറഞ്ഞു കൊടുത്തതും തൃപ്തിയോടെ ഹാഡ്ട് തലകുലുക്കി.  “അഞ്ച് മിനിറ്റേ ഉള്ളൂ അങ്ങോട്ട്...”

വെയ്റ്ററെ വിളിച്ച് ബിൽ അടച്ചതിന് ശേഷം ഷാവേസ് എഴുന്നേറ്റു. പിന്നെ ഒരു നിമിഷം പോലും  അവർ അവിടെ നിന്നില്ല. മെയിൻ റോഡിലേക്കുള്ള കയറ്റം ധൃതിയിൽ നടന്ന് അവർ കാറിനരികിലെത്തി. അന്നയും ഷാവേസും പിൻ‌സീറ്റിൽ കയറിയതും ഹാഡ്ട് വണ്ടിയെടുത്തു. 

ചെസ്റ്റ്നട്ട് മരങ്ങൾ നിരന്ന് നിൽക്കുന്ന ആ ചെറിയ തെരുവിന്റെ മൂലയ്ക്കായിട്ടായിരുന്നു ക്ലിനിക്ക് നിലകൊണ്ടിരുന്നത്. വലിയ ഇരുമ്പ് ഗേറ്റിന് എതിരെയുള്ള ബാറിൽ നിന്നും സംഗീതത്തിന്റെ അലകൾ ഒഴുകിയെത്തുന്നുണ്ട്. അടഞ്ഞ് കിടക്കുന്ന ഗേറ്റിനപ്പുറത്ത് മരങ്ങളാൽ പാതി മറയ്ക്കപ്പെട്ട ക്ലിനിക്ക് ആ ഇരുട്ടിലും കാറിലിരുന്നുകൊണ്ട് ഷാവേസിന് കാണുവാൻ കഴിഞ്ഞു.

അല്പം കൂടി മുന്നോട്ട് ചെന്ന് അടുത്ത കെട്ടിടത്തിന്റെ കുറച്ച് അപ്പുറത്തായി കാർ നിർത്തി ഹാഡ്ട് എൻ‌ജിൻ ഓഫ് ചെയ്തു. ശേഷം അന്നയുടെ നേർക്ക് തിരിഞ്ഞു. “നീ ഇവിടെ കാത്തു നിൽക്കുക... ഭാഗ്യമുണ്ടെങ്കിൽ ഇരുപത് മിനിറ്റിനകം ഞങ്ങൾ തിരികെയെത്തും...”

അവൾ പതുക്കെ തല കുലുക്കി. “ഇനി അഥവാ എത്തിയില്ലെങ്കിൽ...?”

കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്ന ഷാവേസ് ഒന്ന് നിന്നു. “പത്തു മണിയോടെ ഞങ്ങൾ തിരികെയെത്തിയില്ലിങ്കിൽ പിന്നെ ഒരു നിമിഷം പോലും നീ ഇവിടെ നിൽക്കരുത്... കഴിയുന്നതും വേഗം തിരികെ പൊയ്ക്കൊള്ളുക...”

മറുത്ത് എന്തോ പറയാൻ അവൾ തുനിഞ്ഞതും ഹാഡ്ട് തടഞ്ഞു. “അദ്ദേഹം പറയുന്നതാണ് ശരി, അന്നാ... ഞങ്ങളോടൊപ്പം ഈ നൂലാമാലകളിൽ നീ ഉൾപ്പെടാതിരിക്കുന്നതാണ് നല്ലത്... എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് തിരികെ നിന്റെ ഫ്ലാറ്റിൽ ചെന്ന് ലണ്ടനുമായി സമ്പർക്കം പുലർത്തുക...  അവർക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്...”

അവളുടെ കണ്ണുകളിലെ അപ്പോഴത്തെ ഭാവം ഷാവേസിന് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു... തിരിഞ്ഞ് ഒന്ന് നോക്കുമെന്ന അവളുടെ ആഗ്രഹത്തെ നിഷ്കരുണം കശക്കിയെറിഞ്ഞ് മുന്നോട്ട് നടന്ന അദ്ദേഹം ആളൊഴിഞ്ഞ ആ കെട്ടിടത്തിന്റെ അങ്കണത്തിലേക്ക് കയറി. ഇല കൊഴിഞ്ഞു തുടങ്ങിയ മരത്തിൽ കാറ്റ് പിടിക്കുന്ന ശബ്ദം മാറ്റി നിർത്തിയാൽ തികഞ്ഞ നിശ്ശബ്ദതയായിരുന്നു അവിടെങ്ങും. ഹാഡ്ട് തൊട്ടു പിന്നിൽ തന്നെയുണ്ടായിരുന്നു.

ക്ലിനിക്കുമായി വേർതിരിക്കുന്ന മതിലിനോട് ചേർന്ന് ദ്രവിച്ച് തുടങ്ങിയ ഒരു ഔട്ട് ഹൌസ് ഉണ്ടായിരുന്നു. അതിന്റെ മേൽക്കൂരയിൽ എത്തിപ്പിടിച്ച് ഉയർന്ന് അതിന് മുകളിൽ കയറിയ ഷാവേസ് മതിലിനപ്പുറത്തെ കോമ്പൌണ്ട് ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു.

മതിലിന് മുകളിൽ നൂറു കണക്കിന് കുപ്പിച്ചില്ലുകൾ പാകി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അതിന്മേൽ പതുക്കെ വിരലോടിച്ച് ഷാവേസ് അവയുടെ നിജസ്ഥിതി ഉറപ്പു വരുത്തി. തൊട്ടു പിന്നാലെ മുകളിലെത്തിയ ഹാഡ്ട് അവിടെയുണ്ടായിരുന്ന പഴയ കുറെ കാലിച്ചാക്കുകൾ മതിലിന് മുകളിൽ ഒന്നിന് മുകളിൽ ഒന്നായി അടുക്കി വച്ചു.

“ഇന്ന് ഉച്ചയ്ക്ക് ഇവിടെ വന്നപ്പോൾ ഈ ഔട്ട് ഹൌസിനുള്ളിൽ ഇവ കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു...” ഹാഡ്ട് മന്ത്രിച്ചു.

ക്ലിനിക്കിലെ ഹാളിന്റെ ജാലകങ്ങൾ കെട്ടിടത്തിന്റെ മുൻ‌ഭാഗത്തേക്കായിട്ടായിരുന്നു ക്രമീകരിച്ചിരുന്നത്. സിനിമ കണ്ടുകൊണ്ടിരുന്ന രോഗികളുടെ പൊട്ടിച്ചിരി ഉയർന്നത് പെട്ടെന്നായിരുന്നു.

“അവരത് ആസ്വദിക്കുന്നുണ്ടെന്ന് തോന്നുന്നു...” ഷാവേസ് അഭിപ്രായപ്പെട്ടു. “ആർ യൂ റെഡി...?”

ഹാഡ്ട് തല കുലുക്കി.  കുപ്പിച്ചില്ലുകൾക്ക് മുകളിൽ പഴഞ്ചാക്കുകൾ വച്ച് മെത്ത പോലെയാക്കിയ ഭാഗത്ത് കൈ കുത്തി ഷാവേസ് അപ്പുറത്തേക്ക് ചാടി. സാമാന്യം കനത്തിൽ കരിയിലകൾ നിറഞ്ഞ പ്രതലത്തിൽ ഷാവേസ് സുരക്ഷിതമായി കാൽ കുത്തി. അടുത്ത നിമിഷം ഹാഡ്ടും അദ്ദേഹത്തിനരികിൽ എത്തിക്കഴിഞ്ഞിരുന്നു.

മരങ്ങളുടെ മറ പറ്റി അവർ പതുക്കെ മുന്നോട്ട് നടന്ന് ബോയ്‌ലർ ഹൌസിന്റെ വാതിൽക്കൽ എത്തി. ഒരു നിമിഷം ചെവിയോർത്തതിന് ശേഷം അദ്ദേഹം കതക് തള്ളിത്തുറന്ന് എന്തിനും തയ്യാറായി ഉള്ളിൽ പ്രവേശിച്ചു. എന്നാൽ ആരും തന്നെ ഉണ്ടായിരുന്നില്ല അവിടെ.

ശബ്ദമുണ്ടാക്കാതെ എതിർവശത്തെ വാതിൽ തുറന്ന് അദ്ദേഹം കല്ല് പാകിയ ഇടുങ്ങിയ ഇടനാഴിയിലേക്ക് പ്രവേശിച്ചു. മറ്റൊരു വാതിലിന് മുന്നിലാണ് അത് അവസാനിച്ചത്. കതക് തുറന്ന് അദ്ദേഹം എത്തിയത് കനത്ത അന്ധകാരത്തിലേക്കായിരുന്നു. ചുമരിൽ പരതി കണ്ടെത്തിയ ലൈറ്റിന്റെ സ്വിച്ച് അദ്ദേഹം ഓൺ ചെയ്തു. മുഷിഞ്ഞ തുണികൾ കൂട്ടിയിട്ടിരിക്കുന്ന ബാസ്കറ്റുകളായിരുന്നു ആ മുറിയിൽ എമ്പാടും. അതിനപ്പുറം അദ്ദേഹമത് കണ്ടു. മുകളിലത്തെ നിലകളിലേക്ക് പോകാനുള്ള എലിവേറ്ററിലേക്കുള്ള കവാടം...

ഒറ്റനോട്ടത്തിൽ ഷാവേസ് അതൊന്ന് പരിശോധിച്ചു. ലളിതമാണ് അതിന്റെ പ്രവർത്തന ശൈലി. തൊട്ട് പിന്നിൽ തന്നെയുള്ള ഹാഡ്ടിന് നേർക്ക് അദ്ദേഹം തിരിഞ്ഞു. “ഞാൻ ആലോചിക്കുകയായിരുന്നു... നാം ഓരോരുത്തരും ഓരോ നിലകളിലേക്ക് നീങ്ങിയാലോ...? നിങ്ങൾ ഒന്നാം നിലയിൽ പരിശോധിക്കുക... ഞാൻ രണ്ടാം നിലയിലും... എന്ത് പറയുന്നു...?”

സമ്മതഭാവത്തിൽ അയാൾ തല കുലുക്കി. ശേഷം തന്റെ ബിറെറ്റാ ഓട്ടോമാറ്റിക്ക് ഗൺ എടുത്ത് എല്ലാം സജ്ജമാണോ എന്ന് പരിശോധിച്ചു. “സൈലൻസർ ഘടിപ്പിക്കാതെ ഇത്തരം തോക്ക് ഉപയോഗിക്കുന്നത് ഈ അവസരത്തിൽ തികച്ചും ബുദ്ധിമോശമാണ്... ആർക്കെങ്കിലും നേരെ നിങ്ങൾ വെടിയുതിർത്തു എന്ന് കരുതുക... ഈ കെട്ടിടത്തിലുള്ള സകല മനുഷ്യരും കൂടി ഒരുമിച്ച് നമ്മളെ എടുത്തിട്ട് പെരുമാറും...”

ഹാഡ്ടിന്റെ മുഖം ദ്വേഷ്യം കൊണ്ട് ചുവന്നു. “പിന്നെ എന്ത് ചെയ്യണമെന്നാണ്...? ഇരു കൈകളും പൊക്കിപ്പിടിച്ച് മിണ്ടാതെ നീങ്ങണമെന്നോ...?”

ഷാവേസ് പുഞ്ചിരിച്ചു. “എന്ന് പറയണമെന്നുണ്ട്... പക്ഷേ, ഒട്ടും സമയമില്ല നമുക്ക്...”  അദ്ദേഹം ഹാഡ്ടിനെ ഉന്തിത്തള്ളി എലിവേറ്ററിനകത്തേക്ക് കയറ്റിയിട്ട് പിന്നാലെ കയറി. അടുത്ത നിമിഷം വാതിൽ അടഞ്ഞ ലിഫ്റ്റ് പതുക്കെ മുകളിലേക്ക് ഉയരുവാൻ തുടങ്ങി.

ഒന്നാം നിലയുടെ ബട്ടൺ അമർത്തി ഏതാനും മാത്ര കഴിഞ്ഞതും ലിഫ്റ്റ് നിന്നു. ഹാഡ്ടിന് നേരെ നോക്കി ഷാവേസ് പുഞ്ചിരിച്ചു. “ഇടനാഴിയിൽ ആരും ഉണ്ടാകല്ലേ എന്ന് ആശിക്കാം നമുക്ക്...” അദ്ദേഹം മന്ത്രിച്ചു.

എലിവേറ്ററിന്റെ വാതിൽ തുറന്നതും ഷാവേസ് ശ്രദ്ധയോടെ തല പുറത്തേക്കിട്ട് ഇരുവശത്തേക്കും നോക്കി. വിജനമായിരുന്നു ഇടനാഴി. വാക്കുകളൊന്നും ഉരിയാടാതെ ഹാഡ്ടിനെ പതുക്കെ പുറത്തേക്ക് തള്ളിയിട്ട് അദ്ദേഹം പെട്ടെന്ന് രണ്ടാം നിലയിലേക്കുള്ള ബട്ടൺ അമർത്തി.

വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഷാവേസ് അപ്പോൾ. അപകടം നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴുള്ള ഒരു പ്രത്യേക ആനന്ദം ഒരിക്കൽക്കൂടി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു... ഈ ആനന്ദമാണ് കാലമിത്രയായിട്ടും ഈ ജോലിയിൽ തന്നെ തുടരുവാൻ, തന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുന്നത്... ആരോടും പറഞ്ഞറിയിക്കാനാവാത്ത ഒരനുഭവം... അന്നയോട് പോലും...

എലിവേറ്ററിന്റെ വാതിൽ നിശ്ശബ്ദം തുറന്നയുടൻ അദ്ദേഹം ഇടനാഴിയിലേക്ക് ഇറങ്ങി. എങ്ങും നിറഞ്ഞ മൌനം മാത്രം... എങ്ങോട്ട് പോകണമെന്നറിയാതെ ഒന്ന് സംശയിച്ച ഷാവേസ് ചുമൽ ഒന്ന് വെട്ടിച്ച് തന്റെ ഇടത് വശത്തേക്ക് നടന്നു.

ആദ്യത്തെ രണ്ട് മുറികളുടെയും മുന്നിൽ ശ്രദ്ധാപൂർവ്വം ചെവിയോർത്ത് നിന്നിട്ടായിരുന്നു അദ്ദേഹം തുറന്നത്. അവയിലൊന്നും ആരും തന്നെ ഉണ്ടായിരുന്നില്ല. താഴെ സിനിമ ആസ്വദിക്കുകയാണെന്നത് വ്യക്തം... വാച്ചിലേക്ക് കണ്ണോടിച്ചു. പത്തു മണിയാകാൻ പതിനഞ്ച് മിനിറ്റുകൾ മാത്രം... ഒട്ടും തന്നെ സമയം അവശേഷിച്ചിട്ടില്ല...

ആ നിമിഷമാണ് ഇടനാഴിയുടെ അറ്റത്ത് മച്ചിൻപുറത്ത് നിന്നും താഴോട്ടുള്ള കോണിയിലൂടെ ഒരു മൂളിപ്പാട്ടുമായി ആരോ ഇറങ്ങി വരുന്ന സ്വരം കേൾക്കാറായത്. തൊട്ടടുത്തു കണ്ട വാതിൽ തുറന്ന് ഉള്ളിൽ കടന്ന ഷാവേസ് കതകടച്ചു.

ചുമരിലെ സ്വിച്ച് ഓൺ ചെയ്തപ്പോഴാണ് താൻ നിൽക്കുന്നത് സാമാന്യം വലിയ ഒരു ചുമരലമാരയ്ക്കുള്ളിലാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. കതക് ചെറുതായി തുറന്ന് ഷാവേസ് പതുക്കെ പുറത്തേക്ക് എത്തിനോക്കി.

ഏപ്രണും ക്യാപ്പും ധരിച്ച ഒരു പെൺകുട്ടിയായിരുന്നു അത്. ഇടനാഴിയിൽ നിന്നും ഓരോ ബെഡ്‌റൂമുകളിലേക്കും പ്രവേശിക്കുകയും ഒന്നോ രണ്ട് മിനിറ്റുകൾക്കകം തിരികെ വരികയും ചെയ്യുകയാണവൾ. ക്ലിനിക്കിലെ പരിചാരികയായിരിക്കണം അവളെന്ന് അദ്ദേഹം ഊഹിച്ചു.

ഷാവേസ് ഒളിച്ചിരിക്കുന്ന അലമാരയുടെ തൊട്ടടുത്തുള്ള റൂമിന്റെ വാതിൽക്കൽ നിന്ന് അവൾ തന്റെ തലമുടി ഒന്ന് വകഞ്ഞ് ക്രമീകരിച്ചു. അത് വീക്ഷിച്ചുകൊണ്ട് നിൽക്കവെ തന്റെ മുഖത്ത് പുഞ്ചിരി വിടരുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു.  അതീവ സുന്ദരിയായിരുന്നു അവൾ. നീലക്കണ്ണുകളും ചുവന്നു തുടുത്ത ചുണ്ടുകളും വട്ട മുഖവും... തനിക്കരികിലെ റൂമിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് പോയ അവൾ തിരികെ വരുന്നതും കാത്ത് ഷാവേസ് ആ അലമാരയ്ക്കുള്ളിൽത്തന്നെ നിന്നു.  

   
(തുടരും) 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

30 comments:

  1. ലക്ഷ്യം മറക്കുമോ ഷാവേസ്...?

    ReplyDelete
  2. അലമാരയുടെ ഉള്ളില്‍ സ്വപ്നം കണ്ട് നിന്നാല്‍ ആരെങ്കിലും അങ്ങേരെ അതിനുള്ളില്‍ ഇട്ട് പൂട്ടും!

    ReplyDelete
  3. ഹാ ഹാ ഹാ.ഷാവേസിനു ഇവിടെയും പറ്റിയ ഒരാളെ കിട്ടിയല്ലോ.ഇനിയിപ്പോ ഇച്ചിരെ ലക്ഷ്യമൊക്കെ മറന്നോട്ടെ.സാരമില്ല.വിശാലഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. എന്നാലും ആശാന്റെ ഹൃദയവിശാലത.... നമിക്കുന്നു.... :)

      Delete
  4. മുള്ളറെ കണ്ട്‌ പിടിച്ച്‌ പോവാൻ നോക്കാതെ അലമാരക്കുള്ളിൽ ഒളിച്ച്‌ കളിക്കുവാണോ ഈ ഷാവെസ്‌?!

    ReplyDelete
    Replies
    1. കാത്തിരിക്കൂ അജിത്‌ഭായ്.... ഷാവേസിനെ എന്നെക്കാളും നന്നായിട്ടറിയാവുന്നതല്ലേ അജിത്‌ഭായിക്ക്....?

      Delete
  5. പിന്നെ ഈ നേരത്താ മുളളറും കിള്ളറും ...!
    ഒന്നു ചുമ്മാതിരി അജിത്തേട്ടാ...
    അകത്ത് കയറിയ അവൾ ഒന്നു പുറത്തിറങ്ങട്ടെ. ആ നീലക്കണ്ണുകൾ.....?!!
    എന്റെ സമനില തെറ്റിക്കുന്നു....

    ReplyDelete
    Replies
    1. കരിനീലക്കണ്ണുള്ള പെണ്ണേ....

      അക്കോസേട്ടാ.... :)

      Delete
  6. പിന്നെ ഈ നേരത്താ മുളളറും കിള്ളറും ...!
    ഒന്നു ചുമ്മാതിരി അജിത്തേട്ടാ...
    അകത്ത് കയറിയ അവൾ ഒന്നു പുറത്തിറങ്ങട്ടെ. ആ നീലക്കണ്ണുകൾ.....?!!
    എന്റെ സമനില തെറ്റിക്കുന്നു....

    ReplyDelete
  7. എവിടെ പോയാലും ഓരൊ വഴിമുടക്കികള്‍/സഹായികള്‍ ഉണ്ടാകുമല്ലോ... ഇവിടെയും വ്യത്യസ്തമാകില്ലെന്ന് കരുതാം ല്ലേ?

    :)

    ReplyDelete
  8. Replies
    1. Paul Chavasse.... ഇതാണ് ശരിയായ സ്പെല്ലിങ്ങ് വിൻസന്റ് മാഷേ....

      Delete
  9. ഹോ.. ഇനി ഒരാഴ്ച ഈ നില്പ് തുടരണമല്ലോ എന്നോർക്കുമ്പോളാ..

    ReplyDelete
    Replies
    1. എന്നാലും സാരമില്ല ജിം.... നിൽപ്പ് വെറുതെയാവില്ല.... ഗ്യാരണ്ടി.... :)

      Delete
    2. മാത്രമല്ല.... ഇനി അവിടെ എന്ത് സംഭവിക്കുമെന്ന് ഒരു ചാരനായ നമ്മുടെ മുരളിഭായിക്ക് ഊഹിക്കാൻ പറ്റുമോന്ന് നോക്കാം.... ഉടനെ എത്തുമായിരിക്കും ഇവിടെ.... :)

      Delete
  10. മുള്ളർ പോയി ഒന്ന് മുള്ളീട്ട് വരട്ടേ ...
    ഏപ്രണും ക്യാപ്പും ധരിച്ച ഒരു പെൺകുട്ടിയാണ് മുന്നിൽ വന്ന് പെട്ടിരിക്കുന്നത്
    ഇനി ഈ ഏപ്രണും ക്യാപ്പുമൊക്കെ ഇല്ലാതെ അവളെ കാണുന്ന വരെ മ് ടെ ചാരന്റെ ലക്ഷ്യം തെറ്റുക തന്നെ ചെയ്യും ..!

    ReplyDelete
    Replies
    1. മുരളിഭായിയുടെ ഊഹം ശരിയായോ എന്ന് നമുക്ക് അടുത്ത ലക്കത്തിൽ നോക്കാം... :)

      Delete
  11. ഒളിഞ്ഞും പാത്തും കനത്ത അന്ധകാരത്തിനിടയിലും ഒരു വെട്ടം. അല്ല വട്ട മുഖം.
    :)

    ReplyDelete
  12. ലാപ്‌ പ്നിമുടക്കിയതിനാല്‍ നഷ്ടപെട്ട മുഴുവന്‍ "എപ്പിഡോസുകളും" വായിച്ചു തീര്‍ത്ത്‌ വീണ്ടും ഞാന്‍ കൂടെ കൂടുന്നു :)....അപ്പൊ അടുത്ത ഭാഗം വരെ പുള്ളിക്കാരന്‍ അലമാരയില്‍ കിടക്കട്ടെ ,,അപ്പോഴേക്കും ഞാന്‍ മറ്റു ബ്ലോഗുകളില്‍ ഒന്ന് ചുറ്റിയടിച്ചു വരാം ...

    ReplyDelete
    Replies
    1. വീണ്ടും എത്തിയതിൽ സന്തോഷം ഫൈസൽഭായ്....

      Delete
  13. വായിക്കുന്നു..കഥ തുടരട്ടെ..

    ReplyDelete
  14. " ഇനി അഥവാ എത്തിയില്ലെങ്കിൽ...." ആ ചോദ്യം.... ഇനിയിപ്പം അലമാരക്കകത്തൂന്ന് രക്ഷപെട്ടോ ... അടുത്ത ഭാഗം വായിക്കട്ടെ...

    ReplyDelete
    Replies
    1. പെട്ടെന്ന് ചെല്ല് ഗീതാജീ...

      Delete
  15. അലമാര പൂട്ടാതെ പോയാല്‍ ഇങ്ങനെ ചില കള്ളന്മാര്‍ കയറും അല്ലേ?

    ReplyDelete
  16. എവിടെ ചെന്നാലും അയാള്‍ക്കു മുന്നില്‍ സുന്ദരികള്‍ 

    ReplyDelete
  17. അല്‍മിറായി മില്‍ക്ക്.

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...