Saturday 3 September 2016

കാസ്പർ ഷുൾട്സ് – 16



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ താഴെ വീണ് ഷ്മിഡ്ട് മരിക്കുന്നു.



തുടർന്ന് വായിക്കുക...


സ്വപ്നങ്ങളേതുമില്ലാത്ത നിദ്രയുടെ മടിത്തട്ടിൽ നിന്നും ഷാവേസ് പതുക്കെ ബോധമണ്ഡലത്തിന്റെ ശാന്തതയിലേക്ക് കൺ തുറന്നു. ശരത്കാല കിരണങ്ങൾ ജാലകത്തിലൂടെ മുറിയുടെ ഉൾത്തളത്തിൽ എത്തിനോക്കുന്നു. ദൂരെ എവിടെയോ ഉള്ള ദേവാലയത്തിൽ നിന്നും മുഴങ്ങുന്ന മണിനാദത്തിന്റെ നേർത്ത അലകൾ അദ്ദേഹം തിരിച്ചറിഞ്ഞു. ഇന്ന് ഞായറാഴ്ച്ചയാണെന്ന് അദ്ദേഹം ഓർത്തു.

കണ്ണുകൾ വാച്ചിലേക്ക് പായിച്ചു. മണി ഒന്നര കഴിഞ്ഞിരിക്കുന്നു...! പുതപ്പ് ഒരു വശത്തേക്ക് വലിച്ചെറിഞ്ഞ് ചാടിയെഴുന്നേറ്റ അദ്ദേഹം പെട്ടെന്ന് വസ്ത്രങ്ങൾ എടുത്ത് ധരിച്ചു. അരികിലെ മേശമേലുള്ള ഫ്ലവർ വെയ്സിൽ കൊരുത്തു വച്ചിരിക്കുന്ന ഒരു കത്ത് ശ്രദ്ധയിൽ പെട്ടത് അപ്പോഴായിരുന്നു.

അന്നയുടേതാണ്... കാത്തി ഹോൾട്ട് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയെ സന്ദർശിക്കുവാൻ പോകുകയാണത്രെ അവൾ.  പുതിയ വിവരങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചിട്ട് ഏതാണ്ട് മൂന്നു മണിയോടെ തിരികെയെത്തുന്നതായിരിക്കുമെന്നും എഴുതിയിരിക്കുന്നു.

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അദ്ദേഹം കിച്ചണിലേക്ക് നടന്നു. വലിയ വിശപ്പൊന്നും തോന്നുന്നില്ലെങ്കിലും ചെറിയ ഒരു പേസ്ട്രി റോൾ എടുത്ത് കഴിച്ചിട്ട് തിളപ്പിച്ച കോഫിയുമായി അദ്ദേഹം ലിവിങ്ങ് റൂമിലേക്ക് മടങ്ങി.

സോഫയിൽ ഇരുന്ന്, ഇരുകൈകളാലും പിടിച്ച കപ്പിൽ നിന്നും കോഫി നുകരവേ അദ്ദേഹം ഹാഡ്ടിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. എവിടെയായിരിക്കും അയാൾ ഇപ്പോൾ...? അസ്വസ്ഥതയോടെ ഷാവേസ് എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. ഒന്നും ചെയ്യാനില്ലാത്ത ഈ അവസ്ഥ... അതാണ് താൻ ഏറ്റവും വെറുക്കുന്നത്... പ്രശ്നങ്ങളുടെ നടുവിൽ നിൽക്കുവാനാണ് എപ്പോഴും താൻ ഇഷ്ടപ്പെടുന്നത്... എതിരാളിയുടെ അടുത്ത നീക്കം വീക്ഷിച്ചുകൊണ്ട് സമർത്ഥമായി കരുക്കൾ നീക്കുവാനുള്ള തയ്യാറെടുപ്പ്...

പെട്ടെന്നുള്ള ഉൾപ്രേരണയാൽ അദ്ദേഹം ഫോൺ എടുത്ത് അറ്റ്‌ലാന്റിക്ക് ഹോട്ടലിലേക്ക് ഡയൽ ചെയ്ത് സർ ജോർജ്ജ് ഹാർവിയെ കണക്ട് ചെയ്യുവാൻ ആവശ്യപ്പെട്ടു. ഏതാനും നിമിഷങ്ങൾക്കകം അപ്പുറത്ത് ഫോൺ ക്രാഡിലിൽ നിന്നും എടുക്കുന്ന ചെറിയ ശബ്ദം കേൾക്കാറായി.  “യെസ്... ആരാണത്...?”

“താങ്കളുടെ സഹയാത്രികൻ...” ഷാവേസ് പറഞ്ഞു.

സർ ജോർജ്ജിന്റെ സ്വരത്തിൽ യാതൊരു ഭാവമാറ്റവും പ്രകടമായില്ല. “നിങ്ങൾ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു... ലണ്ടനിൽ നിന്നും നിങ്ങളുടെ ബോസ് വിളിച്ചിരുന്നു... ഒരു ഇൻഫർമേഷൻ നിങ്ങൾക്ക് കൈമാറുവാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്...”

“പ്രധാനപ്പെട്ട എന്തെങ്കിലുമാണോ...?”

“അമ്പരപ്പിക്കുന്ന വിവരങ്ങളൊന്നുമല്ല... ചിലപ്പോൾ നിങ്ങളുടെ അന്വേഷണത്തിന് സഹായകരമായേക്കാം...”

“ഗുഡ്... എന്നാൽ ഞാനങ്ങോട്ട് വരട്ടെ...?”

“വേണ്ട... ചിലപ്പോൾ അത് അപകടകരമായേക്കാം...”  സർ ജോർജ്ജ് പറഞ്ഞു. ഞാനൊരു റെന്റ് എ കാർ എടുത്തിട്ടുണ്ട്... കോൺഫറൻസിനെത്തിയിട്ടുള്ള മറ്റ് ഡെലിഗേറ്റ്സുകളിൽ ചിലരോടൊപ്പം ഞാൻ ഫാംസെനിലുള്ള കുതിരയോട്ട മത്സരം കാണുവാനായി എത്തുന്നുണ്ട്... അല്പ സമയത്തിനുള്ളിൽ ഞങ്ങൾ ഇറങ്ങുകയായി... ആദ്യ മത്സരം തുടങ്ങുന്നത് രണ്ടരയ്ക്കാണ്...”

ഷാവേസ് മനസ്സിൽ കൂട്ടലും കിഴിക്കലും നടത്തി. ഫാംസെനിലെ മത്സരം കാണുവാൻ മുമ്പൊരിക്കൽ പോയിട്ടുള്ളതാണ്... ഞായറാഴ്ച്ച വൈകുന്നേരത്തെ മത്സരത്തിന് ധാരാളം കാണികൾ ഉണ്ടാവാറുള്ളതാണ്... പെട്ടെന്ന് തന്നെ അദ്ദേഹം ഒരു തീരുമാനത്തിലെത്തി.

“എങ്കിൽ ഞാൻ അവിടെ വരാം... സെക്കന്റ് ക്ലാസ് ഇരിപ്പിടങ്ങൾക്ക് സമീപമുള്ള ബാറിൽ ഞാനുണ്ടാകും... വീ വിൽ മീറ്റ് അറ്റ് ത്രീ ഓ’ ക്ലോക്ക്... വിൽ ദാറ്റ് ബീ ഓൾ റൈറ്റ്...?”

“തീർച്ചയായും...” ജോർജ്ജ് പ്രതിവചിച്ചു. “എന്നോടൊപ്പമുള്ളവരെ അൽപ്പനേരത്തേക്ക് ഞങ്ങളുടെ ഫസ്റ്റ് ക്ലാസ് ഏരിയയിൽ വിട്ടിട്ട് പുറത്ത് വരാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല... ജനമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്ന നിങ്ങളുടെ സുരക്ഷയോർത്ത് മാത്രമേ എനിക്ക് വേവലാതിയുള്ളൂ...”

“എന്നെ ഓർത്ത് വിഷമിക്കാതിരിക്കൂ... ആയിരക്കണക്കിനാളുകളുടെ ഇടയിൽ ഒരു ചെറിയ ബിന്ദു മാത്രമായിരിക്കും ഞാൻ...” റിസീവർ ക്രാഡിലിൽ വച്ചിട്ട് ഷാവേസ് തിടുക്കത്തിൽ വേഷം മാറി.

അധികം താമസിയാതെ തിരികെയെത്തുന്നതായിരിക്കും എന്നൊരു കുറിപ്പ് എഴുതി വച്ചിട്ട് ഷാവേസ് പുറത്ത് കടന്നു. വിജനമായ തെരുവിലൂടെ നടന്ന് അടുത്ത സ്റ്റേഷനിലെത്തിയ അദ്ദേഹം തിരക്കേറിയ അണ്ടർഗ്രൌണ്ട് ട്രെയിനുകളിലൊന്നിൽ കയറിപ്പറ്റി.

ഫാംസെൻ സ്റ്റേഷനിലെത്തിയതും റെയ്സ് കോഴ്സ് ഗ്രൌണ്ടിന്റെ കവാടം ലക്ഷ്യമാക്കി ഒഴുകുന്ന ജനസഞ്ചയത്തിൽ അദ്ദേഹം അലിഞ്ഞുചേർന്നു. അഴികളിൽ ചാരി നിന്ന് വർത്തമാനം പറഞ്ഞ് സമയം കൊല്ലുന്ന ഏതാനും പോലീസുകാരെ അവഗണിച്ച് അദ്ദേഹം  കവാടത്തിലെ ടേൺ-സ്റ്റിൽ കടന്ന് ഉള്ളിൽ പ്രവേശിച്ചു. ഒട്ടും സമയം കളയാതെ റെയ്സ് ട്രാക്കിന്റെ വലിയ വളവ് താണ്ടിയ ഷാവേസ് സെക്കന്റ് ക്ലാസ് ഇരിപ്പിടങ്ങളുടെ ഭാഗത്തേക്ക് നടന്നു. ട്രാക്കിലൂടെ ഫിനിഷിങ്ങ് പോയിന്റിലേക്ക് ശരവേഗത്തിൽ ഓടിയെത്തുന്ന കുതിരകളുടെ മേൽ കടിഞ്ഞാണുമായി കിണഞ്ഞ് പരിശ്രമിക്കുന്ന ജോക്കികളെ അദ്ദേഹം അഴികളിൽ പിടിച്ച് നിന്ന് വീക്ഷിച്ചു. കാണികൾക്കിടയിൽ നിന്നും ഉയർന്ന ആരവങ്ങൾക്കൊടുവിൽ മത്സരത്തിന്റെ ഫലം ലൌഡ് സ്പീക്കറിലൂടെ പ്രഖ്യാപിക്കപ്പെട്ടു.

ഫസ്റ്റ് ക്ലാസ് ഏരിയയിലേക്ക് ഒന്ന് കണ്ണോടിച്ചിട്ട് അദ്ദേഹം വാച്ചിലേക്ക് നോക്കി. ഇനിയും പത്ത് മിനിറ്റ് ബാക്കിയുണ്ട്. പതുക്കെ അദ്ദേഹം ബാറിനുള്ളിലേക്ക് നടന്നു. തിരക്ക് ആകുന്നതേയുള്ളൂ. ഒരു ബിയർ ഓർഡർ ചെയ്തിട്ട് അദ്ദേഹം സിഗരറ്റിന് തീ കൊളുത്തി. കൌണ്ടറിൽ നിന്നും തന്റെ ഡ്രിങ്കുമായി കോർണറിലെ മേശയ്ക്കരികിലേക്ക് നടക്കവെ പ്രവേശനകവാടത്തിൽ സർ ജോർജ്ജ് ഹാർവി പ്രത്യക്ഷപ്പെട്ടു.

ഷാവേസിനെ കണ്ടതും അദ്ദേഹം നേരെ വന്ന് തൊട്ടടുത്ത കസേരയിൽ ഇരിപ്പുറപ്പിച്ചു.

“ഇതുപോലുള്ള പൊതുസ്ഥലത്ത് മുഖം കാണിച്ച് അപകടം ക്ഷണിച്ചു വരുത്തുകയാണ് നിങ്ങൾ...” സർ ജോർജ്ജ് മന്ത്രിച്ചു.

നിഷേധരൂപേണ ഷാവേസ് തലയാട്ടി. “ഈ ആൾക്കൂട്ടത്തിനിടയിലോ...? അല്ലേയല്ല...”

“ഐ സ്റ്റിൽ തിങ്ക് ഇറ്റ്സ് ഡാംൻ റിസ്കി... നിങ്ങളുടെ ഞരമ്പുകളെന്താ ഉരുക്കുകൊണ്ട് നിർമ്മിച്ചതാണോ...? എന്തായാലും നിങ്ങൾ ഇവിടെ എത്തിയല്ലോ... ഇനി പറയൂ... ആ നശിച്ച ട്രെയിനിൽ സംഭവിച്ചതെന്താണ്...? എന്തിനാണ് നിങ്ങൾ മുള്ളറിനെ കൊന്നത്...?”

“ഞാനല്ല കൊന്നത്...” ഷാവേസ് പറഞ്ഞു. “ഞാൻ അറിഞ്ഞിടത്തോളം അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു...”  യഥാർത്ഥത്തിൽ എന്തൊക്കെയാണ് നടന്നതെന്നതിനെക്കുറിച്ച് ഒരു ഏകദേശരൂപം അദ്ദേഹം സർ ജോർജ്ജിന് നൽകി.

എല്ലാം ശ്രദ്ധിച്ച് കേട്ടതിന് ശേഷം സർ ജോർജ്ജ് പിന്നോട്ട് ചാഞ്ഞ് ഇരുന്നു. മനസ്സിലെ ചിന്താക്കുഴപ്പം അത്രയും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. “തികച്ചും അവിചാരിതവും അപ്രതീക്ഷിതവുമായ കാര്യങ്ങളാണല്ലോ കേൾക്കുന്നതും നടക്കുന്നതും... അപ്പോൾ ഈ സ്റ്റെയ്നറും ഡോക്ടർ ക്രൂഗറും നാസി അധോലോകത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നാണോ മനസ്സിലാക്കേണ്ടത്...?”

“ഇതുവരെയുള്ള സംഭവങ്ങൾ വച്ചു നോക്കിയാൽ തീർച്ചയായും...”

“അപ്പോൾ മറ്റേ വ്യക്തി... നിങ്ങളുടെ ജീവൻ രക്ഷിച്ച ആ മനുഷ്യൻ... ഐക്മാനെ അർജന്റീനയിൽ നിന്നും ഇസ്രയേലിൽ എത്തിച്ച അതേ സംഘടനയ്ക്ക് വേണ്ടിയാണ് അയാൾ പ്രവർത്തിക്കുന്നതെന്നാണോ...?”

“അതെ...” ഷാവേസ് തല കുലുക്കി.

അവിശ്വസനീയതയോടെ സർ ജോർജ്ജ് തല കുലുക്കി. “യുദ്ധകാലത്ത് ഇത്തരം ഓപ്പറേഷനുകൾ എന്റെ ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവാദിത്വത്തിലായിരുന്നു... അന്ന് പോലും ഇത്തരം കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങളുണ്ടായിട്ടില്ല... നാശം... ഏതാണ്ട് ആറു വർഷത്തോളം ഞങ്ങൾ കഷ്ടപ്പെട്ടു, ഇവരുടെ ശക്തി ഒന്ന് ക്ഷയിപ്പിക്കാൻ... എന്നിട്ട് ഇപ്പോൾ ഇതാ ... വീണ്ടും ഇവർ ഉയർത്തെഴുന്നേൽക്കുന്നുവെന്നോ...?”

“എന്ന് പറയാൻ കഴിയില്ല...” ഷാവേസ് പറഞ്ഞു. “അധോലോകത്തിന്റെ മറവിൽ മാത്രമേ അവർക്ക് പ്രവർത്തിക്കാനാവുന്നുള്ളൂ എന്നത് ആശ്വാസകരമല്ലേ...?” അദ്ദേഹം മറ്റൊരു സിഗരറ്റിന് തീ കൊളുത്തി. “എനിക്കെന്തോ മെസ്സേജ് ഉണ്ടെന്ന് പറഞ്ഞിട്ട്...?”

“ഓ, സോറി... ഞാനത് മറന്നു പോയി... മുള്ളറെക്കുറിച്ചുള്ള ചില വിവരങ്ങൾ കൂടി ലഭിച്ചിരിക്കുന്നു എന്ന് നിങ്ങളുടെ ചീഫ് പറഞ്ഞു... കാസ്പർ ഷുൾട്സിന്റെ ഭൃത്യനായിരുന്നുവത്രെ ഈ മുള്ളർ... തന്റെ സഹോദരിയോടൊപ്പം ഹാംബർഗിലാണയാൾ താമസിച്ചിരുന്നത്... 1943 ലെ ബോംബിങ്ങിൽ ഈ സഹോദരി കൊല്ലപ്പെട്ടു... ഇത്രയും വിവരങ്ങൾ സഹായകരമാകുമോ...?”

ഷാവേസ് തലയാട്ടി. “നോട്ട് റിയലി... ഈ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് മാത്രമേ എനിക്കറിയാത്തതായി ഉണ്ടായിരുന്നുള്ളൂ... അയാൾ ഷുൾട്സിന്റെ ഭൃത്യനായിരുന്നു എന്ന കാര്യം... ഏതായാലും ഇപ്പോൾ അവർ തമ്മിലുള്ള ബന്ധം വ്യക്തമായി... പിന്നെ, അയാളുടെ സഹോദരി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്... അവൾ എവിടെയാണെന്ന് ഇന്നലെ വരെ ഞങ്ങൾക്കറിയാമായിരുന്നു... പക്ഷേ, ഇപ്പോൾ അവൾ അപ്രത്യക്ഷയായിരിക്കുന്നു...”

“എങ്ങനെയും അവളെ കണ്ടെത്തിയേ തീരൂ...” സർ ജോർജ്ജ് പറഞ്ഞു. “ഈ സമസ്യയുടെ പൂട്ട് തുറക്കാനുള്ള താക്കോൽ അവളാണ്...”

ഷാവേസ് തലയാട്ടി. “അല്ല... മറിച്ച് മുള്ളറാണ് ആ താക്കോൽ... അദ്ദേഹത്തെയാണ് ഇനി കണ്ടെത്തേണ്ടത്...”  അദ്ദേഹം വാച്ചിലേക്ക് നോക്കി. “എന്നാൽ ഞാൻ പോകാൻ നോക്കട്ടെ...”

സർ ജോർജ്ജ് തല കുലുക്കി. “അതാണ് ബുദ്ധി... ഗേറ്റ് വരെ ഞാൻ കൊണ്ടു വിടാം...”

ബാറിൽ നിന്നും ഇറങ്ങി ആൾക്കൂട്ടത്തിനിടയിലൂടെ നടന്ന് അവർ ട്രാക്കിലെ വളവിനരികിലെത്തി. നടപ്പ് തുടരവെ അദ്ദേഹം സർ ജോർജ്ജിനെ നോക്കി. “ബൈ ദി വേ... ചീഫുമായി സംസാരിച്ചപ്പോൾ ട്രെയിനിൽ നടന്ന അനിഷ്ടസംഭവങ്ങളെക്കുറിച്ച് താങ്കൾ പറഞ്ഞുവോ...?”

സർ ജോർജ്ജ് തലയാട്ടി. “ഇല്ല... ഒരു പക്ഷേ, നിങ്ങൾ നിങ്ങളുടേതായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുമായിരിക്കും എന്ന് എനിക്ക് തോന്നി...”

കാർ പാർക്കിങ്ങ് ഏരിയയും കടന്ന് ഗേറ്റിനരികിലേക്ക് അവർ നടന്നു. പുതിയതായി എത്തിക്കൊണ്ടിരിക്കുന്നവരുടെ തിക്കും തിരക്കിനും ഒരു കുറവുമില്ല. സർ ജോർജ്ജിന് നന്ദി ചൊല്ലി വിട വാങ്ങുവാൻ തുനിഞ്ഞ ഷാവേസിന്റെ കൈകളിൽ പെട്ടെന്ന് കയറിപ്പിടിച്ച് അദ്ദേഹം പിന്നോട്ട് വലിച്ചു. പിന്നെ, വന്ന വഴിയേ തന്നെ നടക്കുവാൻ ആംഗ്യം കാണിച്ചു.

തിരികെ നടക്കവെ ഷാവേസ് ചോദിച്ചു. “എന്താണ് പ്രശ്നം...?”

“അര ഡസൻ പോലീസുകാരുമായി ആ ഗേറ്റിനരികിൽ നിൽക്കുന്നത് ആരാണെന്നറിയുമോ...? ഇൻസ്പെക്ടർ സ്റ്റെയ്നർ...!”   സർ ജോർജ്ജ് മന്ത്രിച്ചു.


(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...

29 comments:

  1. എന്നാൽ പിന്നെ ഞാനങ്ങട്...

    ReplyDelete
  2. സ്റ്റേയ്‌നര്‍ ഇവിടേം വന്നോ...

    ReplyDelete
    Replies
    1. അയാൾ ഷാവേസിനേം കൊണ്ടേ പോകൂ എന്ന് ശപഥം എടുത്തിരിക്കുകയല്ലേ ശ്രീ...

      Delete
  3. pani paalumo vinuvettaa..??!!!!

    ReplyDelete
    Replies
    1. ഒന്നും പറയാറായിട്ടില്ല വിൻസന്റ് മാഷേ...

      Delete
  4. ങേ... അയാള്‍ ഇവിടെയും എത്തിയോ? സ്നീകി ഇൻസ്പെക്ടർ സ്റ്റെയ്നർ!!!

    ReplyDelete
    Replies
    1. എപ്പോൾ എത്തി എന്ന് ചോദിച്ചാൽ മതി മുബീ...

      Delete
  5. ഈ സ്റ്റൈനറിന്റെ പേരു മാറ്റാൻ പറ്റൊ? ഇല്ലലെ ;))

    ReplyDelete
    Replies
    1. ജീവിക്കാനുള്ള കൊതി കൊണ്ട് ചോദിക്കുവാ അല്ലേ...? :)

      Delete
  6. പിടിക്കപ്പെടുമോ എന്ന ഭീതി തോന്നുന്നു.

    ReplyDelete
    Replies
    1. എങ്ങനെ തോന്നാതിരിക്കും കേരളേട്ടാ...

      Delete
  7. എസ്കേപ്പ്.. വല്ല കുതിരയുടെ മുകളിലും കയറി രെക്ഷപെടാന്‍ നോക്കൂ..

    ReplyDelete
    Replies
    1. പോരട്ടെ പോരട്ടെ... ഐഡിയകൾ പോരട്ടെ... :)

      Delete
  8. ‘സ്വപ്നങ്ങളേതുമില്ലാത്ത നിദ്രയുടെ മടിത്തട്ടിൽ
    നിന്നും ഷാവേസ് പതുക്കെ ബോധമണ്ഡലത്തിന്റെ
    ശാന്തതയിലേക്ക് കൺ തുറന്നു. ശരത്കാല കിരണങ്ങൾ
    ജാലകത്തിലൂടെ മുറിയുടെ ഉൾത്തളത്തിൽ എത്തിനോക്കുന്നു.
    ദൂരെ എവിടെയോ ഉള്ള ദേവാലയത്തിൽ നിന്നും മുഴങ്ങുന്ന മണി
    നാദത്തിന്റെ നേർത്ത അലകൾ...’
    സാഹിത്യത്തിന്റെ മോമ്പൊടിയാൽ അഴക് തീർത്ത് ഷാവോസിനെ
    ഉറക്കമുണർത്തി അടുത്ത ഭീതിയുടെ വാതിൽ എഴുത്ത് കാരൻ തുറന്നിട്ടിരിക്കുന്നു...

    ReplyDelete
    Replies
    1. അത് പിന്നെ ജാക്കേട്ടന്റെ സാഹിത്യം മലയാളീകരിച്ചതല്ലേ മുരളിഭായ്...

      Delete
  9. .ശ്ശേ!!ആ സ്റ്റെയ്നർ സുധി ഇവിടേം വന്നോ?

    വിനുവേട്ടാ!!
    മുള്ളറുടെ
    സഹൊദരിയെ വേഗം പിടിച്ചോണ്ടു വാ.

    ReplyDelete
  10. സെറ്റെയ്നർ ഷാവേസിനേയും കൊണ്ടേ പോകുള്ളുവെന്ന് തോന്നുന്നു.
    ആശംസകൾ....

    ReplyDelete
    Replies
    1. വാശിയാണ് അശോകേട്ടാ, വാശി...

      Delete
  11. സെറ്റെയ്നർ ഷാവേസിനേയും കൊണ്ടേ പോകുള്ളുവെന്ന് തോന്നുന്നു.
    ആശംസകൾ....

    ReplyDelete
  12. ഹോ ഷാവേസ് ഞരമ്പുകൾ ഇരുമ്പു കൊണ്ട് തന്നെ

    ReplyDelete
  13. ഹോ ഷാവേസ് ഞരമ്പുകൾ ഇരുമ്പു കൊണ്ട് തന്നെ

    ReplyDelete
    Replies
    1. ഒരു സംശയവും വേണ്ട ബൈജു...

      Delete
  14. അരഡസനല്ല, ആറു ഡസൻ പൊലീസുകാരേം കൊണ്ട് വന്നാലും ഷാവേസെ പുടിക്ക മുടിയാതെടാ തിരുട്ടു സ്റ്റെയിനറേ. ഷാവേസ് ഡാ!!

    ReplyDelete
  15. ചെറിയൊരു ഞാൻ വീണ്ടുമെത്തി.. അടുത്ത ലക്കത്തിലേയ്ക്ക്..

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...